🇸🇦സൗദിയിൽ ഇന്ന് പുതിയ രോഗികളുടെ പകുതിയോളമായി രോഗമുക്തി നേടിയവർ കുറഞ്ഞു.
🇶🇦ഖത്തറില്‍ കോവിഡ് കേസുകള്‍ വീണ്ടും കൂടി; സമ്പര്‍ക്കത്തിലൂടെ 147 പേര്‍ക്ക് രോഗബാധ.
🇰🇼ക്രിക്കറ്റ് കളിക്കിടെ പ്രവാസി മലയാളി ഭാര്യക്കും മകള്‍ക്കും മുന്നില്‍ കുഴഞ്ഞ് വീണ് മരിച്ചു.
🇶🇦🇧🇭കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഒരൊറ്റ കൊവിഡ് മരണം പോലുമില്ലാതെ ബഹ്റൈനും ഖത്തറും.
🇧🇭ബഹ്‌റൈനില്‍ കൊവിഡ് രോഗമുക്തരുടെ എണ്ണം ഉയര്‍ന്നു.
🇦🇪'സെക്കന്‍ഡ് ചാന്‍സ് ക്യാമ്പയിനു'മായി ബിഗ് ടിക്കറ്റ്; കോടികള്‍ സ്വന്തമാക്കാന്‍ ഒരവസരം കൂടി.
🇦🇪വാക്സീനേഷൻ പൂർത്തിയാക്കിയവർക്ക് മാത്രം പ്രവേശനം: മാനദണ്ഡം യുഎഇ പിൻവലിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രി സഭയിൽ.
🛫ദുബൈയിലേക്ക് യാത്ര ചെയ്യാന്‍ കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമില്ലെന്ന് എമിറേറ്റ്‌സ്.
🇦🇪യുഎഇയില്‍ 1,334 പേര്‍ക്ക് കൂടി കൊവിഡ്, നാല് മരണം.
🕋12 വയസിന് മുകളിൽ ഉള്ളവർക്ക് ഉംറ തീർഥാടനത്തിന് അനുമതി.

വാർത്തകൾ വിശദമായി
🇸🇦സൗദിയിൽ ഇന്ന് പുതിയ രോഗികളുടെ പകുതിയോളമായി രോഗമുക്തി നേടിയവർ കുറഞ്ഞു.
✒️സൗദിയിൽ ഇന്ന് പുതിയ രോഗികളുടെ പകുതിയോളമായി രോഗമുക്തി നേടിയവരുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 864 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ രോഗമുക്തരായവർ 451 മാത്രമാണ്. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,35,176 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,15,990 ഉം ആയി. 12 രോഗികളാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 8,357 ആയി. കോവിഡ് ബാധിച്ചവരിൽ നിലവിൽ 10,829 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1,396 പേർ ഗുരുതരാവസ്ഥയിലാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.41 ശതമാനവും മരണനിരക്ക് 1.56 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 159, കിഴക്കൻ പ്രവിശ്യ 125, റിയാദ് 121, അസീർ 115, ജീസാൻ 85, അൽ ഖസീം 71, മദീന 50, നജ്റാൻ 36, ഹായിൽ 30, തബൂക്ക് 23, വടക്കൻ അതിർത്തി മേഖല 19, അൽബാഹ 18, അൽ ജൗഫ് 12. ഇതുവരെ രാജ്യത്ത് 3,02,36,223 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
🇶🇦ഖത്തറില്‍ കോവിഡ് കേസുകള്‍ വീണ്ടും കൂടി; സമ്പര്‍ക്കത്തിലൂടെ 147 പേര്‍ക്ക് രോഗബാധ.
✒️ഖത്തറില്‍ ഇന്ന് 220 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം. ഇതില്‍ 73 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 147 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 180 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,25,213 ആയി. രാജ്യത്ത് തുടര്‍ച്ചയായി 11ാം ദിവസവും കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ കൊവിഡ് മരണം 601 ആണ്.
2,305 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 21 പേര്‍ ഐ.സി.യുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി ആരെയും ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിട്ടില്ല. പുതുതായി 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 87 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 26,431 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 39,90,966 ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 76.6 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെടുത്തു.
🇰🇼ക്രിക്കറ്റ് കളിക്കിടെ പ്രവാസി മലയാളി ഭാര്യക്കും മകള്‍ക്കും മുന്നില്‍ കുഴഞ്ഞ് വീണ് മരിച്ചു.
✒️കുവൈത്തില്‍ ക്രിക്കറ്റ് കളിക്കിടെ ആലപ്പുഴ സ്വദേശി കുഴഞ്ഞുവീണു മരിച്ചു. ഹരിപ്പാട് സ്വദേശി റെനു ജേക്കബ് വേണാട്ടുശേരില്‍(39) ആണ് മരിച്ചത്. ഹസ്സന്‍ ഓപ്റ്റിക്കല്‍സ് ജീവനക്കാരനായിരുന്നു.
സുലൈബിക്കാത്തില്‍ ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കുവേയാണ് ദാരുണ അന്ത്യം. കളികാണാന്‍ ഭാര്യയും മകളും ഗ്രൗണ്ടില്‍ എത്തിയിരുന്നു. ഇരുവരും കണ്ടുനില്‍ക്കേയാണ് റെനുവിന്റെ അന്ത്യം. ഭാര്യ: രജനി. മക്കള്‍: ജുഹാന്‍, റോഹാന്‍.
🇶🇦🇧🇭കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഒരൊറ്റ കൊവിഡ് മരണം പോലുമില്ലാതെ ബഹ്റൈനും ഖത്തറും.
✒️കഴിഞ്ഞ 10 ദിവസത്തിനിടെ ഒരു കൊവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ ബഹ്റൈനും ഖത്തറും. അതേസമയം മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും കൊവിഡ് കണക്കുകള്‍ പൊതുവെ ആശ്വാസകരമായ നിലയിലാണ്.
ബഹ്റൈനില്‍ ജൂലൈ 29നാണ് അവസാനമായി കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജനുവരിക്ക് ശേഷം ഇതാദ്യമായാണ് കൊവിഡ് മരണങ്ങളില്ലാതെ പത്ത് ദിവസം കടന്നുപോകുന്നത്. ഖത്തറിലും ജൂലൈ 28ന് ശേഷം കൊവിഡ് ബാധിച്ചുള്ള മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
യുഎഇയില്‍ ജൂലൈ 30 മുതല്‍ ഇക്കഴിഞ്ഞ ശനിയാഴ്‍ച വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 32 മരണങ്ങള്‍ സംഭവിച്ചു. സൗദി അറേബ്യയില്‍ 94 മരണങ്ങളും ഒമാനില്‍ 104 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കുവൈത്തില്‍ 57 പേരാണ് ഇക്കാലയളവില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
🇧🇭ബഹ്‌റൈനില്‍ കൊവിഡ് രോഗമുക്തരുടെ എണ്ണം ഉയര്‍ന്നു.
✒️ബഹ്‌റൈനില്‍ തിങ്കളാഴ്ച 101 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 129 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രാജ്യത്തെ ആകെ കൊവിഡ് മരണം 1,384 ആണ്. 2,70,161 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,67,772 പേര്‍ രോഗമുക്തി നേടി. 1,005 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. 5,585,146 കൊവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.
🇦🇪'സെക്കന്‍ഡ് ചാന്‍സ് ക്യാമ്പയിനു'മായി ബിഗ് ടിക്കറ്റ്; കോടികള്‍ സ്വന്തമാക്കാന്‍ ഒരവസരം കൂടി.
✒️മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ അബുദാബി ബിഗ് ടിക്കറ്റ് ഇത്തവണയും ഉപഭോക്താക്കള്‍ സര്‍പ്രൈസുമായി എത്തുന്നു. നറുക്കെടുപ്പില്‍ സമ്മാനം നേടാന്‍ കഴിയാതെ പോയവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് വിജയിക്കാന്‍ ബിഗ് ടിക്കറ്റ് വീണ്ടുമൊരു അവസരം ഒരുക്കുന്നു, 'സെക്കന്‍ഡ് ചാന്‍സ് ക്യാമ്പയിനി'ലൂടെ.
2021 ജനുവരി ഒന്നു മുതല്‍ ജൂലൈ 31 വരെയുള്ള കാലയളവില്‍ ക്യാഷ് പ്രൈസ് ടിക്കറ്റ് വാങ്ങിയ ഉപഭോക്താക്കള്‍ക്കാണ് ഈ അവസരം ലഭിക്കുക. ഇവരില്‍ നിന്ന് ഇലക്ട്രോണിക് നറുക്കെടുപ്പ് വഴി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇനി നടക്കാനിരിക്കുന്ന ഡ്രീം 12 മില്യന്‍ നറുക്കെടുപ്പിലേക്ക് രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കും. ഇതിന് പുറമെ തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് 250,000 ദിര്‍ഹം ക്യാഷ് പ്രൈസും സ്വന്തമാക്കാം.
ഓഗസ്റ്റ് 25ന് 'സെക്കന്‍ഡ് ചാന്‍സ് ക്യാമ്പയിനി'ലെ വിജയികളെ പ്രഖ്യാപിക്കും. തെരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്കാണ് അടുത്ത നറുക്കെടുപ്പിലേക്കുള്ള രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കുന്നത്. ഒരു ഭാഗ്യശാലിക്ക് 250,000 ദിര്‍ഹം സമ്മാനവും ലഭിക്കും. സെപ്തംബര്‍ മൂന്നിനാണ് ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മില്യന്‍ നറുക്കെടുപ്പ് നടക്കുക. ആ നറുക്കെടുപ്പില്‍ ഒരു പക്ഷേ കോടികളുടെ സമ്മാനം സ്വന്തമാക്കുന്നത് നിങ്ങളാവാം.
2021 ഓഗസ്റ്റ് ഒന്നിന് ശേഷം ബിഗ് ടിക്കറ്റ് പര്‍ചേസ് ചെയ്തവര്‍ക്ക് ഈ പ്രൊമോഷന്‍ ബാധകമല്ല. നിയമങ്ങളും നിബന്ധനകളും അറിയാന്‍ www.bigticket.ae സന്ദര്‍ശിക്കൂ. ബിഗ് ടിക്കറ്റിലൂടെ വിവിധ സമ്മാനങ്ങള്‍ നേടാനായി ഓഗസ്റ്റ് മാസത്തിലുട നീളം ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കുക. സെപ്തംബര്‍ മൂന്നിന് യുഎഇ സമയം രാത്രി 7.30നാണ് ബിഗ് ടിക്കറ്റിന്റെ 231-ാമത് സീരിസ് നറുക്കെടുപ്പ് നടക്കുന്നത്. നറുക്കെടുപ്പ് തത്സമയം കാണാനായി ബിഗ് ടിക്കറ്റ് ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകള്‍ സന്ദര്‍ശിക്കുക.
🇦🇪വാക്സീനേഷൻ പൂർത്തിയാക്കിയവർക്ക് മാത്രം പ്രവേശനം: മാനദണ്ഡം യുഎഇ പിൻവലിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രി സഭയിൽ.
✒️വാക്സീനേഷൻ പൂർത്തിയാക്കിയവർക്ക് മാത്രം രാജ്യത്തേക്ക് പ്രവേശനം എന്ന മാനദണ്ഡം യുഎഇ സർക്കാർ പിൻവലിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ലോക്സഭയിൽ. പ്രവാസികളെ ഏറെ ബാധിക്കുന്ന വിഷയം കേരളത്തിൽ നിന്നുള്ള എംപിമാരായ എൻ കെ പ്രേമചന്ദ്രൻ, ആന്റോ ആന്റണി എന്നിവരാണ് സഭയിൽ ഉന്നയിച്ചത്. യുഎഇ മാനദണ്ഡം പിൻവലിച്ചത് മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവർ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ഉൾപ്പടെയുളള പ്രവാസികൾക്ക് ആശ്വാസമാണെന്ന് എംപിമാർ പ്രതികരിച്ചു.
അതേ സമയം കേരളത്തിലെ വാക്സീൻ പ്രതിസന്ധി പാർലമെൻറിൽ യുഡിഎഫ് എംപിമാർ ഉന്നയിച്ചു. പാർലമെൻറിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ എംപിമാർ പ്രതിഷേധിച്ചു. കേരള സർക്കാരിൻറെയും കേന്ദ്രസർക്കാരിൻറെയും പിടിപ്പുകേടാണ് വാക്സീൻ പ്രതിസന്ധിക്കു കാരണമെന്ന് എംപിമാർ ആരോപിച്ചു. ലോക്സഭയിൽ ഈ വിഷയത്തിൽ അടിയന്തര പ്രമേയത്തിനും എംപിമാർ നോട്ടീസ് നല്കിയിരുന്നു.
🛫ദുബൈയിലേക്ക് യാത്ര ചെയ്യാന്‍ കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമില്ലെന്ന് എമിറേറ്റ്‌സ്.
✒️ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നതിന് കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍. എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റിലെ പുതിയ സര്‍ക്കുലറിലാണ് കൊവിഡ് വാക്സിനേഷന്‍ വേണമെന്ന നിബന്ധന ഒഴിവാക്കിയതായി വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ താമസ വിസയുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചില്ലെങ്കിലും ദുബൈയിലേക്ക് മടങ്ങാം.എന്നാല്‍ അബുദാബി, ഷാര്‍ജ ഉള്‍പ്പെടെയുള്ള എമിറേറ്റിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്.
ദുബൈയിലേക്ക് മടങ്ങുന്ന താമസ വിസയുള്ളവര്‍ ജി.ഡി.ആര്‍.എഫ്.എ അനുമതി ഹാജരാക്കണം. അംഗീകൃത ലബോറട്ടറികളില്‍ നിന്ന് 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവാണെന്ന് തെളിയിക്കുന്ന പരിശോധനാ ഫലവും കൈവശം ഉണ്ടാകണം. പരിശോധനാ ഫലത്തില്‍ ക്യൂ ആര്‍ കോഡ് നിര്‍ബന്ധമാണ്. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂറിനിടെ എടുത്ത റാപ്പിഡ് പരിശോധനാ ഫലവും ഹാജരാക്കേണ്ടതുണ്ട്.
ദുബൈയിലെത്തുമ്പോള്‍ കൊവിഡ് പിസിആര്‍ ടെസ്റ്റിന് വിധേയരാകണം. യുഎഇ പൗരന്മാ ര്‍ക്ക് ഈ നിബന്ധനകളില്‍ ഇളവുണ്ട്. എന്നാല്‍ ഇവരും ദുബൈ വിമാനത്താവളത്തിലെത്തുമ്പോള്‍ പിസിആര്‍ പരിശോധന നടത്തണം. കൊവിഡ് വാക്സിനേഷന്‍ വേണമെന്ന നിബന്ധന ഒഴിവാക്കിയതായി എയര്‍ ഇന്ത്യയും വിസ്‍താര എയര്‍ലൈന്‍സും അറിയിച്ചിരുന്നു.
🇦🇪യുഎഇയില്‍ 1,334 പേര്‍ക്ക് കൂടി കൊവിഡ്, നാല് മരണം.
✒️യുഎഇയില്‍ 1,334 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,396 പേര്‍ സുഖം പ്രാപിക്കുകയും നാലുപേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,60,783 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,95,619 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,72,749 പേര്‍ രോഗമുക്തരാവുകയും 1,982 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,888 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🕋12 വയസിന് മുകളിൽ ഉള്ളവർക്ക് ഉംറ തീർഥാടനത്തിന് അനുമതി.
✒️12 വയസിന് മുകളിൽ ഉള്ളവർക്ക് ഉംറ തീർഥാടനത്തിന് അനുമതി നൽകിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഇത് വരെ 18 വയസ്സ് മുതലുള്ളവർക്കായിരുന്നു അനുമതി നൽകിയിരുന്നത്. എന്നാൽ, പുതിയ ഉംറ സീസൺ ആരംഭിച്ചതോടെ 12-18 വയസ്സ് ഇടയിൽ ഉള്ള ആഭ്യന്തര തീർഥാടകർക്കും അനുമതി നൽകിയതായി മന്ത്രാലയം വ്യക്തമാക്കി.
രണ്ട് ഡോസ് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് ലഭിച്ച 12-18 വയസുകൾക്കിടയിലുള്ളവർക്കാണ് ഉംറ അനുമതി നൽകുന്നത്. ഈ പ്രായ വിഭാഗത്തിൽ 13,000 ത്തിലധികം പെർമിറ്റുകൾ നൽകിയതായും മന്ത്രാലയം അറിയിച്ചു. ഉംറ നിർവഹിക്കാനും പ്രവാചക പള്ളി സന്ദർശിക്കാനും അവർക്ക് അനുമതിയുണ്ട്.
0 Comments