സംസ്ഥാനത്ത് പല ജില്ലകളും വാക്സിന്‍ ക്ഷാമം നേരിടുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. തിരുവനന്തപുരം ഉൾപ്പെടെ മിക്ക ജില്ലകളിലും വാക്സിന്‍ സ്റ്റോക്കില്ലെന്നും നിലവിലെ സാഹചര്യം കേന്ദ്രത്തെ അറിയിച്ചതായും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
അതിനാൽ പല ജില്ലകളിലും നാളെ വാക്സിന് വിതരണം ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.
വയനാട്, കാസര്‍കോട് ജില്ലകളില്‍ 45ന് മുകളിൽ ലക്ഷ്യംവെച്ച എല്ലാവർക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കി.
വയനാട്, കാസർകോട് ജില്ലകളിൽ 45 വയസിന് മുകളിൽ പ്രായമുള്ളവരിൽ വാക്സിൻ നൽകാൻ ലക്ഷ്യം വച്ച മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലഭ്യമായ കണക്കനുസരിച്ച് 45 വയസിന് മുകളിൽ പ്രായമുള്ളവരിൽ വയനാട് ജില്ലയിൽ 2,72,333 പേർക്കും കാസർകോട് ജില്ലയിൽ 3,50,648 പേർക്കും വാക്സിൻ നൽകാനായിരുന്നു ലക്ഷ്യം വച്ചത്. ഇതിൽ 100 ശതമാനം പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകാൻ സാധിച്ചതായി മന്ത്രി വ്യക്തമാക്കി.
ഈ ജില്ലകളിൽ 45 വയസിന് മുകളിൽ പ്രായമുള്ള ആരെങ്കിലും വാക്സിനെടുക്കാനുണ്ടെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് വാക്സിനെടുക്കണമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് ബാധിച്ചാൽ ഏറ്റവുമധികം ഗുരുതരമായി ബാധിക്കുന്ന വിഭാഗമായതിനാലാണ് വാക്സിനേഷന്റെ മുൻഗണനാ പട്ടികയിൽ മാർച്ച് ഒന്നു മുതൽ 60 വയസിന് മുകളിലുള്ളവരേയും 45 നും 60 നും ഇടയ്ക്ക് പ്രായമുള്ള അനുബന്ധ രോഗമുള്ളവരേയും ഉൾപ്പെടുത്തിയത്. 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ ഏപ്രിൽ ഒന്നിന് ആരംഭിച്ചു. കൃത്യമായ ആസൂത്രണത്തോടെ ആരോഗ്യ വകുപ്പ് നടത്തിയ പ്രവർത്തനങ്ങളാണ് ലക്ഷ്യം കൈവരിക്കാൻ സാധിച്ചത്. മികച്ച പ്രവർത്തനം നടത്തി ലക്ഷ്യം കൈവരിച്ച രണ്ട് ജില്ലകളേയും മന്ത്രി അഭിനന്ദിച്ചു.
ആദിവാസികൾ കൂടുതലുള്ള മേഖലയാണ് വയനാട്. ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് മൊബൈൽ ടീമുകൾ പ്രത്യേക ദൗത്യത്തിലൂടെയാണ് വാക്സിൻ നൽകുന്നത്. ട്രൈബൽ വകുപ്പ്, കുടുംബശ്രീ, ആശാ വർക്കർമാർ എന്നിവർ ദൗത്യത്തിന്റെ ഭാഗമായി. വിമുഖത കാണിച്ച പലർക്കും അവബോധം നൽകിയാണ് വാക്സിനെടുത്തത്. വയനാട് ജില്ലയിൽ 45 വയസിന് മുകളിലുള്ള 56 ശതമാനം പേർക്ക് (1,52,273) രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 18 വയസിന് മുകളിൽ പ്രായമുള്ള 67 ശതമാനം പേർക്ക് (4,39,435) ആദ്യ ഡോസും 28 ശതമാനം പേർക്ക് (1,85,010) രണ്ടാം ഡോസും നൽകിയിട്ടുണ്ട്.
എൻഡോസൾഫാൻ മേഖല ഉൾപ്പെടുന്ന കാസർകോട്ടും ലക്ഷ്യം കൈവരിച്ചത് വലിയ പ്രവർത്തനത്തിലൂടെയാണ്. കാസർകോട് ജില്ലയിൽ 45 വയസിന് മുകളിലുള്ള 54 ശതമാനം പേർക്കാണ് (1,88,795) രണ്ടാം ഡോസ് നൽകിയത്. 18 വയസിന് മുകളിൽ പ്രായമുള്ള 53 ശതമാനം പേർക്ക് (5,20,271) ആദ്യ ഡോസും 23 ശതമാനം പേർക്ക് (2,30,006) രണ്ടാം ഡോസും നൽകിയിട്ടുണ്ട്.
കേരളത്തിന്‍റെ വാക്സിനേഷന്‍ നിരക്ക് മറ്റു സംസ്ഥാനങ്ങളെക്കാള്‍ മുകളിലാണ്. വാക്സിൻ നൽകുന്നതിൽ വേർതിരിവില്ല. എല്ലാവര്‍ക്കും വാക്സിന്‍ അവകാശമുണ്ട്. വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവര്‍ക്കും നല്‍കുമെന്നും വീണ ജോര്‍ജ്ജ് വ്യക്തമാക്കി.
വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ കലക്ടര്‍ പുറത്തിറക്കിയ വിചിത്ര ഉത്തരവ് മന്ത്രി ന്യായീകരിച്ചു. രോഗികളുടെ എണ്ണവും സാഹചര്യവും നോക്കി ജില്ലാ കലക്ടർമാർക്ക് തീരുമാനമെടുക്കാമെന്നാണ് മന്ത്രിയുടെ വിശദീകരണം. കോവിഡ് വാക്സിന്‍ എടുക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് ആര്‍.ടി.പി.സി ആര്‍ ടെസ്റ്റ് നടത്തണമെന്നായിരുന്നു കലക്ടറുടെ ഉത്തരവ്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് 72 മണിക്കൂർ എന്നത് കളക്ടർ 15 ദിവസമായി തിരുത്തിയിരുന്നു.
0 Comments