സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ പഴയരീതിയില്‍ പിഴ ഈടാക്കും. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ദുരന്ത നിവാരണ നിയമപ്രകാരമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. നേരത്തെ കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെങ്കിലുള്ള പിഴ ഒഴിവാക്കിയിരുന്നു.
രാജ്യത്തെ കൊവിഡ് വ്യാപന ഭീഷണിക്കിടെ പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയതോടെയാണ് മാസ്‌ക് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്.
വീഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കൂടാതെ ആരോഗ്യമന്ത്രി, ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു. നിലവിലെ കൊവിഡ് സാഹചര്യത്തിനൊപ്പം, വാക്‌സിന്‍ വിതരണത്തിന്റെ തല്‍സ്ഥിതി, സംസ്ഥാന ആരോഗ്യ സംവിധാനത്തിലെ മുന്നൊരുക്കങ്ങള്‍ എന്നിവയും വിലയിരുത്തുന്നുണ്ട്.
കേരളത്തിന് പുറമേ തമിഴ്‌നാടും കര്‍ണാടകയും ഡല്‍ഹിയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മാസ്‌ക് അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ ഇതിനോടകം വീണ്ടും കര്‍ശനമാക്കിയിട്ടുണ്ട്.
ഏപ്രിൽ മാസത്തിൽ മാത്രം കേരളത്തിൽ 7039 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പഴയ മരണം ഇപ്പോഴും കൂട്ടത്തോടെ പട്ടികയിൽ കയറ്റുന്നതിനാൽ മരണക്കണക്കിലും കേരളം മുന്നിൽ തുടരുകയാണ്. പ്രതിദിന കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് കേരളം നിർത്തിയിട്ട് രണ്ടാഴ്ച്ച കഴിഞ്ഞു. അവസാന ദിവസം 223 കേസുകളാണ് ഉണ്ടായത്. അതിന് ശേഷവും എല്ലാ ദിവസവും പ്രതിദിനം 250 നും 350 നും കേസുകൾ കേരളത്തിലുണ്ട്. കൊവിഡ് കേസുകൾ കൂടുന്നതിനെ തുടർന്ന് ദില്ലി, ഉത്തർപ്രദേശ്, ഹരിയാന ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും ഇതിനോടകം നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചിട്ടുണ്ട്. നിലവിൽ പതിനയ്യായിരത്തിലധികം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
അതേസമയം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി വിളച്ച യോഗം നടക്കുകയാണ്. ഓൺലൈനായാണ് യോഗം ചേരുന്നത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ യോഗത്തിൽ കൊവിഡ് വർധന സംബന്ധിച്ച അവതരണം നടത്തും.
0 Comments