Ticker

6/recent/ticker-posts

Header Ads Widget

സൗദി അറേബ്യ ചില പ്രധാന വാർത്തകൾ

കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് തീര്‍ത്ഥാടക സംഘം മക്കയില്‍.

കേരളത്തില്‍ നിന്ന് ജിദ്ദ വിമാനത്താവളം വഴിയുള്ള ആദ്യത്തെ ഹജ്ജ് തീര്‍ത്ഥാടക സംഘം ഇന്ന് മക്കയിലെത്തി. സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് കീഴിലാണ് ജിദ്ദ വഴി ഇവര്‍ മക്കയിലെത്തിയത്. ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ വിമാനം ഇറങ്ങിയ തീര്‍ത്ഥാടക സംഘം നടപടികള്‍ പൂര്‍ത്തിയാക്കി മക്കയിലെത്തുകയായിരുന്നു.

കോഴിക്കോട് നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ഖത്തര്‍ വഴി യാത്ര ചെയ്ത് ഇന്ന് പുലര്‍ച്ചെ ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ എത്തിയ സംഘം രാവിലെ 8.30ഓടെയാണ് മക്കയിലെത്തിയത്. സ്ത്രീകളടക്കം 49 മലയാളി തീര്‍ത്ഥാടകരാണ് ഇതില്‍ ഉണ്ടായിരുന്നത്. മക്കയിലെത്തിയ ആദ്യ മലയാളി തീര്‍ത്ഥാടകര്‍ക്ക് സ്വീകരണവും ഒരുക്കിയിരുന്നു. മസ്ജിദുല്‍ ഹറാമിന് സമീപം ലേമെറിഡിയന്‍ ഹോട്ടലിലാണ് സംഘം താമസിക്കുന്നത്. 10 ലക്ഷം ഹാജിമാരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്. ഇതില്‍ ഒന്നര ലക്ഷം സൗദിയില്‍ നിന്നുള്ള ആഭ്യന്തര തീര്‍ത്ഥാടകരാണ്. 79362 ഹാജിമാരാണ് ഇന്ത്യയില്‍ നിന്ന് എത്തുന്നത്. 

ഹജ്ജ് ചെയ്യാനെത്തുന്നവര്‍ക്ക് 10 കൊവിഡ് വാക്സിനുകളില്‍ ഏതെങ്കിലും ഒരെണ്ണം നിര്‍ബന്ധം.

റിയാദ്: ഈ വര്‍ഷം ഹജ്ജിനെത്തുന്നവര്‍ സ്വീകരിച്ചിരിക്കേണ്ട കൊവിഡ് വാക്സിനുകള്‍ സംബന്ധിച്ച് പ്രത്യേക അറിയിപ്പ് പുറത്തിറക്കി. സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പട്ടികയില്‍ പത്ത് വാക്സിനുകളാണുള്ളത്. ഇവയില്‍ ഏതെങ്കിലും ഒരെണ്ണം സ്വീകരിച്ചവര്‍ക്ക് മാത്രമേ ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതി ലഭിക്കുകയുള്ളൂ.

ഫൈസര്‍/ബയോ എന്‍ടെക്, മൊഡേണ, ഓക്സ്ഫോഡ്/ആസ്ട്രസെനിക, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍, കോവോവാക്സ്, നുവാക്സോവിഡ്, സിനോഫാം, സിനോവാക്, കൊവാക്സിന്‍, സ്‍പുട്നിക് എന്നിവയാണ് അംഗീകൃത വാക്സിനുകള്‍. ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ വാക്സിന്റെ ഒരു ഡോസും മറ്റ് വാക്സിനുകളുടെ രണ്ട് ഡോസുകളുമാണ് സ്വീകരിക്കേണ്ടത്. 65 വയസിന് താഴെയുള്ളവര്‍ക്ക് മാത്രമാണ് ഇത്തവണ ഹജ്ജിന് അനുമതിയുള്ളത്. രാജ്യത്തേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെ എടുത്ത കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീഫ് ഫലവും ഹാജരാക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

സൗദി: COVID-19 രോഗവ്യാപനം ഉയരുന്നതായി സൂചന; ഫെബ്രുവരിയ്ക്ക് ശേഷം പ്രതിദിന രോഗബാധിതരുടെ എണ്ണം ആദ്യമായി 1000 കടന്നു.

രാജ്യത്ത് COVID-19 രോഗവ്യാപനം വീണ്ടും ഉയരുന്നതിന്റെ സൂചന നൽകിക്കൊണ്ട് 2022 ജൂൺ 8-ന് 1029 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 ഫെബ്രുവരിയ്ക്ക് ശേഷം ഇതാദ്യമായാണ് സൗദി അറേബ്യയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം 1000 കടക്കുന്നത്.

https://covid19.moh.gov.sa/ എന്ന വിലാസത്തിൽ ലഭ്യമാക്കിയിട്ടുള്ള സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക COVID-19 ഡാഷ്‌ബോർഡിലെ കണക്കുകൾ പ്രകാരം കൊറോണ വൈറസ് ബാധയെത്തുടർന്ന് 2022 ജൂൺ 8-ന് രാജ്യത്ത് മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സൗദി അറേബ്യയിൽ COVID-19 രോഗബാധയെത്തുടർന്ന് ആകെ മരിച്ചവരുടെ എണ്ണം 9163 ആയിട്ടുണ്ട്. സൗദിയിൽ 616 പേർ ജൂൺ 8-ന് COVID-19 രോഗബാധയിൽ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്.

2022 ജൂൺ 8-ന് റിയാദിലാണ് (341) ഏറ്റവും കൂടുതൽ COVID-19 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജിദ്ദയിൽ 190 പേർക്കും, ദമ്മാമിൽ 133 പേർക്കും, മക്കയിൽ 48 പേർക്കും, മദീനയിൽ 41 പേർക്കും പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ആകെ 8216 പേരാണ് സൗദി അറേബ്യയിൽ COVID-19 രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ചികിത്സയിലുള്ളത്.

സൗദി: മുൻ‌കൂർ അനുമതി കൂടാതെ സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകുന്നതിന് വിദേശികൾക്ക് വിലക്കേർപ്പെടുത്തി.

രാജ്യത്ത് പ്രത്യേക അനുമതികൾ കൂടാതെ സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകുന്നതിന് വിദേശികൾക്ക് വിലക്കേർപ്പെടുത്തിയതായി സൗദി ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വാണിജ്യ സ്ഥാപനങ്ങൾക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ പരസ്യങ്ങൾ നൽകുന്ന സേവനങ്ങളിലേർപ്പെട്ടിരിക്കുന്ന ലൈസൻസ് ഇല്ലാത്ത വിദേശികൾക്കും ഈ നിയന്ത്രണം ബാധകമാണ്.

ഇതുമായി ബന്ധപ്പെട്ട് കമ്മീഷൻ ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം, മുൻ‌കൂർ ലൈസൻസ് കൂടാതെ വിദേശികൾ സമൂഹ മാധ്യമങ്ങളിൽ വിവിധ തരത്തിലുള്ള പരസ്യങ്ങൾ നൽകുന്നത് സൗദി തൊഴിൽ നിയമങ്ങളുടെയും, പ്രവാസികാര്യ നിയമങ്ങളുടെയും ലംഘനമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പരസ്യങ്ങൾ സംബന്ധിച്ച ലംഘനങ്ങൾ തടയുന്നതിനുള്ള സൗദി അറേബ്യയിലെ ഓഡിയോവിഷ്വൽ മീഡിയ നിയമങ്ങൾ അനുശാസിക്കുന്ന പ്രകാരമാണ് ഈ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. പ്രവാസികൾ, സന്ദർശകർ തുടങ്ങിയ വിഭാഗം വിദേശികൾക്ക് മുൻ‌കൂർ ലൈസൻസ് കൂടാതെ സൗദി അറേബ്യയിൽ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യങ്ങൾ നൽകാനാകില്ലെന്ന് ഇത്തരത്തിലെ ഏതാനം നിയമലംഘനങ്ങൾ പരിശോധിച്ച ശേഷം കമ്മീഷൻ ചൂണ്ടിക്കാട്ടി.

രാജ്യത്ത് ഇത്തരം പരസ്യങ്ങൾ നൽകുന്നതിന് കൊമേർഷ്യൽ രജിസ്‌ട്രേഷൻ, ലൈസൻസ് എന്നിവയുള്ളവരോ, നിയമപരമായി പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനത്തിന് കീഴിൽ പ്രവർത്തിക്കുന്നവരോ, അല്ലെങ്കിൽ വിദേശ നിക്ഷേപ ലൈസൻസ് ഉള്ളവരോ ആയ വിദേശ പൗരന്മാരായിരിക്കേണ്ടതാണ്. ഇത്തരത്തിൽ ലൈസൻസ് ഉള്ളവരായ വിദേശികൾക്ക് മാത്രമേ പരസ്യങ്ങൾ നൽകാവൂ എന്ന് വാണിജ്യ സ്ഥാപനങ്ങളോട് സൗദി അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. നിയമം മറികടന്ന് കൊണ്ട് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് അഞ്ച് വർഷം വരെ തടവും, 5 ദശലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്.

സൗദിയില്‍ 24 മണിക്കൂറിനിടയില്‍ 955 പേര്‍ക്ക് കൂടി കൊവിഡ്.

റിയാദ്: സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടയില്‍ 955 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 658 പേര്‍ സുഖം പ്രാപിച്ചു. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,75,205 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,57,529 ആയി ഉയര്‍ന്നു. 

ആകെ മരണസംഖ്യ 9,165 ആയി. രോഗബാധിതരില്‍ 8,511 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 90 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 32,887 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 349, ജിദ്ദ 151, ദമ്മാം 96, മക്ക 43, മദീന 37, ഹുഫൂഫ് 34, ത്വാഇഫ് 22, അബഹ 16, ദഹ്‌റാന്‍ 13, അല്‍ഖര്‍ജ് 13, ബുറൈദ 10, ജീസാന്‍ 10 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 66,302,643 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,656,125 ആദ്യ ഡോസും 25,019,134 രണ്ടാം ഡോസും 14,627,384 ബൂസ്റ്റര്‍ ഡോസുമാണ്.

ഹജ്ജിന് എത്തിയ മലയാളി മദീനയിൽ നിര്യാതനായി.

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിന് എത്തിയ മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി. കരിമ്പനക്കൽ അബൂബക്കർ ഹാജി (58) ആണ് മദീനയിൽ നിര്യാതനായത്. മലപ്പുറം ജില്ലയിലെ വളാഞ്ചേരി കരേകാട് സ്വദേശിയാണ്. സഹോദരിമാരായ പാത്തുമ്മ കുട്ടി, കുഞ്ഞാമിക്കുട്ടി എന്നിവരും ഹജ്ജിനായി അദ്ദേഹത്തിന്റെ കൂടെയുണ്ട്. 

ജൂൺ അഞ്ചിന് പുറപ്പെട്ട സൗദി എയർലൈൻസിന്റെ എസ് വി 5743 വിമാനത്തിലാണ് അബൂബക്കർ ഹാജി മദീനയിലെത്തിയത്. മൃതദേഹം മദീനയിൽ ഖബറടക്കം നടത്തുന്നത്തിനുള്ള നടപടികൾ ഹജ്ജ് വളന്റിയർമാരുടെയും കേരളത്തിൽ നിന്നും എത്തിയ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടക്കുന്നു.

Post a Comment

0 Comments