ചെന്നൈ: നാട്ടുകാരെയും വീട്ടുകാരെയും പറ്റിച്ച് പോലീസായി വിലസിയ വ്യാജനെ അറസ്റ്റ് ചെയ്തു. ദിണ്ടിക്കലിലാണ് വാഹനപരിശോധനയ്ക്കിടെ ‘വ്യാജ അസിസ്റ്റന്റ് കമ്മിഷണർ’ പിടിയിലായത്. ചെന്നൈ കൊളത്തൂർ സ്വദേശി സി. വിജയനാണ് (41) തട്ടിപ്പ് നടത്തിയത്. ഭാര്യയുടെ മുന്നിൽ ആളാകാനാണ് പോലീസാണെന്ന പേരിൽ നടന്നതെന്ന് ഇയാൾ കുറ്റസമ്മതം നടത്തി. പോലീസ് സ്റ്റിക്കർ പതിപ്പിച്ച വാഹനവും വ്യാജ ഐ.ഡി. കാർഡ്, പോലീസ് യൂണിഫോം, കളിത്തോക്ക് എന്നിവയും പിടിച്ചെടുത്തു.
ദിണ്ടിക്കൽ-തേനി ദേശീയ പാതയിൽ വത്തലഗുണ്ടിന് സമീപത്തെ ടോൾ ഗേറ്റിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. സൈറൺ ഘടിപ്പിച്ച കാറിൽ സംശയിക്കാവുന്ന തരത്തിൽ ദിണ്ടിക്കലിൽനിന്ന് ഒരാൾ വരുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പട്ടിവീരൻപട്ടി പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് പ്രതി പിടിയിലായത്. ടോൾ ഗേറ്റിൽ പോലീസുകാർ വാഹനം തടഞ്ഞപ്പോൾ ചെന്നൈയിലെ അസിസ്റ്റന്റ് കമ്മിഷണർ എന്നാണ് പ്രതി പരിചയപ്പെടുത്തിയത്. വാഹനം തടഞ്ഞ പോലീസുദ്യോഗസ്ഥരെ പോലീസ് ശൈലിയിൽ അഭിവാദ്യം ചെയ്ത് സ്ഥലംവിടാൻ ശ്രമിച്ചെങ്കിലും ഇൻസ്പെക്ടർ സമ്മതിച്ചില്ല. ഐ.ഡി. കാർഡ് കണ്ട് വ്യാജനാണെന്ന് സംശയം തോന്നിയ ഇൻസ്പെക്ടർ ചോദിച്ചപ്പോൾ കേന്ദ്ര പോലീസ് സേനയിൽനിന്നുള്ള നിയമനമാണെന്നും പറഞ്ഞു. ഇതോടെ ഉദ്യോഗസ്ഥർ വിജയനെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.
0 Comments