ലോകത്തിന്റെ മനസ്സ് നിറയ്ക്കുന്ന വിസ്മയക്കാഴ്ചകളുമായി ലോക എക്സ്പോ 2020-ന് ദുബായിൽ തുടക്കമായി.
വ്യാഴാഴ്ച രാത്രി പ്രാദേശികസമയം എട്ടുമണിക്ക് വെളിച്ചത്തിന്റെ വിസ്മയങ്ങളൊരുക്കിയ വേദിയിലാണ് ഔദ്യോഗികമായി മേളയ്ക്ക് തുടക്കമായത്.
യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യു.എ.ഇ. സഹിഷ്ണുതാമന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
മരുഭൂമിയിലെ മനോഹര നഗരിയുടെ ഹൃദയഭാഗത്ത് ഒളിമ്പിക്സിന് സമാനമായ ഉദ്ഘാടനച്ചടങ്ങുകളാണ് അരങ്ങേറിയത്. മൂന്നുഭാഗങ്ങളായി വേർതിരിച്ച് ഏതാണ്ട് 90 മിനിറ്റായിരുന്നു ചടങ്ങ്. യു.എ.ഇ. ദേശീയഗാനം ആലപിച്ചുകൊണ്ടായിരുന്നു തുടക്കം. ആദ്യഭാഗത്ത് വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിച്ചു.
മേളയിൽ പങ്കെടുക്കുന്ന എല്ലാരാജ്യങ്ങളെയും പരിചയപ്പെടുത്തലായിരുന്നു രണ്ടാംഭാഗം. തുടർന്ന് എക്സ്പോയ്ക്ക് മേൽനോട്ടംവഹിക്കുന്ന ബ്യൂറോ ഓഫ് ഇന്റർനാഷണൽ എക്സിബിഷന്റെ (ബി.ഐ.ഇ.) സെക്രട്ടറിജനറൽ ദിമിത്രി കെർകെന്റസ് വേദിയിലെത്തി എക്സ്പോ 2020-ന് ആതിഥേയത്വം വഹിക്കാൻ യു.എ.ഇ. എങ്ങിനെ തിരഞ്ഞെടുക്കപ്പെട്ടു എന്ന് വിശദീകരിച്ചു.
ഓസ്കാർ ജേതാവ് എ.ആർ. റഹ്മാന്റെ നേതൃത്വത്തിലുള്ള ഫിർദൗസ് ഓർക്കസ്ട്രയുടെ സംഗീതത്തോടൊപ്പം യു.എ.ഇ. പതാകയും ബി.ഐ.ഇ. പതാകയും വേദിയിൽ ഉയർന്നു. എല്ലാരാജ്യങ്ങളെയും സന്ദർശകരെയും സ്വാഗതം ചെയ്യുന്നതിനായി കണ്ണഞ്ചിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറി.
*എല്ലാ കണ്ണുകളും ഇനി യു.എ.ഇ.യിലേക്ക്...*
ലോകത്തെ എല്ലാ കണ്ണുകളും ഇനി യു.എ.ഇ.യിലേക്ക്. എല്ലാ റോഡുകളും എക്സ്പോ വേദിയിലേക്ക്. അടുത്ത ആറ് മാസം ലോകത്തെ നയിക്കുന്നതും യു.എ.ഇ. തന്നെ. കാരണം ഇത് നമ്മുടെ മാത്രം സമയമാണ്. മഹത്തായ കാഴ്ചകൾ കാണാനുള്ള സമയമാണ്. വ്യാഴാഴ്ച രാത്രി തുടങ്ങിയ വർണാഭമായ കാഴ്ചകൾ ആറുമാസം മനുഷ്യമനസ്സുകളിൽ നിറങ്ങൾ നിറയ്ക്കും. വ്യവസായ വാണിജ്യ പരിപാടികൾക്കൊപ്പം സംഗീതം, നൃത്തം, നാടകം എന്നിവയെല്ലാം ലോകത്തെ ദുബായിലേക്ക് നയിക്കും. എക്സ്പോവേദി സജീവമാകും. ദുബായുടെ ഹൃദയഭാഗത്ത് ആളും ആരവവും നിറയും. യു.എ.ഇ.യുടെ ചരിത്രവും ഭാവിയും ലോകമറിയും.
യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സഹിഷ്ണുതയുടെ നാട്ടിലേക്ക് ലോകത്തെ മുഴുവൻ സ്വാഗതം ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക സമ്മേളനം ആരംഭിക്കുകയായി എന്ന് അദ്ദേഹം കുറിച്ചു. 192 രാജ്യങ്ങളുടെ പ്രതിനിധികളെ സ്വാഗതം ചെയ്യുന്നതിൽ അഭിമാനിക്കുന്നുവെന്നും സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും 10 വർഷത്തെ യാത്ര, ലോകത്തിലെ ഏറ്റവും വലിയ പരിപാടി, യു.എ.ഇ.യിലെ ആഗോള ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്ന യാത്രയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
*ഹൃദയഭാഗത്തേക്ക് മെട്രോയിലെത്താം...*
എക്സ്പോ 2020 വേദിയുടെ ഹൃദയഭാഗത്തേക്ക് മെട്രോയിൽ എത്താം. ദുബായ് മെട്രോയുടെ റെഡ് ആൻഡ് ഗ്രീൻ ലൈനുകൾ ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ രാവിലെ അഞ്ച് മുതൽ അർധരാത്രി 1.15 വരെയും, വ്യാഴാഴ്ച രാവിലെ അഞ്ച് മുതൽ അർധരാത്രി 2.15 വരെയും പ്രവർത്തിക്കും. വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ അർധരാത്രി 1.15 വരെയും സേവനം നൽകും. തിരക്കേറിയ സമയങ്ങളിൽ ഓരോ 2.38 മിനിറ്റിലും സർവീസുണ്ടാകും. എക്സ്പോ മെട്രോ സ്റ്റേഷനിൽ പ്രവൃത്തിദിനങ്ങളിൽ 35,000 പ്രതിദിന സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ. വാരാന്ത്യങ്ങളിൽ പ്രതിദിന സന്ദർശകരുടെ എണ്ണം 47,000 ആയി ഉയരും. എക്സ്പോ മെട്രോ സ്റ്റേഷൻ ദുബായ് എക്സിബിഷൻ സെന്ററിലേക്ക് നേരിട്ട് പ്രവേശനം നൽകും. എക്സ്പോയുടെ ഹൃദയഭാഗമായ അൽ വാസൽ പ്ലാസയും മെട്രോ സ്റ്റേഷന് വളരെ അടുത്താണ്.
ദുബായ് സൗത്തിൽ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് 438 ഹെക്ടർ എക്സ്പോ വേദിയിൽ സസ്സ്റ്റൈനബിലിറ്റി, മൊബിലിറ്റി, ഓപ്പർച്യുനിറ്റി എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളാണുള്ളത്. വിവിധ പ്രമേയങ്ങളെ അടിസ്ഥാനമാക്കി ഡിസ്ട്രിക്ടുകൾ, സോണുകൾ എന്നിങ്ങനെ തിരിച്ചാണ് രൂപകല്പന. കമേഴ്സ്യൽ ഡിസ്ട്രിക്ടിൽ മാത്രം എട്ട് സോണുകളിലായി 850 ടവറുകളുണ്ട്. അർബൻ വില്ലേജ്, ലെയ്ക്ക് ഡിസ്ട്രിക്ട്, ദി സെവൻ ടവേഴ്സ്, സെൻട്രൽ പാർക്ക്, ക്രിയേറ്റീവ് കമേഴ്സ്യൽ ഡിസ്ട്രിക്ട്, ഗ്രാൻഡ് സെൻട്രൽ, ബിസിനസ് ഡിസ്ട്രിക്ട്, റെസിഡൻഷ്യൽ ക്രസന്റ് എന്നിവയാണ് പ്രധാന മേഖലകൾ.
*കാത്തിരിക്കുന്നത് വിസ്മയക്കാഴ്ചകൾ...*
ഒട്ടേറെ വിസ്മയക്കാഴ്ചകളാണ് എക്സ്പോ 2020 ദുബായിൽ ലോകത്തിന് മുന്നിൽ എത്തുക. 2015-ൽ മിലാൻ എക്സ്പോയിൽ സോളാർ ട്രീ ആയിരുന്നു കാഴ്ചകളിൽ പ്രധാനിയെങ്കിൽ എക്സ്പോ 2020-ൽ അതിലേറെ അദ്ഭുതകരമായ കാഴ്ചകൾ കാണാം.
നിർമിതബുദ്ധി തന്നെയായിരിക്കും പ്രധാന ആകർഷണം. സംസാരവൈകല്യങ്ങൾ ഉള്ളവരെ സഹായിക്കാനായി നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ഉപകരണം പ്രത്യേക ശ്രദ്ധയാകർഷിക്കും. മരുഭൂമിയിലെ കൃഷിരീതികൾ, സൗരോർജ റഫ്രിജറേറ്റർ, പ്ലാസ്റ്റിക് നിർമാർജനം എങ്ങനെ സ്മാർട്ടാക്കാം എന്നിങ്ങനെ വ്യത്യസ്തമായ കാഴ്ചകളാണ് കാത്തിരിക്കുന്നത്. എന്നാൽ എന്തെല്ലാം ഒരുക്കിയിരിക്കുന്നു എന്നത് സംബന്ധിച്ച വിവരങ്ങൾ അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
അതേസമയം, ബ്ലൂ വാട്ടേഴ്സ് ഐലൻഡിൽ ലോകത്തിലെ ഏറ്റവും വലിയ ജയന്റ് വീൽ ഐൻ ദുബായ് ഒരുങ്ങുന്നുണ്ട്. ഒരേ സമയം 1900 പേർക്ക് വരെ ഇതിൽ കയറാം. മെട്രോ നഗരത്തിന്റെയും കടലിന്റെയും ഭംഗി ഒരുപോലെ ആസ്വദിക്കാനാവുന്ന തരത്തിലാണ് ഇതിന്റെ നിർമാണം.
ചരിത്രത്തിലെ ഓരോ എക്സ്പോയിലും പ്രത്യേക സമ്മാനങ്ങൾ കാഴ്ചക്കാർക്കായി ലോകം ഒരുക്കിയിട്ടുണ്ട്. 1876-ൽ ഫിലാഡൽഫിയയിൽ അലക്സാണ്ടർ ഗ്രഹാംബെൽ ടെലിഫോൺ അവതരിപ്പിച്ചു. 1901-ൽ ന്യൂയോർക്കിൽ തോമസ് ആൽവ എഡിസൻ എക്സ്റേ യന്ത്രം അവതരിപ്പിച്ചു.
*പൂവണിഞ്ഞ് യു.എ.ഇ.യുടെ സ്വപ്നം...*
ലോകം യു.എ.ഇ.യിലേക്കെത്തുമ്പോൾ സ്വാഗതമേകാനായി യു.എ.ഇ. അണിഞ്ഞൊരുങ്ങി. നഗരത്തിലുടനീളം വർണങ്ങൾ നിറഞ്ഞു. സർക്കാർ ജീവനക്കാർക്ക് ഒരാഴ്ചവരെ നീളുന്ന ശന്പളത്തോടുകൂടിയ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ ഒന്നിന് ആരംഭിച്ച് ആറുമാസം നീളുന്ന എക്സ്പോയിൽ പങ്കെടുക്കാൻ 2022 മാർച്ച് 31 വരെ എപ്പോൾ വേണമെങ്കിലും ജീവനക്കാർക്ക് അവധി എടുക്കാം. കുടുംബസമേതം ജീവനക്കാർക്ക് എക്സ്പോയിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അവധി പ്രഖ്യാപനം.
എക്സ്പോയുടെ ഔദ്യോഗിക ഗാനമായ 'ദിസ് ഈസ് ഔവർ ടൈം' കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. യു.എ.ഇ.യിലെ ഏറ്റവും വലിയ കലാകാരന്മാരിൽ ഒരാളും എക്സ്പോ 2020 അംബാസഡറുമായ ഹുസൈൻ അൽ ജാസ്മി, ഗ്രാമി നാമനിർദേശം ലഭിച്ച ലെബനീസ്-അമേരിക്കൻ ഗായികയും ഗാനരചയിതാവും എക്സ്പോയുടെ ഓൾ-ഫീമെയിൽ ഫിർദൗസ് ഓർക്കസ്ട്രയുടെ ആർട്ടിസ്റ്റിക് ഡയറക്ടറുമായ മേസ്സ കാര സ്പോട്ടിഫൈയിൽ, മിഡിൽ ഈസ്റ്റിലെ മികച്ച വനിതാ പ്രതിഭയായി തിരഞ്ഞെടുത്ത 21 വയസ്സുള്ള യു.എ.ഇ. ഗായകനും ഗാനരചയിതാവുമായ അൽമാസ് എന്നിവർ ചേർന്നാണ് ഗാനം തയ്യാറാക്കിയത്.
സീ യു ദേർ എന്ന ഉപചാരവാക്കുകളുമായി ദുബായ് എക്സ്പോയ്ക്കായി എമിറേറ്റ്സ് വിമാനവും അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്. എക്സ്പോയുടെ പ്രചാരണത്തിന്റെ ഭാഗമായാണിത്. വിമാനച്ചിറകുകളുടെ ചുവടെയുള്ള എൻജിൻ കൗളുകളിൽ എക്സ്പോയുടെ തീയതിയും കുറിച്ചിരിക്കുന്നു. പ്രത്യേകം ഡിസൈൻ ചെയ്ത എ 380 വിമാനമാണ് എക്സ്പോയുടെ പ്രചാരണവുമായി പറക്കുക. പച്ച, ഓറഞ്ച്, പർപ്പിൾ, ചുവപ്പ് തുടങ്ങി 11 നിറങ്ങളിലാണ് പ്രചാരണ വിമാനം ഡിസൈൻ ചെയ്തിരിക്കുന്നത്. മൂന്ന് വിമാനങ്ങളാണ് എക്സ്പോയ്ക്കുവേണ്ടി രൂപം മാറ്റുന്നതെന്ന് അധികൃതർ അറിയിച്ചു. എമിറേറ്റ്സ് സംഘം തന്നെയാണ് പൂർണമായും ഡിസൈനിങ്ങും പെയിന്റിങ്ങും നിർവഹിച്ചിരിക്കുന്നത്.
0 Comments