ഒന്നര വർഷമായി പൂട്ടി കിടക്കുന്ന കോറിയിലാണ് അപകടം നടന്നത്. മുള്ളൂർക്കര പഞ്ചായത്ത് മുൻ പ്രസിഡന്റ് സലാമിന്റേതാണ് ക്വാറി.
തൃശ്ശൂർ മുള്ളൂർകര വാഴക്കോട് ക്വാറിയിൽ വൻ സ്ഫോടനം. ഒരാൾ മരിച്ചു. നാല് പേർക്ക് ഗുരുതര പരിക്കേറ്റു. ക്വാറിയിൽ സൂക്ഷിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
തിങ്കളാഴ്ച രാത്രിയോടെയാണ് സ്ഫോടനം. ഒന്നര വർഷമായി പൂട്ടിക്കിടക്കുന്ന ക്വാറിയിലാണ് അപടകമുണ്ടായത്. സ്ഫോടനത്തിൽ സമീപമുള്ള വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കേളേജിലേക്കും ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
സ്ഫോടനം നടക്കുമ്പോൾ ക്വാറി ഉടമ നൗഷാദ് ഉൾപ്പെടെ നാല് പേരാണ് സമീപമുണ്ടായിരുന്നത്. ക്വാറിക്ക് അകത്ത് മീൻ വളർത്തൽ ഉൾപ്പെടെയുള്ള കാര്യങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് ഇവർ ക്വാറയിലെത്തിയതെന്നാണ് സൂചന.
വലിയ തോതിൽ സ്ഫോടക വസ്തുക്കൾ ക്വാറിക്കുള്ളിൽ സൂക്ഷിച്ചതാണ് സ്ഫോടനത്തിന് കാരണമെന്നാണ് സൂചന. പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
ക്വാറി ഉടമയുടെ സഹോദരന്‍ അബ്ദുല്‍ നൗഷാദ് (45) ആണ് മരിച്ചത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
0 Comments