Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🛫യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികള്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക.

🇴🇲കൊവിഡ്: ഒമാനില്‍ 504 പേര്‍ക്ക് കൂടി രോഗമുക്തി.

🇶🇦ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ കൂടുന്നു; ഇന്ന് 170 പേര്‍ക്ക് രോഗബാധ.

🇸🇦സൗദിയില്‍ കാള്‍ സെന്റര്‍ ജോലികള്‍ ഇനി സ്വദേശികള്‍ക്ക് മാത്രം.

🇸🇦സൗദിയിൽ ഇന്ന് ഏറ്റവും കൂടുതൽ പുതിയ രോഗികൾ മക്ക പ്രവിശ്യയിൽ.

🇦🇪ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരന് 30 കോടിയുടെ സമ്മാനം

വാർത്തകൾ വിശദമായി 


🛫യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികള്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക.

✒️യാത്രാവിലക്ക് നിലവിലുള്ള ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള താമസവിസക്കാര്‍ക്ക് യുഎഇയിലേക്ക് മടങ്ങാന്‍ അനുമതി ലഭിച്ചിരിക്കുകയാണ്. യുഎഇ അംഗീകരിച്ച കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച താമസവിസക്കാര്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ യാത്രാവിലക്കുള്ള ആറ് രാജ്യങ്ങളില്‍ നിന്ന് ഇളവുകളുടെ ഭാഗമായി യുഎഇയിലേക്ക് വരുന്നവര്‍ ചില നിബന്ധനകള്‍ കൂടി പാലിക്കണം.

യുഎഇയിലേക്ക് മടങ്ങുന്നവര്‍ക്ക് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്(ഐസിഎ) അനുമതി നിര്‍ബന്ധമാണ്. ഇതിനായി ഐസിഎ വെബ്‌സൈറ്റ് വഴി അനുമതി നേടണം. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും കൈവശം കരുതണം. ഈ പരിശോധനാ ഫലത്തില്‍ ക്യൂ ആര്‍ കോഡ് നിര്‍ബന്ധമായും ഉണ്ടാകണം. വിമാനത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് റാപിഡ് കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം. യുഎഇയില്‍ എത്തിയ ശേഷവും പിസിആര്‍ പരിശോധന നടത്തേണ്ടതുണ്ട്.   

യുഎഇ അംഗീകരിച്ച കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് കുറഞ്ഞത് 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. വാക്‌സിന്‍ സ്വീകരിച്ചെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും കൈവശം ഉണ്ടായിരിക്കണം. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യുഎഇ പ്രഖ്യാപിച്ച പുതിയ ഇളവ് ബാധകമാണ്. അതേസമയം യുഎഇയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യന്‍സ് എന്നിവരുള്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍,  യുഎഇയിലെ യൂണിവേഴ്‌സിറ്റികള്‍, കോളേജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, യുഎഇയിലെ വിദ്യാര്‍ത്ഥികള്‍, മാനുഷിക പരിഗണന നല്‍കേണ്ടവരില്‍ സാധുവായ താമസവിസയുള്ളവര്‍, ഫെഡറല്‍, ലോക്കല്‍ ഗവണ്‍മെന്റ് ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട എല്ലാവര്‍ക്കും ഓഗസ്റ്റ് അഞ്ച് മുതല്‍ യുഎഇയിലേക്ക് മടങ്ങാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. ഇവരില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും രാജ്യത്തേക്ക് തിരികെയെത്താം. ദുബൈയില്‍ നടക്കാനിരിക്കുന്ന എക്സ്പോ 2020ല്‍ പങ്കെടുക്കുന്നവര്‍, എക്സിബിറ്റര്‍മാര്‍, പരിപാടികളുടെ സംഘാടകര്‍ സ്‍പോണ്‍സര്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്കും യുഎഇയിലേക്ക് അനുമതി നല്‍കിയിട്ടുണ്ട്.

സിനോഫോം, ഓക്സ്ഫോർഡ് ആസ്ട്രാസെനെക / കോവ്‌ഷീൽഡ്, ഫൈസർ / ബയോടെക്, സ്പുട്നിക്, മോഡേന 14 ദിവസത്തേക്ക് ഈ രണ്ട് ഡോസുകളിൽ ഏതെങ്കിലും വാക്‌സിൻ ലഭിച്ചവർക്ക് മാത്രമേ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യാൻ അനുവാദമുള്ളൂ.

🇴🇲കൊവിഡ്: ഒമാനില്‍ 504 പേര്‍ക്ക് കൂടി രോഗമുക്തി.

✒️ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 504 പേര്‍ക്ക് കൂടി കൊവിഡ് ഭേദമായിയെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനകം രാജ്യത്ത് 280,927 പേര്‍ക്ക് രോഗം ഭേദമായി കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.

309 പേര്‍ക്ക് കൂടി രാജ്യത്ത് പുതിയതായി കൊവിഡ് ബാധിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 297,431 ലെത്തിയതായി മന്ത്രാലയത്തിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഇപ്പോള്‍ രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്  94.5 % ആയി ഉയര്‍ന്നു. നിലവില്‍ 485 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. തീവ്ര  പരിചരണ  വിഭാഗത്തില്‍  210  പേരാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ പുതിയതായി 9 കൊവിഡ് മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 3877 പേരാണ് കൊവിഡ് മൂലം ഒമാനില്‍ മരണപ്പെട്ടിട്ടുള്ളത്.

🇶🇦ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ കൂടുന്നു; ഇന്ന് 170 പേര്‍ക്ക് രോഗബാധ.

✒️ഖത്തറില്‍ ഇന്ന് 170 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 62 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 108 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 134 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,24,129 ആയി.

അതേസമയം, രാജ്യത്ത് ഇന്ന് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ മരണം 601 ആണ്. 1,980 പേരാണ് രാജ്യത്ത് നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. ഇന്ന് 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 72 പേരാണ് നിലവില്‍ ആശുപത്രിയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 27,473 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാക്സിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 38,59,284 ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.

🇸🇦സൗദിയില്‍ കാള്‍ സെന്റര്‍ ജോലികള്‍ ഇനി സ്വദേശികള്‍ക്ക് മാത്രം.

✒️ഉപഭോക്തൃ സേവനം നല്‍കുന്നതിനുള്ള കാള്‍ സെന്റര്‍ ജോലികള്‍ സൗദി അറേബ്യയില്‍ ഇനി സ്വദേശികള്‍ക്ക് മാത്രം. ഓണ്‍ലൈനായും ഫോണ്‍ മുഖേനെയും വിവിധ കമ്പനികളുടെ ഉപഭോക്താക്കള്‍ക്കും ഇടപാടുകാര്‍ക്കും സേവനം നല്‍കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലെയും ജോലികളില്‍ സൗദി യുവതിയുവാക്കളെ നിയമിക്കണമെന്ന സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഉത്തരവാണ് കഴിഞ്ഞ ഞായറാഴ്ച മുതല്‍ നടപ്പായത്.

ഈ രംഗത്തെ സ്വദേശിവത്കരണത്തിലൂടെ സ്വദേശികള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ ലഭിക്കും. എന്നാല്‍ വിദേശികള്‍ക്ക് വന്‍ തിരിച്ചടിയുമാകും. നിലവില്‍ ഈ മേഖലയില്‍ ജോലിയെടുക്കുന്ന പ്രവാസികള്‍ മുഴുവന്‍ പുറത്താകും. ഫോണ്‍, ഈമെയില്‍, ചാറ്റിങ്, സോഷ്യല്‍ മീഡിയ, നേരിട്ട് ഇടപെടല്‍, പുറം കരാര്‍ സേവനങ്ങള്‍ തുടങ്ങിയ ഏത് വഴിയിലൂടെയുമുള്ള കസ്റ്റമര്‍ സര്‍വീസ് ജോലിയില്‍ സൗദികളെയല്ലാതെ നിയമിക്കാന്‍ പാടില്ല. നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ നേരിടേണ്ടിവരും.

🇸🇦സൗദിയിൽ ഇന്ന് ഏറ്റവും കൂടുതൽ പുതിയ രോഗികൾ മക്ക പ്രവിശ്യയിൽ.

✒️സൗദിയിൽ ഇന്ന് ഏറ്റവും കൂടുതൽ പുതിയ രോഗികൾ മക്ക പ്രവിശ്യയിൽ രേഖപ്പെടുത്തി. ഇന്ന് രാജ്യത്താകെ 1,075 പുതിയ രോഗികളും 1,113 രോഗമുക്തിയുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,28,952 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,10,107 ഉം ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 8,270 ആയി. കോവിഡ് ബാധിച്ചവരിൽ നിലവിൽ 10,575 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1,433 പേർ ഗുരുതരാവസ്ഥയിലാണ്.

ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.43 ശതമാനവും മരണനിരക്ക് 1.56 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 209, കിഴക്കൻ പ്രവിശ്യ 188, റിയാദ് 184, ജീസാൻ 107, അസീർ 89, മദീന 70, അൽ ഖസീം 62, തബൂക്ക് 56, ഹായിൽ 46, വടക്കൻ അതിർത്തി മേഖല 23, നജ്റാൻ 18, അൽബാഹ 13, അൽ ജൗഫ് 10. ഇതുവരെ രാജ്യത്ത് 2,78,72,028 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

🇦🇪ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരന് 30 കോടിയുടെ സമ്മാനം

✒️ബിഗ് ടിക്കറ്റിന്റെ 230-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ1.5 കോടി ദിര്‍ഹം (30 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. സനൂപ് സുനിലാണ് ഇത്തവണത്തെ നറുക്കെടുപ്പിലൂടെ 30 കോടി നേടിയത്. ഇദ്ദേഹം വാങ്ങിയ 183947 എന്ന ടിക്കറ്റ് നമ്പരാണ് സനൂപിനെ കോടീശ്വരനാക്കിയത്.  ജൂലൈ 13നാണ് സനൂപ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. രണ്ടാം സമ്മാനമായ10 ലക്ഷം ദിര്‍ഹത്തിന്(രണ്ടുകോടിഇന്ത്യന്‍ രൂപ) അര്‍ഹനായ് ഇന്ത്യക്കാരനായ ജോണ്‍സണ്‍ കുഞ്ഞുകുഞ്ഞാണ്. അദ്ദേഹം വാങ്ങിയ 122225 എന്ന ടിക്കറ്റ് നമ്പരാണ് സ്വപ്‌ന സമ്മാനം നേടിക്കൊടുത്തത്. 

കഴിഞ്ഞ നറുക്കെടുപ്പിലെ ഒന്നാം സമ്മാന വിജയിയായ രഞ്ജിത്ത് ആണ് ഇത്തവണത്തെ വിജയിയെ തെരഞ്ഞെടുത്തത്. വിജയിയായ സനൂപ് സുനിലിനെ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ നറുക്കെടുപ്പ് വേദിയില്‍ വെച്ച് വിളിച്ചെങ്കിലും അദ്ദേഹത്തിനോട് സംസാരിക്കാനായില്ല. മൂന്നാം സമ്മാനമായ 500,000 ദിര്‍ഹം സ്വന്തമാക്കിയത് പലസതീനില്‍ നിന്നുള്ള ഹന്ന ഹമാതിയാണ്. 113424 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.

നാലാം സമ്മാനമായ 350,000 ദിര്‍ഹം നേടിയത് ബംഗ്ലാദേശ് സ്വദേശിയായ തന്‍വീര്‍ മഹ്താബ് ഇസ്ലാം ആണ്. 238404 എന്ന ടിക്കറ്റ് നമ്പരാണ് അദ്ദേഹത്തിന് ഭാഗ്യം സമ്മാനിച്ചത്. ഇന്ത്യയില്‍ നിന്നുള്ള റെനാള്‍ഡ് ഡാനിയേല്‍ വാങ്ങിയ 038753 എന്ന ടിക്കറ്റ് നമ്പരാണ്  അഞ്ചാം സമ്മാനമായ 100,000 ദിര്‍ഹത്തിന് അര്‍ഹമായത്. ആറാം സമ്മാനമായ 90,000 ദിര്‍ഹം നേടിയത് ഫിലീപ്പീന്‍സ് സ്വദേശിയായ പാറ്റ് മസാഹുദ് ആണ്. 071148 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.

ഇന്ത്യയില്‍ നിന്നുള്ള ഷിനാം വയല്‍ കുനിയില്‍ വാങ്ങിയ 318718 എന്ന ടിക്കറ്റ് നമ്പരാണ് ഏഴാം സമ്മാനമായ 80,000 ദിര്‍ഹത്തിന് അര്‍ഹമായത്.  എട്ടാം സമ്മാനമായ 70,000 ദിര്‍ഹം നേടിയത് ഇന്ത്യയില്‍ നിന്നുള്ള റോയ് ജോസാണ്. 239485 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ഒമ്പതാം സമ്മാനമായി 60,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ അഖില്‍ അറയ്ക്കല്‍ വിശ്വംബരനാണ്. ഇദ്ദേഹം വാങ്ങിയ 227474 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ഇന്ത്യയില്‍ നിന്നുള്ള അഫ്‌സല്‍ അബ്ദുല്‍ ബഷീര്‍ വാങ്ങിയ 195400 എന്ന ടിക്കറ്റ് നമ്പരാണ് 50,000 ദിര്‍ഹത്തിന്റെ പത്താം സമ്മാനം നേടിയത്. ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ പ്രൊമോഷനിലൂടെ പാകിസ്ഥാനില്‍ നിന്നുള്ള മുഹമ്മദ് അംജാദ് ഇസ്മായില്‍ മുഹമ്മദ് ഇസ്മായില്‍ അന്‍വാരി റേഞ്ച് റോവര്‍ വേലാര്‍ കാര്‍ സ്വന്തമാക്കി. 002785 എന്ന ടിക്കറ്റ് നമ്പരാണ് അദ്ദേഹത്തിന് സ്വപ്‌നവാഹനം നേടിക്കൊടുത്തത്.


Post a Comment

0 Comments