മലയാളി കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ഖത്തറിൽ നിന്നും സൗദിയിലേക്ക് ഉംറക്കെത്തിയ ആറംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസൽ അബ്ദുൽ സലാമിന്റെ രണ്ട് ആൺകുട്ടികളും ഭാര്യാ മാതാവുമാണ് മരിച്ചത്. സാബിറ അബ്ദുൽ ഖാദർ (55), അബിയാൻ ഫൈസൽ (6), അഹിയാൻ ഫൈസൽ (3) എന്നിവരാണ് മരിച്ചത്.
ദോഹയിൽ ഹമദ് മെഡിക്കൽ സിറ്റിയിൽ ജീവനക്കാരനായ ഫൈസൽ കുടുംബ സമേതം ഉംറക്കായി സൗദിയിലെത്തിയതായിരുന്നു. കാറിൽ ആറുപേരാണ് ഉണ്ടായിരുന്നത്. മക്കയിലേക്കുള്ള യാത്രാമധ്യേ ത്വാഇഫ് എത്തുന്നതിന് 73 കിലോമീറ്റർ ബാക്കിനിൽക്കെ അതീഫ് എന്ന സ്ഥലത്തുവെച്ചാണ് ഇവർ സഞ്ചരിച്ച കാർ മറിഞ്ഞ് അപകടമുണ്ടായത്. ഫൈസലിനും ഭാര്യാ പിതാവ് അബ്ദുൽ ഖാദറിനും നിസാര പരിക്കേറ്റു.
ഇവർ ത്വാഇഫ് അമീർ സുൽത്താൻ ആശുപത്രിയിലാണ്. ഫൈസലിെൻറ ഭാര്യ സുമയ്യ അപകടത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൃതദേഹങ്ങൾ ഇതേ ആശുപത്രി മോർച്ചറിയിലാണ്. വിവരമറിഞ്ഞ് ഇവരുടെ ബന്ധുക്കൾ മക്കയിൽ നിന്നും താഇഫിലേക്ക് തിരിച്ചിട്ടുണ്ട്.
0 Comments