ലണ്ടൻ: യു.കെയിലെ ഈസ്റ്റ് സസക്സ് തീരത്ത് 960 കിലോയോളം മയക്കുമരുന്ന് കണ്ടെത്തി. വിപണിയിൽ ഇതിന് ഏഴുനൂറുകോടിയിൽ അധികം വിലവരുമെന്നാണ് കണക്കാക്കുന്നത്. തിങ്കളാഴ്ചയാണ് സംഭവം.
രണ്ട് പാക്കറ്റുകളിലായി വെള്ളം കടക്കാത്ത വിധത്തിൽ ഭദ്രമായി പൊതിഞ്ഞുസൂക്ഷിച്ചിരുന്ന നിലയിലാണ് മയക്കുമരുന്ന് തീരത്തേക്ക് അടിഞ്ഞതെന്ന് നാഷണൽ ക്രൈം ഏജൻസി(എൻ.സി.എ.) അറിയിച്ചു. സാമ്പിൾ പരിശോധനയിൽ കൊക്കെയ്ൻ ആണെന്ന് സ്ഥിരീകരിച്ചെങ്കിലും സമ്പൂർണ ഫോറൻസിക് പരിശോധന നടത്തുമെന്നും എൻ.സി.എ. കൂട്ടിച്ചേർത്തു.
വെള്ളം കടക്കാത്ത വിധത്തിൽ പൊതിഞ്ഞ മയക്കുമരുന്ന് ലൈഫ് ജാക്കറ്റുകളിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. വെള്ളത്തിനു മീതേ പൊങ്ങിക്കിടക്കാനായിരുന്നു ഇതെന്ന് എൻ.സി.എ. ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. 80 മില്യൻ യൂറോ(ഏകദേശം 711 കോടി രൂപ വില വരുന്ന കൊക്കെയ്നാണ് ഈ പാക്കറ്റുകളിൽ ഉണ്ടായിരുന്നത്. പാക്കറ്റുകൾ തീരത്തടിഞ്ഞു കിടക്കുന്നത് കണ്ടവരാണ് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് സസ്ക്സ് പോലീസ് സ്ഥലത്തെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മയക്കുമരുന്ന് തെക്കേ അമേരിക്കയിൽനിന്ന് എത്തിയതാവാമെന്ന് കരുതുന്നതായി എൻ.സി.എ. ബ്രാഞ്ച് കമാൻഡർ മാർട്ടിൻ ഗ്രേസ് ബി.ബി.സിയോടു പ്രതികരിച്ചു.
0 Comments