Ticker

6/recent/ticker-posts

Header Ads Widget

കരുവന്നൂര്‍: പ്രവര്‍ത്തകര്‍ക്കും വിശ്വാസം നഷ്ടമായി, പണം നല്‍കാതെ രക്ഷയില്ലെന്ന് CPM ജില്ലാ കമ്മിറ്റി

തൃശ്ശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ പദ്ധതിയൊരുക്കണമെന്ന് ആവശ്യപ്പെടാന്‍ സി.പി.എം. ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. 



പണം തിരിച്ചുകൊടുക്കാതെ പ്രതിരോധം സാധ്യമല്ലെന്നാണ് വിലയിരുത്തല്‍.
യഥാസമയം നടപടിയെടുക്കുന്നതിലുണ്ടായ വീഴ്ചയാണ് ഗുരുതര പ്രതിസന്ധിക്കിടയാക്കിയതെന്ന് നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു. 

കരുവന്നൂര്‍ സംഭവത്തില്‍ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും പാര്‍ട്ടിയോടും നേതാക്കളോടുമുള്ള വിശ്വാസം നഷ്ടമായെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ഇ.ഡി. നീക്കത്തിനെതിരേ മണ്ഡലാടിസ്ഥാനത്തില്‍ രാഷ്ട്രീയവിശദീകരണജാഥകള്‍ സംഘടിപ്പിക്കും. വീടുകളില്‍ കയറിയുള്ള ബോധവത്കരണത്തിനും തീരുമാനിച്ചു. 

ശനിയാഴ്ച സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുത്ത സെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ക്കെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. ഗ്രൂപ്പിസമടക്കം ചൂണ്ടിക്കാണിച്ചായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം. 

സെക്രട്ടേറിയറ്റ് യോഗത്തിലെ ചര്‍ച്ചകളുടെ തുടര്‍ച്ചയായിരുന്നു ജില്ലാ കമ്മിറ്റി യോഗത്തിലും ഉയര്‍ന്നത്. കരുവന്നൂര്‍ ബാങ്കിന്റെ മറവില്‍ അയ്യന്തോള്‍ ബാങ്കിനെതിരേ ഉയര്‍ത്തുന്ന വായ്പത്തട്ടിപ്പ് ആരോപണവും കൊടുങ്ങല്ലൂര്‍ ബാങ്കിനെതിരേ ഉയര്‍ത്തുന്ന സ്വര്‍ണത്തട്ടിപ്പ് ആരോപണവും അനാവശ്യമാണെന്നും കമ്മിറ്റിയില്‍ അഭിപ്രായമുണ്ടായി. 

ഇരു സംഭവങ്ങളിലും ബാങ്കിന് പങ്കില്ലെന്ന് ചുമതലയുള്ള നേതാക്കള്‍ വിശദീകരിച്ചു.
കരുവന്നൂരില്‍ നിലപാട് വിശദീകരിക്കാന്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ ജാഥകള്‍ സംഘടിപ്പിക്കും. എ.സി. മൊയ്തീനെ പൂര്‍ണമായി പിന്തുണച്ച ജില്ലാ കമ്മിറ്റി, ഇ.ഡി. നീക്കത്തിനെതിരേയുള്ള പ്രതിരോധം ശക്തമായി തുടരാനും തീരുമാനിച്ചു.

Post a Comment

0 Comments