സൗദി: റമദാനിൽ പള്ളികളിൽ കാമറകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി; പ്രാർത്ഥനകളുടെ തത്സമയ സംപ്രേക്ഷണം നിരോധിച്ചു.
റമദാനിൽ പള്ളികളിൽ നിന്നുള്ള പ്രാർത്ഥനകൾ വിവിധ മാധ്യമങ്ങളിലൂടെ തത്സമയം പ്രക്ഷേപണം ചെയ്യുന്നതിന് സൗദി മിനിസ്ട്രി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് വിലക്കേർപ്പെടുത്തി. റമദാൻ മാസത്തിൽ പള്ളികളിൽ നടപ്പിലാക്കേണ്ടതായ മാനദണ്ഡങ്ങൾ സംബന്ധിച്ച് മന്ത്രാലയം 2022 മാർച്ച് 23-ന് പുറത്തിറക്കിയ പ്രത്യേക അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന കാര്യങ്ങളാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്:
റമദാനിൽ പള്ളികളിൽ പ്രാർത്ഥനകൾ നടക്കുന്ന വേളയിൽ ഇമാം, വിശ്വാസികൾ തുടങ്ങിയവരെ ഉൾപ്പെടുത്തിയുള്ള ദൃശ്യങ്ങൾ കാമറകൾ ഉപയോഗിച്ച് പകർത്തുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
പള്ളികളിൽ നിന്നുള്ള പ്രാർത്ഥനകൾ വിവിധ മാധ്യമങ്ങളിലൂടെ തത്സമയം പ്രക്ഷേപണം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കാൻ താത്പര്യപ്പെടുന്നവർ ഇതിനായി മന്ത്രാലയത്തിൽ നിന്ന് മുൻകൂർ അനുമതി നേടേണ്ടതാണ്.
പള്ളികളിലെത്തുന്നവർക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്നവർ അതാത് പള്ളികളിലെ ഇമാമുമായി ബന്ധപ്പെട്ട് അനുമതി തേടിയ ശേഷം മാത്രം ഇത്തരം പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്.
ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കുന്നവർ ഇതുമായി ബന്ധപ്പെട്ട സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. ഭക്ഷണം പാഴാക്കിക്കളയുന്ന ശീലങ്ങൾ, ധാരാളിത്തം പ്രകടമാക്കുന്ന രീതിയിലുള്ള വിരുന്നുകൾ എന്നിവ ഒഴിവാക്കേണ്ടതാണ്.
മുനിസിപ്പാലിറ്റിയിൽ നിന്നുള്ള ലൈസൻസുകളുള്ള വ്യാപാരശാലകളിൽ നിന്നായിരിക്കണം ഇഫ്താർ വിരുന്നിനുള്ള ഭക്ഷണപദാർത്ഥങ്ങൾ വാങ്ങേണ്ടത്.
ഇഫ്താർ വിരുന്നിനൊപ്പം മത പ്രസംഗം നടത്തുന്നതിന് ലൈസൻസ് നേടേണ്ടതാണ്.
ഇഫ്താർ ടെന്റുകളുടെ നിർമ്മിതി അധികൃതർ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരിക്കണം. ടെന്റുകൾ സ്ഥാപിക്കുന്നതിന് സിവിൽ ഡിഫെൻസിൽ നിന്നുള്ള അനുമതി ആവശ്യമാണ്.
സൗദി: കിംഗ് ഫഹദ് കോസ് വേയിലൂടെ വാക്സിനെടുക്കാത്ത യാത്രികർക്ക് പ്രവേശനാനുമതി നൽകി.
കിംഗ് ഫഹദ് കോസ് വേയിലൂടെ COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാത്ത യാത്രികർക്കും സൗദി അറേബ്യയിലേക്ക് പ്രവേശനാനുമതി നൽകിയതായി അധികൃതർ വ്യക്തമാക്കി. 2022 മാർച്ച് 22-ന് രാത്രിയാണ് കിംഗ് ഫഹദ് കോസ് വേ അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം കിംഗ് ഫഹദ് കോസ് വേയിലൂടെ സൗദിയിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട താഴെ പറയുന്ന ഇളവുകളാണ് അതോറിറ്റി അറിയിച്ചിരിക്കുന്നത്:
കിംഗ് ഫഹദ് കോസ് വേയിലൂടെ സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക് COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന നടപടി ഒഴിവാക്കിയിട്ടുണ്ട്.
യാത്ര പുറപ്പെടുന്നതിന് മുൻപ് നടത്തിയിട്ടുള്ള PCR/ റാപിഡ് ആന്റിജൻ പരിശോധനാ ഫലം ആവശ്യമില്ല.
സൗദിയിലെത്തിയ ശേഷം PCR/ റാപിഡ് ആന്റിജൻ പരിശോധന ആവശ്യമില്ല.
കിംഗ് ഫഹദ് കോസ് വേയിലൂടെ സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക് സൗദിയിലെത്തിയ ശേഷം ക്വാറന്റീൻ ആവശ്യമില്ല.
വിദേശത്ത് നിന്നെത്തുന്ന COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാത്ത യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ 2022 മാർച്ച് 21-ന് സൗദി ആരോഗ്യ മന്ത്രാലയം അനുമതി നൽകിയ സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം.
സൗദിയില്‍ ഏഴര ലക്ഷം കവിഞ്ഞു കൊവിഡ് കേസുകള്‍.
സൗദി അറേബ്യയില്‍ കൊവിഡ് കേസുകളുടെ ആകെ എണ്ണം ഏഴര ലക്ഷം കടന്നു. ഇവരില്‍ 97.69 ശതമാനവും രോഗമുക്തി നേടി. പുതുതായി 115 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു.
നിലവിലെ രോഗികളില്‍ 145 പേര്‍ സുഖം പ്രാപിച്ചു. ഒരു മരണവും പുതുതായി രേഖപ്പെടുത്തി. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,50,080 ഉം രോഗമുക്തരുടെ എണ്ണം 7,32,741 ഉം ആയി. ഇതോടെ രാജ്യത്തെ ആകെ മരണം 9,034 ആയി. നിലവില്‍ 8,305 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരില്‍ 146 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നു.
സൗദിയില്‍ നിലവിലെ കൊവിഡ് മരണനിരക്ക് 1.20 ശതമാനമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 26, ജിദ്ദ 20, മദീന 10, മക്ക 8, ദമ്മാം 7, ത്വാഇഫ് 5, അബഹ 5. സൗദിയില്‍ ഇതുവരെ 6,23,88,851 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു.
0 Comments