പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം ഏർപ്പെടുത്തിയിരുന്ന പ്രളയ സെസ് ജൂലൈ 31 ന് അവസാനിക്കും. 2019 ഓഗസ്റ്റ് ഒന്നു മുതലാണ് കേരളത്തിന്റെ പ്രളയാനന്തര പുനർ നിർമ്മാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം രണ്ടു വർഷത്തേക്ക് പ്രളയ സെസ് ഏർപ്പെടുത്തിയത്.
അഞ്ചു ശതമാനത്തിലധികം നികുതിയുളള ചരക്ക് സേവനങ്ങൾക്ക് ഒരു ശതമാനവും സ്വർണത്തിന് 0.25 ശതമാനവുമാണ് സെസ് ചുമത്തിയിരുന്നത്. 12%, 18%, 28% ജിഎസ്ടി നിരക്കുള്ള എല്ലാ ഉൽപന്നങ്ങൾക്കും സെസ് ഉണ്ട്. സെസ് അവസാനിക്കുന്നതോടെ സ്വർണം, വാഹനങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവയുടെ വില കുറയും.
ജൂലൈ 31 നുശേഷം നടത്തുന്ന വിൽപനകൾക്ക് പ്രളയ സെസ് ഈടാക്കാതിരിക്കാൻ വ്യാപാരികൾ തങ്ങളുടെ ബില്ലിങ് സോഫ്റ്റ്‌വെയറിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ ആവശ്യപ്പെട്ടു.
0 Comments