നിപ സ്ഥിരീകരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 251 പേരെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. 38 പേർ ഐസൊലേഷനിലാണ്. 11 പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്. എട്ട് പേരുടെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നിരീക്ഷണത്തിലുള്ള 121 പേർ ആരോഗ്യ പ്രവർത്തകരാണ്. 54 പേർ ഹൈ റിസ്ക് വിഭാഗത്തിലുള്ളവരും. രോഗം ബാധിച്ച് മരിച്ച് കുട്ടിയുടെ അമ്മയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. നാളെ മുതൽ ചാത്തമംഗലത്ത് വീടുവീടാന്തരം നിരീക്ഷണം നടത്തും.
നിലവിൽ രോഗലക്ഷണങ്ങളുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല. മെഡിക്കൽ കോളേജിലെ പരിശോധന ലാബ് സജ്ജമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. എട്ട് പേരുടെ പരിശോധന ഫലം ഇന്ന് തന്നെ കിട്ടും. ബാക്കിയുള്ള മൂന്ന് പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്കായി അയക്കും.
മരിച്ചുപോയ കുട്ടിയുടെ താമസ സ്ഥലം മൃഗ സംരക്ഷണ വകുപ്പ് സംഘം സന്ദർശിച്ചു. അവിടെ അടുത്ത് റംബുട്ടാൻ മരങ്ങളുണ്ട്, വവ്വാലിന്റെ സാന്നിദ്ധ്യവും ഉണ്ട്. പാതി കഴിച്ച റംബുട്ടാൻ പരിശോധനക്ക് എടുത്തിട്ടുണ്ടെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പുതിയ സംഘം
രോഗ ഉറവിടെ കണ്ടെത്താൻ പുതിയൊരു സംഘം കൂടി കേരളത്തിലേക്ക് വരുന്നുണ്ട്. ഭോപ്പാലിൽ നിന്നുള്ള എൻഐവി സംഘം ബുധനാഴ്ച വരും.
സംസ്ഥാന തല കൺട്രോൾ സെൻ്റർ
സ്ഥാന തലത്തിൽ നിപ കൺട്രോൾ സെൻ്റർ തുടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി വീണാജോർജ്ജ് മറ്റ് ജില്ലകളിലെ ഡിഎംഒമാരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയതായും അറിയിച്ചു. സമ്പർക്ക പട്ടികയിൽ മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരും ഉണ്ട്. മുക്കം നഗരസഭ ഉൾപ്പെടെ 5 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ കണ്ടെയ്ൻമെന്റ് സോൺ വരും.
മറ്റ് ജില്ലകളില്‍ കൂടി നിപ വൈറസ് പ്രതിരോധം ശക്തമാക്കാനാണ് സ്റ്റേറ്റ് നിപ കണ്‍ട്രോള്‍ സെല്‍. തുടര്‍ച്ചയായ ദിവസങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തുന്നതാണ്. മറ്റ് ജില്ലകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളും പരിശീലനങ്ങളും നല്‍കാനും തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ രത്തന്‍ ഖേല്‍ക്കര്‍, കെ.എം.എസ്.സി.എല്‍. എം ഡി ബാലമുരളി ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ എ റംലാ ബീവി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ മീനാക്ഷി, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലേയും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. രോഗി വരുമ്പോള്‍ മുതല്‍ ചികിത്സ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും നിര്‍ദേശങ്ങള്‍ നല്‍കി. അസ്വാഭാവികമായ പനിയും മരണവും റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ വിദ്യ, കോഴിക്കോട് മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി മെഡിസിന്‍ പ്രൊഫസര്‍ ഡോ. ചാന്ദിനി എന്നിവരാണ് പരിശീലനം നല്‍കിയത്. ഉച്ചയ്ക്ക് ശേഷം ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍., ആശാ വര്‍ക്കര്‍മാര്‍, സി.ഡി.പി.ഒ., അങ്കണവാടി സൂപ്പര്‍വൈസര്‍മാര്‍ എന്നിവരുടെ പരിശീലനവും നടന്നു.
മന്ത്രിമാരായ വീണാ ജോര്‍ജ്, എ കെ ശശീന്ദ്രന്‍, പി എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അവര്‍ക്ക് കൈമാറി. അവ കൃത്യമായി പാലിക്കാനും ജാഗ്രത പാലിക്കാനും ബോധവത്ക്കരണം ശക്തമാക്കാനും നിര്‍ദേശം നല്‍കി.
നിപ വൈറസ്: കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ അതീവ ജാഗ്രത, സംസ്ഥാനത്തെ പി എസ് സി പരീക്ഷകളിലും മാറ്റം.
സംസ്ഥാനത്ത് നിപ വൈറസ് വീണ്ടും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഈ മാസം 18 നും 25 നും നടത്താനിരുന്ന പിഎസ് സി പരീക്ഷകൾ മാറ്റിവെച്ചു. ഒക്ടോബർ 23 , 30 തിയ്യതികളിലേക്കാണ് പരീക്ഷ മാറ്റിയത്. ബിരുദം അടിസ്ഥാനയോഗ്യതയാക്കിയുള്ള പ്രാഥമിക പരീക്ഷകൾക്കാണ് മാറ്റം. സെപ്റ്റംബർ 7 ന് നടത്താനിരുന്ന കോളേജ് വിദ്യാഭ്യാസ വകുപ്പിലെ അറബിക് അസിസ്റ്റൻറ് പ്രൊഫസർ തസ്തികയുടെ വിവരണാത്മക പരീക്ഷ ഒക്ടോബർ 6 ലേക്ക് മാറ്റി. നിപ മൂലം കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം.
നിപ: വയനാട്ടിലും ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
നിപയിൽ ( nipah ) വയനാട്ടിലും ( wayanad ) ജാഗ്രത ( alert ) വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചീഫ് സെക്രട്ടറിക്കാണ് കേന്ദ്രം ഇത് സംബന്ധിച്ച നിർദേശം നൽകിയത്. കണ്ണൂർ ,മലപ്പുറം ജില്ലകളിലെ ജാഗ്രതക്കു പുറമേയാണ് വയനാട്ടിലും ജാഗ്രത വേണമെന്ന നിർദേശം നൽകിയത്.
കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിക്കുന്നത് ഇന്നലെയാണ്. പന്ത്രണ്ട് വയസുകാരൻ നിപ ബാധിച്ച് മരിച്ചതോടെ കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ പട്ടികയിൽ വയനാട് ജില്ലയെ കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ എണ്ണം വര്‍ധിച്ചേക്കാമെന്ന് സ്ഥലം എംഎല്‍എ പി.ടി.എ റഹീം അറിയിച്ചു. കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രികളില്‍ നിന്നാണ് കൂടുതല്‍ സമ്പര്‍ക്കം ഉണ്ടായിരിക്കുന്നത്. പാഴൂര്‍ മേഖലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത് പതിനെട്ട് പേര്‍ മാത്രമാണെന്നും എംഎല്‍എ പറഞ്ഞു.
0 Comments