🇸🇦സൗദി: പുതിയ ഉംറ സീസൺ 2022 ജൂലൈ 30 മുതൽ ആരംഭിക്കും.
✒️പുതിയ ഉംറ സീസൺ 2022 ജൂലൈ 30 മുതൽ ആരംഭിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 2022 ജൂലൈ 13-ന് രാത്രിയാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
വിവിധ രാജ്യങ്ങളിൽ നിന്നെത്തി ഉംറ അനുഷ്ഠിക്കുന്നതിനും, പ്രവാചകന്റെ പള്ളി സന്ദർശിക്കുന്നതിനും ആഗ്രഹിക്കുന്ന തീർത്ഥാടകർക്ക് ഇതിനായുള്ള വിസ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള നടപടികൾ 2022 ജൂലൈ 14, വ്യാഴാഴ്ച മുതൽ ആരംഭിക്കുന്നതാണ്. ആഭ്യന്തര തീർത്ഥാടകർക്കും, വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്കും ജൂലൈ 30 മുതൽ ഉംറ അനുഷ്ഠിക്കാവുന്നതാണ്.
വിദേശത്ത് നിന്നെത്തുന്നവർക്ക് ഉംറ വിസകൾക്ക് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ https://www.haj.gov.sa/ar/InternalPages/Umrah എന്ന വിലാസത്തിൽ ലഭ്യമാണ്. ആഭ്യന്തര തീർത്ഥാടകർക്ക് Eatmarna ആപ്പിലൂടെ ഉംറ പെർമിറ്റിനായി അപേക്ഷിക്കാവുന്നതാണ്.
🇸🇦ഇഖാമയിലെ തൊഴിൽ മാറ്റിയതായി പ്രവാസികള്‍ക്ക് സന്ദേശം; തസ്തിക പുനഃക്രമീകരണത്തിന്റെ ഭാഗമെന്ന് വിവരം.
✒️റിയാദ്: സൗദിയിലെ വിദേശ ജോലിക്കാരിൽ ചിലർക്ക് അവരുടെ ഇഖാമയിൽ രേഖപ്പെടുത്തിയ തസ്തികയിൽ മാറ്റം വരുത്തിയതായി സന്ദേശം ലഭിച്ചത് തസ്തികകളുടെ പുനഃക്രമീകരണം മൂലമാണെന്ന് വിവരം. രാജ്യത്തെ വിദേശികളുടെ തൊഴിലുകൾ അന്താരാഷ്ട്ര നയരേഖകൾക്ക് അനുസൃതമായി പുനഃക്രമീകരിക്കുന്ന നടപടിയിലാണ് സൗദി അധികൃതർ.
ഐക്യരാഷ്ട്ര സഭയുടെ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിൽ പ്രസിദ്ധീകരിച്ച ഇന്റർനാഷനൽ ക്ലാസിഫിക്കേഷൻസ് ഓഫ് ഓക്യുപ്പേഷൻസ് (ഐ.എസ്.സി.ഒ-08) മാനദണ്ഡ പ്രകാരം തയാറാക്കിയ സൗദി സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഓക്യുപ്പേഷൻസ് (എസ്.എസ്.സി.ഒ) അനുസരിച്ചാണ് നടപടി. സൗദി ഭരണകൂടം നിർദേശിച്ചതനുസരിച്ച് സാമൂഹിക മാനവശേഷി മന്ത്രാലയം, പാസ്‍പോർട്ട് ഡയറക്ടറേറ്റ്, സ്റ്റാറ്റിസ്റ്റിക്‌സ് ജനറൽ അതോറിറ്റി എന്നിവ സംയുക്തമായാണ് പുനഃക്രമീകരണത്തിനുള്ള നടപടികൾ പൂർത്തിയാക്കിയത്.
10 ഗ്രൂപ്പുകളിലായി 43 സബ് ഗ്രൂപ്പുകളും 130 മൈനർ ഗ്രൂപ്പുകളും 432 യൂനിറ്റുകളുമായി തരം തിരിച്ചാണ് പുതിയ ക്രമീകരണം. തൊഴിൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ മുമ്പ് 3,000 ഓളം പ്രഫഷനുകളാണ് ഉണ്ടായിരുന്നതെങ്കിൽ പുതിയ സംവിധാനം അനുസരിച്ച് ഇത് 2015 ആയി ചുരുങ്ങിയിട്ടുണ്ട്. ലേബർ (ആമിൽ), സാധാരണ ലേബർ (ആമിൽ ആദി) തുടങ്ങിയ പ്രഫഷനുകൾ ഇതോടെ ഇല്ലാതായി. നിശ്ചിത തൊഴിൽ മേഖലയിൽ പണിയെടുക്കുന്ന ‘ലേബർ’ എന്ന ഗണത്തിലേക്ക് ഇവ മാറും.
വിദ്യാഭ്യാസ യോഗ്യത, സാങ്കേതിക പരിജ്ഞാനം, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പിൻബലത്തിൽ മാത്രമേ ഇനിമുതൽ രാജ്യത്തേക്ക് റിക്രൂട്ട്‌മെന്റ് നടക്കൂ. നിലവിലുള്ള വിദേശജോലിക്കാർ തൊഴിൽ കരാർ പുതുക്കുന്ന വേളയിൽ ഇവയിലേതെങ്കിലും ഹാജരാക്കേണ്ടി വരുമോ എന്ന് വ്യക്തമല്ല.
🇸🇦സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്നു മരണം കൂടി; 586 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
✒️നിലവില്‍ രാജ്യത്തുള്ള കൊവിഡ് രോഗബാധിതരിൽ 5,996 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 151 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. 24 മണിക്കൂറിനിടെ 16,393 ആർ.ടി - പി.സി.ആർ പരിശോധനകൾ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലായി നടത്തി.
റിയാദ് - 162, ജിദ്ദ - 98, ദമ്മാം - 64, മക്ക - 34, മദീന - 27, ത്വാഇഫ് - 21, അബഹ - 14, ജീസാൻ - 8, ഹുഫൂഫ് - 8, ബുറൈദ - 7, ഖമീസ് മുശൈത്ത് - 7, ദഹ്റാൻ - 7, ഹാഇൽ - 6, അൽബാഹ - 6, ഉനൈസ - 6, അൽറസ് - 6, നജ്റാൻ - 5, തബൂക്ക് - 4, ഖോബാർ - 4, ദമദ് - 4, അൽഖർജ് - 4, സാറാത് ഉബൈദ - 3, ജുബൈൽ - 3, മഹായിൽ - 3, ബൽജുറൈഷി - 3, അബൂ അരീഷ് - 2, ഖത്വീഫ് - 2, ഹഫർ - 2, വാദി ദവാസിർ - 2, ഖരീഹ് - 2, ബല്ലസ്മർ - 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
🇸🇦മലയാളി ഹാജിമാരുടെ മടക്കയാത്ര വെള്ളിയാഴ്ച മുതൽ.
✒️സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കിഴിൽ എത്തിയ മലയാളി ഹാജിമാരുടെ മടക്കയാത്രക്ക് വെള്ളിയാഴ്ച (ജൂലൈ 15) തുടക്കം. ഇന്ത്യയിലേക്ക് ആദ്യം മടങ്ങുന്നത് 377 പേരടങ്ങുന്ന മലയാളി സംഘമാണ്. വൈകീട്ട് നാലിനാണ് സൗദി എയർലൈൻസിന്റെ എസ്.വി 5702 വിമാനത്തിലാണ് യാത്ര. ഇന്ത്യൻ സമയം രാത്രി 10ന് കൊച്ചിയിൽ ഇറങ്ങും.
ഇത് കൂടാതെ ഡൽഹി, ശ്രീനഗർ എന്നിവിടങ്ങളിലേക്കും വെള്ളിയാഴ്ച ഹാജിമാർ മടങ്ങുന്നുണ്ട്. കൊച്ചിയിൽ തീർഥാടകരെ സ്വീകരിക്കാൻ ആവശ്യമായ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ഹാജിമാരുടെ ലഗേജ് എടുത്തുനൽകാൻ പ്രതേകം വളന്റിയർമാരെയും സജ്ജമാക്കിയിട്ടുണ്ട്. ഹാജിമാർക്ക് പ്രാർഥനക്കും മറ്റ് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഹാജിമാരെ സ്വീകരിക്കാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളും ഉദ്യോഗസ്ഥരും ഏത്തുമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി കോഡിനേറ്റർ അഷ്‌റഫ് അരയൻകോട് പറഞ്ഞു.
2,062 പുരുഷന്മാരും 3,704 വനിതകളും ഉൾപ്പടെ 5,766 മലയാളി തീർഥാടകരാണ് ഇത്തവണ ഹജ്ജിൽ പങ്കെടുത്തത്. ഇതിൽ പുരുഷസഹായമില്ലാതെ (നോൺ മഹ്‌റം) ഹജ്ജിന് എത്തിയത് 1,650 പേരാണ്. കരിമ്പനക്കൽ അബൂബക്കർ എന്ന തീർഥാടകൻ ഹജ്ജിന് മുമ്പേ മദീനയിൽ വെച്ച് മരണപ്പെട്ടത് സഹ തീർഥാടകർക്ക് നോവേറും ഓർമയായി. തീർഥാടകർക്കൊപ്പം 38 വളന്റിയർമാരും എത്തിയിരുന്നു. മലയാളി തീർഥാടകരെ കൂടാതെ ലക്ഷദ്വീപ് (143), തമിഴ്നാട് (1,672), പോണ്ടിച്ചേരി (43), അന്തമാൻ (103) എന്നിവിടങ്ങളിൽ നിന്നുള്ളവരും നെടുമ്പാശ്ശേരി എംബാർക്കേഷന്‍ പോയിന്റ് വഴി ഇത്തവണ ഹജ്ജിനെത്തിയിരുന്നു. ഇവരുൾപ്പെടെ ആകെ 7,727 ഹാജിമാര്‍ ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ സ്വദേശത്തേക്ക് മടങ്ങൂന്നത്. വെള്ളിയാഴ്ച രണ്ടു വിമാനങ്ങളിലായി 753 തീര്‍ഥാടകരാണ് യാത്രയാവുന്നത്. ആഗസ്റ്റ് ഒന്ന് വരെയാണ് നെടുമ്പശ്ശേരിയിലേക്കുള്ള ഹാജിമാരുടെ മടക്കം.
സൗദി എയർലൈൻസിന്റെ 21 വിമാനങ്ങളില്‍ ആയാണ് ഹാജിമാര്‍ മടങ്ങുന്നത്. നെടുമ്പാശേരി എംബാർക്കേഷൻ പോയിന്റ് വഴി എത്തിയ മുഴുവൻ തീർഥാടകരും മദീന സന്ദർശനം ഹജ്ജിന് മുമ്പ് പൂർത്തിയാക്കിയിരുന്നു. കൊച്ചിയിലേക്കുള്ള മുഴുവൻ ഹാജിമാരും മടങ്ങുന്നത് ജിദ്ദ വഴിയാണ്. ഹാജിമാരുടെ ലഗേജുകള്‍ 24 മണിക്കൂര്‍ മുമ്പേ നല്‍കി എയര്‍പോര്‍ട്ടുകളില്‍ എത്തിച്ചിരുന്നു. വിടവാങ്ങൽ കഅബ പ്രദിക്ഷണം നാട്ടിൽ നിന്നെത്തിയ വളന്റിയർമാരുടെ നേതൃത്വത്തിൽ ഇന്നലെ വൈകീട്ടോടെ പൂർത്തിയാക്കിയിരുന്നു. യാത്ര പുറപെടുന്നതിന് 12 മണിക്കൂര്‍ മുമ്പേ ഹജ്ജ് സർവിസ് കമ്പനികള്‍ ഏര്‍പ്പെടുത്തിയ പ്രതേക ബസുകളിൽ ഹാജിമാരെ ജിദ്ദ ഹജ്ജ് ടെര്‍മിനലിലെക്ക് കൊണ്ടുപോകും. യാത്ര തിരിക്കുന്ന ദിവസം ഭക്ഷണം ഹജ്ജ് സർവിസ് കമ്പനികള്‍ ഹാജിമാര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്.
🇸🇦ഇന്ത്യന്‍ രൂപ എക്കാലത്തെയും താഴ്ന്ന നിരക്കില്‍; നേട്ടം ഉപയോഗപ്പെടുത്താന്‍ പ്രവാസികളുടെ തിരക്ക്.
✒️അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ എക്കാലത്തെയും താഴ്ന്ന നിരക്കിലെത്തുമ്പോള്‍ നാട്ടിലേക്ക്പണമയക്കാനുള്ള തിരക്കിലാണ് പ്രവാസികള്‍. വ്യാഴാഴ്ച രാവിലെ ഡോളറിനെതിരായ മൂല്യം 0.17 ശതമാനം ഇടിഞ്ഞ് 79.90 എന്ന നിലയിലെത്തിയിരുന്നു. ഇതോടെ ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സികളുടെയും വിനിമയ മൂല്യം വര്‍ദ്ധിച്ചു.
അന്താരാഷ്‍ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില ഉയരുന്നതും വിദേശ നാണ്യശേഖരത്തിലെ ഇടിവുമാണ് രൂപയുടെ നില താഴേക്ക് കൊണ്ടുപോകുന്നതെന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജൂലൈ 26, 27 തീയതികളിൽ അമേരിക്കയിലെ കേന്ദ്ര ബാങ്ക് യോഗം ചേരുമെന്ന വിവരം പലിശ നിരക്കുകൾ ഉയർന്നേക്കും എന്ന അഭ്യൂഹങ്ങൾക്ക് കാരണമായിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഡോളറിനെതിരെ 79.64 എന്ന നിലയില്‍ രൂപയുടെ വ്യാപാരം തുടങ്ങിയെങ്കിലും പിന്നീട് ഇത് 79.77 എന്ന നിലയിലേക്ക് താഴ്‍ന്നു.
രൂപയുടെ വിലയിടിവ് പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍. യുഎഇ ദിര്‍ഹത്തിന് ഇന്ന് 21.74 എന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. 21.66 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വിനിമയ നിരക്ക്. 21.72ല്‍ വ്യാപാരം തുടങ്ങിയ ശേഷം പിന്നീട് രണ്ട് പൈസ കൂടി താഴ്‍ന്നാണ് 21.74 എന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയത്. നേരത്തെ ജനുവരിയില്‍ യുഎഇ ദിര്‍ഹത്തിനെതിരെ 20.10 എന്ന നിലയില്‍ നിന്ന് മേയ് മാസത്തില്‍ 21 ആയി ഉയര്‍ന്നു. ഇന്ന് 21.74 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയിലുമെത്തി.
സൗദി റിയാലിന് 21.31 രൂപയും ഖത്തര്‍ റിയാലിന് 21.95 രൂപയും കുവൈത്ത് ദിനാറിന് 259.42 രൂപയും ബഹ്റൈന്‍ ദിനാറിന് 212.58 രൂപയും ഒമാനി റിയാലിന് 207.88 രൂപയമായിരുന്നു ഇന്നത്തെ നിരക്ക്. നല്ല വിനിമയ മൂല്യം ലഭിച്ചതോടെ നാട്ടിലേക്ക് പണമയക്കാനും വിവിധ എക്സ്ചേഞ്ച് സെന്ററുകളില്‍ പൊതുവേ പ്രവാസികളുടെ തിരക്കേറി.
0 Comments