Ticker

6/recent/ticker-posts

Header Ads Widget

ചുഴിയും ശക്തമായ അടിയൊഴുക്കും; കാപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി

ചുഴിയും ശക്തമായ അടിയൊഴുക്കും; കാപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി; തിരയില്‍പ്പെട്ട മറ്റൊരു വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തി

വര്‍ക്കല: ഇടവ കാപ്പിലില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി. കല്ലമ്പലം മാവിന്‍മൂട് പ്ലാവിള വീട്ടില്‍ കൃഷ്ണകുമാറിന്റെ മകന്‍ വിഷ്ണു(19), മാവിന്‍മൂട് സ്വദേശി ഗിരീഷിന്റെ മകന്‍ അച്ചു എന്നുവിളിക്കുന്ന ആരോമല്‍(16) എന്നിവരെയാണ് കാണാതായത്. തിരയില്‍പ്പെട്ട മറ്റൊരു വിദ്യാര്‍ഥിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കല്ലുവാതുക്കല്‍ സ്വദേശി ആദര്‍ശിനെ(17)യാണ് രക്ഷപ്പെടുത്തിയത്.

ഞായറാഴ്ച വൈകീട്ട് 4.45-ഓടെ കാപ്പില്‍ പൊഴിമുഖത്തായിരുന്നു അപകടം. കടല്‍ത്തീരത്തെത്തിയ രണ്ട് സംഘങ്ങളില്‍പ്പെട്ട മൂന്നുപേരാണ് അപകടത്തില്‍പ്പെട്ടത്.
വിഷ്ണുവും ആരോമലും നാവായിക്കുളം സ്വദേശി കണ്ണനുമടങ്ങിയ സംഘം വൈകീട്ട് നാലുമണിയോടെയാണ് തീരത്തെത്തിയത്.

വിഷ്ണുവും ആരോമലും കടലില്‍ ഇറങ്ങുകയും കണ്ണന്‍ കരയില്‍ നില്‍ക്കുകയുമായിരുന്നു. ഇരുവരും കടലില്‍ നീന്തിക്കുളിക്കുമ്പോള്‍ ശക്തമായ തിരയിലും അടിയൊഴുക്കിലും പെട്ട് മുങ്ങിത്താഴുകയായിരുന്നു. കല്ലുവാതുക്കലില്‍ നിന്നെത്തിയ അഞ്ചംഗസംഘത്തിലെ ആദര്‍ശും കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ടു. ഒപ്പമുള്ളവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കാപ്പില്‍ ബോട്ട് ക്ലബ്ബില്‍ നിന്നും സ്പീഡ് ബോട്ടില്‍ ലൈഫ് റിങ് എത്തിച്ചു. നീന്തലറിയാവുന്ന പ്രദേശവാസി റിങ് ഉപയോഗിച്ച് ആദര്‍ശിനെ രക്ഷപ്പെടുത്തുകയായിരുന്നു.

വിവരമറിഞ്ഞ് വര്‍ക്കല ഡിവൈ.എസ്.പി. പി.നിയാസിന്റെ നേതൃത്വത്തില്‍ പോലീസും പരവൂരില്‍നിന്ന് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. കോസ്റ്റല്‍ പോലീസിന്റെ സേവനവും ലഭ്യമാക്കി. വിഷ്ണു ഐ.ടി.ഐ. വിദ്യാര്‍ഥിയും ആരോമല്‍ 10-ാം ക്ലാസ് വിദ്യാര്‍ഥിയുമാണ്.

ചുഴിയും ശക്തമായ അടിയൊഴുക്കുമാണ് അപകടത്തിനു കാരണമായത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 27-ന് ഇതേസ്ഥലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ എന്‍ജിനീയറിങ് വിദ്യാര്‍ഥി കടയ്ക്കല്‍ സ്വദേശി രാഹുല്‍ രാജ് മരണപ്പെടുകയും കടയ്ക്കാവൂര്‍ തൊപ്പിച്ചന്ത സ്വദേശി അഖിലിനെ കാണാതാകുകയും ചെയ്തിരുന്നു. അഖിലിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
കാപ്പില്‍ പൊഴിമുഖത്ത് കടലില്‍ കുളിക്കാനിറങ്ങി നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. തീരത്ത് ലൈഫ് ഗാര്‍ഡുകളും ടൂറിസം പോലീസുമില്ലാത്തത് അപകടമരണങ്ങള്‍ക്കു കാരണമാകുന്നു.
കഴിഞ്ഞ അപകടത്തിനു ശേഷം ലൈഫ് ഗാര്‍ഡുകളെ നിയോഗിക്കുമെന്ന ഉറപ്പ് ഇനിയും പാലിച്ചിട്ടില്ല.

Post a Comment

0 Comments