🇸🇦സൗദി: പ്രവാസികൾക്ക് COVID-19 വാക്സിനെടുക്കാതെ തന്നെ രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് ജവാസത്.
✒️പ്രവാസികൾക്ക് COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാതെ തന്നെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും, രാജ്യത്ത് നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനും അനുമതി നൽകിയതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് (ജവാസത്) അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന എല്ലാ COVID-19 മുൻകരുതൽ നടപടികളും പിൻവലിച്ച സാഹചര്യത്തിലാണ് ഈ അനുമതി. സൗദിയിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾ (സാധുതയുള്ള വിസ, പാസ്പോർട്ട് എന്നിവ നിർബന്ധം) യാത്ര ചെയ്യുന്ന രാജ്യത്തെ പ്രവേശന നിബന്ധനകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
സാധുതയുള്ള സൗദി വിസ, റെസിഡൻസി ഐഡി എന്നിവയുള്ള പ്രവാസികൾക്ക് COVID-19 വാക്സിൻ സ്വീകരിക്കാത്ത സാഹചര്യത്തിലും സൗദിയിലേക്ക് പ്രവേശിക്കാവുന്നതാണ്.
COVID-19 രോഗവ്യാപനം തടയുന്നതിനായി രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന മുഴുവൻ മുൻകരുതൽ നടപടികളും ഒഴിവാക്കാൻ തീരുമാനിച്ചതായി 2022 ജൂൺ 13-ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
🇦🇪ദുബായ്: ജൂൺ 26-ന് പന്ത്രണ്ട് സേവനകേന്ദ്രങ്ങളിൽ പാസ്പോർട്ട് സേവാ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ കോൺസുലേറ്റ്.
✒️അടിയന്തിരമായി പാസ്പോർട്ട് പുതുക്കേണ്ടവർ ഉൾപ്പടെ വിവിധ പാസ്പോർട്ട് സേവനങ്ങൾ ആവശ്യമുള്ള പ്രവാസി ഇന്ത്യക്കാർക്കായി 2022 ജൂൺ 26, ഞായറാഴ്ച പ്രത്യേക പാസ്പോർട്ട് സേവാ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ദുബായിലെയും, നോർത്തേൺ എമിറേറ്റുകളിലെയും 12 BLS സേവനകേന്ദ്രങ്ങളിൽ വെച്ചാണ് ജൂൺ 26-ന് ഈ പാസ്പോർട്ട് സേവന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
ഇന്ത്യൻ സമൂഹത്തിന്റെ ആവശ്യപ്രകാരമാണ് പാസ്പോർട്ട് അനുബന്ധ സേവനങ്ങൾക്കായി ഇത്തരം ഒരു ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി. ഈ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ പറയുന്ന നടപടികൾ പാലിച്ച് കൊണ്ട് സേവനങ്ങൾ നേടാവുന്നതാണ്.
വ്യക്തികൾക്ക്, ഈ ക്യാമ്പ് സംഘടിപ്പിക്കുന്ന BLS ഇന്റർനാഷണൽ സർവീസ് ലിമിറ്റഡ് സേവനകേന്ദ്രങ്ങളിൽ (പട്ടിക താഴെ നൽകിയിട്ടുണ്ട്) സേവനത്തിനായി ഓൺലൈനിലൂടെ ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ച് കൊണ്ട് മുൻകൂർ അനുമതി നേടാവുന്നതാണ്. https://blsindiavisa-uae.com/appointmentbls/appointment.php എന്ന വിലാസത്തിലൂടെ ഇത്തരം മുൻകൂർ അനുമതിയ്ക്കായി അപേക്ഷിക്കാവുന്നതാണ്.
ഏതാനം പ്രത്യേക സാഹചര്യങ്ങളിൽ മാത്രം മുൻകൂർ അനുമതി കൂടാതെ (വാക്ക്-ഇൻ) BLS ഇന്റർനാഷണൽ സർവീസ് ലിമിറ്റഡ് സേവനകേന്ദ്രങ്ങളിൽ നേരിട്ടെത്തിക്കൊണ്ട് ഇത്തരം സേവനങ്ങൾ നേടാവുന്നതാണ്. മുൻകൂർ അനുമതി കൂടാതെ പാസ്പോർട്ട് സേവാ ക്യാമ്പിലേക്ക് വാക്ക്-ഇൻ അനുവദിക്കുന്ന സാഹചര്യങ്ങളുടെ പട്ടിക താഴെ നൽകിയിട്ടുണ്ട്.
മുൻകൂർ അനുമതി കൂടാതെ പാസ്പോർട്ട് സേവാ ക്യാമ്പിലേക്ക് വാക്ക്-ഇൻ അനുവദിക്കുന്ന സാഹചര്യങ്ങൾ:
തത്ക്കാൽ വ്യവസ്ഥയിൽ സേവനങ്ങൾ നേടുന്നതിനായി എത്തുന്നവർ.
ആരോഗ്യ ചികിത്സ, മരണം എന്നിവ മൂലം അടിയന്തിരമായി പാസ്പോർട്ട് പുതുക്കി ലഭിക്കേണ്ടവർ.
നവജാതശിശുക്കൾക്കായി സേവനങ്ങൾ നേടുന്നതിനെത്തുന്നവർ.
പ്രായമായവർ.
എമർജൻസി സർട്ടിഫിക്കറ്റുകൾ, ഔട്പാസ് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ.
മേല്പറഞ്ഞ വിഭാഗങ്ങൾ തങ്ങളുടെ അടിയന്തിര സാഹചര്യം തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി 80046342 എന്ന നമ്പറിൽ കോൺസുലേറ്ററിന് കീഴിലുള്ള പ്രവാസി ഭാരതീയ സഹായതാ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കിൽ passport.dubai@mea.gov.in, vcppt.dubai@mea.gov.in എന്നീ ഇമെയിൽ വിലാസങ്ങളിൽ കോൺസുലേറ്റുമായി ബന്ധപ്പെടാവുന്നതാണ്.
താഴെ പറയുന്ന BLS ഇന്റർനാഷണൽ സർവീസ് ലിമിറ്റഡ് സേവനകേന്ദ്രങ്ങളിലാണ് 2022 ജൂൺ 26, ഞായറാഴ്ച ഈ പാസ്പോർട്ട് സേവാ ക്യാമ്പ് സംഘടിപ്പിക്കുന്നത്:
Al Khaleej Centre, Unit no 118-119, Mezzanine floor, Opposite Al Ain Center, Mankhool Road, Bur Dubai (Passport and Visa Section).
Deira City Centre Shop No 13, Ground Floor, Zeenah Building, Same building of Budget Rent a Car, Opposite to Deira City Center P3 Parking, Deira, Dubai.
Premium Lounge Centre, 507, Habib Bank AG Zurich Al Jawarah Building, Bank Street, next to ADCB Bank, Bur Dubai.
Sharjah HSBC Centre, Office No 11, Mezzanine Floor, Abdul Aziz Majid Building, King Faisal Street, Same Building of HSBC Bank, Sharjah.
Indian Association Sharjah, near Mega Mall roundabout, Al Manakh area.
KMCC Centre, 201, 2nd floor, Choithrams Dubai Tower, Baniyas Square, Deira, Dubai.
Shop No: 14, Al Abdul Lathif Al Zarooni Building , same building of DIB Bank, King Faizal Road, Umm Al Quwain.
Behind Specialist Medical Centre, IT Computer Cross, near Sengar Building material Trading, Dahan Road, Ras Al Khaimah.
Indian Relief Committee, Next to Indian School RAK, Behind RAK Immigration, Muntazar Road, Nakheel, Ras Al Khaimah.
Indian Association Ajman, Shaikh Mohammed bin Rashid Al Maktoum Road, Behind Fazaa Store, Opp. Woodlem Park School, Al Jurf Industrial area – 3, Ajman.
Indian Social Club Fujairah, Al Fazil Road, Opp. Hilton Hotel, Fazeel, Fujairah.
Indian Social Club Khor Fakkan, behind Indian School, Kabba, Khor Fakkan.
2022 ജൂൺ 26-ന് രാവിലെ 9 മുതൽ വൈകീട്ട് 6 മണിവരെയാണ് ഈ പാസ്പോർട്ട് സേവാ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
അടിയന്തിരമായി പാസ്പോർട്ട് പുതുക്കേണ്ട വ്യക്തികൾക്ക് അത്തരം സേവനങ്ങൾ നൽകുന്നതിനായി 2022 മെയ് 22, 29 തീയതികളിൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രത്യേക വാക്ക്-ഇൻ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു.
🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15910 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു.
✒️രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15910 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2022 ജൂൺ 9 മുതൽ 2022 ജൂൺ 15 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
2022 ജൂൺ 18-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിൽ 9784 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 2143 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 3983 പേരെയാണ് അറസ്റ്റ് ചെയ്തത്.
അനധികൃതമായി സൗദി അതിർത്തികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 226 പേരെയും ഈ കാലയളവിൽ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 50 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 40 ശതമാനം പേർ യെമൻ പൗരന്മാരും, 10 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.
റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.
ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.
2022 ജൂൺ 2 മുതൽ 2022 ജൂൺ 10 വരെയുള്ള കാലയളവിൽ രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15209 പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രാജ്യത്ത് അഞ്ച് ദശലക്ഷത്തിൽ പരം അനധികൃത കുടിയേറ്റക്കാർക്കെതിരെയും, റെസിഡൻസി നിയമങ്ങൾ ലംഘിച്ചവർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് വലിയ കുറ്റകൃത്യമാണെന്ന് സൗദി ആഭ്യന്തര വകുപ്പ് മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നൈഫ് 2021 ജൂലൈ 3-ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരക്കാർക്ക് വിവിധ സഹായങ്ങൾ നൽകുന്നതും, ഇവർക്ക് യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതും, വിവിധ സേവനങ്ങൾ നൽകുന്നതും ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുമെന്നും, ഇത്തരം പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് 15 വർഷം വരെ തടവും, ഒരു മില്യൺ റിയാൽ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണെന്നും സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്.
🇦🇪യു എ ഇ: പ്രതിഫലം സ്വീകരിച്ച് കൊണ്ട് നിയമവിരുദ്ധമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിനുള്ള ശിക്ഷ സംബന്ധിച്ച അറിയിപ്പ്.
✒️രാജ്യത്ത് പ്രതിഫലം സ്വീകരിച്ച് കൊണ്ട് തെറ്റായ വിവരങ്ങൾ, നിയമവിരുദ്ധമായ ഉള്ളടക്കം എന്നിവ പ്രസിദ്ധീകരിക്കുന്നതിനുള്ള ശിക്ഷ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി. തങ്ങളുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
കിംവദന്തികളും സൈബർ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള 2021-ലെ യു എ ഇ ഫെഡറൽ ഉത്തരവ്-നിയമ നമ്പർ 34-ന്റെ ആർട്ടിക്കിൾ 55 അനുസരിച്ച്, വിവരസാങ്കേതിക മാർഗങ്ങൾ ഉപയോഗിച്ച് രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധമായ ഉള്ളടക്കമോ തെറ്റായ വിവരങ്ങളോ പ്രസിദ്ധീകരിക്കുന്നതിനോ പുനഃപ്രസിദ്ധീകരിക്കുന്നതിനോ പകരമായി നേരിട്ടോ അല്ലാതെയോ ആനുകൂല്യങ്ങൾ (പാരിതോഷികങ്ങൾ, പ്രത്യക്ഷമായതോ, അല്ലാത്തതോ ആയ എല്ലാ തരത്തിലുള്ള ആനുകൂല്യങ്ങൾ ഉൾപ്പടെ) ആവശ്യപ്പെടുകയോ, സ്വീകരിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയ്ക്കും, ഇരുപത് ലക്ഷം ദിർഹം വരെ പിഴയും, തടവും ശിക്ഷയായി ലഭിക്കുന്നതാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇതിന് പുറമെ ഇത്തരത്തിൽ നിയമവിരുദ്ധമായി സ്വീകരിച്ച പാരിതോഷികങ്ങൾ (അല്ലെങ്കിൽ സ്വീകരിച്ച ആനുകൂല്യത്തിന് തുല്യമായ മൂല്യമുള്ള പിഴ) അധികൃതർ കണ്ട് കെട്ടുന്നതാണെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
യു എ ഇയിൽ ഇത്തരത്തിൽ തെറ്റായതോ, കുറ്റകരമായതോ ആയ ഉള്ളടക്കം അടങ്ങിയ ഒരു ഓൺലൈൻ അക്കൗണ്ടിന്റെയോ, വെബ്‌സൈറ്റിന്റെയോ പ്രവർത്തനം നിയന്ത്രിക്കുകയോ, മേൽനോട്ടം വഹിക്കുകയോ, അല്ലെങ്കിൽ അത്തരം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഒരു പരസ്യ ഇടം വാടകയ്‌ക്കെടുക്കുകയോ, വാങ്ങുകയോ ചെയ്യുന്ന ഏതൊരു വ്യക്തിക്കും ഇതേ പിഴ ബാധകമാകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്. തെറ്റായ വിവരങ്ങൾ, കുറ്റകരമായ ഉള്ളടക്കം എന്നിവ ആവർത്തിച്ച് പ്രസിദ്ധീകരിക്കുന്ന ഒരു വെബ്‌സൈറ്റ്, ഓൺലൈൻ അക്കൗണ്ട് എന്നിവ കുറ്റകരമാണെന്ന് അധികൃതർ വിധിക്കാമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
🇸🇦സൗദി അറേബ്യ: ഉഷ്‌ണതരംഗത്തിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം; ഏതാനം മേഖലകളിൽ താപനില 50 കടക്കുമെന്ന് മുന്നറിയിപ്പ്.
✒️രാജ്യത്ത് 2022 ജൂൺ 19, ഞായറാഴ്ച മുതൽ ഉഷ്‌ണതരംഗത്തിന് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. 2022 ജൂൺ 18-ന് വൈകീട്ടാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഈ അറിയിപ്പ് നൽകിയത്.
ജൂൺ 19 മുതൽ ജൂൺ 22, ബുധനാഴ്ച വരെ രാജ്യത്ത് ഉഷ്‌ണതരംഗത്തിന് സാധ്യതയുള്ളതായും, അന്തരീക്ഷ താപനില ഉയരാമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ ഏതാനം മേഖലകളിൽ അന്തരീക്ഷ താപനില അമ്പത് ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി.
ഈ കാലയളവിൽ ഈസ്റ്റേൺ പ്രൊവിൻസ് ഗവർണറേറ്റ്, മദീന, യാമ്പു മേഖലകൾക്കിടയിലെ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അന്തരീക്ഷ താപനില 47 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. റിയാദിന്റെ കിഴക്കൻ മേഖലകൾ, അൽ ഖാസിം, നോർത്തേൺ ബോർഡേഴ്സ് തുടങ്ങിയ ഇടങ്ങളിൽ അന്തരീക്ഷ താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താനിടയുണ്ട്.
🇦🇪യുഎഇയില്‍ 1,489 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം.
✒️യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍ തുടരുന്നു. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,489 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ചികിത്സയിലായിരുന്ന 1,568 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. ഇന്ന് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. പുതിയതായി നടത്തിയ 3,24,266 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,27,387 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,08,145 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,309 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 16,933 കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്.
🇦🇪കൊടുംചൂടില്‍ 'വിയര്‍ത്ത്' യുഎഇ; താപനില 50 ഡിഗ്രിയിലേക്ക്.
✒️അബുദാബി യുഎഇയില്‍ ചൂട് ഉയരുന്നു. അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിയിരിക്കുകയാണ്.
ശനിയാഴ്ച 49.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. അല്‍ ഐനിലെ സെയ്ഹാനിലാണ് കനത്ത ചൂട് രേഖപ്പെടുത്തിയത്. ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ 48 ഡിഗ്രിയായിരുന്നു ഇന്നലെ അനുഭവപ്പെട്ട കൂടിയ താപനില. വരും ദിവസങ്ങളില്‍ താപനില ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ അല്‍ ഐനിലാണ് ഏറ്റവും ഉയര്‍ന്ന താപനില (51.8) രേഖപ്പെടുത്തിയത്.
🇦🇪ഒറ്റരാത്രി കൊണ്ട് മള്‍ട്ടി മില്യനയര്‍! 81-ാമത് മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം നേടി ഭാഗ്യശാലി.
✒️2022 ജൂണ്‍ 18 ശനിയാഴ്ച നടന്ന 81-ാമത് മഹ്‌സൂസ് ഗ്രാന്‍ഡ് ഡ്രോയില്‍ ഒന്നാം സമ്മാനമായ 10,000,000 ദിര്‍ഹം നേടിയതിലൂടെ ഒരു ഭാഗ്യശാലിയുടെ ജീവിതം മാറിമറിഞ്ഞു. ആകെ 11,641,600 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് 999 വിജയികള്‍ക്കായി കഴിഞ്ഞ നറുക്കെടുപ്പില്‍ നല്‍കിയത്. ഇവരുടെ സ്വപ്‌നങ്ങളാണ് ഈ വിജയത്തിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്.
നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ച് വന്നതോടെയാണ് ഇദ്ദേഹം ഒന്നാം സമ്മാനത്തിനര്‍ഹനായത്. 13, 30, 38, 41, 44 എന്നിവയാണ് നറുക്കെടുത്ത സംഖ്യകള്‍. മഹ്‌സൂസിലൂടെ ഒറ്റ രാത്രി കൊണ്ട് മറ്റൊരാള്‍ കൂടി മള്‍ട്ടി മില്യനയര്‍ ആയി മാറി.
19 പേര്‍ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തു. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ച് വന്ന ഇവര്‍ ഓരോരുത്തരും 52,631 ദിര്‍ഹം വീതമാണ് സ്വന്തമാക്കിയത്.
മഹ്‌സൂസിന്റെ റാഫിള്‍ ഡ്രോയില്‍ മൂന്ന് ഭാഗ്യശാലികള്‍ 100,000 ദിര്‍ഹം വീതം നേടി. 15803034, 15655679, 15750721 എന്നീ ഐഡികളിലൂടെ മുഹമ്മദ്, മാത്യു, ബെഹ് എന്നിവര്‍ യഥാക്രമം വിജയികളായി. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ച് വന്ന 976 പേര്‍ 350 ദിര്‍ഹം വീതം സ്വന്തമാക്കി.
ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഗ്രാന്‍ഡ് ഡ്രോയിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. ഇത് കൂടാതെ പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഈ ടിക്കറ്റുകള്‍ ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടും. ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മൂന്ന് ഭാഗ്യശാലികള്‍ക്ക് 100,000 ദിര്‍ഹം വീതമാണ് സമ്മാനമായി ലഭിക്കുക.
മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്‌സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്‍ക്കും മഹ്‍സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.
'മഹ്‍സൂസ്' എന്നാല്‍ അറബിയില്‍ 'ഭാഗ്യം' എന്നാണ് അര്‍ത്ഥം. ജിസിസിയിലെ ആദ്യത്തെ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ്, ആഴ്ചതോറും നല്‍കുന്ന ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങളിലൂടെ ജീവിതം മാറ്റിമറിക്കാനുള്ള അവസരമാണൊരുക്കുന്നത്. ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് മഹ്‌സൂസ്. ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു.
🇸🇦കോവിഡ്: സൗദിയിൽ 930 പുതിയ രോഗികളും മൂന്ന് മരണങ്ങളും.
✒️ജിദ്ദ: സൗദിയിൽ ഇന്ന് 930 പുതിയ കോവിഡ് രോഗികളും 992 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,84,837 ഉം രോഗമുക്തരുടെ എണ്ണം 7,65,890 ഉം ആയി. മൂന്ന് മരണങ്ങളും പുതുതായി റിപ്പോർട്ട് ചെയ്തു.
ഇതോടെ രാജ്യത്തെ ആകെ മരണം 9,188 ആയി. നിലവിൽ 9,759 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 114 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.
സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.59 ശതമാനവും മരണനിരക്ക് 1.17 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 379, ജിദ്ദ 132, ദമ്മാം 115, ഹുഫൂഫ് 43, മക്ക 33, അബഹ 26, മദീന 25, ദഹ്റാൻ 21, അൽഖർജ് 15,
0 Comments