Ticker

6/recent/ticker-posts

Header Ads Widget

പരാതി പറയാന്‍ വിളിച്ച യുവതിയോട് കയര്‍ത്ത സംഭവം; വനിതാ കമ്മിഷന്‍ അധ്യക്ഷയ്‌ക്കെതിരെ വ്യാപക വിമര്‍ശനം

പരാതി പറയാന്‍ വിളിച്ച യുവതിയോട് കയര്‍ത്ത സംഭവത്തില്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ എം. സി ജോസഫൈനെതിരെ വ്യാപക വിമര്‍ശനം.

ജോസഫൈനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ,  സിപിഎം നേതാവ് പികെ ശ്രീമതി. ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.

വനിതാ കമ്മിഷന്‍ അധ്യക്ഷയെ പുറത്താക്കണമെന്ന് കെ. സുധാകരന്‍ ആവശ്യപ്പെട്ടു. ജോസഫൈന്‍ അന്വേഷിച്ച എല്ലാ കേസുകളും പുനഃരന്വേഷിക്കമമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു. ജോസഫൈനെതിരെ കേസെടുക്കണമെന്നാണ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടിരിക്കുന്നത്. ടെലിവിഷന്‍ പരിപാടിയില്‍ പരാതി പറഞ്ഞ സ്ത്രീയോട് വനിതാ കമ്മിഷന്‍ അധ്യക്ഷ ധാര്‍ഷ്ട്യത്തോടെ സംസാരിച്ചുവെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. ജോസഫൈനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിന്ദു കൃഷ്ണ വനിതാ കമ്മിഷന് പരാതി നല്‍കി. ജോസഫൈനെ പുറത്താക്കമമെന്ന് എഐഎസ്എഫും ആവശ്യപ്പെട്ടു.

ഒരു ചാനലില്‍ പങ്കെടുത്ത് യുവതിയുടെ പരാതി കേള്‍ക്കുന്നതിനിടെയാണ് എം. സി ജോസഫൈന്‍ കയര്‍ത്തു സംസാരിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുവെന്നായിരുന്നു യുവതിയുടെ പരാതി. ഇതിനിടെ എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ല എന്ന് ജോസഫൈന്‍ ചോദിച്ചു. അതിനു യുവതി നല്‍കിയ മറുപടിക്ക് ‘എന്നാല്‍ പിന്നെ അനുഭവിച്ചോ’ എന്നാണ് ജോസഫൈന്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ വിഡിയോ പ്രചരിച്ചതോടെ ജോസഫൈനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു.

തത്സമയ ചാനൽ പരിപാടിക്കിടെ വനിതാ കമ്മീഷൻ അധ്യക്ഷ പരാതിക്കാരിയോട് മോശം രീതിയിൽ സംസാരിച്ച സംഭവത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് പികെ ശ്രീമതി. വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് അവർ തിരുത്തണമെന്ന് പികെ ശ്രീമതി പ്രതികരിച്ചു.

അതേസമയം വനിതാകമ്മിഷനിൽ പരാതിപ്പെട്ട സ്ത്രീയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് വനിതാകമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ. അനുഭവിച്ചോളൂ എന്ന് യുവതിയോട് പറഞ്ഞത് ആ അർഥത്തിലല്ല.
തികഞ്ഞ ആത്മാർഥയോടെയും സത്യസന്ധതയോടെയുമാണ് താനത് പറഞ്ഞതെന്നും ജോസഫൈൻ പറഞ്ഞു. ഓരോ ദിവസവും നിവധി സ്ത്രീകളാണ് തങ്ങളെ വിളിക്കുന്നതെന്നും അതിനാൽ ഓരോ ദിവസവും കടുത്ത മാനസിക സമ്മർദ്ദങ്ങൾക്ക് വിധേയരായാണ് തങ്ങൾ പോയ്ക്കൊണ്ടിരിക്കുന്നതെന്നും അവർ വ്യക്തമാക്കി. എല്ലായിടത്തും വനിതാകമ്മിഷന് ഓടിയെത്താനാകില്ല അതുകൊണ്ടാണ് പോലീസിൽ പരാതിപ്പെടാൻ പറയുന്നതെന്നും ജോസഫൈൻ പറഞ്ഞു.

വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈനെതിരെ സംവിധായകൻ ആഷിക് അബു. ജോസഫൈൻ പൊതുസമൂഹത്തോട് മാപ്പുപറഞ്ഞ് സ്ഥാനമൊഴിയണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടു. ഭര്‍തൃപീഡനം പരാതിപ്പെട്ട യുവതിയോട് വനിത കമ്മീഷന്‍ അധ്യക്ഷ മോശമായി സംസാരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ആഷിക്.

‘വനിതാ കമ്മീഷൻ അധ്യക്ഷ ക്രൂരയായ ജയിൽ വാർഡനെ ഓർമിപ്പിക്കുന്നു. പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പുപറഞ്ഞ് സ്ഥാനമൊഴിയണം.’, എന്നാണ് ആഷിക്ക് അബു കുറിച്ചത്.

ഗാർഹിക പീഡന പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നു.  കേരളീയ സമൂഹത്തിന് അപമാനമാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷയെ പുറത്താക്കണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

പരാതി പറയാന്‍ വിളിച്ച യുവതിയോട് ക്ഷോഭിച്ച് സംസാരിച്ച ജോസഫൈനെ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കെ സുധാകരൻ. ജോസഫൈന്‍റെ പരിഗണനയില്‍ വന്ന എല്ലാ കേസുകളിലും അടിയന്തരമായ പുനരന്വേഷണം നടത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോസഫൈനെതിരെ സുധാകരന്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.

*സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്*

"ഇന്നലെ എം സി ജോസഫൈൻ എന്ന വനിതാ കമ്മീഷൻ അധ്യക്ഷയെ ഭർതൃവീട്ടിൽ പീഡനം അനുഭവിക്കുന്ന സ്ത്രീ വിളിച്ചിട്ടുണ്ടാവുക ഒരുപക്ഷേ അവസാന ആശ്രയം എന്ന നിലയിൽ ആയിരിക്കും. അവരുടെ ഭൗതിക സാഹചര്യം എന്താണെന്ന് പോലും മനസ്സിലാക്കാതെയാണ് ഒരു തൽസമയ ചാനൽ പരിപാടിയിൽ ജോസഫൈൻ അവരെ അപമാനിച്ചത്. അവർക്ക് പൊലീസ് സ്റ്റേഷനിൽ പോകാനോ സ്വന്തമായി ഒരു ഫോൺ ഉപയോഗിക്കാനെങ്കിലുമോ ഉള്ള ഭൗതിക സാഹചര്യം ഉണ്ടോയെന്ന കാര്യത്തിൽ നമുക്കാർക്കും ഉറപ്പില്ല. 

ജോസഫൈനെ വിളിക്കാൻ അവർ ആ ഫോണും അവസരവും നേടിയത് പോലും ഒരു പക്ഷേ പല ഭീഷണികളേയും മറികടന്നായിരിക്കാം. എല്ലാവർക്കും പൊലീസ് സ്റ്റേഷനിൽ പോയി പരാതിപ്പെടാനുള്ള സാഹചര്യം ഉണ്ടാകുമെങ്കിൽ സർക്കാർ എന്തിനാണ് ഹെൽപ്പ് ലൈൻ നമ്പറുകൾ പരസ്യപ്പെടുത്തിയത് എന്ന് പോലും ആലോചിക്കാനുള്ള ബോധമില്ലാത്ത വ്യക്തിയാണ് വനിതാ കമ്മിഷന്റെ തലപ്പത്ത് എന്നത് ദൗർഭാഗ്യകരമാണ്. സർക്കാർ സംവിധാനങ്ങളിൽ ഉള്ള പ്രതീക്ഷ കൂടി നഷ്ടപ്പെടുത്തി പീഡനം അനുഭവിക്കുന്ന ഒരുപാട് പെൺകുട്ടികളെ ആത്മഹത്യയിലേക്ക് അടക്കം തള്ളി വിടുന്നതാണ് ജോസഫൈന്റെ ഇരയോടുള്ള ആ തൽസമയ പ്രതികരണം.

സിപിഎം പ്രവർത്തകർ സ്ത്രീകളേയും കുട്ടികളേയും പീഡിപ്പിക്കുമ്പൊൾ ആ പ്രതികളെ സംരക്ഷിക്കാനുള്ള ഒരു സഹകരണ സംഘം എന്ന നിലയിലാണ് വനിതാ കമ്മീഷൻ കേരളത്തിൽ പ്രവർത്തിക്കുന്നത്. ഇരയാക്കപ്പെടുന്ന സ്ത്രീകളോട് ഇത്രയും ക്രൂരമായി അസഹിഷ്ണുതയോടെയും പരിഹാസത്തോടെയും സംസാരിക്കുന്ന ജോസഫൈനെ അടിയന്തരമായി തൽസ്ഥാനത്ത് നിന്നും നീക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. ജോസഫൈനെ മാറ്റി നിർത്തി അവരുടെ പരിഗണനയിൽ വന്ന എല്ലാ കേസുകളിലും അടിയന്തരമായ പുനരന്വേഷണം ഉണ്ടാകണം."

Post a Comment

0 Comments