ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കോട്ടയം കടുവാക്കുളത്ത് ജീവനൊടുക്കിയ ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കോട്ടയം മണിപ്പുഴ അർബൻ സഹകരണ ബാങ്കിന് മുന്നിൽ കൊണ്ട് വന്ന് പ്രതിഷേധിക്കാനുള്ള നീക്കം പൊലീസ് തടഞ്ഞു. ബാങ്കിന് 200 മീറ്റർ അകലെ കോടിമത നാലുവരിപ്പാതയിലാണ് ആംബുലൻസ് തടഞ്ഞത്.
കൊച്ചുപറമ്പിൽ ഫാത്തിമാബീവിയുടെ മക്കളായ നിസാർ ഖാൻ (34), നസീർ ഖാൻ (34) എന്നിവരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് പോസ്റ്റ്മോർട്ടം കഴിഞ്ഞ് വിട്ടുകിട്ടിയത്. മക്കളുടെ മൃതദേഹങ്ങളെ അനുഗമിച്ച ഫാത്തിമ ബീവിയുടെ വിലാപവും ഇതിനിടെ നൊമ്പരമുണർത്തുന്ന കാഴ്ചയായി.
വായ്പ തിരിച്ചടവ് മുടങ്ങിയ വിഷയം ചർച്ച ചെയ്യാമെന്ന തഹസിൽദാരുടെ ഉറപ്പിനെതുടർന്ന് മൃതദേഹം താഴത്തങ്ങാടി ജുമാ മസ്ജിദിലേക്ക് സംസ്ക്കാരത്തിന് കൊണ്ടുപോയി.
ഇരട്ട സഹോദരങ്ങളായ കടുവാക്കുളം കൊല്ലാട് പുതുപ്പറമ്പിൽ നിസാർ ഖാന്‍റെയും നസീർ ഖാന്‍റെയും മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും നാട്ടുകാരും. കോവിഡ് വ്യാപനത്തെതുടർന്ന് ജോലി പോയതിനാൽ കുറെനാളായി നിരാശരായിരുന്നു നസീറും നിസാറും. കൂലിപ്പണിക്ക് പോയിരുന്നെങ്കിലും അതും കിട്ടിയിരുന്നത് വല്ലപ്പോഴൂം മാത്രമായിരുന്നു. ഇതോടെയാണ് വീട് വാങ്ങാൻ ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാൻ കഴിയാതായത്. സഹകരണബാങ്കില്‍ ഇരുവർക്കും 12 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടായിരുന്നു.
ബാങ്കുകാർ വീട്ടിൽ വന്നത് നസീറിനെയും നിസാറിനെയും മനോവിഷമത്തിലാക്കിയിരുന്നു. സംഭവത്തെതുടർന്ന് ഇരുവരും അധികം പുറത്തിറങ്ങിയിരുന്നില്ല. വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചാൽ നാണക്കേടാവുമെന്ന് ഇരുവരും കൂട്ടുകാരോട് പറയുമായിരുന്നത്രെ. എന്നാൽ ജീവനൊടുക്കാൻ തക്ക മാനസിക വിഷമത്തിലായിരുന്നു ഇവരെന്ന് ആരും തിരിച്ചറിഞ്ഞില്ല.
ഞായറാഴ്ച പകലെല്ലാം ഇരുവരും വീട്ടിലുണ്ടായിരുന്നു. രാത്രി ഉമ്മയും മക്കളും ചേർന്നിരുന്നാണ് ടി.വിയിൽ 'ബിഗ്ബോസ്' പരിപാടി കണ്ടത്. തുടർന്ന് സന്തോഷത്തോടെയാണ് മുറ്റത്തുതന്നെയുള്ള രണ്ടാമത്തെ വീട്ടിലേക്ക് കിടക്കാൻപോയതെന്ന് ഉമ്മ പറയുന്നു. പരസ്പരം വലിയ സ്നേഹമായിരുന്നു ഇരട്ട സഹോദരൻമാർ തമ്മിൽ. ഒരുമിച്ചായിരുന്നു എപ്പോഴും.
തിരുവനന്തപുരം പേരൂർക്കട സ്വദേശിയാണ് ഫാത്തിമ ബീവി. പത്തുവർഷത്തിലേറെ നാട്ടകം സിമൻറ് കവലക്കടുത്ത് വാടകക്ക് താമസിച്ചിരുന്നു. തുടർന്ന് മൂന്നുവർഷം മുമ്പാണ് കടുവാക്കുളത്തെത്തിയത്. നാട്ടുകാർക്ക് ഇവരുടെ ബന്ധുക്കളെകുറിച്ചോ സ്വദേശത്തെകുറിച്ചോ കാര്യമായ അറിവില്ല. വിവാഹിതരായ സഹോദരികൾ ഉണ്ടെന്നു മാത്രമേ അറിയൂ. ഈ വീട്ടിലേക്ക് അവരൊന്നും വന്നിട്ടില്ലെന്നും അയൽക്കാർ പറയുന്നു.
0 Comments