മാതൃകവചം: ഗർഭിണികൾക്കുള്ള കോവിഡ് വാക്സിനേഷൻ കാംപയിൻ.
ഗർഭിണികൾക്കുള്ള വാക്സിനേഷൻ കാംപയിൻ മാതൃകവചം സംസ്ഥാനത്ത് ആരംഭിക്കുന്നു. സംസ്ഥാനത്തുള്ള മുഴുവൻ ഗർഭിണികൾക്കും രണ്ടാഴ്ച കൊണ്ട് കോവിഡ് വാക്സിൻ നൽകുവാനാണ് ലക്ഷ്യമിടുന്നത്. മാതൃകവചം കാമ്പയിനിന്റെ ഭാഗമായി വാർഡ് തലത്തിൽ ആശ പ്രവർത്തകരുടെ നേതൃത്വത്തിൽ മുഴുവൻ ഗർഭിണികളെയും വാക്സിനേഷനായി രജിസ്റ്റർ ചെയ്യിക്കും. സ്വന്തമായി രജിസ്റ്റർ ചെയ്യാൻ കഴിയുന്നവരെ അതിനായി പ്രോത്സാഹിപ്പിക്കും. സ്മാർട്ട് ഫോൺ, കംപ്യൂട്ടർ തുടങ്ങിയ സൗകര്യങ്ങളില്ലാത്തവരെ ആശമാരുടെ സഹായത്തോടെ രജിസ്റ്റർ ചെയ്യിപ്പിക്കും. ഓരോ സബ് സെന്റർ പ്രദേശത്തുള്ള മുഴുവൻ ഗർഭിണികളും രജിസ്റ്റർ ചെയ്ത് വാക്സിൻ സ്വീകരിച്ചു എന്ന് ആരോഗ്യപ്രവർത്തകർ ഉറപ്പാക്കുകയും ചെയ്യും.
ഗർഭിണികൾക്കായി പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ പ്രത്യേക ദിവസങ്ങളിൽ ജില്ലാതലത്തിൽ തീരുമാനിച്ച് നടത്തും. വാക്സിനേഷനായി വരുന്ന മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കുന്ന വിധത്തിൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ക്രമീകരണങ്ങൾ നടത്തും.
ഗർഭിണികളുടെ ആരോഗ്യത്തെ കോവിഡ് രോഗം മോശമായി ബാധിക്കും. 35 വയസിന് മുകളിൽ പ്രായമുള്ളവർ, പൊണ്ണത്തടിയുള്ളവർ, പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ രോഗങ്ങളുള്ളവർ എന്നിവരിൽ രോഗം ഗുരുതരമായേക്കാം. ഇത് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെയും ബാധിക്കുവാൻ സാധ്യതയുണ്ട്. അതിനാൽ ഗർഭിണിയായിരിക്കുമ്പോൾ വാക്സിൻ എടുക്കുക എന്നത് വളരെ പ്രധാനമായ പ്രതിരോധ നടപടിയാണ്. നിലവിൽ രാജ്യത്ത് നൽകിക്കൊണ്ടിരിക്കുന്ന ഏത് കോവിഡ് വാക്സിനും ഗർഭിണികൾക്ക് സ്വീരിക്കാവുന്നതാണ്.
ഗർഭാവസ്ഥയുടെ ഏത് കാലയളവിലും വാക്സിൻ സ്വീകരിക്കാനാകും. ഗർഭാവസ്ഥയിൽ തന്നെ രണ്ട് ഡോസ് വാക്സിനുകളും സ്വീകരിക്കുവാനായാൽ അത് കൂടുതൽ സുരക്ഷ നൽകും. കഴിയുന്നതും മുന്നേ തന്നെ വാക്സിൻ സ്വീകരിക്കുന്നതാണ് നല്ലത്. ഗർഭിണിയായിരിക്കുമ്പോൾ കോവിഡ് ബാധിതയായാൽ പ്രസവം കഴിഞ്ഞ് മാത്രമാണ് വാക്സിൻ സ്വീകരിക്കാനാവുക.. എന്നാൽ കോവിഡ് രോഗമുക്തയായി മൂന്ന് മാസം കഴിഞ്ഞ് മാത്രമേ വാക്സിൻ സ്വീകരിക്കാവു. വാക്സിൻ സ്വീകരിച്ച ശേഷം നേരിയ പനി, കുത്തിവച്ച ഭാഗത്ത് വേദന, ഒന്നു മുതൽ മൂന്ന് ദിവസം വരെ ക്ഷീണം ഇവ കണ്ടേക്കാം. വാക്സിൻ സ്വീകരിച്ച് കഴിഞ്ഞാലും മാസ്ക് ധരിക്കുക സാമൂഹിക അകലം പാലിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക തുടങ്ങിയ പ്രതിരോധ ശീലങ്ങൾ തുടരേണ്ടതാണ്.
0 Comments