Ticker

6/recent/ticker-posts

Header Ads Widget

പോലിസ് സ്‌റ്റേഷന്‍ പരിസരത്ത് സൂക്ഷിക്കുന്ന വാഹനങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ഡിജിപി

വിവിധ കേസുകളില്‍ പിടികൂടി പോലിസ് സ്‌റ്റേഷന്‍ പരിസരത്തും സമീപ റോഡുകളിലും സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

പോലിസ് സ്‌റ്റേഷന്‍ പരിസരത്ത് വാഹനങ്ങള്‍ കൂട്ടിയിടാന്‍ അനുവദിക്കില്ല. ഇക്കാര്യം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ജില്ലാ പോലിസ് മേധാവിമാര്‍ക്കും റെയ്ഞ്ച് ഡിഐജി മാര്‍ക്കുമാണ്. ആവശ്യമില്ലാതെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കാന്‍ പാടില്ല. നിയമപ്രകാരമുള്ള നടപടി കൈക്കൊണ്ടശേഷം അത്തരം വാഹനങ്ങള്‍ ഉടന്‍ വിട്ടുകൊടുക്കാന്‍ നടപടി സ്വീകരിക്കണം.

പോലിസ് പിടികൂടുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ദേശീയപാതകള്‍ ഉള്‍പ്പെടെയുള്ള പ്രധാനപാതകളുടെ വശത്ത് പാര്‍ക്ക് ചെയ്യുന്നത് പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ഇത് താവളമാകുന്നു. ഇക്കാര്യം പൊതുമരാമത്ത് മന്ത്രി സംസ്ഥാന പോലിസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇത്തരം വാഹനങ്ങള്‍ ഒരു മാസത്തിനുള്ളില്‍ നീക്കം ചെയ്യാന്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ നിയമപ്രശ്‌നം ഉള്ളപക്ഷം റവന്യൂ അധികൃതരുടെ സഹായത്തോടെ സ്ഥലം കണ്ടെത്തി അവ അങ്ങോട്ട് മാറ്റേണ്ടതാണ്. ജില്ലാ കലക്ടറുടെ സഹായത്തോടെ കോഴിക്കോട് നഗരത്തില്‍ ഈ മാതൃക നടപ്പാക്കിവരുന്നു.

എല്ലാ പോലിസ് സ്‌റ്റേഷനുകളുടേയും സമീപത്തെ റോഡുകളില്‍ പാര്‍ക്ക് ചെയ്ത ഇത്തരം വാഹനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് ഒരു മാസത്തിനകം അറിയിക്കാന്‍ സ്‌റ്റേറ്റ് ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോഴിക്കോട് കളക്ടർ ഫേസ്ബുക് പോസ്റ്റ്‌"👇

"പിടിച്ചെടുത്തതും  ഉപേക്ഷിച്ചതുമായ  വാഹനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിന്നും നീക്കം ചെയ്യാൻ നടപടി.

ജില്ലയില്‍ പിടിച്ചെടുത്തതും  ഉപേക്ഷിച്ചതുമായ വാഹനങ്ങള്‍ റോഡുകളില്‍ നിന്നും പൊതു സ്ഥലങ്ങളില്‍ നിന്നും നീക്കം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്ഥീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു. ദുരന്തനിവാരണ നിയമത്തിലെ  26, 34  വകുപ്പുകള്‍ പ്രകാരമാണ് നടപടി.

റോഡുകളിലും തെരുവുകളിലും വാഹനങ്ങള്‍ ദീർഘകാലം പാര്‍ക്ക് ചെയ്യുന്നതും ഉപേക്ഷിക്കുന്നതും മറ്റ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും  വെല്ലുവിളിയാണ്. ഇതു കാരണം ജില്ലയില്‍  നിരവധി റോഡപകടങ്ങള്‍ ഉണ്ടാകുന്നുമുണ്ട്.    വാഹനങ്ങളുടെ ബാറ്ററികള്‍, ടയറുകള്‍, പെയിന്റ്, മറ്റ് ഭാഗങ്ങള്‍ എന്നിവ ക്ഷയിക്കാന്‍ തുടങ്ങുമ്പോള്‍ പരിസ്ഥിതിക്കും ഹാനികരമാണ്. 

റോഡിനു വശങ്ങളിലായി  ഉപേക്ഷിക്കപ്പെട്ട എല്ലാ വാഹനങ്ങളും നീക്കം ചെയ്യാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍  സബ് കളക്ടര്‍, വടകര റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തി. ചെലവുകള്‍ റോഡ് സുരക്ഷാ ഫണ്ടില്‍ നിന്ന് വഹിക്കും.
ജപ്തി ചെയ്‌തെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങള്‍ തഹസില്‍ദാര്‍മാര്‍ കണ്ടെത്തണം.

വാഹനങ്ങള്‍ മാറ്റുന്നതിനു മുമ്പ് വിശദമായ മഹസര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ തയ്യാറാക്കും. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അവ നീക്കം ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് സമര്‍പ്പിക്കും.  പിടിച്ചെടുത്തതോ കണ്ടുകെട്ടിയതോ ആയ എല്ലാ വാഹനങ്ങളും മൂന്ന് മാസത്തിനുള്ളില്‍ നീക്കം ചെയ്യപ്പെട്ടുവെന്ന് നിരീക്ഷിക്കുകയും ഉറപ്പാക്കുകയും ചെയ്യേണ്ടത് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവാദിത്തമാണ്.  ആവശ്യമായ പോലീസ് സഹായം  നല്‍കാന്‍ ജില്ലാ പോലീസ് മേധാവിമാരോടും നിര്‍ദ്ദേശിച്ചു."

Post a Comment

0 Comments