വനിതകളുടെ ഡിസ്കസ്ത്രോ ഫൈനൽ മത്സരത്തിൽ ഇന്ത്യയുടെ കമൽപ്രീത് കൗറിന് മെഡൽ നേടാനായില്ല. ഫൈനലിൽ ആറാം സ്ഥാനമാണ് ഇന്ത്യൻ താരത്തിന് നേടാനായത്. മൂന്നാം റൗണ്ടിൽ നേടിയ 63.70 മീറ്ററാണ് ഫൈനലിലെ കമൽപ്രീതിന്റെ മികച്ച പ്രകടനം.
അമേരിക്കയുടെ വലരി ഓൾമാൻ 68.98 മീറ്റർ ദൂരം കണ്ടെത്തി ഈ ഇനത്തിൽ സ്വർണം നേടി. 66.86 മീറ്റർ എറിഞ്ഞ ജർമനിയുടെ ക്രിസ്റ്റിൽ പ്യൂഡെൻസ് വെള്ളിയും 65.72 മീറ്റർ കണ്ടെത്തിയ ക്യൂബയുടെ യൈമി പെരെസ് വെങ്കലവും സ്വന്തമാക്കി.
കമൽപ്രീതിന് യോഗ്യതാറൗണ്ടിലെ പ്രകടനം പോലും ഫൈനലിൽ പുറത്തെടുക്കാനായില്ല. 66.59 ആണ് കമൽപ്രീതിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. ആ പ്രകടനം ആവർത്തിച്ചിരുന്നെങ്കിൽ താരത്തിന് വെങ്കലവുമായി മടങ്ങാമായിരുന്നു.
ആദ്യ റൗണ്ടിൽ ആറാം സ്ഥാനത്താണ് ഇന്ത്യൻ താരത്തിന് എത്താൻ സാധിച്ചത്. ആദ്യ ശ്രമത്തിൽ 61.62 ദൂരം മാത്രമാണ് കമൽ പ്രീതിന് കണ്ടെത്താനായത്. ആദ്യ റൗണ്ടിൽ തന്നെ 68.98 മീറ്റർ ദൂരം കണ്ടെത്തി അമേരിക്കയുടെ വലാരി ഓൾമാൻ സ്വർണം ഉറപ്പിച്ചു.
രണ്ടാം റൗണ്ടിൽ കമൽപ്രീതിന്റെ ശ്രമം ഫൗളിൽ കലാശിച്ചു. മൂന്നാം റൗണ്ടിൽ 63.70 മീറ്റർ താണ്ടിക്കൊണ്ട് താരം അവസാന എട്ടിലേക്ക് പ്രവേശനം നേടി. ആറാം സ്ഥാനക്കാരിയായാണ് കമൽപ്രീത് അവസാന എട്ടിൽ പ്രവേശനം നേടിയത്. ഫൈനലിലെ താരത്തിന്റെ മികച്ച പ്രകടനവും ഇതുതന്നെ.
കമൽ പ്രീതിന്റെ അവസാന എട്ടിൽ കയറിയ ശേഷമുള്ള ആദ്യ ശ്രമം തന്നെ ഫൗളിൽ കലാശിച്ചു. രണ്ടാം ശ്രമത്തിൽ 61.37 മീറ്റർ മാത്രമാണ് നേടാനായത്. അവസാന ശ്രമത്തിൽ 65.73 മീറ്റർ ദൂരം കണ്ടെത്തിയാൽ മാത്രമേ ഇന്ത്യൻ താരത്തിന് വെങ്കല മെഡലെങ്കിലും നേടാനാകൂ എന്ന അവസ്ഥ വന്നു. എന്നാൽ കമൽപ്രീതിന്റെ അവസാന ശ്രമം ഫൗളിൽ കലാശിച്ചു. ഇതോടെ താരം ആറാം സ്ഥാനത്ത് മത്സരം അവസാനിപ്പിച്ചു.
നിലവിലെ ഒളിമ്പിക് ചാമ്പ്യനായ സാന്ദ്ര പെർക്കോവിച്ചിനും മെഡൽ നേടാനായില്ല. നാലാം സ്ഥാനത്താണ് താരം മത്സരം അവസാനിപ്പിച്ചത്.
0 Comments