Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇸🇦കോവിഡ്: സൗദിയിൽ ഇന്ന് 1,289 പുതിയ രോഗികളും 1,299 രോഗമുക്തിയും.

🇦🇪യുഎഇയില്‍ 1,550 പേര്‍ക്ക് കൂടി കൊവിഡ്, അഞ്ചു മരണം.

🇴🇲കൊവിഡ്: ഒമാനില്‍ പുതിയ രോഗികള്‍ 322, 563 പേര്‍ക്ക് കൂടി രോഗം ഭേദമായി.

🇴🇲ഒമാനില്‍ ലോക്ക്ഡൗണ്‍ സമയക്രമത്തില്‍ ഇളവ്.

🇦🇪ബിഗ് ടിക്കറ്റില്‍ 30 കോടി നേടുന്ന ഭാഗ്യശാലി നിങ്ങളാകാം! നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ മൂന്നു ദിവസം കൂടി.

🇸🇦കൊവിഡ് വാക്‌സിന്‍: മൂന്നാം ഡോസിന്റെ ആവശ്യം വന്നിട്ടില്ലെന്ന് സൗദി.

🇰🇼കുവൈറ്റ്: ഓഗസ്റ്റ് 1 മുതൽ തിരികെയെത്തുന്ന പ്രവാസികൾക്ക് ബാധകമാക്കുന്ന ആരോഗ്യ സുരക്ഷാ നിയമങ്ങൾ സംബന്ധിച്ച് DGCA അറിയിപ്പ്.

❓COVID-19: പ്രവാസികൾക്ക് കേന്ദ്ര സഹായം എങ്ങിനെ?.

🇴🇲ഒമാൻ: ഓഗസ്റ്റ് 1 മുതൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് 10 ആഴ്ച്ച ഇടവേള പൂർത്തിയാക്കിയവർക്ക് രണ്ടാം ഡോസ് കുത്തിവെപ്പ് നൽകും.

🇦🇪അബുദാബി: ക്വാറന്റീൻ ഇളവുകൾ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്റ്റിൽ ജൂലൈ 31 മുതൽ മാറ്റം വരുത്തുന്നു.

🇦🇪യു എ ഇ: 2021 ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു.

🇧🇭ബഹ്‌റൈൻ: COVID-19 ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പുകൾ എടുത്തവരിൽ മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം.

🇶🇦ഖത്തറില്‍ പുതിയ കോവിഡ് രോഗികള്‍ കുറഞ്ഞു; സമ്പര്‍ക്ക കേസുകള്‍ 100ന് മുകളില്‍ തന്നെ.

🇶🇦ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട നിയമഭേദഗതി നടപ്പില്‍ വന്നതായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം.

🇶🇦ഖത്തറില്‍ വാഹനം സര്‍വീസ് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക.


വാർത്തകൾ വിശദമായി

🇸🇦കോവിഡ്: സൗദിയിൽ ഇന്ന് 1,289 പുതിയ രോഗികളും 1,299 രോഗമുക്തിയും.

✒️സൗദി അറേബ്യയില്‍ 1,289 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 1,299 രോഗമുക്തി നേടിയതായും രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 12 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായും സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യമാകെ ഇന്ന് 117,620 കൊവിഡ് പരിശോധനകളാണ് നടത്തിയത്.

ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,23,397 ആയി. ഇതില്‍ 5,03,827 പേര്‍ രോഗമുക്തരായി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,358 ആയി ഉയര്‍ന്നു. ഇതില്‍ 1,395 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 260, റിയാദ് 253, കിഴക്കന്‍ പ്രവിശ്യ 220, ജീസാന്‍ 100, അല്‍ഖസീം 97, അസീര്‍ 76, ഹായില്‍ 73, മദീന 63, തബൂക്ക് 42, നജ്‌റാന്‍ 41, വടക്കന്‍ അതിര്‍ത്തി മേഖല 30, അല്‍ബാഹ 23, അല്‍ജൗഫ് 11. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 26,010,054 ഡോസായി.

🇦🇪യുഎഇയില്‍ 1,550 പേര്‍ക്ക് കൂടി കൊവിഡ്, അഞ്ചു മരണം.

✒️യുഎഇയില്‍ 1,550 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,508 പേര്‍ സുഖം പ്രാപിക്കുകയും അഞ്ചുപേര്‍ മരണപ്പെടുകയും ചെയ്തു. 

പുതിയതായി നടത്തിയ  3,02,236  കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,77,801 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,55,183 പേര്‍ രോഗമുക്തരാവുകയും 1,939 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,679 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇴🇲കൊവിഡ്: ഒമാനില്‍ പുതിയ രോഗികള്‍ 322, 563 പേര്‍ക്ക് കൂടി രോഗം ഭേദമായി.

✒️ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 563 പേര്‍ക്കുകൂടി കൊവിഡ് രോഗം ഭേദമായിയെന്നു ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനകം രാജ്യത്ത്  2,78,195 പേര്‍ക്ക് രോഗം ഭേദമായിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 322 പേര്‍ക്ക് കൂടി കൊവിഡ്  രോഗം പിടിപെട്ടു. ആകെ രോഗികളുടെ എണ്ണം 2,95,857 ആയതായി മന്ത്രാലയത്തിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. 

ഇപ്പോള്‍ രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 94% ആയി ഉയര്‍ന്നു. നിലവില്‍ 618 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. തീവ്രപരിചരണ വിഭാഗത്തില്‍ 260 പേരാണുള്ളത്. കഴിഞ്ഞ 24  മണിക്കൂറില്‍ പുതിയതായി 12 കൊവിഡ് മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 3814 പേരാണ് കൊവിഡ് മൂലം ഒമാനില്‍ മരണപ്പെട്ടിട്ടുള്ളത്.

🇴🇲ഒമാനില്‍ ലോക്ക്ഡൗണ്‍ സമയക്രമത്തില്‍ ഇളവ്.

✒️ഒമാനില്‍ ലോക്ക്ഡൗണ്‍ സമയക്രമത്തില്‍ ഇളവ് അനുവദിച്ചുകൊണ്ട് സുപ്രിം കമ്മറ്റി ഉത്തരവ് പുറപ്പെടുവിച്ചു. പുതുക്കിയ പ്രഖ്യാപനം അനുസരിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ, ഇന്ന് മുതല്‍ ഒമാനില്‍ രാത്രി സഞ്ചാരവിലക്ക് രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ ആയിരിക്കും.

ഈ സമയങ്ങളില്‍ 10 മണി മുതല്‍ രാവിലെ 4 മണിവരെ യാത്രകളും പൊതുസ്ഥലങ്ങളില്‍ ഒത്തു ചേരുന്നതും നിരോധിച്ചു. വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിടാനും സുപ്രിം കമ്മറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ വൈകിട്ട് അഞ്ചു മണി മുതല്‍ വെളുപ്പിനെ നാല് മണി വരെ ആയിരുന്നു ലോക്ക്ഡൗണ്‍ ഉണ്ടായിരുന്നത്.

🇦🇪ബിഗ് ടിക്കറ്റില്‍ 30 കോടി നേടുന്ന ഭാഗ്യശാലി നിങ്ങളാകാം! നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ മൂന്നു ദിവസം കൂടി.

✒️മലയാളികളുള്‍പ്പെടെ നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച ബിഗ് ടിക്കറ്റിന്റെ 230-ാമത് സീരീസ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ഇനി വെറും മൂന്നു ദിവസങ്ങള്‍ മാത്രം ബാക്കി. ഗ്രാന്റ് പ്രൈസായി 1.5 കോടി ദിര്‍ഹമാണ് (30 കോടി ഇന്ത്യന്‍ രൂപ)ആണ് ലഭിക്കുക. രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹത്തിന്(രണ്ടുകോടി ഇന്ത്യന്‍ രൂപ)പുറമെ മറ്റ് 10 ക്യാഷ് പ്രൈസുകളും, ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ പ്രൊമോഷനിലൂടെ റേഞ്ച് റോവര്‍ വേലാര്‍ കാറും നേടാം. ജൂലൈ 30ന് രാത്രി 11.45 വരെയാണ് നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ വാങ്ങാനുള്ള സമയപരിധി. ഇനി വൈകേണ്ട, അടുത്ത നറുക്കെടുപ്പില്‍ ഒരുപക്ഷേ ഭാഗ്യം നിങ്ങള്‍ക്കൊപ്പമാകാം.

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് കൂടി സൗജന്യമായി ലഭിക്കും. അല്‍പം കൂടി വിലക്കുറവുള്ള മറ്റൊരു വഴിയാണ് നിങ്ങള്‍ ആലോചിക്കുന്നതെങ്കില്‍ ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാം. നികുതി ഉള്‍പ്പെടെ 150 ദിര്‍ഹമാണ് ഡ്രീം കാര്‍ ടിക്കറ്റിന്റെ വില (രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുമ്പോള്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്ന ഓഫര്‍ ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ക്ക് ലഭ്യമല്ല).

ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‍സൈറ്റായ www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അല്‍ഐന്‍ വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകളെടുക്കാം. ഓഗസ്റ്റ് മൂന്നിന് യുഎഇ സമയം രാത്രി 7.30നാണ് ബിഗ് ടിക്കറ്റിന്റെ 230-ാമത് സീരീസിലെ തത്സമയ നറുക്കെടുപ്പ് നടക്കുക. ബിഗ് ടിക്കറ്റ് ഫേസ്ബുക്ക്, യൂട്യൂബ് പേജുകളിലൂടെ നറുക്കെടുപ്പിന്റെ ലൈവ് സ്ട്രീമിങ് ഉണ്ടാകും. കോടികള്‍ സ്വന്തമാക്കുന്ന ഭാഗ്യാശാലികളെ അറിയാന്‍ അടുത്ത നറുക്കെടുപ്പ് മറക്കാതെ കാണുക.

🇸🇦കൊവിഡ് വാക്‌സിന്‍: മൂന്നാം ഡോസിന്റെ ആവശ്യം വന്നിട്ടില്ലെന്ന് സൗദി.

✒️കൊവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് കുത്തിവെക്കേണ്ട സാഹചര്യം വന്നിട്ടിലെന്ന് സൗദി ആരോഗ്യമന്ത്രാലയം. നിലവിലെ സാഹചര്യത്തില്‍ രോഗത്തെ നേരിടാന്‍ രണ്ട് ഡോസുകള്‍ മതിയാകും. 

ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ നിലവില്‍ രണ്ട് ഡോസ് വാക്‌സിനെടുക്കണം. ഒരു ഡോസ് കൊണ്ട് മതിയാകില്ല. ഇതുവരെയുള്ള പഠനത്തില്‍ നിന്ന് വ്യക്തമാകുന്നത് മൂന്നാമത്തെ ഡോസ് ഇപ്പോള്‍ ആവശ്യമില്ലെന്നാണ്. ഭാവിയില്‍ ആവശ്യമായിവന്നാല്‍ അപ്പോള്‍ ചിന്തിക്കാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി. അതെസമയം രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ രണ്ടര കോടി ഡോസ് കവിഞ്ഞു. 

വാക്‌സിനേഷന്‍ രാജ്യവാസികള്‍ക്ക് പൊതുവിടങ്ങളില്‍ പലകാര്യങ്ങള്‍ക്കും ഒരു നിബന്ധനയായി മാറ്റിയിരിക്കുകായണ്. ഓഗസ്റ്റ് മുതല്‍ വാക്സിന്‍ കുത്തിവെപ്പെടുക്കാത്തവര്‍ക്ക് രാജ്യത്ത് ജോലി ചെയ്യുന്നതിനും പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ടാവും. പൊതുപരിപാടികളില്‍ പെങ്കടുക്കാനാവില്ല. പൊതുഗതാഗത സൗകര്യം ഉപയോഗിക്കാനാവില്ല. കടകളിലും മറ്റ് മുഴുവന്‍ സ്ഥാപനങ്ങളിലും പ്രവേശിക്കാനാവില്ല. രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ എല്ലാവരും നിര്‍ബന്ധമായും വാക്‌സിന്‍ കുത്തിവെപ്പെടുത്തിരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

🇰🇼കുവൈറ്റ്: ഓഗസ്റ്റ് 1 മുതൽ തിരികെയെത്തുന്ന പ്രവാസികൾക്ക് ബാധകമാക്കുന്ന ആരോഗ്യ സുരക്ഷാ നിയമങ്ങൾ സംബന്ധിച്ച് DGCA അറിയിപ്പ്.

✒️2021 ഓഗസ്റ്റ് 1 മുതൽ വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന പ്രവാസികൾക്ക് ബാധകമാക്കുന്ന ആരോഗ്യ സുരക്ഷാ നിയമങ്ങൾ സംബന്ധിച്ച് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിപ്പ് പുറത്തിറക്കി. വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് ഏതാണ്ട് ആറ് മാസത്തോളമായി തുടരുന്ന വിലക്കുകൾ ഓഗസ്റ്റ് 1 മുതൽ ഒഴിവാക്കാനുള്ള ക്യാബിനറ്റ് തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് DGCA പ്രവേശന നിബന്ധനകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച അറിയിപ്പ് കുവൈറ്റ് DGCA രാജ്യത്ത് പ്രവർത്തിക്കുന്ന വിമാനകമ്പനികൾക്ക് നൽകിയിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള പ്രവാസികൾ തങ്ങളുടെ വിവരങ്ങൾ ‘Shlonik’ ആപ്പിലൂടെയും, ‘Kuwait Mosafer’ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയും രജിസ്റ്റർ ചെയ്യേണ്ടതാണ്. കുവൈറ്റിലേക്ക് പ്രവേശിക്കുന്നവർക്കും, കുവൈറ്റിൽ നിന്ന് യാത്ര ചെയ്യുന്നവർക്കും ഈ നടപടികൾ ബാധകമാണ്.

വിദേശത്ത് നിന്നെത്തുന്ന കുവൈറ്റ് അംഗീകരിച്ചിട്ടുള്ള വാക്സിനുകൾ സ്വീകരിച്ചിട്ടുള്ളവർ, തങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യെണ്ടതാണെന്നും DGCA അറിയിച്ചിട്ടുണ്ട്. കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നതിന് മുൻപായി വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഡിജിറ്റൽ മാർഗങ്ങളിലൂടെ തെളിയിക്കുന്നതിന് ഈ നടപടി പ്രധാനമാണെന്ന് DGCA വ്യക്തമാക്കി. ഫൈസർ ബയോഎൻടെക്, ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക, മോഡർന എന്നീ വാക്സിനുകളുടെ രണ്ട് ഡോസ്, അല്ലെങ്കിൽ ജോൺസൻ ആൻഡ് ജോൺസൻ COVID-19 വാക്സിനിന്റെ ഒരു ഡോസ് എന്നിവയ്ക്കാണ് കുവൈറ്റ് അംഗീകാരം നൽകിയിട്ടുള്ളത്.

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള പ്രവാസികൾ കുവൈറ്റിലെത്തിയ ശേഷം ഒരാഴ്ച്ചത്തേക്ക് നിർബന്ധിത ഹോം ക്വാറന്റീനിൽ തുടരേണ്ടതാണ്. ഒരാഴ്ച്ചത്തെ ഹോം ക്വാറന്റീൻ അവസാനിപ്പിക്കുന്ന അവസരത്തിൽ ഇവർ PCR പരിശോധന നടത്തേണ്ടതാണ്. ഒരാഴ്ച്ചയ്ക്ക് ശേഷം നടത്തുന്ന PCR പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക് ക്വാറന്റീൻ അവസാനിപ്പിക്കാവുന്നതാണ്.

വിദേശത്ത് നിന്നെത്തുന്ന, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള, യാത്രികർക്ക്, കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി കുവൈറ്റ് മുസാഫർ ആപ്പിലൂടെ PCR പരിശോധനാ ഫീസായി 20 ദിനാർ നൽകേണ്ടതായ നിർദ്ദേശം ഓഗസ്റ്റ് 1 മുതൽ ഒഴിവാക്കുമെന്ന് DGCA കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഓഗസ്റ്റ് 1 മുതൽ ഇത്തരം യാത്രികർ തങ്ങളുടെ ഒരാഴ്ച്ചത്തെ ഹോം ക്വാറന്റീൻ അവസാനിപ്പിക്കുന്ന അവസരത്തിൽ മാത്രമാണ് PCR പരിശോധന നടത്തേണ്ടതും, അതിന്റെ ഫീ നൽകേണ്ടതുമെന്നാണ് DGCA അറിയിച്ചിരിക്കുന്നത്. വിദേശത്ത് നിന്നെത്തുന്ന, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള മുഴുവൻ കുവൈറ്റ് പൗരന്മാർക്കും, പ്രവാസികൾക്കും ഈ തീരുമാനം ബാധകമാണ്.

❓COVID-19: പ്രവാസികൾക്ക് കേന്ദ്ര സഹായം എങ്ങിനെ?.

✒️COVID-19 ധനസഹായത്തിനായി പ്രവാസികൾ മുറവിളി കൂട്ടുകയാണല്ലോ. ഇത്തരുണത്തിലാണ് ബഹു: ശശി തരൂർ എം.പി. ഇന്നലെ (28. 7.2021) ൽ പാർലെമെൻറിൽ, കേന്ദ്ര സർക്കാർ പ്രവാസികൾക്കായി നടപ്പാക്കുന്ന പ്രവാസി ഭാരതീയ ബീമാ യോജനയിൽ COVID-19 ഉൾപ്പെടുത്തി ധന സഹായം ലഭ്യമാക്കുമോ എന്നും, ഈ ഇൻഷൂറൻസിന് പുറമെ, മറ്റേതെങ്കിലും സ്കീമുകൾ വഴി സഹായം ലഭ്യമാക്കുന്നുണ്ടോ എന്ന ചോദ്യം ഉന്നയിച്ചത്.

ചോദ്യത്തിന് മറുപടിയായി, അസുഖങ്ങൾ മൂലം ആശുപത്രികളിൽ അഡ്മിറ്റ് ചെയ്ത് ചികിൽസ ആവശ്യമുള്ളവർക്ക് ഒരു ലക്ഷം രൂപ വരെയുള്ള ചിലവുകൾ PBBY ഇൻഷൂറൻസ് വഴി ലഭ്യമാണെന്ന് ബഹു: കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ. വി. മുരളീധരൻ അറിയിച്ചു. പ്രസ്തുത ഇൻഷൂറൻസ് പദ്ധതിയിലെ ഈ കവറേജ് COVID-19 അടക്കമുള്ള അസുഖങ്ങളുടെ ചികിൽസക്ക് ലഭ്യമാണ്. കവറേജ് നാട്ടിലാണെങ്കിലും ജോലി ചെയ്യുന്ന രാജ്യത്തും ലഭ്യവുമാണെന്നതും പ്രസ്താവ്യമാണ്.

COVID-19 വന്ന് പ്രയാസപ്പെടുന്നവർക്കടക്കം ICWF പദ്ധതി പ്രകാരവും സഹായം ലഭ്യമാക്കുന്നതായും മന്ത്രി അറിയിച്ചു. എന്നാൽ, 2017 മുതൽ PBBY ഇൻഷൂറൻസ് പദ്ധതിയിൽ ECR – ECNR കാറ്റഗറി വ്യത്യാസമില്ലാതെ അംഗം ആവാമെങ്കിലും മഹാ ഭൂരിപക്ഷവും ഇതിൽ അംഗങ്ങൾ അല്ല എന്നതാണ് വസ്തുത. (പദ്ധതിയുടെ പ്രീമിയം രണ്ട് വർഷത്തേക്ക് 275/- രൂപയും മൂന്ന് വർഷത്തേക്ക് 375/- രൂപയുമാണ്.)

കോവിഡ് വന്ന് മരണപ്പെടുന്ന വീട്ടു ജോലിക്കാരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായം ഇന്നലെ കുവൈറ്റ് അംബാസിഡർ പ്രഖ്യാപിച്ചത് ഏറെ സ്വാഗതം ചെയ്യപെടുന്നുണ്ട്. കോവിഡ് ബാധിച്ചു മരിച്ച സാധാരണക്കാർക്ക് കേന്ദ്ര സർക്കാറിൻ്റെ പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം കേന്ദ്ര സർക്കാർ പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 3570 ഇന്ത്യക്കാർ കോവിഡ് മൂലം വിദേശങ്ങളിൽ മരണപ്പെട്ടതായി ശ്രീ. പി.വി. അബ്ദുൽ വഹാബ് എം.പിയുടെ ചോദ്യത്തിന് ഉത്തരമായി സർക്കാർ രാജ്യസഭയിൽ അറിയിച്ചിരുന്നു.

https://mea.gov.in/lok-sabha.htm?dtl/34064/QUESTION+NO1469+PRAVASI+BHARATIYA+BIMA+YOJANA എന്ന വിലാസത്തിൽ പാർലെമെൻറിൽ ഉന്നയിക്കപ്പെട്ട ഈ ചോദ്യത്തിന്റെ വിവരങ്ങൾ ലഭ്യമാണ്.

🇴🇲ഒമാൻ: ഓഗസ്റ്റ് 1 മുതൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് 10 ആഴ്ച്ച ഇടവേള പൂർത്തിയാക്കിയവർക്ക് രണ്ടാം ഡോസ് കുത്തിവെപ്പ് നൽകും.

✒️2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്ത് ആദ്യ ഡോസ് COVID-19 വാക്സിൻ സ്വീകരിച്ച് 10 ആഴ്ച്ച ഇടവേള പൂർത്തിയാക്കിയവർക്ക് രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂലൈ 28-ന് വൈകീട്ടാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

https://twitter.com/OmaniMOH/status/1420368458743787520
ആദ്യ ഡോസ് കുത്തിവെപ്പെടുത്ത തീയതി മുതൽ 10 ആഴ്ച്ച ഇടവേള പൂർത്തിയാക്കിയവർക്ക് രണ്ടാം ഡോസ് നൽകുന്ന നടപടികൾ ഓഗസ്റ്റ് 1-ന് ആരംഭിക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. http://covid19.moh.gov.om എന്ന വെബ്സൈറ്റിലൂടെയും, ‘Tarassud+’ ആപ്പിലൂടെയും രണ്ടാം ഡോസ് കുത്തിവെപ്പിനുള്ള ബുക്കിംഗ് പൂർത്തിയാക്കാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ജൂലൈ 29, വ്യാഴാഴ്ച്ച മുതൽ ഈ ബുക്കിംഗ് ആരംഭിക്കുന്നതാണ്.

ഈ മുൻഗണനാ വിഭാഗത്തിൽപ്പെടുന്നവരോട് രണ്ടാം ഡോസ് കുത്തിവെപ്പിനുള്ള ബുക്കിംഗ് നടപടികൾ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നതിന് മുൻപ് പൂർത്തിയാക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

🇦🇪അബുദാബി: ക്വാറന്റീൻ ഇളവുകൾ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്റ്റിൽ ജൂലൈ 31 മുതൽ മാറ്റം വരുത്തുന്നു.

എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ 2021 ജൂലൈ 31 മുതൽ മാറ്റങ്ങൾ വരുത്തുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) പ്രഖ്യാപിച്ചു. DCT-യുടെ കീഴിലുള്ള സർക്കാർ ടൂറിസം വെബ്‌പേജായ വിസിറ്റ് അബുദാബിയിലാണ് ഈ പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്.

നേരത്തെ ജൂലൈ 13-ന് പുറത്തിറക്കിയ പട്ടികയിൽ നിന്ന് അസർബൈജാൻ, ഡെൻമാർക്ക്‌, ഫ്രാൻസ്, ഐസ്ലാൻഡ്, ജോർദാൻ, മാൾട്ട, നെതർലൻഡ്‌സ്‌, നോർവേ, അയർലണ്ട്, സ്വീഡൻ, തുർക്മെനിസ്ഥാൻ, വത്തിക്കാൻ സിറ്റി എന്നീ രാജ്യങ്ങളെ ഒഴിവാക്കുകയും, ബഹ്‌റൈൻ, ബ്രൂണെ, ബൾഗേറിയ, ചെക്ക് റിപ്പബ്ലിക്, മാലിദ്വീപ്, പോളണ്ട്, സെർബിയ, ഉക്രൈൻ എന്നീ രാജ്യങ്ങളെ ഈ പട്ടികയിലേക്ക് ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

നിലവിൽ 31 രാജ്യങ്ങളെയാണ് അബുദാബി ഗ്രീൻ പട്ടികയിൽ പെടുത്തിയിട്ടുള്ളത്. ഈ പട്ടിക ജൂലൈ 31-ന് ഉച്ചയ്ക്ക് 2 മണിമുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ആഗോള തലത്തിലുള്ള COVID-19 സാഹചര്യങ്ങൾ സമഗ്രമായി വിലയിരുത്തിയ ശേഷമാണ് DCT ഗ്രീൻ പട്ടിക തയ്യാറാക്കുന്നത്.

ഈ പട്ടികയിൽപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് താഴെ പറയുന്ന നിബന്ധനകൾ പാലിച്ച് കൊണ്ട് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്.

യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് റിസൾട്ട് യാത്രികർ ഹാജരാക്കേണ്ടതാണ്.
അബുദാബിയിലെത്തിയ ശേഷം ഇവർക്ക് വിമാനത്താവളത്തിൽ വെച്ച് ഒരു COVID-19 PCR ടെസ്റ്റ് കൂടി നടത്തുന്നതാണ്. ഈ പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്ന, ഗ്രീൻ പട്ടികയിൽ ഉൾപ്പെടുത്തിയ യാത്രികർക്ക് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്. (മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ നിർബന്ധമാണ്.)

ഗ്രീൻ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക https://visitabudhabi.cn/en/plan-your-trip/covid-safe-travel/permitted-countries എന്ന വിലാസത്തിൽ ലഭ്യമാണ്.

COVID-19 വാക്സിൻ മുഴുവൻ ഡോസുകളും സ്വീകരിച്ചവർക്ക് (അവസാന ഡോസ് സ്വീകരിച്ച് 28 ദിവസം പൂർത്തിയാക്കിയ ശേഷം) ബഹ്‌റൈൻ, ഗ്രീസ്, സെർബിയ, സെയ്‌ഷെൽസ് എന്നിവിടങ്ങളിൽ നിന്ന് അബുദാബിയിലേക്ക് യാത്രചെയ്യുന്ന സാഹചര്യത്തിൽ ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ടെന്നും വിസിറ്റ് അബുദാബി വെബ്‌പേജിൽ അറിയിച്ചിട്ടുണ്ട്.

🇦🇪യു എ ഇ: 2021 ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു.

✒️2021 ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഈ അറിയിപ്പ് പ്രകാരം സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് 91, ഡീസൽ എന്നിവയുടെ വിലയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

2021 ഓഗസ്റ്റ് മാസത്തെ യു എ ഇയിലെ ഇന്ധന വില:

സൂപ്പർ 98 – ലിറ്ററിന് 2.58 ദിർഹം. (ജൂലൈ മാസത്തിൽ ലിറ്ററിന് 2.47 ദിർഹം ആയിരുന്നു)

സ്പെഷ്യൽ 95 – ലിറ്ററിന് 2.47 ദിർഹം. (ജൂലൈ മാസത്തിൽ ലിറ്ററിന് 2.35 ദിർഹം ആയിരുന്നു)

ഇ-പ്ലസ് 91 – ലിറ്ററിന് 2.39 ദിർഹം. (ജൂലൈ മാസത്തിൽ ലിറ്ററിന് 2.28 ദിർഹം ആയിരുന്നു)

ഡീസൽ – ലിറ്ററിന് 2.45 ദിർഹം. (ജൂലൈ മാസത്തിൽ ലിറ്ററിന് 2.42 ദിർഹം ആയിരുന്നു)

2021 ഓഗസ്റ്റ് 1 മുതൽ ഈ പുതുക്കിയ ഇന്ധന വില പ്രാബല്യത്തിൽ വരുന്നതാണ്.

🇧🇭ബഹ്‌റൈൻ: COVID-19 ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പുകൾ എടുത്തവരിൽ മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം.

✒️രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭിച്ചവരിൽ പിന്നീട് ആശുപത്രി ചികിത്സ ആവശ്യമാകുന്ന രീതിയിലുള്ള കൊറോണാ വൈറസ് രോഗബാധയോ, കൊറോണാ വൈറസ് രോഗബാധയെത്തുടർന്നുള്ള മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബൂസ്റ്റർ കുത്തിവെപ്പ് വ്യക്തികളിൽ COVID-19 വൈറസിനെതിരായ രോഗപ്രതിരോധ ശേഷി പരമാവധി ഉയർത്തുന്നതിൽ ഏറെ സഹായകമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഇത്തരം ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരിൽ പിന്നീടുള്ള രോഗബാധ തീവ്രമാകാനുള്ള സാധ്യത വളരെ കുറവാണെന്നും, രോഗബാധയെത്തുടർന്നുള്ള ഗുരുതര സാഹചര്യങ്ങളും, മരണവും ഒഴിവാക്കുന്നതിൽ ഈ കുത്തിവെപ്പ് വിജയകരമാണെന്നും മന്ത്രാലയം തങ്ങളുടെ പഠനങ്ങളുടെ കണക്കുകൾ പുറത്ത് വിട്ടുകൊണ്ട് വ്യക്തമാക്കി. ജൂലൈ 28-നാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ബഹ്‌റൈനിൽ COVID-19 ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾ നൽകാൻ ആരംഭിച്ച ശേഷം വാക്സിൻ സ്വീകരിച്ചവരിൽ രണ്ടാഴ്ച്ചത്തെ സഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള ബുക്കിംഗ് ‘BeAware Bahrain’ ആപ്പിലൂടെ പൂർത്തിയാക്കാവുന്നതാണ്.

🇶🇦ഖത്തറില്‍ പുതിയ കോവിഡ് രോഗികള്‍ കുറഞ്ഞു; സമ്പര്‍ക്ക കേസുകള്‍ 100ന് മുകളില്‍ തന്നെ.

✒️ഖത്തറില്‍ ഇന്ന് 158 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 114 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 118 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,23,494 ആയി.

അതേസമയം, രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ കോവിഡ് മരണ നിരക്ക് 601 ആണ്. 1,810 പേരാണ് രാജ്യത്ത് നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 27 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 73 പേരാണ് നിലവില്‍ ആശുപത്രിയില്‍ ഉള്ളത്.

24 മണിക്കൂറിനിടെ 21,425 ഡോസ് വാക്സിന്‍ നല്‍കി. ആകെ വാക്സിന്‍ ഡോസുകളുടെ എണ്ണം 37,52,281 ആയി. രാജ്യത്ത് വാക്സിനേഷന് യോഗ്യരായ 83.3 ശതമാനം പേര്‍ക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്സിന്‍ ലഭിച്ചു.

🇶🇦ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട നിയമഭേദഗതി നടപ്പില്‍ വന്നതായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം.

✒️വിദേശത്ത് നിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട്‌മെന്റ് ചെയ്യുന്നത് നിയന്ത്രിക്കുന്ന നിയമഭേദഗതി നടപ്പില്‍ വന്നതായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു.

റിക്രൂട്ടിങ് കമ്പനികള്‍ വിദേശത്ത് നിന്ന് ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് എടുക്കുമ്പോള്‍ അതത് രാജ്യത്തെ തൊഴില്‍ നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കണമെന്ന് നിയമത്തില്‍ പറയുന്നു. ഖത്തറിലെത്തും മുമ്പ് തന്നെ തൊഴിലാളിക്ക് തൊഴിലുടമ ഒപ്പിട്ട കരാറിന്റെ കോപ്പിയും മറ്റ് വിശദാംശങ്ങളും നല്‍കണം. തൊഴിലുടമയുടെ കീഴില്‍ ജോലി ആരംഭിക്കുന്നതുവരെയുള്ള സമയത്ത് താമസ സൗകര്യവും ഭക്ഷണവും റിക്രൂട്ടിങ് ഏജന്‍സി സൗകര്യപ്പെടുത്തണം.

പ്രബേഷന്‍ കാലയളവ് 9 മാസം
മൂന്ന് മാസത്തെ പ്രാഥമിക ടെസ്റ്റിങ് കാലയളവിന് പുറമേ ആറ് മാസം പ്രബേഷന്‍ കാലയളവായി നല്‍കും. ഈ കാലയളവിനുള്ളില്‍ തൊഴിലാളി ഓടിപ്പോവുകയോ ജോലി ചെയ്യാന്‍ വിസമ്മതിക്കുകയോ ഗുരുതര രോഗബാധിതനാവുകയോ ചെയ്താല്‍ തൊഴിലുടമയ്ക്ക് ചെലവായ തുക നിശ്ചിത കിഴിവ് കഴിച്ച് റിക്രൂട്ടിങ് ഏജന്‍സി ഗാരന്റി നല്‍കേണ്ടി വരും. അതേസമയം, തൊഴിലാളിയെ മര്‍ദ്ദിക്കുകയോ കരാര്‍ ലംഘനം നടത്തുകയോ ചെയ്താല്‍ തൊഴിലുടമയുടെ ഇത് സംബന്ധമായ അവകാശം നഷ്ടപ്പെടും.

🇶🇦ഖത്തറില്‍ വാഹനം സര്‍വീസ് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക.

✒️ഖത്തറില്‍ വാഹനം സര്‍വീസ് ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ വാണിജ്യ വ്യവസായ മന്ത്രാലയം ട്വീറ്റ് ചെയ്തു. വാഹനം റിപ്പയര്‍ ചെയ്യുമ്പോള്‍ താഴെ പറയുന്ന അവകാശങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ടതാണെന്ന് മന്ത്രാലയം അറിയിച്ചു.

1. പരിശോധനയും റിപ്പയറിങും പൂര്‍ത്തിയാവുന്ന കാലയളവ് രേഖാമൂലം അറിയിക്കണം. രേഖയില്‍ സര്‍വീസ് സെന്ററും ഉപഭോക്താവും ഒപ്പുവച്ചിരിക്കണം

2. റിപ്പയറിങിന് എത്ര തുകവരുമെന്ന് അറിയാനുള്ള അവകാശം

3. ഇന്‍ഷുര്‍ ഉള്ള വാഹനത്തിന് 14 ദിവസത്തില്‍ കൂടുതല്‍ റിപ്പയറിങ് കാലാവധി വരികയാണെങ്കില്‍ പകരം വാഹനം നല്‍കണം

4. വാറന്റി കഴിഞ്ഞ വാഹനത്തിന് റീപ്ലേസ് ചെയ്യുന്ന പാര്‍ട്ടിന് വാറന്റി ഉണ്ടെങ്കില്‍ അത് ലഭ്യമാക്കണം

5. ഈടു നില്‍ക്കുന്ന വസ്തുക്കള്‍ക്ക് സ്‌പെയര്‍ പാര്‍ട്‌സ് ലഭിക്കാനുള്ള അവകാശം

6. കരാര്‍ പ്രകാരം സര്‍വീസിനുള്ള വാറന്റി പിരീഡ് ലഭ്യമാക്കണം

7. അറബി ഭാഷയില്‍ ഇന്‍വോയിസ് ലഭ്യമാക്കണം

Post a Comment

0 Comments