ന്യൂഡൽഹി: സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കത്തിൽ ട്വിറ്ററിന്റെ പ്രതികരണത്തിനെതിരേ കേന്ദ്രം. ട്വിറ്റർ രാജ്യത്തെ നിയമം അനുസരിക്കാൻ തയ്യാറാകണമെന്നും നിയമം എന്തായിരിക്കണമെന്ന് നിർദേശിക്കേണ്ടെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.
അഭിപ്രായസ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങളിൽ മാറ്റം വരുത്തണമെന്ന് ട്വിറ്റർ പ്രതികരിച്ചിരുന്നു. വിഷയത്തിൽ ട്വിറ്റർ ഉരുണ്ടുകളിക്കുന്നത്നിർത്തി രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ തയ്യാറാകണം. നിയമനിർമാണവും നയരൂപവത്കരണവും രാജ്യത്തിന്റെ സവിശേഷാധികാരമാണ്.
ഒരു സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോം മാത്രമായ ട്വിറ്ററിന് ഇന്ത്യയുടെ നിയമ ഘടന എന്തായിരിക്കണമെന്ന് നിർദേശിക്കാനാവില്ല. ട്വിറ്ററിന്റെ പ്രസ്താവന അടിസ്ഥാനരഹിതവും ഇന്ത്യയെ അപകീർത്തിപ്പെടുത്താനുമുള്ളതാണെന്നും കേന്ദ്ര ഇലക്ട്രോണിക്-ഐടി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നത് ലാഭം ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന വിദേശ സ്വകാര്യ കമ്പനിയായ ട്വിറ്ററിന്റെ സവിശേഷാധികാരമല്ല.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റേതായ മഹത്തായ ജനാധിപത്യ പാരമ്പര്യം ഇന്ത്യയ്ക്കുണ്ട്. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യവും അവരുടെ സ്വകാര്യതയും സർക്കാർ വിലമതിക്കുന്നു. എന്നാൽ ട്വിറ്ററിന്റെ സുതാര്യമല്ലാത്ത നയങ്ങളാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സം. അതിന്റെ ഫലമായി ഏകപക്ഷീയമായി ഉപയോക്താക്കളുടെ അക്കൗണ്ടുകൾ നീക്കംചെയ്യപ്പെടുകയും ട്വീറ്റുകൾ ഡീലീറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു, പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയിൽ സ്ഥിരീകരിച്ച കൊറോണ വൈറസ് വകഭേദത്തെ ഇന്ത്യൻ വകഭേദം എന്ന് വിശേഷിപ്പിക്കുന്ന ട്വീറ്റുകളും വാക്സിനെതിരായ പ്രചാരണം നടത്തുന്ന പോസ്റ്റുകളും നീക്കംചെയ്യാൻ ട്വിറ്റർ തയ്യാറായിട്ടില്ലെന്നും പ്രസ്താവനയിൽ സർക്കാർ ആരോപിക്കുന്നു. ട്വിറ്റർ അടക്കമുള്ള സാമൂഹ്യമാധ്യമ കമ്പനികളുടെ പ്രതിനിധികൾക്ക് ഒരുവിധത്തിലുള്ള ഭീഷണികളും ഉണ്ടാകില്ലെന്നും അവർ സുരക്ഷിതരായിരിക്കുമെന്ന് ഉറപ്പു നൽകുന്നെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങൾക്ക് തങ്ങളുടെ സേവനം ഉറപ്പുവരുത്തുന്നതിനായി നിയമങ്ങൾ അനുസരിക്കാൻ ശ്രമിക്കുമെന്നും അഭിപ്രായസ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുമെന്നും ട്വിറ്റർ പ്
0 Comments