Ticker

6/recent/ticker-posts

Header Ads Widget

ഐ.പി.എൽ ൽ രണ്ടു പുതിയ ടീമുകൾ കൂടി, ഇനി പുതിയ രൂപത്തിൽ.

   
ദുബായ്: പുതിയ രണ്ട് ടീമുകൾ കൂടി ഉൾപ്പെടുന്നതോടെ അടിമുടി മാറ്റത്തിനാണ് ഐ.പി.എൽ 15-ാം സീസൺ ഒരുങ്ങുന്നത്.

ചെന്നൈ, മുംബൈ, ബെംഗളൂരു, കൊൽക്കത്ത, രാജസ്ഥാൻ, പഞ്ചാബ്, ഹൈദരാബാദ്, ഡൽഹി ടീമുകൾക്കൊപ്പം ലഖ്നൗ, അഹമ്മദാബാദ് നഗരങ്ങളിൽ നിന്നുള്ള ടീമുകൾ കൂടി 2022 സീസണിൽ കളിക്കും.


ലേലത്തിൽ തിളങ്ങി സി.വി.സി ക്യാപ്പിറ്റലും ആർ.പി.എസ്.ജിയും

കഴിഞ്ഞ ദിവസമാണ് ലഖ്നൗ, അഹമ്മദാബാദ് നഗരങ്ങൾ ആസ്ഥാനമാക്കി പുതിയ രണ്ട് ടീമുകൾക്ക് ഐ.പി.എൽ ഭരണ സമിതി അംഗീകാരം നൽകിയത്.

യു.എ.ഇയിൽ നടന്ന ലേലത്തിൽ 7090 കോടി രൂപയ്ക്ക് സഞ്ജീവ് ഗോയങ്ക നയിക്കുന്ന 'ആർ.പി.എസ്.ജി ഗ്രൂപ്പ്' ലഖ്നൗ ഫ്രാഞ്ചൈസി സ്വന്തമാക്കി.

സ്വകാര്യ ഇക്വിറ്റി ഫേം ആയ 'സി.വി.സി ക്യാപ്പിറ്റൽ' അഹമ്മദാബാദ് ടീമിനെ സ്വന്തമാക്കി. 5166 കോടി രൂപ മുടക്കിയാണ് സി.വി.സി അഹമ്മദാബാദ് ടീമിന്റെ ഉടമകളായത്.

ലേലത്തിൽ പങ്കെടുക്കാനായി 22 കമ്പനികളാണ് അപേക്ഷ നൽകിയിരുന്നത്. അതിൽ അഞ്ചു കമ്പനികളാണ് അവസാന റൗണ്ടിലെത്തിയത്. 2000 കോടി രൂപയായിരുന്നു ടീമുകളുടെ അടിസ്ഥാന വില. വമ്പൻമാരായ അദാനി ഗ്രൂപ്പ്, ടോറന്റ് ഗ്രൂപ്പ്, റിതി സ്പോർട്സ്, ഇംഗ്ലീഷ് പ്രീമിയർലീഗ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ ഉടമകളായ ലാൻസർ ഗ്രൂപ്പ് (ഗ്ലേസർ കുടുംബം) എന്നിവരെയെല്ലാം പിന്നിലാക്കിയാണ് സി.വി.സിയും ആർ.പി.എസ്.ജിയും ലേലത്തിൽ ടീമുകളെ സ്വന്തമാക്കിയത്.


രണ്ട് ഗ്രൂപ്പ്, 74 കളികൾ

അടുത്ത സീസണിൽ 10 ടീമുകൾ മാറ്റുരയ്ക്കുന്നതോടെ മത്സരക്രമത്തിലും മാറ്റങ്ങളുണ്ട്. അടുത്ത സീസണിൽ ഐ.പി.എല്ലിൽ 74 മത്സരങ്ങളുണ്ടാകുമെന്ന് ബി.സി.സി.ഐ പത്രക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. നിലവിൽ ഫൈനലടക്കം 60 മത്സരങ്ങളാണ് ടൂർണമെന്റിലുള്ളത്. ഇതോടെ 2011-ൽ കൊച്ചി ടസ്കേഴ്സ് കേരളയും പുണെ വാരിയേഴ്സ് ഇന്ത്യയും ഉൾപ്പെടെ 10 ടീമുകളായപ്പോഴുള്ള ഫോർമാറ്റിലേക്ക് ടൂർണമെന്റ് മാറും.

10 ടീമുകളെ അഞ്ചു വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിക്കുകയാണ് ആദ്യപടി. ഓരോ ഗ്രൂപ്പിലെയും ടീമുകൾ അതത് ഗ്രൂപ്പിലെ ബാക്കി നാല് ടീമുകളുമായി ഹോം, എവേ മത്സരങ്ങൾ കളിക്കും. എന്നാൽ ഇതിനായി ഗ്രൂപ്പുകൾ തിരിച്ചുള്ള പോയന്റ് ടേബിൾ ആയിരിക്കില്ല ഉണ്ടാകുക, മറിച്ച് ഏകീകരിച്ചു ഒരൊറ്റ പോയന്റ് ടേബിൾ ആയിരിക്കും.


ഇതിനൊപ്പം ഓരോ ടീമും അടുത്ത ഗ്രൂപ്പിലെ നാലു ടീമുകളുമായി ഓരോ തവണ വീതം മത്സരിക്കും. ഇവ ഹോം, എവേ മാച്ചുകളിൽ ഏതായിരിക്കുമെന്ന് നറുക്കെടുപ്പിലൂടെയാകും തീരുമാനിക്കുക. ശേഷിക്കുന്ന ഒരു ടീമുമായി ഹോം മാച്ചും എവേ മാച്ചും കളിക്കും. ഗ്രൂപ്പുകൾ തിരിക്കുന്നതും ഒരു ഗ്രൂപ്പിലെ ടീം അടുത്ത ഗ്രൂപ്പിലെ ടീമുകളുമായി ഓരോ തവണ കളിക്കേണ്ട മത്സരങ്ങളും രണ്ടു തവണ കളിക്കേണ്ട മത്സരവുമെല്ലാം നറുക്കെടുപ്പിലൂടെയാകും തീരുമാനിക്കുക. ഇത്തരത്തിൽ ഓരോ ടീമും 14 മത്സരങ്ങൾ വീതമാകും കളിക്കുക. ഓരോ ടീമിനും ഏഴു വീതം ഹോം - എവേ മത്സരങ്ങളുണ്ടാകും.

അവസാനം എട്ടിലേറെ ടീമുകളുമായി ഐ.പി.എൽ നടന്നത് 2013-ലായിരുന്നു. ഒമ്പത് ടീമുകൾ മത്സരിച്ച ആ സീസണിൽ 76 മത്സരങ്ങളാണ് ഉണ്ടായിരുന്നത്.

നിലനിർത്താവുന്നത് നാല് താരങ്ങളെ


അടുത്ത സീസണിലെ മെഗാ താരലേലത്തിനു മുമ്പ് ഓരോ ഫ്രാഞ്ചൈസികൾക്കും നിലനിർത്താവുന്ന താരങ്ങളുടെ എണ്ണം ഐ.പി.എൽ ഭരണസമിതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എങ്കിലും നാലു താരങ്ങളെ ഒരു ഫ്രാഞ്ചൈസിക്ക് നിലനിർത്താൻ സാധിക്കുമെന്നാണറിയുന്നത്. ഇവയിൽ ആഭ്യന്തര-വിദേശ താരങ്ങളുടെ എണ്ണം എങ്ങനെയായിരിക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല.

പുതുതായെത്തിയ രണ്ട് ടീമുകൾക്ക് ഡ്രാഫ്റ്റ് സംവിധാനം വഴി മറ്റു ടീമുകളിലുള്ള താരങ്ങളുടെ എണ്ണത്തിനനുസരിച്ച് കളിക്കാരെ സ്വന്തമാക്കാൻ സാധിക്കും. ഇതേ സംവിധാനമാണ് 2016-ൽ റൈസിങ് പുണെ സൂപ്പർ ജയന്റ്സും ഗുജറാത്ത് ലയൺസും ടൂർണമെന്റിന്റെ ഭാഗമായപ്പോൾ ഉപയോഗിച്ചത്.

Post a Comment

0 Comments