Ticker

6/recent/ticker-posts

Header Ads Widget

അരിക്ക് അഞ്ച് ശതമാനം ജി.എസ്.ടി ചുമത്തിയോ ? നിർമല സീതാരാമന് പറയാനുള്ളത്.

അരി, ഗോതമ്പ് ഉള്‍പ്പടെയുള്ള ധാന്യവര്‍ഗങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതില്‍ വ്യക്തത വരുത്തി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. മുൻകൂട്ടി പാക്ക് ചെയ്തു വരുന്ന കാർഷിക ഉത്പന്നങ്ങൾക്കായിരിക്കും നികുതിയെന്നും ധനമന്ത്രി വ്യക്തമാക്കി. ചില്ലറയായി തൂക്കി വാങ്ങുമ്പോൾ ജിഎസ്ടി നല്‍കേണ്ടാത്ത ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ പട്ടിക നിർമല സീതാരാമൻ ട്വിറ്ററില്‍ പങ്കുവെച്ചു.
ഇരുപത്തിയഞ്ച് കിലോയിൽ താഴെയുള്ളതും ലേബല്‍ പതിച്ചതും പായ്ക്ക് ചെയ്തതുമായ ധാന്യവര്‍ഗങ്ങള്‍ക്കാണ് പുതുതായി 5 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയത്. അരി, മൈദ, തൈര് തുടങ്ങിയ കാർഷിക ഉത്പന്നങ്ങൾക്ക് 5 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു ശേഷമായിരുന്നു. ജിഎസ്ടി കൗണ്‍സില്‍ ഒരുമിച്ചെടുത്ത തീരുമാനമാണ് നികുതി ചുമത്തുക എന്നുള്ളത് എന്ന് ധനമന്ത്രി വ്യക്തമാക്കി. ജിഎസ്ടി വരും മുമ്പ്, ചില സംസ്ഥാനങ്ങള്‍ ഇത്തരം ഭഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയിരുന്ന കാര്യവും ധനമന്ത്രി ലോക്‌സഭയെ അറിയിച്ചു.

അരി, ഗോതമ്പ്, ചോളം, പയര്‍വര്‍ഗ്ഗങ്ങള്‍, പരിപ്പ്‌, ഓട്‌സ്, ആട്ട/ മാവ്, സൂജി/റവ, തൈര്, ലസി തുടങ്ങിയവ ചില്ലറയായി തൂക്കി വാങ്ങുമ്പോൾ നികുതി നൽകേണ്ട എന്നും ധനമന്ത്രി പറഞ്ഞു. 
 
ജിഎസ്‍ടി കൗൺസിലിന്‍റെ 47 -ാം യോഗത്തിലാണ്, കാർഷിക ഉത്പന്നങ്ങൾ അടക്കം ജിഎസ്ടിക്ക് കീഴിലേക്ക് കൊണ്ടുവരാനുള്ള തീരുമാനം ഉണ്ടായത്. ഇന്നലെ ഇത് പ്രാബല്യത്തിൽ വന്നതോടെ മുൻകൂട്ടി പായ്ക്ക് ചെയ്തതും മുൻകൂട്ടി ലേബൽ ചെയ്തതുമായ കാർഷിക ഉത്‌പന്നങ്ങളുടെ വില വർധിച്ചു. തൈര്, ലസ്സി, വെണ്ണ പാൽ എന്നിവ ഇതിൽ ഉൾപ്പെടും. ഇങ്ങനെ പായ്ക്ക് ചെയ്ത ഉത്പന്നങ്ങൾക്ക് 5 ശതമാനം നിരക്കിലാണ് ജിഎസ്ടി ഏർപ്പെടുത്തിയത്. കൂടാതെ ചെക്കുകൾ നൽകുന്നതിന് ബാങ്കുകൾ ഈടാക്കുന്ന ഫീസിൽ ഇന്ന് മുതൽ 18 ശതമാനം ജിഎസ്ടി ചുമത്തും. ഐസിയു അല്ലാതെ 5,000 രൂപയിൽ കൂടുതലുള്ള ആശുപത്രി മുറി ഉപയോഗിക്കുന്നതിനും നികുതി ഉണ്ടാകും. ജിഎസ്‍ടിയുമായി വിവിധ സംശയങ്ങൾ നില നിൽക്കെയാണ് ധനമന്ത്രി വിശദീകരണം നൽകിയത്.

അവശ്യവസ്തുക്കള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയ നടപടി അടിയന്തരമായി പുനപ്പരിശോധിക്കണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.

അരിയും ഗോതമ്പുമടക്കമുള്ള നിത്യോപയോഗ വസ്തുക്കള്‍ക്കുപോലും ജിഎസ്ടി ബാധകമാക്കുന്ന നടപടി അടിയന്തരമായി പുനപ്പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവിന് ഇടയാക്കുന്ന ഈ തീരുമാനം സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കും.

പലചരക്കുകടകളിലും മറ്റും ചെറിയ അളവില്‍ പാക്കറ്റുകളിലാക്കി വില്‍ക്കുന്ന വസ്തുക്കള്‍ക്കാണ് ജിഎസ്ടി മാനദണ്ഡം മാറ്റിയതിലൂടെ വില വര്‍ധിക്കുന്നത്. ഇത് ജനങ്ങളെ ആശങ്കപ്പെടുത്തുന്നതാണ്. കടയിലെ തിരക്കുകുറയ്ക്കുന്നതിനും എളുപ്പത്തില്‍ സാധനങ്ങള്‍ നല്‍കുന്നതിനുമായി ഭക്ഷ്യധാന്യങ്ങളുള്‍പ്പെട്ട അവശ്യവസ്തുക്കള്‍ പാക്കറ്റുകളിലാക്കി വയ്ക്കുന്നത് കേരളത്തിലെ ചെറുകടകളില്‍ പോലുമുള്ള രീതിയാണ്. അതെല്ലാം ജിഎസ്ടിക്ക് വിധേയമാക്കുന്നത് ഈ കടകളെ ആശ്രയിച്ചു കഴിയുന്ന സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കും എന്നതില്‍ സംശയമില്ല. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് കേരളം നേരത്തേ തന്നെ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു.

നിത്യോപയോഗ വസ്തുക്കള്‍ക്ക് വിലവര്‍ധിക്കാന്‍ ഇടയാവുന്ന സാഹചര്യം ഒഴിവാക്കണമെന്നും വിശദമായ പഠനത്തിന് ശേഷം മാത്രമേ ഏതു നടപടിയും സ്വീകരിക്കാവൂ എന്നും കേരളം ജിഎസ്ടി യോഗങ്ങളില്‍ വ്യക്തമാക്കിയതാണ്. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് നാടിനെ സാമ്പത്തികമായും പ്രതികൂലമായി ബാധിക്കും. ഇതെല്ലാം കണക്കിലെടുത്ത് തീരുമാനം പുനപ്പരിശോധിക്കാന്‍ എത്രയും വേഗം ഇടപെടണമെന്ന് കത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

Post a Comment

0 Comments