പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ കെഎസ്ആര്‍ടിസി ബസുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടതിനെതിരെ പൊതുജനങ്ങളുടെ ശ്രദ്ധ ക്ഷണിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി കെഎസ്ആര്‍ടിസി. അരുതേ ഞങ്ങളോട് എന്ന തലക്കെട്ടിലാണ് ഫേസ്ബുക്ക് പോസ്റ്റ്. സമരങ്ങളുടെ കരുത്ത് കാട്ടാന്‍ കെഎസ്ആര്‍ടിസി ബസുകള്‍ നശിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കെഎസ്ആര്‍ടിസി അഭ്യര്‍ത്ഥിച്ചു.
ഹര്‍ത്താലില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് കെഎസ്ആര്‍ടിസിക്കാണ്. ബസുകള്‍ക്കുനേരെ വ്യാപകമായി ആക്രമണമുണ്ടാകുകയും ജീവനക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി കെഎസ്ആര്‍ടിസി രംഗത്തെത്തിയത്. ഇനിയും തങ്ങള്‍ക്ക് താങ്ങാന്‍ വയ്യെന്നും ആനവണ്ടികള്‍ തകര്‍ത്തുകൊണ്ടുള്ള സമരങ്ങള്‍ ധാര്‍മികമായി വിജയിക്കില്ലെന്നും കെഎസ്ആര്‍ടിസി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
അരുതേ …
ഞങ്ങളോട് …
പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നമ്മുടെ നാട് …
പക്ഷേ സമരങ്ങളുടെ കരുത്തുകാട്ടാന്‍ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കുക …
ഇനിയും ഇത് ഞങ്ങള്‍ക്ക് താങ്ങാനാകില്ല.
പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാന്‍ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവര്‍ ഒന്നു മനസ്സിലാക്കുക … നിങ്ങള്‍ തകര്‍ക്കുന്നത്… നിങ്ങളെത്തന്നെയാണ്. ഇവിടുത്തെ സാധാരണക്കാരന്റെ സഞ്ചാര മാര്‍ഗ്ഗത്തെയാണ്…
ആനവണ്ടിയെ തകര്‍ത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാര്‍മ്മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയുക …
ഇന്ന് പല സ്ഥലങ്ങളിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ക്കുനേരേയും ജീവനക്കാര്‍ക്കു നേരേയും വ്യാപകമായ അക്രമങ്ങള്‍ നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്‍റെ ഭാഗമായി സംസ്ഥാനത്താകെ 51 ബസ്സുകൾക്ക് നേരെ ആക്രമണം നടന്നതായി കെഎസ്ആർടിസി അറിയിച്ചു. ഇതിൽ 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു കൃത്യമായ കണക്കെടുത്താൽ നഷ്ടം ഇതിലും കൂടും എന്നാണ് വിലയിരുത്തൽ സംസ്ഥാനത്ത് ഇന്ന് 2432 ബസ്സുകൾ സർവീസ് നടത്തി. മൊത്തം സർവീസിന്റെ 62 ശതമാനം ബസ്സുകളും നിരത്തിലിറങ്ങിയതായി മാനേജ്മെൻറ് അവകാശപ്പെട്ടു.
സര്‍വ്വീസ് നിര്‍ത്തില്ലെന്ന് മന്ത്രി
കെ എസ് ആർ ടി സി ബസ് സർവീസ് നിർത്തിവയ്ക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു . പോലീസ് സഹായത്തോടെ പരമാവധി സർവീസുകൾ നടത്താൻ നിർദ്ദേശം നൽകി. ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ആക്രമണം നടത്തിയവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
0 Comments