തട്ടിക്കൊണ്ടു പോവുന്നവരെ മര്‍ദിക്കാന്‍ നിഗൂഢ കേന്ദ്രം; ബെഗളൂരുവിലും വയനാട്ടിലും ഇടിമുറികള്‍.
പ്രതികള്‍ ഗോവയിലേക്ക് കടന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണ സംഘം അവിടെ എത്തുകയും ഗോവന്‍ പോലീസിന്റെ സഹായത്തോടെ പിന്തുടരുകയും ചെയ്‌തെങ്കിലും കര്‍ണാടകയിലേക്ക് കടക്കുകയായിരുന്നു.
പെരുച്ചാഴി ആപ്പു, ജഷീര്‍, അബ്ദുള്‍ സലീം എന്നിവര്‍
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തില്‍പ്പെട്ട മുഖ്യപ്രതിയടക്കം മൂന്ന് പേര്‍ പിടിയില്‍. കിഴക്കോത്ത് കൊടുവള്ളി ആവിലോറ സ്വദേശി പെരുച്ചാഴി ആപ്പു എന്ന പാറക്കല്‍ മുഹമ്മദ് (40), സ്വര്‍ണക്കടത്ത് സംഘത്തിലെ വാ വാവാട് ബ്രദേഴ്‌സ് ഗ്രൂപ്പ് തലവന്‍ റസൂഫിയാന്റെ സഹോദരന്‍ കൊടുവള്ളി വാവാട് സ്വദേശി തെക്കേക്കണ്ണി പോയില്‍ ജസീര്‍ (31 ), ഇവര്‍ക്ക് ഒളിവില്‍ കഴിയാനും ഡല്‍ഹിയിലെ രഹസ്യസങ്കേതത്തിലേക്ക് രക്ഷപ്പെടുത്തി കൊണ്ടുപോകാനും ശ്രമിച്ച കൊടുവള്ളി കിഴക്കോത്ത് അബ്ദുല്‍ സലീം(45 ) എന്നിവരെയാണ് കൊണ്ടോട്ടി ഡി.വൈ.എസ്പി കെ.
അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതികള്‍ ഗോവയിലേക്ക് കടന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണ സംഘം അവിടെ എത്തുകയും ഗോവന്‍ പോലീസിന്റെ സഹായത്തോടെ പിന്തുടരുകയും ചെയ്‌തെങ്കിലും കര്‍ണാടകയിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് കര്‍ണാടക പോലീസിന്റെ സഹായത്തോടെ ബല്‍ഗാമില്‍നിന്നാണ് ഇവരെ പിടികൂടിയത്.
പ്രതികളെ ഇന്ന് രാവിലെയാണ് കൊണ്ടോട്ടിയില്‍ എത്തിച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആപ്പുവിനും സംഘത്തിനും എതിരെ കൊലപാതകശ്രമം അടക്കം നിരവധി കേസുകള്‍ നിലവിലുണ്ട്.
കൊടുവള്ളിയിലും ബെംഗളൂരുവിലും വയനാട്ടിലെ ചില റിസോര്‍ട്ടുകളിലും ഇവര്‍ക്ക് തട്ടിക്കൊണ്ടുപോകുന്ന വരെ ദിവസങ്ങളോളം പാര്‍പ്പിച്ചു ക്രൂരമായി മര്‍ദിക്കുന്നതിനുള്ള സങ്കേതങ്ങള്‍ ഉള്ളതായി ചോദ്യംചെയ്യലില്‍ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് രക്ഷപ്പെടുന്നതിന് ട്രയിന്‍, വിമാന ടിക്കറ്റുകള്‍ എടുത്തു നല്‍കിയവരും ഇവര്‍ക്ക് ഉപയോഗിക്കാന്‍ വ്യാജ സിംകാര്‍ഡുകള്‍ എടുത്തു നല്‍കിയവരും ഒളിവില്‍ കഴിയാന്‍ ഒത്താശ ചെയ്ത റിസോര്‍ട്ട് നടത്തിപ്പുകാരേയും സാമ്പത്തികമായി സഹായിച്ചവരേയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഇവര്‍ക്കെതിരേയും നിയമനടപടികള്‍ എടുക്കാനുള്ള നീക്കത്തിലാണ് പോലീസ് സംഘം.
ജൂണ്‍ 21-ന് പെരുച്ചാഴി ആപ്പു 'ഉള്‍പ്പെട്ട സംഘം കരിപ്പൂരില്‍ എത്തിയത് വ്യാജ നമ്പര്‍ ഘടിപ്പിച്ച വാഹനത്തിലായിരുന്നു. തോക്ക് അടക്കമുള്ള ആയുധങ്ങളുമായിട്ടാണ് സംഘമെത്തിയത്. അര്‍ജുന്‍ ആയങ്കിയും സംഘവും വന്ന വാഹനത്തിനു നേരെ സോഡാ കുപ്പി എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് ഇവരുടെ സംഘമായിരുന്നു. ആയുധങ്ങളും വാഹനവും കണ്ടെത്തുന്നതിന് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഒരേസമയം സ്വര്‍ണക്കടത്തുകാരന്‍ ആയും സ്വര്‍ണകവര്‍ച്ചക്കാരന്‍ ആയും ഹവാല പണം ഇടപാടുകാരന്‍ ആയും അത് കവര്‍ച്ച ചെയ്യുന്നവനായും പോലീസിന് തലവേദനയായിരുന്ന ആപ്പുവിനെ പിടികൂടിയത് വലിയ നേട്ടമായിട്ടാണ് പോലീസ് കരുതുന്നത്.
ആപ്പുവിന്റെ വീടിനു ചുറ്റും സിസിടിവി ക്യാമറകളടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇയാളുടെ വീട്ടില്‍ പോലീസ് അന്വേഷിച്ചു ചെല്ലുമ്പോള്‍ തന്നെ ഒളിസങ്കേതത്തില്‍ ഇരുന്ന് മൊബൈലില്‍ പോലീസിന്റെ നീക്കങ്ങള്‍ കാണത്തക്ക രീതിയില്‍ ആണ് ആണ് സിസിടിവി സജ്ജീകരിച്ചിട്ടുള്ളത്. ഇയാളെ അന്വേഷിച്ച് വീട്ടില്‍ ചെന്ന കാരണത്താല്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും സംഘത്തില്‍ പെട്ട ഉദ്യോഗസ്ഥരുടെ വീട്ടുകാരെ തട്ടിക്കൊണ്ടു പോകുമെന്നും ആക്രമിക്കുമെന്നും മേലാല്‍ പിറകെ വന്നാല്‍ വിവരമറിയും എന്നുമടക്കമുള്ള ഭീഷണിയുണ്ട്. ഇതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്.
ഒളിവില്‍ കഴിയുമ്പോള്‍ ഇവര്‍ ആഡംബര ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ആഡംബര വാഹനങ്ങളില്‍ സഞ്ചരിച്ച് പോലീസിനെ വെല്ലുവിളിച്ച് കഴിയുകയായിരുന്നു. പ്രതികളില്‍ നിന്ന് വിലകൂടിയ ഐ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. പലരുടെയും കൈയില്‍ നിന്ന് നിരവധി സിംകാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവരെ പിടികൂടിയത്. ഈ കേസിലെ മറ്റു പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വോഷണ സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞ് മറ്റു സംസ്ഥാനങ്ങളിലാണ് ഉള്ളത്. ഇതോടെ ഈ കേസില്‍ പിടിയിലായ പ്രതികളുടെ എണ്ണം 38 ആയി. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനു മായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന്റ നേതൃത്വത്തില്‍ കൊണ്ടോട്ടി ഡിവൈ.എസ്.പി.
അഷറഫ്, പ്രത്യേക അന്വേഷണ സംഘങ്ങളായ കരിപ്പൂര്‍ ഇന്‍സ്പക്ടര്‍ ഷിബു , വാഴക്കാട് എസ്.ഐ. നൗഫല്‍, ശശി കുണ്ടറക്കാട്, സത്യനാഥന്‍ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണന്‍, പി.സഞ്ജീവ്, എ.എസ്.ഐ ബിജു സൈബര്‍ സെല്‍ മലപ്പുറം, കോഴിക്കോട് റൂറല്‍ പോലീസിലെ സുരേഷ് വി.കെ, രാജീവ് ബാബു, കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിലെ ഒ. മോഹന്‍ ദാസ്, ഹാദില്‍ കുന്നുമ്മല്‍, ഷഹീര്‍ പെരുമണ്ണ,എസ്.ഐ മാരായ സതീഷ് നാഥ്, അബ്ദുള്‍ ഹനീഫ, ദിനേശ് കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
0 Comments