🛫പ്രവാസികള്‍ക്ക് ആശ്വാസമായി കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍.
✒️ടിക്കറ്റ് വര്‍ധനവിനിടെ നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസ്. സ്വകാര്യ ട്രാവല്‍ ഏജന്‍സി (അല്‍ഹിന്ദ്) ആണ് സര്‍വീസിന് നേതൃത്വം നല്‍കുന്നത്. വണ്‍വേ യാത്രയ്ക്ക് 26,500 രൂപയാണ് (1250 ദിര്‍ഹം) നിരക്ക്.
തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം ഇന്നലെ ദുബൈയില്‍ നിന്ന് പുറപ്പെട്ടു. 183 യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. ഏഴിന് റാസല്‍ഖൈമയില്‍ നിന്നും എട്ടിന് ഷാര്‍ജയില്‍ നിന്ന് കോഴിക്കോടേക്ക് രണ്ട് വിമാനങ്ങളും ഉള്‍പ്പെടെ ആകെ നാല് വിമാനങ്ങളില്‍ പ്രവാസികളെ നാട്ടില്‍ എത്തിക്കാനാണ് തീരുമാനം. ആവശ്യമായി വരികയാണെങ്കില്‍ കൂടുതല്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാനും ഏജന്‍സിക്ക് പദ്ധതിയുണ്ട്. സാധാരണ വിമാനങ്ങളില്‍ ഇരട്ടി തുക ചെലവഴിക്കണമെന്നിരിക്കെ നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമാകുകയാണ് ചാര്‍ട്ടേഡ് സര്‍വീസുകള്‍.
🕋ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹജ്ജ് തീര്‍ഥാടകരും മക്കയിലെത്തി.
✒️ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹജ്ജ് തീര്‍ഥാടകരും മക്കയിലെത്തി. അവസാന ഹജ്ജ് വിമാനം ഞായറാഴ്ച വൈകീട്ടാണ് ജിദ്ദയില്‍ തീര്‍ഥാടകരുമായി എത്തിയത്. മുംബൈയില്‍ നിന്ന് 113 തീര്‍ഥാടകരാണ് ഒടുവില്‍ എത്തിയത്. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ 56,637 ഉം സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി പതിനയ്യായിരത്തോളവും തീര്‍ഥാടകരാണ് ഇത്തവണ ഇന്ത്യയില്‍ നിന്ന് ഹജ്ജിനെത്തിയത്. ഇവരെല്ലം മക്കയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
ആദ്യ സംഘങ്ങളെല്ലാം മദീന വഴിയാണ് വന്നത്. ഇന്ത്യയില്‍ നിന്ന് നേരിട്ട് മദീനയില്‍ ഇറങ്ങി അവിടെ പ്രവാചകന്റെ പള്ളിയും ഖബറിടവും മറ്റ് ചരിത്രസ്ഥലങ്ങളും സന്ദര്‍ശിച്ച് എട്ട് ദിവസം അവിടെ ചെലവഴിച്ച ശേഷമാണ് ഇഹ്‌റാം കെട്ടി ഉംറയിലേക്കും ഹജ്ജിലേക്കും പ്രവേശിക്കുന്നതിനായി മക്കയിലെത്തി ചേര്‍ന്നത്. മക്കയിലെത്തിയവരെല്ലാം പലതവണ ഉംറ നിര്‍വഹിച്ചുകഴിഞ്ഞു. ഇനി ഹജ്ജ് കര്‍മങ്ങളാണ്. അതിന് വരുന്ന വെള്ളിയാഴ്ച അറഫാ സംഗമത്തോടെ തുടക്കമാവും. ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് ഹാജിമാര്‍ ഇതിനായി മക്കയിലെത്തി ചേര്‍ന്നിട്ടുണ്ട്. വിദേശത്ത് നിന്ന് എട്ടര ലക്ഷവും സൗദിയില്‍ നിന്ന് ഒന്നരലക്ഷവുമടക്കം മൊത്തം പത്ത് ലക്ഷം പേരെയാണ് ഇത്തവണ ഹജ്ജില്‍ പങ്കെടുപ്പിക്കുന്നത്. എട്ടര ലക്ഷം വിദേശ തീര്‍ഥാടകര്‍ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍നിന്ന് മക്കയിലെത്തിച്ചേര്‍ന്നിട്ടുണ്ട്. ഇനി സൗദി അറബ്യേക്കുള്ളില്‍ നിന്ന് സ്വദേശികളും വിദേശികളുമായ തീര്‍ഥാടകരാണ് എത്തിച്ചേരാനുള്ളത്. അവര്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി മക്കയിലെത്തിച്ചേരും. ബുധനാഴ്ച രാത്രിയോടെ മുഴുവന്‍ തീര്‍ഥാടകരും മിനായിലേക്ക് നീങ്ങും. അവിടെയാണ് ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കുന്നതുവരെ ഹാജിമാര്‍ തങ്ങൂക.
വിവിധയിടങ്ങളില്‍ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ വേണ്ടി തീര്‍ഥാടകര്‍ മക്ക മസ്ജിദുല്‍ ഹറാമിലേക്കും മറ്റ് പുണ്യസ്ഥലങ്ങളിലേക്കുമുള്ള മഷായിര്‍ ട്രെയിനില്‍ മിനായില്‍നിന്ന് അതാത് സമയങ്ങളില്‍ എത്തിച്ചേരും. ഇതില്‍ അറഫാസംഗമ ദിനത്തിലൊഴികെ ബാക്കിയെല്ലാ ദിവസങ്ങളിലും മിനായില്‍ തന്നെയാണ് ഹാജിമാര്‍ രാത്രി തങ്ങുക. ജൂലൈ ആറിന് ബുധനാഴ്ച രാത്രിയോടെ മിനായിലേക്ക് പോകുന്ന ഹാജിമാര്‍ അവിടെ തങ്ങിയ ശേഷം ജൂലൈ എട്ടിന് വെള്ളിയാഴ്ച അറഫാസംഗമത്തില്‍ പങ്കെടുക്കാന്‍ അറഫാമൈതാനത്ത് എത്തിച്ചേരും. ഹജ്ജിന്റെ ഏറ്റവും സുപ്രധാനവും ആദ്യത്തേതുമായ ചടങ്ങാണ് അറഫാസംഗമം. ജൂലൈ ഒമ്പത് ശനിയാഴ്ച മക്കയിലെ കഅ്ബക്ക് ചുറ്റുമുള്ള പ്രദക്ഷിണം (തവാഫ്), ബലിപ്പെരുന്നാള്‍ എന്നിവക്കൊപ്പം ജംറയില്‍ പിശാചിനെ കല്ലെറിയല്‍ ചടങ്ങിന് തുടക്കവും കുറിക്കും. ജൂലൈ 10, 11, 12 തീയതികളില്‍ ജംറയില്‍ കല്ലെറിയല്‍ കര്‍മങ്ങള്‍ തുടര്‍ന്നും നടത്തും. അതോടെ ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കും. പിന്നീട് മടക്കമാണ്. നേരിട്ട് ജിദ്ദ വഴി മക്കയിലെത്തിയ ഹാജിമാര്‍ തുടര്‍ന്ന് മദീനയിലേക്ക് പോയി അവിടെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് നാടുകളിലേക്ക് മടങ്ങുക. എന്നാല്‍ ആദ്യം മദീനയിലെത്തി സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലെത്തിയ തീര്‍ഥാടകര്‍ ജൂലൈ 12ന് ജംറയിലെ അവസാന കല്ലെറിയല്‍ കര്‍മം കഴിഞ്ഞാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ജിദ്ദയില്‍ നിന്ന് നാടുകളിലേക്ക് മടങ്ങും. അതോടെ ഈ വര്‍ഷത്തെ ഹജ്ജിന് പര്യവസാനമാകും. കോവിഡ് മഹാമാരി ഉണ്ടായതിന് ശേഷം ആദ്യമായാണ് ഇത്രയും വിപുലമായി ആളുകളെ പങ്കെടുപ്പിച്ചുള്ള ഹജ്ജ് ചടങ്ങുകള്‍ നടക്കാന്‍ പോകുന്നത്.
🇸🇦സൗദിയില്‍ ഇന്നും കൊവിഡ് മൂലം മരണമില്ല; 603 പുതിയ രോഗികള്‍.
✒️സൗദി അറേബ്യയില്‍ കൊവിഡ് മൂലം ഇന്നും മരണമില്ല. പുതുതായി 603 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 946 പേര്‍ കൂടി സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,97,374 ആയി.
ആകെ രോഗമുക്തരുടെ എണ്ണം 7,80,532 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,211 ആണ്. രോഗബാധിതരില്‍ 7,631 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 159 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 18,867 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 201, ജിദ്ദ 91, ദമ്മാം 62, മക്ക 24, മദീന 21, ഹുഫൂഫ് 20, ദഹ്‌റാന്‍ 18, ത്വാഇഫ് 14, അബഹ 10 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
🇦🇪യുഎഇയില്‍ 1,764 പേര്‍ക്ക് കൂടി കൊവിഡ്, 24 മണിക്കൂറിനിടെ മരണങ്ങളില്ല.
✒️അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,764 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ചികിത്സയിലായിരുന്ന 1,811 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. കൊവിഡ് ബാധിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുതിയതായി നടത്തിയ 225,157 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,52,960 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,33,257 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,319 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,384 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🎙️ഒമാൻ: വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസ് കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി.
✒️വിദേശ തൊഴിലാളികളെ തൊഴിലിടങ്ങളിൽ നിയമിക്കുന്നതിനായി രാജ്യത്തേക്ക് കൊണ്ട് വരുന്നതിനുള്ള ലൈസൻസുകളുടെ കാലാവധി 2022 സെപ്റ്റംബർ 30 വരെ നീട്ടിയതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2022 ജൂൺ 30-നകം കാലാവധി അവസാനിക്കുന്ന ലൈസൻസുകളുടെ കാലാവധിയാണ് ഇത്തരത്തിൽ നീട്ടി നൽകുന്നത്.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.
0 Comments