സംസ്ഥാനത്ത് ഓണം പ്രമാണിച്ചുള്ള വാരാന്ത്യ ലോക്ഡൗണ്‍ ഇളവ് ഇന്ന് കൂടി തുടരും. സാധാരണ രീതിയില്‍ നിയന്ത്രങ്ങള്‍ പാലിച്ച് കടകള്‍ക്ക് ഇന്നും പ്രവര്‍ത്തനാനുമതിയുണ്ട്. ഓണത്തിരക്ക് കോവിഡ് വ്യാപനത്തിന് വഴിവെയ്ക്കുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. നാളെ ചേരുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ നിയന്ത്രങ്ങള്‍ വേണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. അടുത്ത ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗൺ ആയിരിക്കും.
മാളുകള്‍ അടക്കമുള്ളവ ബുധനാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് തുറന്നിരുന്നു. ഓണത്തിരക്ക് മുന്‍കൂട്ടി കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ നേരത്തെ തീരുമാനമെടുത്തത്. കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച് ഷോപ്പിംഗ് മാളുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ പ്രവര്‍ത്തിക്കാമെന്നായിരുന്നു നിര്‍ദേശം. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഒന്‍പതു മണി വരെ വരെയായിരുന്നു പ്രവര്‍ത്തനാനുമതി.
സംസ്ഥാനത്ത് ഇന്നലെ പുതിയ കേസുകള്‍ ഇരുപതിനായിരത്തിന് താഴെയായിരുന്നു. എന്നാല്‍ 87 ദിവസത്തിന് ശേഷം ടിപിആര്‍ 17 ശതമാനത്തിന് മുകളിലെത്തി. രാജ്യത്ത് ഏറ്റവും അധികം കേസുകളും മരണവും നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും കേരളത്തിലാണ്. നിലവില്‍ 414 വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളത്.
രോഗവ്യാപനം രൂക്ഷമായി തുടരുന്നത് മലപ്പുറം ജില്ലയിലാണ്. മുപ്പതിനായിരത്തില്‍ അധികം പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നു. എറണാകുളവും, കോഴിക്കോടുമാണ് സജീവ കേസുകള്‍ കൂടുതലുള്ള മറ്റ് ജില്ലകള്‍. വാക്സിനേഷന്‍ വേഗത്തിലാക്കി മഹാമാരിയെ പ്രതിരോധിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.
0 Comments