ലോകകപ്പ് ആഘോഷങ്ങളുടെ വേദിയായ ദോഹ കോർണിഷിൽ നവംബർ ഒന്ന് മുതൽ തന്നെ വാഹന യാത്രക്ക് വിലക്കേർപ്പെടുത്തി. ലോകകപ്പ് കഴിയുന്ന ഡിസംബർ 19 വരെ ദോഹ കോർണിഷിൽ കാൽനടയാത്രക്കാർക്ക് മാത്രമായി പ്രവേശനം നിയന്ത്രിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
നവംബർ 20ന് കിക്കോഫ് കുറിക്കുന്ന ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായാണ് 20 ദിവസം മുമ്പു തന്നെ കോർണിഷിലേക്കുള്ള വാഹന പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്.
ലോകകപ്പ് വേളയിൽ ഖത്തറിൻെറ ആഘോഷങ്ങളുടെ പ്രധാന വേദിയാണ് ദോഹ കോർണിഷ്. ആറ് കിലോമീറ്റർ ദൂരത്തിൽ ഫാൻ വിവിധ ആഘോഷ പരിപാടികൾക്കായിരിക്കും കോർണിഷ് വേദിയാവുന്നത്. ഓരോ ദിവസവും ആറ് ലക്ഷേത്താളം പേരെയാണ് ടൂർണമെൻറ് സമയത്ത് കോർണിഷിൽ പ്രതീക്ഷിക്കുന്നത്. കോർണിഷിനോട് ചേർന്നുള്ള അൽ ബിദ്ദ പാർക്കാണ് ലോകകപ്പിൻെറ ഏറ്റവും പ്രധാനപ്പെട്ട ഫിഫ ഫാൻ സോൺ.
ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റവുമായി ഖത്തര്‍.
ഖത്തറില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. ഫിഫ 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ തയ്യാറെടുപ്പുകള്‍ക്ക് അനുസൃതമായി ഇന്ന് ചേര്‍ന്ന ഖത്തര്‍ ക്യാബിനറ്റാണ് തീരുമാനം പ്രഖ്യാപിച്ചത്.
നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 19 വരെ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാരുടെ എണ്ണം 20 ശതമാനം ആയി കുറയുകയും 80 ശതമാനം ജീവനക്കാര്‍ വിദൂരമായി ജോലി ചെയ്യും. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി സമയം രാവിലെ ഏഴു മണി മുതല്‍ രാവിലെ 11 വരെ ആയിരിക്കും. സുരക്ഷ, സൈനികം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളെ ഈ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ സാധാരണപോലെ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം ഫുട്‌ബോള്‍ ലോകകപ്പിനായെത്തുന്ന സന്ദര്‍ശകര്‍ക്ക് ഖത്തര്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണികള്‍ക്ക് നിര്‍ബന്ധമാക്കി. വാക്‌സിനേഷന്‍ നിര്‍ബന്ധമല്ല. പൊതുഗതാഗതം ഉപയോഗിക്കുമ്പോള്‍ മാസ്‌കും ധരിക്കണം. കോണ്‍ടാക്റ്റ് ട്രേസിംഗ് ഫോണ്‍ ആപ്ലിക്കേഷനായ എഹ്‌തെരാസ് 18 വയസ്സ് പൂര്‍ത്തിയായ എല്ലാവരും ഡൗണ്‍ലോഡ് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു. 12 ലക്ഷത്തിലധികം കാണികള്‍ ഖത്തറിലെത്തുമെന്നാണ് കരുതുന്നത്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്നത്.
ആറ് വയസും അതില്‍ കൂടുതലുമുള്ള എല്ലാ സന്ദര്‍ശകരും ഖത്തറിലേക്ക് പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ പരിശോധനയുടെയോ 24 മണിക്കൂറിനിടെ നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന്റെയോ നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന് സംഘാടകരായ ഡെലിവറി ആന്‍ഡ് ലെഗസി സുപ്രീം കമ്മിറ്റി വ്യാഴാഴ്ച അറിയിച്ചു. വാക്സിന്‍ എടുത്തവരും അല്ലാത്തവരും പരിശോധന നടത്തണം. സന്ദര്‍ശകര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ഖത്തറില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമില്ല.
ലോകകപ്പിനൊരുങ്ങി ദോഹ മെട്രോ; 110 ട്രെയിനുകൾ ഓടും
ലോകകപ്പ് ഫുട്ബോളിനൊരുങ്ങി ദോഹ മെട്രോ, 110 ട്രെയിനുകളാണ് ലോകകപ്പ് സമയത്ത് ഓടുക. ദിവസവും 21 മണിക്കൂര്‍ സര്‍വീസുണ്ടാകും. ഖത്തര്‍ ലോകകപ്പിന്റെ പ്രധാന ഗതാഗത മാര്‍ഗമാണ് ദോഹ മെട്രോ. സ്റ്റേഡിയങ്ങളിലേക്കും ഫാന്‍ സോണുകളിലേക്കുമുള്ള യാത്രകള്‍ക്ക് ആരാധകര്‍ ആശ്രയിക്കുക മെട്രോയെയാകും.
ഫാന്‍ ഐഡി അഥവാ ഹയ്യാ കാര്‍ഡുള്ളവര്‍ക്ക് സൗജ്യമാണ് യാത്ര. ലോകകപ്പ് സമയത്ത് പ്രതിദിനം ഏതാണ് 7 ലക്ഷം പേര്‍ ദോഹ മെട്രോയില്‍ യാത്ര ചെയ്യുമെന്നാണ് വിലയിരുത്തല്‍. നിലവിലുള്ള യാത്രക്കാരേക്കാള്‍ ഏഴിരട്ടിവരുമിത്, ഏറ്റവും മികച്ച സേവനം ഉറപ്പാക്കുന്നതിനായി പതിനായിരത്തിലേറെ ജീവനക്കാര്‍ പൂര്‍ണ സജ്ജരാണെന്ന് ഖത്തര്‍ റെയില്‍ സിഇഒ പറഞ്ഞു.
ഖത്തറില്‍ സന്ദര്‍ശകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം.
ഖത്തറില്‍ സന്ദര്‍ശക വിസക്കാര്‍ക്ക് ഇന്നുമുതല്‍ ആരോഗ്യ ഇൻഷുറൻസ് നിർബന്ധം. പ്രതിമാസം 50 ഖത്തര്‍ റിയാലാണ് ഇന്‍ഷുറന്‍സ് പ്രീമിയം.
ഖത്തറില്‍ പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. പ്രവാസികളെല്ലാം ഇന്‍ഷുറന്‍സ് പരിധിയില്‍ വരുമെങ്കിലും ആദ്യഘട്ടത്തില്‍ സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്കാണ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിമാസം 50 ഖത്തര്‍ റിയാലാണ് ഇന്‍ഷുറന്‍സ് പ്രീമിയം. വിസാ കാലാവധി നീട്ടുമ്പോള്‍ പ്രീമിയവും അടയ്ക്കണം.
അടുത്ത ഘട്ടത്തിലാകും തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്‍ഷുറന്‍സ് പരിധിയില്‍ വരിക. തൊഴിലാളികളുടെയും ജീവനക്കാരുടെയും അടിസ്ഥാന ചികിത്സാ സേവനങ്ങൾ കവർ ചെയ്യുന്ന പ്രീമിയം ഇൻഷുറൻസ് പോളിസി ഉറപ്പുവരുത്തേണ്ടത് തൊഴിലുടമയുടെയും റിക്രൂട്ടർമാരുടെയും നിർബന്ധ ബാധ്യതയാണ്. ഹയ്യാ കാര്‍ഡ് വഴി ലോകകപ്പിനെത്തുന്നവരും ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതാണ് നല്ലതെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.
0 Comments