ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു. അഴീക്കൽ സ്വദേശി സെബാസ്റ്റ്യനാണ് (70) വെടിയേറ്റത്. അൽ റഹ്‌മാൻ നമ്പർ വൺ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളിക്കാണ് വെടിയേറ്റത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. നാവിക സേനയുടെ ഐഎൻഎസ് ദ്രോണാചാര്യക്ക് സമീപത്ത് കൂടെ വരുമ്പോഴാണ് വെടിയേറ്റതെന്ന് കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ അറിയിച്ചു. വലത് കാതിലാണ് വെടിയേറ്റത്. ബോട്ടിൽ വെടിയുണ്ടയുടെ അവശിഷ്ടം കണ്ടെത്തി. മത്സ്യത്തൊഴിലാളിയെ മട്ടാഞ്ചേരി ഗൗതം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, വെടിയുണ്ട തങ്ങളുടേത് അല്ലെന്ന് നാവിക സേന വ്യക്തമാക്കി. ആശുപത്രിയിലെത്തി വെടിയുണ്ടയുടെ അവശിഷ്ടം പരിശോധിച്ച ശേഷമാണ് പ്രതികരണം.
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സെബാസ്റ്റ്യനും മറ്റു മത്സ്യത്തൊഴിലാളികളും. ഇതിനിടെ ഫോര്‍ട്ട് കൊച്ചി തീരത്തിന് സമീപത്തുവെച്ചാണ് വെടിയേറ്റതെന്നാണ് വിവരം. നാവികസേനയുടെ ദ്രോണാചാര്യയില്‍ വെടിവെപ്പ് പ്രാക്ടീസും മറ്റും നടക്കാറുണ്ട്. അവിടെ നിന്നാണോ വെടിയുതിര്‍ത്തതെന്ന് സംശയമുണ്ട്. എന്നാല്‍ നാവികസേന ഇത് സംബന്ധിച്ച് സ്ഥിരീകരിച്ചിട്ടില്ല. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്.
ഫയറിങ് പരിശീലനം നടക്കുന്ന സമയത്ത് അതുവഴി മത്സ്യബന്ധന ബോട്ടുകളും മറ്റും കടന്ന് പോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്. അതു സംബന്ധിച്ച് നിര്‍ദേശങ്ങളും മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കാറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അത്തരത്തില്‍ പരിശീലനം ഉള്ളതായി വിവരം ലഭിച്ചിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
0 Comments