കോവിഡ് കാലത്ത് രണ്ടാമത്തെ എസ് എസ് എൽ സി ഫലപ്രഖ്യാപനമാണ് ഇത്തവണത്തേത്. കഴിഞ്ഞ വർഷവും സ്കൂളുകളിൽ പഠനം നടന്നുവെങ്കിലും പരീക്ഷയും ഫലപ്രഖ്യാപനവുമൊക്കെ കോവിഡ് കാലത്തായിരുന്നു. ഇത്തവണ പഠനവും പരീക്ഷയും ഫലപ്രഖ്യാപനവുമെല്ലാം.
പത്താംക്ലാസ് ഫലം വന്ന് കഴിയുമ്പോൾ എന്ത് ചെയ്യണം എന്ന ചോദ്യത്തിന് ഒന്നിലേറെ വഴികൾ തുറക്കുന്നുണ്ട്. പ്രധാനമായും പ്ലസ് ടു വിദ്യാഭ്യാസമാണ് പത്താംക്ലാസ് കഴിയുന്നവർ സ്വീകരിക്കുന്നത്. എന്നാൽ, നിലവിലെ കണക്ക് അനുസരിച്ച് എസ് എസ് എൽ സി പരീക്ഷ എഴുതിയവർക്കെല്ലാം പ്ലസ് ടു പ്രവേശനം ലഭിക്കാനുള്ള സാധ്യതയില്ല. അവർക്ക് മറ്റ് വഴികളും തേടേണ്ടി വരും.
സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിലവിലെ കണക്ക് അനുസരിച്ച് 3,61,746 പ്ലസ് വണ്‍ സീറ്റുകളാണ് ഉള്ളത്. ഇതില്‍ 1,41,050 സീറ്റുകള്‍ സര്‍ക്കാര്‍ സ്കുളുകളിലും 1,65,100 സീറ്റ് എയ്ഡഡ് സ്‌കൂളുകളിലുണ്ട്. അണ്‍ എയ്ഡഡ് സ്‌കൂളുകളിലുള്ളത് 55,596 സീറ്റുകളാണ് നിലവിലുള്ളത്.
എല്ലാ വർഷവും സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിലവിലുള്ള ബാച്ചുകളില്‍ 20 ശതമാനം വരെ ആനുപാതിക സീറ്റ് വര്‍ദ്ധന അനുവദിച്ചിരുന്നു.
പ്ലസ് ടു പ്രവേശനത്തിന് ഏകജാലക സംവിധാനം നിലവിലുണ്ട്. സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ഏകജാലക പ്രവേശനത്തിന് കീഴില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ മുഴുവന്‍ സീറ്റും എയ്ഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി, മാനേജ്‌മെന്റ് ക്വാട്ട ഒഴികെയുള്ള സീറ്റുകളിലും പ്രവേശനം നടത്തുന്നത്.
പ്ലസ്ടുവിന് സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നിങ്ങനെ വിവിധ സ്ട്രീം പഠിക്കാം. ഇതിലോരോ സ്ട്രീമിലും ഉള്ള കോഴ്സിലും വ്യത്യസ്ത വിഷയങ്ങൾ ഉൾപ്പെടുന്ന കോമ്പിനേഷനുകൾ ഉണ്ട്. അതിൽ താൽപ്പര്യമുള്ള കോഴ്സുകൾ നോക്കി അപേക്ഷിക്കാൻ സാധിക്കും.
പ്ലസ് ടുവിന് പുറമെ വൊക്കേഷണൽ ഹയർ സെക്കൻഡറിക്ക് പഠിക്കാൻ എല്ലാ ജില്ലകളിലും സൗകര്യമുണ്ട്. വി എച്ച് എസ് ഇ ക്ക് 27,500 സീറ്റുകളാണ് നിലവിലുള്ളത്.
പോളിടെക്നിക്ക് ആണ് എസ് എസ് എൽ സി കഴിഞ്ഞവർക്ക് പഠിക്കാൻ അവസരമൊരുക്കുന്ന കോഴ്സ്. മൂന്ന് വർഷത്തെ ഡിപ്ലോമ കഴിഞ്ഞവർക്ക് അത് കഴിഞ്ഞ് ബി ടെകിന് ചേരാനാകും. മൂന്ന് വർഷം കഴിയുമ്പോൾ ഡിപ്ലോമ ലഭിക്കുകയും ചെയ്യും. കേരളത്തിലെ എല്ലാ പോളിടെക്നിക്കുക ളിലെയും എല്ലാ കോഴ്സുകളിലും കൂടെ 22,000 സീറ്റുകളാണ് കഴിഞ്ഞ അധ്യയന വർഷം വരെ ഉണ്ടായിരുന്നത്.
ഈ കോഴ്സുകൾക്ക് പുറമെ ടെക്നിക്കൽ വിദ്യാഭ്യാസത്തിന് സഹായകമാകുന്ന കോഴ്സുകളാണ് ഐ ടി ഐയും ഐടി സിയും. എസ് എസ് എൽ സി അടിസ്ഥാന യോഗ്യതയായ സർട്ടിഫിക്കറ്റ് കോഴ്സുകൾ ഈ രണ്ട് കോഴ്സുകളിലുമുണ്ട്. സംസ്ഥാനത്തെ എല്ലാ ഐ ടി ഐയിലെ വിവിധ കോഴ്സുകളിലായി 11,000 സീറ്റുകളും ഐ ടി സികളിൽ 16,000 സീറ്റുകളുമുണ്ട്.
ഇത്തവണ 2947 കേന്ദ്രങ്ങളിലായി 4,22,226 പേരാണ്എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത് , ഇതില്‍ 4,21,977 പേര്‍ സ്കൂള്‍ ഗോയിങ് വിഭാഗത്തിലാണ്. 2,15,660 ആണ്‍കുട്ടികളും 2,06,566 പെണ്‍കുട്ടികളുമാണ് ഉൾപ്പെടുന്നു. ഗള്‍ഫില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 573 ഉം ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 627 പേരും പരീക്ഷ എഴുതിയത്. പരീക്ഷയിൽ ഡി പ്ലസ് ഗ്രേഡ് ലഭിച്ചവർക്ക് വരെ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത ലഭിക്കും.
കോവിഡ്, പൊതുതിരഞ്ഞെടുപ്പ് എന്നിവ കാരണം വൈകി നടന്ന എസ് എസ് എൽ സി പരീക്ഷയുടെ ഫലം ഈ മാസം പതിനഞ്ചിന് പ്രഖ്യാപിക്കുമെന്ന് അറിയുന്നു.
കഴിഞ്ഞ മാസം 25 ഓടെ മൂല്യനിർണ്ണയം പൂർത്തിയാക്കിയിരുന്നു. അതാത് മൂല്യനിർണയ കേന്ദ്രങ്ങളിൽ നിന്ന് തന്നെ മാർക്ക് പട്ടിക പരീക്ഷാഭവനിലേക്ക് അയച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടക്കോൾ അനുസരിച്ച് പരീക്ഷാഭവനിൽ ടാബുലേഷൻ നടക്കുകയാണ്. ഇത് ഈ ആഴ്ച അവസാനത്തോടെയോ അടുത്ത ആഴ്ച ആദ്യത്തോടെയോ പൂർത്തികായുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടാബുലേഷൻ പൂർത്തിയായാൽ പരീക്ഷാ ബോർഡ് കൂടി വിജയശതമാനം തീരുമാനിക്കും. തുടർന്ന് വിദ്യാഭ്യാസമന്ത്രി ഫലം പ്രഖ്യാപിക്കുകയും ചെയ്യും. ഈ മാസം പതിനസഞ്ചിനകം ഇത് സാധ്യമാകുമെന്നായിരുന്നു ആദ്യം അധികൃതരുടെ കണക്കുകൂട്ടൽ. തുടര്‍ന്നാണ് ഈ മാസം പതിനഞ്ചിന് എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.
0 Comments