ആക്രമണത്തിന് ശേഷം തൊട്ടടുത്തുള്ള ലോറിയെ കുത്തി മറിക്കാനുള്ള ശ്രമത്തിനിടെ ആനയുടെ കൊമ്പ് പൊട്ടിപ്പോവുകയും ചെയ്തിട്ടുണ്ട്.
കണ്ണൂർ: കണ്ണൂർ വള്ളിത്തോടിൽ ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം. പെരിങ്കരി സ്വദേശി ജസ്റ്റിനാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ഭാര്യ ജെനിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ ബൈക്കിൽ പള്ളിയിൽ പോവുന്ന വഴിയാണ് ഇവർക്കുനേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ഇരുവരെയും ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജസ്റ്റിന്റെ ജീവൻ രക്ഷിക്കാനായില്ല. ജെനി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.
ആക്രമണത്തിന് ശേഷം തൊട്ടടുത്തുള്ള ലോറിയെ കുത്തിമറിക്കാനുള്ള ശ്രമത്തിനിടെ ആനയുടെ കൊമ്പ് പൊട്ടിപ്പോവുകയും ചെയ്തിട്ടുണ്ട്. ആന ഇപ്പോഴും പ്രദേശത്തുതന്നെയുണ്ട്.
കഴിഞ്ഞ ദിവസം ഈ മേഖലയിൽ പരിക്കേറ്റ ഒരു ആന ചെരിഞ്ഞിരുന്നു. ഇത്തരത്തിൽ പരിക്കേറ്റ ആനയാണോ ഇത് എന്ന കാര്യം വ്യക്തമല്ല.
കർണാടക വനത്തിൽ നിന്ന് കാട്ടാനകൾ കൂട്ടമായി ഇറങ്ങി കൃഷികളും മറ്റും നശിപ്പിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഈ ഭാഗങ്ങളിൽ വേലി ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്ഥാപിച്ചു വരികയായിരുന്നു. ഇതിനിടെയാണ് അപകടം.

0 Comments