കടകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ അടുത്ത വ്യാഴാഴ്ചയ്ക്കുള്ളിൽ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി. തീരുമാനം നയപരമായിരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേരളത്തിൽ ആൾക്കൂട്ട നിയന്ത്രണവും സാമൂഹ്യ അകലവും പാലിക്കുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കേരളത്തിൽ ആൾക്കൂട്ട നിയന്ത്രണം ഫലപ്രദമായി നടപ്പാകുന്നില്ലെന്ന് ഹൈക്കോടതി. പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല, ആകെയുള്ളത് മാസ്ക് മാത്രമാണെന്നും കോടതി നിരീക്ഷിച്ചു.
തുണിക്കടകൾ തുറക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും തുണിക്കടകൾ തുറക്കാൻ അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.
ആൾക്കൂട്ട നിയന്ത്രണം പാലിക്കാനാണ് കടകൾ തുറക്കാതെ ഇരിക്കുന്നതെങ്കിൽ കേരളത്തിൽ നിരവധി ഇടങ്ങളിൽ ജനങ്ങൾ സാമൂഹ്യ അകലം പാലിക്കാതെ കൂട്ടം കൂടുന്ന സാഹചര്യം ഉണ്ടെന്ന് ഹർജി പരിഗണിക്കവേ കോടതി ചൂണ്ടിക്കാട്ടി. അതിനാൽ വിഷയത്തിൽ നയപരമായ തീരുമാനം കൈകൊള്ളണമെന്ന് കോടതി നിർദ്ദേശിച്ചു. വാക്കാലുള്ള പരാമർശമാണ് കോടതി നടത്തിയത്. വ്യാഴാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നും കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.
വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുന്നത് സർക്കാരണെങ്കിലും വിദഗ്ദ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇതെന്നും സർക്കാർ കോടതിയെ അറിയിച്ചു.
വ്യാഴാഴ്ച ഹർജി വീണ്ടും പരിഗണിക്കുന്ന കോടതി സർക്കാരിന്റെ നിലപാട് കൂടി അറിഞ്ഞശേഷം ഹർജി തീർപ്പാക്കും.
0 Comments