മാസപ്പിറവി ദൃശ്യമായതോടെ ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ വ്രതം ആരംഭിക്കും. ഒമാനിൽ ഞായറാഴ്ചയാണ് നോമ്പ് തുടങ്ങുക. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിൽ ഇന്ന് ശഅബാൻ 29 പൂർത്തിയാക്കിയാണ് നാളെ റമദാന് തുടക്കമാകുന്നത്.
അതേസമയം, രാജ്യത്തെവിടെയും റമദാൻ മാസപ്പിറവി കാണാത്തതിനെ തുടർന്ന് ഒമാനിൽ റമദാൻ ഞായറാഴ്ച ആരംഭിക്കുമെന്ന് ഒമാൻ മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറവി നിരീക്ഷിക്കാനുള്ള പ്രത്യേക സമിതി യോഗം ചേർന്നാണ് തീരുമാനം കൈകൊണ്ടത്. ഒമാനിൽ ഇന്ന് ശഅ്ബാൻ 29 ആയിരുന്നു. മാസപ്പിറവി കാണാത്തതിനെ തുടർന്നാണ് ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി ഞായറാഴ്ച റമദാൻ ആരംഭിക്കുന്നത്.
കോവിഡ് മഹമാരിയുടെ ഭീതി മാറിയ ആശ്വാസകരമായ അന്തരീക്ഷത്തിലാണ് ഗൾഫിൽ നോമ്പുകാലം വന്നുചേരുന്നത്. പള്ളികളിൽ നിബന്ധനകളോടെ ഇഫ്താറും രാത്രി നമസ്കാരങ്ങളും നടക്കും. കഴിഞ്ഞ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായി വിപണിയിലും റമദാൻ അടുത്തതോടെ ഉണർവ് ദൃശ്യമാണ്.
പുണ്യങ്ങളുടെ വസന്തകാലമാണ് വിശുദ്ധ റമദാൻ. പുണ്യകർമങ്ങൾക്ക് പതിൻമടങ് പ്രതിഫലം ലഭിക്കുന്ന മാസം. പാപ മോചനത്തിന്റെയും അനുഗ്രഹങ്ങളുടെയും മാസം. വിശുദ്ധ ഖുറാൻ അവതരിക്കപ്പെട്ടത് ഉൾപ്പെടെ ഇസ്ലാമിലെ സുപ്രധാനമായ പല കാര്യങ്ങള്ക്കും സാക്ഷിയായ മാസം കൂടിയാണ് റമദാൻ. പകൽ മുഴുവൻ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് ഈയൊരു മാസം വിശ്വാസികൾ നോമ്പ് അനുഷ്ഠിക്കുന്നു. പ്രാർഥനകളും, ഖുറാൻ പാരായണവും, ദാനധർമങ്ങളും ഉൾപ്പെടെയുള്ള ആരാധനാ കർമങ്ങൾ വർദ്ധിപ്പിക്കുന്നു. രാത്രിയിലെ തറാവീഹ് നിസ്‌കാരം, ഇഫ്താർ, അത്താഴം തുടങ്ങിയവയൊക്കെ ഈ മാസത്തിൻറെ മാത്രം പ്രത്യേകതയാണ്.
റമദാനിലെ ആദ്യത്തെ പത്തു ദിവസം അനുഗ്രഹത്തിന്റെയും രണ്ടാമത്തെ പത്തു പാപ മോചനത്തിന്റെയും അവസാനത്തെ പത്ത് നരക മോചനത്തിൻറേതുമാണ് എന്നാണ് വിശ്വാസം. ആയിരം മാസങ്ങളെക്കാൾ പുണ്യമുള്ള ലൈലതുൽ ഖദ്ര് എന്ന രാവ് അവസാനത്തെ പത്തിൽ ഏതെങ്കിലുമൊരു ഒറ്റപ്പെട്ട ദിവസമായിരിക്കുമെന്നാണ് പ്രബലാഭിപ്രായം. അതുകൊണ്ട് തന്നെ അവസാനത്തെ പത്ത് നാളുകളിൽ വിശ്വാസികൾ ആരാധനാ കർമങ്ങൾ വർദ്ധിപ്പിക്കും. ഒരു മാസത്തെ വ്രതാനുഷ്ഠാനം ശവ്വാൽ മാസപ്പിറവി കാണുന്നതോടെ അവസാനിക്കും.
0 Comments