സംസ്ഥാനത്ത് ജൂൺ 17 മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച സാഹചര്യത്തിൽ യാത്രക്കാരുടെ ആവശ്യാനുസരണം സംസ്ഥാനത്ത് ഉടനീളം കെഎസ്ആർടിസി പരിമിതമായ സർവ്വീസുകളും ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ 50 ശതമാനം സർവീസുകളും നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും സർവ്വീസുകൾ നടത്തുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സി,ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തിയ (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ കൂടിയ) പ്രദേശങ്ങളിൽ സ്റ്റോപ്പ് അനുവദിക്കില്ല. യാത്രക്കാർ കൂടുതലുള്ള സ്ഥലങ്ങളിലേക്കാണ് സർവ്വീസുകൾ നടത്തുന്നത്. ദീർഘദൂര സർവ്വീസുകൾക്ക് നിലവിലെ ഡ്യൂട്ടി പാറ്റേൺ തുടരും എന്നാൽ ഓർഡിനറി ബസുകളിൽ 12 മണിക്കൂർ എന്ന നിലയിൽ യാത്രാക്കാരുടെ ആവശ്യാനുസരണമാകും സർവ്വീസ് നടത്തുക.
യാത്രാക്കാർ കൂടുതലുള്ള തിങ്കൽ, വെള്ളി ദിവസങ്ങളിൽ കൂടുതൽ സർവ്വീസുകൾ നടത്തും. സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവ്വീസുകൾ ഒഴികെയുള്ള സർവ്വീസുകൾ നടത്തില്ല. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ദീർഘദൂര സർവ്വീസുകൾ പുനരാരംഭിക്കും.
ഇതോടൊപ്പം സംസ്ഥാനജല ഗതാഗതവകുപ്പിന്റെ ബോട്ടുകൾ ഓരോ സ്റ്റേഷനുകളിലും അൻപതു ശതമാനം ഷെഡ്യൂളുകൾ വീതം രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ സർവീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.
ജൂൺ 9 മുതൽ കെഎസ്ആർടിസി പരിമിതമായ ദീർഘദൂര സർവിസുകൾ ആരംഭിച്ചിരുന്നു. ദേശീയ പാത, എംസി റോഡ്, മറ്റ് പ്രധാന സംസ്ഥാന പാതകൾ എന്നിവടങ്ങിലൂടെയാണ് പ്രധാനമായും ദീർഘദൂര സർവിസുകൾ നടത്തിയിരുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബസുകളിൽ ഇരുന്നുള്ള യാത്ര മാത്രമാണ് അനുവദിച്ചിരുന്നത്.
0 Comments