Ticker

6/recent/ticker-posts

Header Ads Widget

11 മലയാളിക്കുട്ടികള്‍ക്ക് ധീരതാപുരസ്‌കാരം; റെക്കോഡിട്ട് മലയാളിത്തിളക്കം

ന്യൂഡല്‍ഹി: ദേശീയ ശിശുക്ഷേമ കൗണ്‍സിലിന്റെ (ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ -ഐ.സി.സി.ഡബ്ല്യു.) കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലെ (2020, 2021, 2022) ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരനേട്ടത്തില്‍ റെക്കോഡിട്ട് മലയാളിത്തിളക്കം. ആകെ 56 പുരസ്‌കാര ജേതാക്കളില്‍ 11 പേരും മലയാളിക്കുട്ടികളാണ്.


ഐ.സി.സി.ഡബ്ല്യു. ഭരത്, മാര്‍ക്കണ്‌ഠേയ, പ്രഹ്ലാദ, ഏകലവ്യ, അഭിമന്യു, ശ്രാവണ്‍, ധ്രുവ, പൊതുവിഭാഗം എന്നിങ്ങനെ എട്ടുവിഭാഗങ്ങളിലാണ് അവാര്‍ഡ്. 2020-ല്‍ 22 പേരും 2021-ല്‍ 16 പേരും 2022-ല്‍ 18 പേരുമാണ് രാജ്യവ്യാപകമായി ഈ വിഭാഗങ്ങളില്‍ അവാര്‍ഡിന് അര്‍ഹരായത്.

മരണാനന്തര ബഹുമതിയായി ബിഹാര്‍ സ്വദേശി അമിത് രാജിന് ഭാരത് അവാര്‍ഡും (2020) പ്രഖ്യാപിച്ചു. സ്വന്തം ജീവന്‍ ത്യജിച്ച് തീപിടിത്തത്തില്‍നിന്ന് രണ്ടുപേരെ രക്ഷിച്ചതിനാണ് പുരസ്‌കാരം.

 വൈദ്യുതാഘാതത്തില്‍നിന്ന് അമ്മയെ രക്ഷിക്കുന്നതിനിടെ മരിച്ച മഹാരാഷ്ട്ര സ്വദേശി പ്രതീക് സുധാകറിന് മരണാനന്തര ബഹുമതിയായി ശ്രാവണ്‍ അവാര്‍ഡ് നല്‍കി. പുരസ്‌കാരം നേടിയ മലയാളി കുട്ടികള്‍: എം. അഹമ്മദ് ഫാസ്, പി. മുഹമ്മദ് ഇര്‍ഫാന്‍ (പ്രഹ്ലാദ് അവാര്‍ഡ് -2022), ഏഞ്ചല്‍ മരിയ ജോയ് (ഏകലവ്യ അവാര്‍ഡ് -2021), ടി.എന്‍. ഷാനിസ് അബ്ദുള്ള (അഭിമന്യു അവാര്‍ഡ് -2021), ഉമ്മര്‍ മുക്താര്‍ (ധ്രുവ് അവാര്‍ഡ്- 2020), നിഹാദ് (ധ്രുവ് അവാര്‍ഡ്-2022), ജനറല്‍ വിഭാഗത്തില്‍ കെ. മുഹമ്മദ് അമ്രാസ്, ജയകൃഷ്ണന്‍ ബാബു (2020), കെ. ശീതള്‍ ശശി, കെ.എന്‍. ശിവകൃഷ്ണ, എന്‍. ഋതുജിത്ത് (2021) എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായ മലയാളികള്‍. മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍നിന്നുള്ള കുട്ടികളാണ് ഇവര്‍.

Post a Comment

0 Comments