ചെങ്ങന്നൂർ: കഴിഞ്ഞ ഞായറാഴ്ചയും പുഷ്പലത പതിവുപോലെ വാക്‌സിനേഷൻ ജോലിതുടങ്ങി. രാവിലെമുതൽ നല്ല തിരക്കുണ്ടായിരുന്നു. ഇടയ്ക്ക് ഭക്ഷണത്തിനും പ്രാഥമിക ആവശ്യങ്ങൾക്കുമായി അരമണിക്കൂർ മാറ്റിവെച്ചു.
5.30-തോടെ വാക്‌സിനേഷൻ പൂർത്തിയാക്കി. പിന്നീട് കണക്കുനോക്കിയപ്പോൾ പുഷ്പലതയും ആദ്യമൊന്നു ഞെട്ടി. 893 പേർക്കാണ് ഏഴരമണിക്കൂറിനിടയിൽ വാക്‌സിൻ നൽകിയത്. ഞായറാഴ്ച ജോലിക്ക് പൊതുവിൽ ആളുകുറവായതിനാലാണ് ഇത്രയധികം എടുക്കേണ്ടിവന്നത്.
ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സാണ് കെ. പുഷ്പലത. സംഭവം അടുത്ത സുഹൃത്തിനോടുമാത്രം പറഞ്ഞു. പിന്നീടാണു സംസ്ഥാനതലത്തിൽ ഇത്രയും വാക്‌സിനേഷൻ ഒരാൾ ഒരുദിവസം നൽകിയിട്ടില്ലെന്ന വിവരം പുഷ്പലതയും അറിയുന്നത്. ജെ.പി.എച്ച്.എൻ. സംഘടനയും ഇക്കാര്യം ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പുകളിലടക്കം വ്യക്തമാക്കി.
ഗാനഭൂഷണം പുഷ്പലത; നാൽപ്പതാം വയസ്സിൽ നഴ്‌സ്
പ്രൊഫഷണൽ സ്റ്റേജ് ആർട്ടിസ്റ്റ് കൂടിയായ പുഷ്പലത സ്വാതിതിരുനാൾ സംഗീത കോളേജിൽനിന്നു ഗാനഭൂഷണം പാസായി. വിവാഹശേഷം ഭർത്താവിന്റെ വീട്ടുകാരുടെ പിന്തുണയിൽ നഴ്‌സാകാനുള്ള പഠനമാരംഭിച്ചു. പിന്നീട് നാൽപ്പതാം വയസ്സിൽ സർക്കാർ സർവീസിൽ പ്രവേശിച്ചു. നവംബറിൽ പുഷ്പലതയുടെ രണ്ടുവർഷത്തെ പ്രൊബേഷൻ പൂർത്തിയാകും.
എ.ഡി.(ഓട്ടോഡിസേബിൾ) സിറിഞ്ചുകളിലാണ് കോവാക്‌സിൻ ഡോസ് നൽകിയത്. അഞ്ചുമില്ലി കൃത്യമായെടുക്കാൻ ഇതു സഹായമായി. കൂടുതലളവിൽ മരുന്നുവരാതിരിക്കാനുള്ള സംവിധാനവുമുണ്ട്. ഒരാൾക്കു ശരാശരി 20- 30 നിമിഷത്തിനുള്ളിൽ വാക്‌സിൻ നടപടികൾ പൂർത്തിയാക്കി.
തൃപ്പൂണിത്തുറ സ്വദേശിയായ പുഷ്പലത നിലവിൽ ചെങ്ങന്നൂരിൽ വാടകയ്ക്കു താമസിക്കുകയാണ്. ഭർത്താവ് ഗിൽബർട്ട് സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ്. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ പി.പി. യൂണിറ്റിന്റെ ടീംവർക്കാണ് തന്റെ പിൻബലമെന്നു പുഷ്പലത പറയുന്നു. ജെ.പി.എച്ച്.എൻ.മാരുടെ പ്രവർത്തനങ്ങൾ അംഗീകരിക്കപ്പെടുന്നതിലെ സന്തോഷവും പുഷ്പലത പങ്കുവെച്ചു.
0 Comments