സംസ്ഥാനത്ത് അഞ്ചുപേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആലപ്പുഴ എൻ.ഐ.വിയിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്.
ആനയറ സ്വദേശികളായ രണ്ടുപേർക്കും കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഒരാൾക്ക് വീതവുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ആനയറ സ്വദേശിനി (35), ആനയറ സ്വദേശിനി (29), കുന്നുകുഴി സ്വദേശിനി (38), പട്ടം സ്വദേശി (33), കിഴക്കേക്കോട്ട സ്വദേശിനി (44) എന്നിവർക്കാണ് സിക്ക വൈറസ് ബാധിച്ചത്.
ഇതിൽ നാലുപേരുടെ സാമ്പിളുകൾ രണ്ടു സ്വകാര്യ ആശുപത്രികളിൽനിന്നും അയച്ചതാണ്. ഒരെണ്ണം സർവയലൻസിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ശേഖരിച്ച സാമ്പിളാണ്. അതേസമയം 16 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ സംസ്ഥാനത്ത് ആകെ 28 പേർക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.
വൈറസ് ബാധ നിയന്ത്രണത്തെ പറ്റി ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് യോഗം വിളിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപന പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
0 Comments