ഒരു മാസത്തോളം നീണ്ട ഹൈ വോൾട്ടേജ് പ്രചാരണത്തിന് ശേഷം തൃക്കാക്കരയിൽ ജയിച്ചു കയറിയത് ഉമ തോമസ് തന്നെ. അഞ്ചാം റൗണ്ടിൽത്തന്നെ ലീഡ് നില അഞ്ചക്കം കടത്തിയ ഉമ, ഏഴാം റൗണ്ടിൽ പി.ടി. തോമസിന്‍റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നു.
പന്ത്രണ്ട് റൗണ്ടുകളും എണ്ണിത്തീർന്നപ്പോൾ 72770 വോട്ടുകൾ നേടിയാണ് പി ടി തോമസിന്‍റെ പിൻഗാമിയായി മത്സരിച്ച ഉമ തോമസിന്‍റെ മിന്നുംവിജയം. 25,016 വോട്ടുകളുടെ, അതായത് കാൽലക്ഷം പിന്നിട്ട വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉമ തോമസിന്‍റെ വിജയം. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് 47754 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണന് 12957 വോട്ടുകളാണ് കിട്ടിയത്.
കണക്കുകൾ ഇങ്ങനെ:
ബെന്നി ബഹനാന് കിട്ടിയതിനേക്കാൾ ഭൂരിപക്ഷം നേടി തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസിന്‍റെ ഏക വനിതാ എംഎൽഎയായി നിയമസഭയിലേക്ക് എത്തുന്നത്. പതിനൊന്നാം റൗണ്ട് പൂർത്തിയായപ്പോൾത്തന്നെ കാൽലക്ഷം കടന്നു ഉമ തോമസിന്‍റെ ഭൂരിപക്ഷം. ഇരുപതിൽത്താഴെ ബൂത്തുകളിൽ മാത്രമാണ് ജോ ജോസഫിന് മുൻതൂക്കം കിട്ടിയത്. ഒ രാജഗോപാലിന് ശേഷം നിയമസഭയിൽ എത്തുക താനെന്ന അവകാശവാദം ഉന്നയിച്ച എ എൻ രാധാകൃഷ്ണന് പക്ഷേ കഴിഞ്ഞ തവണ ബിജെപിക്ക് കിട്ടിയ വോട്ട് പോലും കിട്ടിയില്ലെന്ന നിരാശ മാത്രം ബാക്കി.
ഓരോ റൗണ്ടിലും ഉമയുടേത് വ്യക്തമായ ആധിപത്യം
പോസ്റ്റൽ, സർവീസ് വോട്ടുകൾ ഇത്തവണ ആകെ പത്തെണ്ണം മാത്രമാണുണ്ടായിരുന്നത്. 83 വോട്ടുകൾക്ക് അപേക്ഷ കിട്ടിയിരുന്നെങ്കിലും തിരിച്ച് വന്നത് പത്തെണ്ണം മാത്രം. അതിൽ വെറും ഒരു വോട്ടിന്‍റെ ലീഡ് മാത്രമാണ് ഉമ തോമസിന് കിട്ടിയത്. മൂന്ന് വോട്ടുകൾ അസാധുവായി. മൂന്ന് വോട്ടുകൾ ഉമ തോമസിന് കിട്ടി. രണ്ട് വോട്ടുകൾ വീതമാണ് എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾക്ക് കിട്ടി.
ആകെ പത്ത് റൗണ്ട് വോട്ടുകളാണ് എണ്ണിയത്. ആദ്യ എട്ട് റൗണ്ടുകൾ കോർപ്പറേഷൻ ഡിവിഷനുകളാണെങ്കിൽ അവസാന രണ്ടെണ്ണം തൃക്കാക്കര മുൻസിപ്പാലിറ്റിയായിരുന്നു.
ആദ്യറൗണ്ടിലേ ഉമ മുന്നിൽ
രാവിലെ 8.40-ഓടെ ആദ്യറൗണ്ട് പൂർത്തിയായപ്പോൾ ഉമ തോമസ് മുന്നിലെത്തി. 2518 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉമ തോമസിന് ആദ്യറൗണ്ടിൽ കിട്ടിയത്. ഇടപ്പള്ളി, പോണേക്കര എന്നീ ഡിവിഷനുകളിലെ 15 ബൂത്തുകളിലും ഉമ തോമസ് മുന്നിലെത്തി. 1500 വോട്ടുകളുടെ ലീഡാണ് ഇവിടെ യുഡിഎഫ് പ്രതീക്ഷിച്ചത്. പി.ടി.തോമസിന് 2021-ൽ ഇവിടെ നിന്ന് കിട്ടിയത് 1258 വോട്ടുകളുടെ ലീഡ് മാത്രമാണ്. പോസ്റ്റൽ വോട്ടുകളുടെ കണക്ക് യുഡിഎഫ് ക്യാമ്പുകളിൽ തെല്ല് അങ്കലാപ്പുണ്ടാക്കിയെങ്കിലും ആദ്യറൗണ്ടിൽ. യുഡിഎഫ് ശക്തികേന്ദ്രങ്ങളാണ് ഈ രണ്ട് ഡിവിഷനുകളും. 21 മെഷീനുകളാണ് ഇവിടെ എണ്ണിയത്.
ഒന്നാം റൗണ്ട്
ഉമാ തോമസ് - 5978
ജോ ജോസഫ് - 3729
കെ എൻ രാധാകൃഷ്ണൻ - 1612
അനിൽ നായർ - 7
ജോമോൻ ജോസഫ് - 50
സി പി ദിലീപ് നായർ - 2
ബോസ്കോ കളമശേരി - 10
മന്മഥൻ - 10
നോട്ട - 107 - എന്നിങ്ങനെയായിരുന്നു ആദ്യറൗണ്ടിലെ വോട്ട് കണക്ക്.
രണ്ടാം റൗണ്ടിൽ നല്ല മേൽക്കൈ
രണ്ടാം റൗണ്ട് പിന്നിട്ടപ്പോൾ ഉമയുടെ ലീഡ് 4487-ലേക്ക് ഉയർന്നു. കഴിഞ്ഞ തവണ രണ്ടാം റൗണ്ടിൽ പി ടി തോമസിന് കിട്ടിയത് 1180 വോട്ടുകളാണ് എന്നതാണ് ശ്രദ്ധേയം. ഉമ തോമസിന് ഈ റൗണ്ടിൽ കിട്ടിയത് 1969 വോട്ടുകളാണ്. ഇതോടെ വൻ യുഡിഎഫ് തരംഗം തന്നെയാണ് തൃക്കാക്കരയിൽ എന്നുറപ്പായി.
മൂന്നാം റൗണ്ടിൽ ഉമ തോമസിന്‍റെ ലീഡ് ആറായിരത്തിലേക്ക് എത്തുന്ന കാഴ്ചയാണ് കണ്ടത്. 6047 വോട്ടുകൾക്ക് ലീഡ് ചെയ്തു ഉമ. കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് ആകെ പ്രതീക്ഷിച്ചത് ഏഴായിരം വോട്ടായിരുന്നെങ്കിൽ മൂന്ന് റൗണ്ടിൽത്തന്നെ അതിലേക്ക് എത്തുന്ന കാഴ്ചയോടെ ഡിസിസി ഓഫീസിൽ ആവേശമുദ്രാവാക്യങ്ങളുയർന്നു. കെ വി തോമസിനെതിരെയാണ് മറ്റ് മുദ്രാവാക്യങ്ങളുയർന്നത്. 'കെ വി തോമസേ, നിന്നെ പിന്നെ കണ്ടോളാം' എന്ന് പ്രവർത്തകർ കൂട്ടം കൂടി നിന്ന് മുദ്രാവാക്യം വിളിച്ചു. ആദ്യമൂന്ന് റൗണ്ടുകളിൽ പിടിക്ക് കഴിഞ്ഞ തവണ 3035 വോട്ടുകളുടെ ഭൂരിപക്ഷമാണുണ്ടായിരുന്നതെങ്കിൽ അതിന്‍റെ ഇരട്ടി വോട്ടുകളിലേക്ക് എത്തി ആദ്യമൂന്ന് റൗണ്ടുകളിൽ ഉമ തോമസ്.
മൂന്നാം റൗണ്ട് - വോട്ട് നില
ഉമാ തോമസ് - 19184
ജോ ജോസഫ് - 12697
എ എൻ രാധാകൃഷ്ണൻ - 4086
അനിൽ നായർ - 29
ജോമോൻ ജോസഫ് - 126
സി പി ദിലീപ് നായർ - 9
ബോസ്കോ കളമശേരി - 36
മന്മഥൻ - 25
നോട്ട - 299
നിരാശയിൽ എൽഡിഎഫ് ക്യാമ്പ്
നാലാം റൗണ്ടിൽ പകുതിയായപ്പോഴേക്ക് ഉമ തോമസ് 8964 വോട്ടുകൾക്ക് മുന്നിലെത്തിയ കാഴ്ചയാണ് കണ്ടത്. അതങ്ങനെ മുന്നോട്ട് പോകവേ, ഉമ തോമസ് 11123 വോട്ടിലേക്ക് ഭൂരിപക്ഷമെത്തിക്കുന്ന കാഴ്ച കണ്ടതോടെ യുഡിഎഫ് ക്യാമ്പ് ആഹ്ളാദത്തിമിർപ്പിലായി. 4366 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമായിരുന്നു ഈ റൗണ്ട് പിന്നിട്ടപ്പോൾ 2021-ൽ പി ടി തോമസിന് ആകെ കിട്ടിയത്. വോട്ടുകളാണ് നാലാം റൗണ്ടിൽ ഉമയ്ക്ക് കിട്ടിയത്. പതിനായിരം കടന്ന് ലീഡ് ഉമ തോമസ് എത്തിച്ചപ്പോൾ നഗരകേന്ദ്രങ്ങളിൽ ജോ ജോസഫിന് ഒരു തരത്തിലും മുന്നേറ്റമുണ്ടാക്കാൻ കഴിയാത്ത കാഴ്ച എൽഡിഎഫ് ക്യാമ്പിൽ കടുത്ത നിരാശ പടർത്തി. പോളിംഗ് കുറഞ്ഞ കോർപ്പറേഷൻ പരിധികളിലും യുഡിഎഫ് മുന്നിൽത്തന്നെയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും അടക്കം സെഞ്ച്വറി ലക്ഷ്യമിട്ട് ഇടതുമുന്നണി മൊത്തം ഇറങ്ങി നടത്തിയ പ്രചാരണം പാഴായിയെന്ന് നാലാം റൗണ്ടിൽത്തന്നെ ഉറപ്പായിരുന്നു എൽഡിഎഫിന്.
ഇതോടെ, വി ഡി സതീശനും മുന്നണി നേതാക്കളായ ഇടി മുഹമ്മദ് ബഷീറും കുഞ്ഞാലിക്കുട്ടിയും പ്രതികരണങ്ങളുമായി എത്തി. മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരുമിറങ്ങി നടന്ന പ്രചാരണത്തിന് തിരിച്ചടിയായെന്നും, മുഖ്യമന്ത്രി വെറും എടുക്കാച്ചരക്കായി മാറിയെന്നും കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് പരിഹസിച്ചു. മൂന്നാം റൗണ്ട് കഴിഞ്ഞപ്പോൾത്തന്നെ എൽഡിഎഫ് സ്ഥാനാർത്ഥി ലെനിൻ സെന്‍ററിൽ നിന്നിറങ്ങി. പ്രതീക്ഷിച്ച വോട്ട് കിട്ടിയോ എന്ന ചോദ്യത്തിന് എല്ലാം നോക്കാമെന്ന് മാത്രമായിരുന്നു ഡോ. ജോ ജോസഫിന്‍റെ പ്രതികരണം. ഇതിന് പിന്നാലെ മാധ്യമപ്രവർത്തകർക്ക് ലെനിൻ സെന്‍ററിൽ നിന്ന് മാറാൻ നിർദേശവും കിട്ടി. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് എകെജി സെന്‍ററിലെത്തി.
നാലാം റൗണ്ട് പൂർത്തിയായപ്പോൾ
ഉമാ തോമസ് 25556
ജോ ജോസഫ് 16628
എ എൻ രാധാകൃഷ്ണൻ 5199
അനിൽ നായർ 32
ജോമോൻ ജോസഫ് 154
സി പി ദിലീപ് നായർ 15
ബോസ്കോ കളമശേരി 53
മന്മഥൻ 33
നോട്ട 374
അഞ്ചക്കം കടന്ന് മുന്നോട്ട് ഉമ
അഞ്ചാം റൗണ്ടെണ്ണുന്നതിന് മുമ്പ് തന്നെ ഉമ തോമസ് ഭൂരിപക്ഷം അഞ്ചക്കം കടത്തിയിരുന്നതോടെ എൽഡിഎഫ് 'ഹൃദയവേദന'യിലായി. അതേസമയം, തിരുവനന്തപുരത്ത് സിപിഎം സെക്രട്ടേറിയറ്റ് യോഗവും തുടങ്ങി.
അഞ്ചാം റൗണ്ട് പൂർത്തിയായപ്പോൾ
ഉമാ തോമസ് 30777
ജോ ജോസഫ് 21391
എ എൻ രാധാകൃഷ്ണൻ 6195
അനിൽ നായർ 37
ജോമോൻ ജോസഫ് 189
സി പി ദിലീപ് നായർ 18
ബോസ്കോ കളമശേരി 67
മന്മഥൻ 38
നോട്ട 471
12,414 വോട്ടുകളുടെ ഭൂരിപക്ഷമാണ് ആറ് റൗണ്ട് കടന്നപ്പോൾ ഉമ തോമസിന് കിട്ടിയത്. ഏഴാം റൗണ്ട് പൂർത്തിയായപ്പോൾ, 14,903 വോട്ടുകളോടെ കഴിഞ്ഞ വർഷത്തെ പി.ടി. തോമസിന്‍റെ ഭൂരിപക്ഷം ഉമ മറികടന്നു. 14,329 ആയിരുന്നു പി.ടി.യുടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം.
ഏഴാം റൗണ്ട് പൂർത്തിയായപ്പോൾ
ഉമാ തോമസ് 43075
ജോ ജോസഫ് 28172
എ എൻ രാധാകൃഷ്ണൻ 8711
അനിൽ നായർ 58
ജോമോൻ ജോസഫ് 244
സി പി ദിലീപ് നായർ 26
ബോസ്കോ കളമശേരി 87
മന്മഥൻ 63
നോട്ട 673
എട്ടാം റൗണ്ട് പൂർത്തിയായപ്പോൾ
ഉമാ തോമസ് 49770
ജോ ജോസഫ് 31697
എ എൻ രാധാകൃഷ്ണൻ 9760
അനിൽ നായർ 69
ജോമോൻ ജോസഫ് 284
സി പി ദിലീപ് നായർ 28
ബോസ്കോ കളമശേരി 102
മന്മഥൻ 71
നോട്ട 789
ഒൻപതാം റൗണ്ട് പൂർത്തിയായപ്പോൾ
ഉമാ തോമസ് 56561
ജോ ജോസഫ് 35689
എ എൻ രാധാകൃഷ്ണൻ 10753
അനിൽ നായർ 76
ജോമോൻ ജോസഫ് 317
സി പി ദിലീപ് നായർ 33
ബോസ്കോ കളമശേരി 112
മന്മഥൻ 79
നോട്ട 871
പത്താം റൗണ്ട് പൂർത്തിയായപ്പോൾ
ഉമാ തോമസ് 63198
ജോ ജോസഫ് 40284
എ എൻ രാധാകൃഷ്ണൻ 11670
അനിൽ നായർ 87
ജോമോൻ ജോസഫ് 342
സി പി ദിലീപ് നായർ 34
ബോസ്കോ കളമശേരി 123
മന്മഥൻ 86
നോട്ട 954
പതിനൊന്നാം റൗണ്ട് പൂർത്തിയായപ്പോൾ
ഉമാ തോമസ് 70098
ജോ ജോസഫ് 45834
എ എൻ രാധാകൃഷ്ണൻ 12588
അനിൽ നായർ 97
ജോമോൻ ജോസഫ് 376
സി പി ദിലീപ് നായർ 36
ബോസ്കോ കളമശേരി 134
മന്മഥൻ 99
നോട്ട 1078
പന്ത്രണ്ടാം റൗണ്ട് (8 ബൂത്തുകൾ) പൂർത്തിയായപ്പോൾ
ഉമാ തോമസ് 72767
ജോ ജോസഫ് 47752
എ എൻ രാധാകൃഷ്ണൻ 12955
അനിൽ നായർ 100
ജോമോൻ ജോസഫ് 384
സി പി ദിലീപ് നായർ 36
ബോസ്കോ കളമശേരി 136
മന്മഥൻ 101
നോട്ട 1111
ഓരോ റൗണ്ടിൽ എണ്ണിയ ഡിവിഷനുകളും വാർഡുകളും അവിടെ മുന്നിലെത്തിയ സ്ഥാനാർത്ഥികളും ഇങ്ങനെ:
കൊച്ചി കോർപ്പറേഷൻ
ഒന്നാം റൗണ്ട് - ഇടപ്പള്ളി, പോണേക്കര - മുന്നിലെത്തിയത് ഉമ തോമസ്. യുഡിഎഫ് സ്വാധീനമേഖലകളിൽ മുന്നേറ്റം. എണ്ണിയത് 15 ബൂത്തുകളിലെ 21 മെഷീനുകൾ.
രണ്ടാം റൗണ്ട് - ഇടപ്പള്ളി, മാമംഗലം, പാടിവട്ടം, അഞ്ച് മന, വെണ്ണല - ഉമ തോമസ് മുന്നിൽ.
മൂന്നാം റൗണ്ട് - ചളിക്കവട്ടം, വെണ്ണല, പാലാരിവട്ടം, പൊന്നുരുന്നി, മാമംഗലം - ഉമ തോമസ് തന്നെ മുന്നിൽ. ലീഡ് ആറായിരം കടന്നു. പി.ടി. തോമസിന് കഴിഞ്ഞ തവണ ആദ്യമൂന്ന് റൗണ്ടിൽ കിട്ടിയതിന്‍റെ ഇരട്ടി ലീഡ്.
നാലാം റൗണ്ട് - പാലാരിവട്ടം, തമ്മനം, കരണക്കോടം, പൊന്നുരുന്നി - ഉമ തോമസ് മുന്നിൽത്തന്നെ. 8865 വോട്ടുകൾക്ക് ഉമ മുന്നിലെത്തിയ കാഴ്ചയാണ് കണ്ടത്.
അഞ്ചാം റൗണ്ട് - പൊന്നുരുന്നി, വൈറ്റില - ഉമ തന്നെ മുന്നിൽ. ഇതുവരെ ഒരു ബൂത്തിൽപ്പോലും എൽഡിഎഫിന് മുന്നിലെത്താനായില്ല.
ആറാം റൗണ്ട് - തൈക്കൂടം, വൈറ്റില, ചമ്പക്കര, കലൂർ. ഉമ തോമസ് ലീഡ് കൂട്ടിക്കൊണ്ടേയിരുന്നു.
ഏഴാം റൗണ്ട് - കലൂർ, കടവന്ത്ര. ഏഴാം റൗണ്ട് പൂർത്തിയായപ്പോൾ, 15505 വോട്ടുകളോടെ കഴിഞ്ഞ വർഷത്തെ പി.ടി. തോമസിന്‍റെ ഭൂരിപക്ഷം ഉമ മറികടന്നു. 14,329 ആയിരുന്നു പി.ടി.യുടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം.
എട്ടാം റൗണ്ട് - കടവന്ത്ര, പനമ്പള്ളി നഗർ, തൃക്കാക്കര സൗത്ത്, കാക്കനാട്. പതിനൊന്ന് മണിയോടെ, എട്ടാം റൗണ്ട് പൂർത്തിയായപ്പോൾ 18,073 വോട്ടുകളായിരുന്നു ഉമ തോമസിന്‍റെ ലീഡ്.
തൃക്കാക്കര മുൻസിപ്പാലിറ്റി
ഒമ്പതാം റൗണ്ട് - തൃക്കാക്കര സൗത്ത്, കാക്കനാട്, തൃക്കാക്കര ഈസ്റ്റ്, എൻജിഒ ക്വാർട്ടേഴ്സ്, മരോട്ടിച്ചോട്, പടമുഗൾ - മികച്ച ലീഡിലേക്ക് ഉമ തോമസ്. ബെന്നി ബഹനാനേക്കാൾ ലീഡ് കൂട്ടുകയായിരുന്നു ഈ റൗണ്ടിൽ ഉമ. 23,411 വോട്ടിന്‍റെ ലീഡ് ഈ റൗണ്ട് അവസാനത്തോടെ എത്തുന്നു.
പത്താം റൗണ്ട് - പാലച്ചുവട്, അയ്യനാട്, ചെമ്പുമുക്ക്. അവസാനറൗണ്ടിലും മികച്ച ലീഡോടെ ഉമ തോമസ് തന്നെ മുന്നിൽ. ഒടുവിൽ ചരിത്രവിജയം
കുറഞ്ഞ പോളിംഗിലും യുഡിഎഫ് ലീഡ്
നഗരമണ്ഡലമായ തൃക്കാക്കരയിൽ ഇത്തവണ കണ്ടത് ഇതുവരെ കണ്ടതിൽ ഏറ്റവും കുറഞ്ഞ പോളിംഗായിരുന്നു. ഇത്തവണ 68.77% പോളിംഗ് മാത്രമാണ് തൃക്കാക്കരയിൽ രേഖപ്പെടുത്തിയത്.
2011-ലാണ് മണ്ഡലം രൂപീകരിക്കുന്നത്. അതിന് ശേഷം 2009, 14, 19 വർഷങ്ങളിൽ ലോക്സഭാ തെരഞ്ഞെടുപ്പും, 2011, 2016 , 21 വർഷങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പും മണ്ഡലത്തിൽ നടന്നു. ഈ വർഷങ്ങളിലെല്ലാം പോളിംഗ് എഴുപത് ശതമാനം കടന്നിരുന്നെങ്കിൽ നാലാം തെരഞ്ഞെടുപ്പിൽ ഇതാദ്യമായി മണ്ഡലത്തിൽ പോളിംഗ് എഴുപതിൽ കുറഞ്ഞ് 68 ശതമാനത്തിലെത്തുകയായിരുന്നു.
മഹാരാജാസിൽ നിന്ന് പി.ടി.യുടെ മനസ്സിലേക്കും, പിന്നെ നിയമസഭയിലേക്കും, ഉമ തോമസ്!.
വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും മഹാരാജാസ് കോളേജ് ഉമാ തോമസിന്‍റെ ഭാഗ്യ ഇടങ്ങളിലൊന്നാണ്. പി. ടി. തോമസിനെ ആദ്യമായി കണ്ടതും പി. ടി. ക്ക് പിന്നാലെ നിയമസഭയിലെത്തുന്നതും മഹാരാജാസിന്റെ അകത്തളങ്ങളില്‍ നിന്നാണ്. ഇവിടെ നടന്ന വോട്ടെണ്ണലിൽ പി.ടി.യ്ക്ക് കഴിഞ്ഞ തവണ കിട്ടിയതിനേക്കാൾ കൂടുതൽ വോട്ടോടെ ഉമ തോമസ് നിയമസഭയിലേക്ക് നടന്നു കയറുമ്പോൾ, തൃക്കാക്കരയുടെ ഉത്തരം വ്യക്തമാണ്. കെ കെ രമ കഴിഞ്ഞാൽ, യുഡിഎഫിലെ രണ്ടാമത്തെ വനിതാ എംഎൽഎ. കോൺഗ്രസിന്‍റെ നിയമസഭയിലെ ഏക വനിതാസാന്നിധ്യം - ഉമ തോമസ്.
മഹാരാജാസിലെ മാഗസിൻ താളുകളിൽ...
ആമുഖങ്ങളില്ലാതെ കേരള വിദ്യാര്‍ഥി യൂണിയന്റെ സ്ഥാനാര്‍ഥി പരിചയ പുസ്തകത്തിന്റെ രണ്ടാംപേജില്‍ അച്ചടിച്ചുവന്ന ഒറ്റപ്പേര്. ഉമ. ഒറ്റപ്പാട്ടു കൊണ്ട് ആദ്യം പി.ടി തോമസിന്റെ ഹൃദയത്തിലേക്കും പിന്നെ ജീവിതത്തിലേക്കും കയറിച്ചെന്നു ഉമ.
എണ്‍പതുകളുടെ തുടക്കത്തില്‍ മഹാരാജാസ് കോളജില്‍ നിന്ന് രണ്ടു തവണ യൂണിയന്‍ ഭാരവാഹിയായതാണ് ഉമയുടെ സംഘടനാ ജീവിതത്തിലെ അവസാനത്തെ അധ്യായം. രാഷ്ട്രീയ കേരളത്തില്‍ പുതിയ ഏടുകള്‍ തുറക്കുമ്പോൾ അവര്‍ പി.ടി.യുടെ ഭാര്യയെന്ന ഒറ്റ മേല്‍വിലാസത്തിലൊതുങ്ങി നില്‍ക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ലഭിച്ച ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ഉമ ലക്ഷണമൊത്തൊരു രാഷ്ട്രീയക്കാരിയായി ഉയര്‍ന്നു. കുറിക്കുകൊളളുന്ന മറുപടികള്‍ അങ്ങനെ പിറന്നവയാണ്. ഇടതുപക്ഷം സെഞ്ച്വറിയടിക്കുമെന്ന കൂറ്റന്‍ പ്രചരണത്തെ ഉമ നിഷ്പ്രഭമാക്കിയത് ഒറ്റവാചകം കൊണ്ട്. ''ഇടതുപക്ഷം സെഞ്ച്വറിയടിച്ചാലോ?'' എന്ന ചോദ്യത്തിന് ''അതെന്താ 99-ൽ നിർത്തിക്കൂടേ?'', എന്ന് ഉരുളയ്ക്കുപ്പേരി പോലെ തിരിച്ചടിച്ചു ഉമ.
തടുക്കാന്‍ എളുപ്പമല്ലാത്ത പിണറായിയുടെ വാക്ശരങ്ങള്‍ക്ക് പോലും ഉശിരന്‍ മറുപടി നല്‍കിയ ഉമ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ പോലും അമ്പരപ്പിച്ചു. രാഷ്ട്രീയത്തില്‍ പി.ടി തോമസിന് ശിഷ്യരേറെയുണ്ട്, പിന്‍ഗാമി ഒരാള്‍ മാത്രം. 1987 ജൂലൈ 9-ന് പി.ടി.യുടെ ജീവിതത്തിലേക്ക് കയറിവന്ന, നിയമസഭയുടെ പടികള്‍ കയറാനിരിക്കുന്ന ഉമാ തോമസ്.
അൻപത്തിയാറുകാരിയായ ഉമ തോമസ് മഹാരാജാസിലെത്തുന്നത് 1980 - 85 കാലയളവിലാണ് പ്രീഡിഗ്രി, ഡിഗ്രി വിദ്യാഭ്യാസത്തിനായി എത്തിയത്. 82-ൽ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു.വിന്റെ പാനലിൽ വനിതാ പ്രതിനിധിയായി വിജയിച്ചു. 84 ൽ കെ.എസ്.യു.വിന്റെ പാനലിൽ വൈസ് ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. പിന്നെ ബിഎസ്‍സി സുവോളജി വിദ്യാർത്ഥിനിയായിരിക്കേയാണ് അന്ന് കെഎസ്‍യു സംസ്ഥാനപ്രസിഡന്‍റായിരുന്ന പി ടി തോമസിന്‍റെ ഹൃദയം തൊട്ടത്. ഇന്ന് ഹൃദയരോഗവിദഗ്ധനായ ഡോ. ജോ ജോസഫിനെ തോൽപ്പിച്ച് തൃക്കാക്കരയുടെ ഹൃദയം കവരുന്നു ഉമ തോമസ്.
കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ഫിനാൻസ് വിഭാഗത്തിലെ അസിസ്റ്റന്‍റ് മാനേജറും വീട്ടമ്മയുമായിരുന്ന ഉമ തോമസ് ഇനി തൃക്കാക്കരയെ പ്രതിനിധീകരിക്കുന്ന എംഎൽഎയാകും.
2 മക്കളാണ് പി.ടി.ക്കും ഉമയ്ക്കും: ഡോ.വിഷ്ണു തോമസ് (അസി. പ്രൊഫസർ , അൽ അസർ ഡെന്‍റൽ കോളേജ്, തൊടുപുഴ), വിവേക് തോമസ് (നിയമ വിദ്യാർത്ഥി, ഗവ. ലോ കോളേജ്, തൃശൂർ)
മരുമകൾ : ഡോ.ബിന്ദു അബി തമ്പാൻ (മഴുവഞ്ചേരി സ്പെഷ്യാലിറ്റി ഡെന്റൽ ക്ലിനിക്, ആലുവ)
0 Comments