ഖൊരഖ്പുര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ പിടിയിലായ 19കാരനായ ഐഐടി വിദ്യാര്‍ഥിയുടേത് ആരെയും അമ്പരപ്പിക്കുന്ന കൃറ്റകൃത്യങ്ങള്‍. പ്രതി വ്യാജ കോളര്‍ ഐഡികളും വോയിസ് ചേഞ്ചര്‍ ആപ്പുകളും ഉപയോഗിച്ചതായും 33 വ്യാജ നമ്പറുകള്‍ കൈവശംവെച്ചിരുന്നതായും പോലീസ് പറയുന്നു.
ബിഹാറിലെ പട്‌നയില്‍ നിന്നാണ് ഖരഗ്പുര്‍ ഐഐടിയിലെ വിദ്യാര്‍ഥിയായ മഹാവീര്‍ എന്ന 19 വയസ്സുകാരനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കന്‍ ഡല്‍ഹിയിലെ പ്രമുഖ സ്‌കൂളിലെ അമ്പതോളം വിദ്യാര്‍ഥിനികളുടേയും വനിത അധ്യാപകരുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചുവെന്നതാണ് കേസ്.
പെണ്‍കുട്ടികളെ പ്രതി വാട്ട്‌സാപ്പിലൂടെയാണ് ബന്ധപ്പെട്ടിരുന്നത്. ഇതിനായി വ്യാജ കോളര്‍ ഐഡികളും വോയിസ് ചേഞ്ചര്‍ ആപ്പുകളും ഉപയോഗിച്ചിരുന്നു. വിദ്യാർഥികളുടെ പ്രൊഫൈല്‍ ചിത്രങ്ങളുള്‍പ്പെടെ പകര്‍ത്തി വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുണ്ടാക്കിയതായി പോലീസ് പറഞ്ഞു.
സംഭവത്തില്‍ കുട്ടികള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനു പുറമേ ഓണ്‍ലൈന്‍ ക്ലാസ്സിനായി തയ്യാറാക്കിയ വാട്‌സാപ്പ് ഗ്രൂപ്പിലും പ്രതി പ്രവേശിച്ചുവെന്ന് പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു.
33 വ്യാജ നമ്പറുകളാണ് പ്രതി ഉപയോഗിച്ചിരുന്നത്. അഞ്ച് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉണ്ടാക്കി ഉപയോഗിച്ചു. ഫേക്ക് കോളര്‍ ഐഡി ഉപയോഗിച്ച് നൂറുകണക്കിന് കോളുകള്‍ വിളിച്ചതായും പോലീസ് പറഞ്ഞു. വിദ്യാര്‍ഥിനികളേയും അധ്യാപകരേയും മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
ഐപിസി 354-ഡി, പോക്‌സോ, ഐടി ആക്ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നത്.
0 Comments