രാജ്യത്തും സംസ്ഥാനത്തും ഒമിക്രോൺ (Omicron) ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പുതുവത്സരദിനത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിൽ രാത്രി പത്തു മണിക്ക് ശേഷം തത്കാലം സിനിമ പ്രദർശനം (Second Show) അനുവദിക്കില്ല.
സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാലാണ് തീയേറ്ററുകളിൽ രാത്രികാല ഷോകൾ വിലക്കിയത്. തിയേറ്ററുകളിൽ രാത്രി പത്തു മണിക്ക് ശേഷം പ്രദർശനം നടത്തരുതെന്ന് സർക്കാർ അറിയിച്ചു.
ഒമിക്രോൺ സാഹചര്യം മുൻനിർത്തി ഇന്നലെയാണ് പുതുവത്സരാഘോഷങ്ങൾക്ക് സർക്കാർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെയാണ്രാത്രികാല നിയന്ത്രണം. ഈ ദിവസങ്ങളിൽ എല്ലാ വ്യാപാരികളും കടകള്‍ രാത്രി പത്തു മണിക്ക് അടയ്ക്കണം. ആള്‍ക്കൂട്ടങ്ങളും അനാവശ്യയാത്രകളും പാടില്ല. രാത്രി പത്തു മുതൽ പുലര്‍ച്ചെ അഞ്ചു വരെയുള്ള നിയന്ത്രണം ഒമിക്രോണും പുതുവർഷാഘോഷവും മുൻനിർത്തിയാണെന്നാണ് സർക്കാർ വാദം.
രാത്രി 10 മുതൽ രാവിലെ 5 വരെയാണു നിയന്ത്രണങ്ങൾ. 31നു രാത്രി 10നു ശേഷം പുതുവത്സരാഘോഷം അനുവദിക്കില്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിൽ ഒരേ സമയം ഇരുന്നു കഴിക്കാവുന്നവരുടെ എണ്ണം നിലവിൽ 50 ശതമാനമാണ്. ഇതു കർശനമായി തുടരും. പുതുവത്സരാഘോഷത്തിൽ വലിയ ആൾക്കൂട്ട സാധ്യതയുളള ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പബ്ലിക് പാർക്കുകൾ തുടങ്ങിയ ഇടങ്ങളിൽ ജില്ലാ കലക്ടർമാർ പൊലീസ് പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേട്ടുമാരെ നിയോഗിക്കും.
0 Comments