Ticker

6/recent/ticker-posts

Header Ads Widget

വാഹനത്തിന്‍റെ സര്‍വ്വീസ് നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി മഹീന്ദ്ര.

ലോക്ക്ഡൗൺ മൂലം ഏപ്രിൽ ഒന്ന് മുതല്‍ മെയ് 31 വരെയുള്ള കാളയളവില്‍ സൗജന്യ സര്‍വീസ് നഷ്‍ടപ്പെടുകയോ വാറന്‍റി അവസാനിക്കുകയോ ചെയ്യുന്ന വാഹനങ്ങള്‍ക്ക് ജൂലൈ 31 വരെ ഇതിന് സമയം നീട്ടി നല്‍കിയിട്ടുണ്ടെന്നാണ് മഹീന്ദ്ര അറിയിച്ചിട്ടുള്ളത്.

ദില്ലി: വാഹനങ്ങളുടെ സര്‍വീസിനും വാറന്‍റിക്കും കൂടുതല്‍ സമയം അനുവദിച്ച് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളില്‍ ഒരാളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും. ജൂലൈ 31 വരെയാണ് മഹീന്ദ്രയുടെ വാഹനങ്ങള്‍ സര്‍വീസ് ചെയ്യുന്നതിനും വാറണ്ടിക്കും സമയം നീട്ടി നല്‍കിയിരിക്കുന്നതെന്ന് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.  

കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.  

ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 31 വരെയുള്ള കാളയളവില്‍ സൗജന്യ സര്‍വീസ് നഷ്‍ടപ്പെടുകയോ വാറന്‍റി അവസാനിക്കുകയോ ചെയ്യുന്ന വാഹനങ്ങള്‍ക്ക് ജൂലൈ 31 വരെ ഇതിന് സമയം നീട്ടി നല്‍കിയിട്ടുണ്ടെന്നാണ് മഹീന്ദ്ര അറിയിച്ചിട്ടുള്ളത്. മഹീന്ദ്ര വിപണിയില്‍ എത്തിച്ചിട്ടുള്ള എല്ലാ വാഹനങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമാണെന്നും നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും മഹീന്ദ്രയുടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഒരുക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായി മഹീന്ദ്രയുടെ ഡിജിറ്റല്‍ സേവനം കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ടെന്നും മഹീന്ദ്രയുടെ സര്‍വീസ് വിഭാഗം മേധാവി അറിയിച്ചു.

കൊവിഡിനെതിരേ പ്രതിരോധം തീര്‍ക്കുന്നതിനായി നിരവധി പദ്ധതികളും മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്. ആശുപത്രികളില്‍ ഓക്‌സിജന്‍ എത്തിക്കുന്നതിനായി മഹീന്ദ്രയുടെ ഓക്‌സിജന്‍ ഓണ്‍ വീല്‍സ് സേവനം, കര്‍ഷകര്‍ക്കായി ഒരുക്കിയിട്ടുള്ള ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങിയവ ഇവയില്‍ ചിലതാണ്. ഓക്‌സിജന്‍ ഓണ്‍ വീല്‍സ് സംവിധാനം കാര്യക്ഷമമായി നടത്തുന്നതിനായി ഒരു ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്റര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനടുത്തുള്ള റീഫില്ലിങ്ങ് പ്ലാന്റില്‍ നിന്ന് ഓക്‌സിജന്‍ നിറയ്ക്കാനാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്.

മഹീന്ദ്രയുടെ ലോജസ്റ്റിക്‌സ് വിഭാഗത്തിനായിരിക്കും ഓക്‌സിജന്‍ ഓണ്‍ വീല്‍സ് സംവിധാനത്തിന്റെ നടത്തിപ്പ് ചുമതലയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓക്‌സിജന്‍ ആശുപത്രികളിലും വീടുകളിലും എത്തിക്കുന്നതിനായി മഹീന്ദ്രയുടൈ 20 ബൊലേറൊകളാണ് ഒരുക്കിയിട്ടുള്ളതെന്നും ഈ പദ്ധതി മഹാരാഷ്ട്ര മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ആനന്ദ് മഹീന്ദ്ര പറയുന്നു.  

കൊവിഡ് മഹാമാരിയുടെ ഒന്നാം തരംഗത്തിലും മറ്റു പല വാഹന നിര്‍മ്മാതാക്കളെയും പോലെ മഹീന്ദ്രയും രാജ്യത്തിന് കൈത്താങ്ങായിരുന്നു. വാഹനങ്ങള്‍ പിറന്നുവീണിരുന്ന പ്ലാന്‍റുകളില്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിച്ചായിരുന്നു മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ആദ്യ കൊവിഡ് കാലത്ത് ജനഹൃദയങ്ങളില്‍ ചേക്കേറിയത്. ഇപ്പോള്‍ ഇന്ത്യയിലെ മറ്റ് മുന്‍നിര വാഹന നിര്‍മാതാക്കളെല്ലാം വാഹനങ്ങളുടെ സര്‍വീസിനും വാറന്‍റിക്കും സമയം നീട്ടി നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments