🇸🇦സൗദി അറേബ്യയിലെ ആദ്യത്തെ സായുധ വനിതാ ബറ്റാലിയൻ സേനയുടെ ഭാഗമായി.
🇸🇦സൗദി അറേബ്യയിൽ ഇന്ന് 177 പേർക്ക് കൊവിഡ്; രോഗമുക്തരായത് 279 പേർ.
🇰🇼കുവൈത്തില്‍ ഒന്നര വര്‍ഷത്തിന് ശേഷം കുട്ടികളുടെ വിനോദ കേന്ദ്രങ്ങള്‍ തുറന്നു.
🇰🇼കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് ആഴ്‍ചയില്‍ 5,528 സീറ്റ് അനുവദിച്ചു.
🇴🇲ഒമാനില്‍ അടുത്ത മാസം മുതല്‍ പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധം.
🇦🇪യുഎഇയിൽ 975 പേർക്ക് കൂടി കൊവിഡ്, 1,511 പേർ രോഗമുക്തി നേടി.
🇦🇪വാക്‌സിനെടുത്ത യാത്രക്കാർക്ക് അബുദാബിയിൽ ക്വാറന്റീൻ ഒഴിവാക്കി.
🇴🇲ഒമാനിൽ 73 പേർക്ക് കൂടി കൊവിഡ്, രണ്ടു മരണം.
🇦🇪എക്സ്പോ 2020: യാത്രക്കാർക്ക് സൗജന്യ പാസ് നൽകുമെന്ന് ഫ്ലൈ ദുബൈ.
🇶🇦ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ നീട്ടി.
🇸🇦സൗദിയില്‍ കടകളില്‍ ക്യൂ ആര്‍ കോഡ് പ്രദര്‍ശിപ്പിക്കണം.
🇶🇦ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചാൽ ശക്തമായ നടപടിയെന്ന് ഖത്തർ ട്രാഫിക് വിഭാഗം.
🇴🇲മാളുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും പ്രവേശിക്കുന്നതിന് വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കി.
🇴🇲ഒമാൻ: വിദേശത്ത് നിന്നെത്തുന്നവരുടെ യാത്രാ മാനദണ്ഡങ്ങൾ സംബന്ധിച്ച് CAA അറിയിപ്പ് നൽകി.
🇧🇭ബഹ്‌റൈൻ: സെപ്റ്റംബർ 3 മുതൽ ഗ്രീൻ ലെവൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ മന്ത്രാലയം.
🇸🇦സൗദി: ആഭ്യന്തര വിമാനസർവീസുകളിൽ മുഴുവൻ സീറ്റുകളും ഉപയോഗിക്കുന്നതിന് അനുമതി നൽകി.
🇧🇭ബഹ്റൈനില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം; ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന് കണ്ടെത്തി.
വാർത്തകൾ വിശദമായി
🇸🇦സൗദി അറേബ്യയിലെ ആദ്യത്തെ സായുധ വനിതാ ബറ്റാലിയൻ സേനയുടെ ഭാഗമായി.
✒️സമസ്‍ത മേഖലകളിലും സ്‍ത്രീശാക്തീകരണത്തിൽ വിപ്ലവകരമായ മുന്നേറ്റം തുടരുന്ന സൗദി അറേബ്യയിൽ ആദ്യമായി സായുധ സൈന്യത്തിൽ വനിതാ ബറ്റാലിയനും. അനുയോജ്യരായ സ്‍ത്രീ ഉദ്യോഗാർഥികളെ തെരഞ്ഞെടുത്ത് അവർക്ക് മൂന്ന് മാസത്തെ കഠിന പരിശീലനം നൽകിയാണ് രാജ്യത്തെ വിവിധ സേനകളുടെ ഭാഗമാക്കിയത്.
ഈ വർഷം മെയ് മാസത്തിലാണ് പരിശീലനം തുടങ്ങിയത്. കഴിഞ്ഞദിവസം അത് പൂർത്തിയാക്കി വനിതാ സൈനികർ ബിരുദമെടുത്ത് പുറത്തിറങ്ങി. പ്രാഥമിക തലം മുതൽ ഉയർന്ന സർജന്റ് പദവി വരെയുള്ള സൈനിക റാങ്കുകളിൽ രാജ്യത്തിന്റെ വിവിധ സായുധ സൈനിക വിഭാഗങ്ങളിൽ ഇവർ ജോലി ചെയ്യും.
കര, നാവിക, വ്യോമ സേനകളും മിസൈൽ ഫോഴ്‍സ്, മെഡിക്കൽ ഫോഴ്‍സ് എന്നിവയും അടക്കം അഞ്ച് പ്രധാന സായുധ സൈനിക വിഭാഗങ്ങളിലായി സ്‍ത്രീ സൈനികരെ വിന്യസിക്കും. 21നും 40നും ഇടയിൽ പ്രായമുള്ളവരാണ് തെരഞ്ഞെടുക്കപ്പെട്ട വനിതാ സൈനികർ. ഹൈസ്കൂൾ വിദ്യാഭ്യാസമായിരുന്നു അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരുന്നത്. വിദേശികളെ വിവാഹം ചെയ്‍ത സൗദി വനിതകളെ ഒഴിവാക്കിയിരുന്നു.
🇸🇦സൗദി അറേബ്യയിൽ ഇന്ന് 177 പേർക്ക് കൊവിഡ്; രോഗമുക്തരായത് 279 പേർ.
✒️സൗദി അറേബ്യയിൽ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 177 പേർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. 24 മണിക്കൂറിനിടെ നിലവിൽ രോഗബാധിതരായി കഴിയുന്നവരിൽ 279 പേർ സുഖം പ്രാപിച്ചു.
രാജ്യത്ത് വിവിധ ഭാഗങ്ങളിലായി എട്ട് മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ഇന്ന് 55,742 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,44,811 ആയി. ഇതിൽ 5,33,430 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,560 ആയി ഉയർന്നു. കൊവിഡ് ബാധിച്ച് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 2,821 ആയി കുറഞ്ഞു. ഇതിൽ 824 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.9 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതിയതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 54, മക്ക 29, കിഴക്കൻ പ്രവിശ്യ 18, ജീസാൻ 14, അൽഖസീം 13, മദീന 11, നജ്റാൻ 8, അസീർ 7, തബൂക്ക് 5, വടക്കൻ അതിർത്തി മേഖല 5, അൽജൗഫ് 5, ഹായിൽ 5, അൽബാഹ 3. രാജ്യത്താകെ പ്രതിരോധ കുത്തിവെപ്പ് 37,343,873 ഡോസ് ആയി.
🇰🇼കുവൈത്തില്‍ ഒന്നര വര്‍ഷത്തിന് ശേഷം കുട്ടികളുടെ വിനോദ കേന്ദ്രങ്ങള്‍ തുറന്നു.
✒️ഒന്നര വര്‍ഷത്തിന് ശേഷം കുവൈത്തില്‍ കുട്ടികളുടെ വിനോദ കേന്ദ്രങ്ങളും കളിസ്ഥലങ്ങളും തുറന്നു. കഴിഞ്ഞയാഴ്‍ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് കുട്ടികളുടെ വിനോദ കേന്ദ്രങ്ങള്‍ തുറക്കുന്നതുള്‍പ്പെടെയുള്ള ഇളവുകള്‍ അനുവദിച്ചത്.
വിവാഹാഘോഷങ്ങള്‍ക്കും സാമൂഹിക പരിപാടികള്‍ക്കും നല്‍കിയ ഇളവുകളും പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. കൊവിഡ് പ്രതിരോധം മുന്‍നിര്‍ത്തിയുള്ള കര്‍ശന സുരക്ഷാ ഉപാധികള്‍ പാലിച്ചുകൊണ്ടാണ് കുട്ടികളുടെ വിനോദ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം പുനഃരാരംഭിച്ചത്. സാമൂഹിക അകലം പാലിക്കുന്നതിനും കുട്ടികളുടെ പ്രവേശനം ഉള്‍പ്പെടെ നിയന്ത്രിക്കുന്നതിനും കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
🇰🇼കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് ആഴ്‍ചയില്‍ 5,528 സീറ്റ് അനുവദിച്ചു.
✒️ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന് ആഴ്‍ചയില്‍ 5528 സീറ്റുകള്‍ അനുവദിച്ചു. ക്യാബിനറ്റ് തീരുമാനം അനുസരിച്ച് കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
ഇന്ത്യയില്‍ നിന്ന് 5528 സീറ്റുകളാണ് ആഴ്‍ചയില്‍ അനുവദിച്ചിരിക്കുന്നത്. ഇത് കുവൈത്തിലെ ദേശീയ വിമാനക്കമ്പനികളായ കുവൈത്ത് എയര്‍വേയ്‍സ്, ജസീറ എയര്‍വേയ്‍സ് എന്നിവയ്‍ക്കും ഇന്ത്യയിലെ മറ്റ് വിമാനക്കമ്പനികള്‍ക്കുമായി വീതിച്ചുനല്‍കും. അന്താരാഷ്‍ട്ര വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ എയര്‍ ബബിള്‍ സംവിധാനത്തിലൂടെയാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഓരോ ദിവസത്തെയും ക്വാട്ടയുടെ പകുതി യാത്രക്കാര്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ വഴിയും പകുതിപ്പേര്‍ കുവൈത്തി കമ്പനികള്‍ വഴിയും ആയിരിക്കും യാത്ര ചെയ്യുക.
🇴🇲ഒമാനില്‍ അടുത്ത മാസം മുതല്‍ പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധം.
✒️ഒമാനിലെ പൊതു - സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അടുത്ത മാസം മുതല്‍ ജോലി സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ കൊവിഡ് വാക്സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിരിക്കേണ്ടത് നിര്‍ബന്ധമാക്കി. വാക്സിനെടുക്കാനുള്ള സമയപരിധി സെപ്‍തംബര്‍ 30 വരെയാക്കിയാണ് ദീര്‍ഘിപ്പിച്ച് നല്‍കിയിരിക്കുന്നത്.
അതേസമയം സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും എത്തുന്ന ഉപഭോക്താക്കള്‍ക്കും ഒക്ടോബര്‍ 14ന് ശേഷം കൊവിഡ് വാക്സിനേഷന്‍ നിര്‍ബന്ധമാണ്. ഈ തീയ്യതിക്ക് മുമ്പ് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവര്‍ക്ക് മാത്രമേ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കാനാവൂ എന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു.
🇦🇪യുഎഇയിൽ 975 പേർക്ക് കൂടി കൊവിഡ്, 1,511 പേർ രോഗമുക്തി നേടി.
✒️യുഎഇയില്‍ 975 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,511 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
പുതിയതായി നടത്തിയ 2, 50,240 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7, 20,330 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7, 08,155 പേര്‍ രോഗമുക്തരാവുകയും 2,043 പേര്‍ മരണപ്പെടുകയും ചെയ്തു.
🇦🇪വാക്‌സിനെടുത്ത യാത്രക്കാർക്ക് അബുദാബിയിൽ ക്വാറന്റീൻ ഒഴിവാക്കി.
✒️കൊവിഡ് വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് അബുദാബിയിൽ ക്വാറന്റീൻ ആവശ്യമില്ലെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. പുതിയ തീരുമാനം സെപ്റ്റംബർ അഞ്ചു മുതൽ പ്രാബല്യത്തിൽ വരും. ഗ്രീൻ ലിസ്റ്റ് പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്‌സിൻ സ്വീകരിക്കാത്ത യാത്രക്കാർക്ക് 10 ദിവസം ക്വാറന്റീൻ തുടരും. ഇവർ ഒമ്പതാമത്തെ ദിവസം പിസിആർ പരിശോധന നടത്തണം.
വാക്‌സിൻ സ്വീകരിച്ചവരും അല്ലാത്തവരും അബുദാബിയിലേക്ക് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ എടുത്ത പി സി ആർ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. വാക്‌സിൻ എടുത്തവരുൾപ്പെടെ എല്ലാവരും അബുദാബിയിൽ എത്തിയ ശേഷം പിസിആർ പരിശോധനയ്ക്ക് വിധേയരാകണം. വാക്‌സിൻ എടുത്തവർക്ക് ക്വാറന്റീൻ ഒഴിവാക്കിയെങ്കിലും ഇവർ അബുദാബിയിലെത്തി നാലാം ദിവസവും എട്ടാം ദിവസവും പിസിആർ പരിശോധന നടത്തുകയും വേണം. റസിഡന്റ് വിസക്കാർക്കും സന്ദർശക വിസക്കാർക്കും പുതിയ നിയമം ബാധകമാണ്.
🇴🇲ഒമാനിൽ 73 പേർക്ക് കൂടി കൊവിഡ്, രണ്ടു മരണം.
✒️ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 73 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 3, 02, 466 പേര്‍ക്കാണ്. ഇവരില്‍ 2, 92, 181 പേരും ഇതിനോടകം രോഗമുക്തരായി. 4, 070 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്‍ടമായത്. 96.6 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 കൊവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവര്‍ ഉള്‍പ്പെടെ 112 പേര്‍ ഇപ്പോള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 48 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളിലുള്ളത്.
🇦🇪എക്സ്പോ 2020: യാത്രക്കാർക്ക് സൗജന്യ പാസ് നൽകുമെന്ന് ഫ്ലൈ ദുബൈ.
✒️ഫ്ലൈ ദുബൈ യാത്രക്കാർക്ക്
ദുബൈയിൽ നടക്കുന്ന എക്സ്പോ 2020യിൽ പങ്കെടുക്കാൻ ഒരു ദിവസത്തെ സൗജന്യ ടിക്കറ്റ് നൽകുമെന്ന് വിമാന കമ്പനി അറിയിച്ചു. 2021 സെപ്റ്റംബർ 1 മുതൽ 2022 മാർച്ച് 31 വരെ ഫ്ലൈ ദുബൈയിൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവർക്കാണ് എക്സ്പോയിൽ പങ്കെടുക്കാനുള്ള സൗജന്യ പാസ് നൽകുകയെന്ന് ഫ്ലൈ ദുബൈ വെബ്സൈറ്റിൽ വ്യക്തമാക്കി.
ആറു മാസത്തെ എക്സ്പോയിൽ ഏത് ദിവസം വേണമെങ്കിലും ഈ ടിക്കറ്റ് ഉപയോഗിച്ച് സന്ദർശിക്കാം.
ഒക്ടോബർ ഒന്നിനാണ് എക്സ്പോ 2020 ആരംഭിക്കുക. ആറു മാസത്തിനിടെ രണ്ടര കോടി സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണ ഏഷ്യ എന്നിവിടങ്ങളിലെ ആദ്യ ലോക എക്സ്പോയാണ് 2022 മാർച്ച് 31 വരെ ദുബൈയിൽ നടക്കുന്നത്.
🇶🇦ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ നീട്ടി.
✒️ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ പുതുക്കിയതായി ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കരാര്‍ സെപ്തംബറിലേക്ക് കൂടിയാണ് നീട്ടിയത്.
കൊവിഡ് കാലത്ത് യാത്രക്കാര്‍ക്ക് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ട് വിമാന സര്‍വീസ് സാധ്യമാക്കിയതിന് ഇന്ത്യയിലെയും ഖത്തറിലെയും വ്യോമയാന അധികൃതര്‍ക്ക് ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ നന്ദി അറിയിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിമാന സര്‍വീസ് ഇപ്പോഴുള്ളത് പോലെ തുടരും. കൊവിഡ് പശ്ചാത്തലത്തില്‍ 2020 ജൂലൈ 18നാണ് ഇന്ത്യയും ഖത്തറും തമ്മില്‍ എയര്‍ ബബിള്‍ കരാര്‍ നിലവില്‍ വന്നത്.
🇸🇦സൗദിയില്‍ കടകളില്‍ ക്യൂ ആര്‍ കോഡ് പ്രദര്‍ശിപ്പിക്കണം.
✒️സൗദിയില്‍ കടകളില്‍ ക്യൂ.ആര്‍ കോഡ് പ്രദര്‍ശിപ്പിക്കണം എന്ന നിയമം നടപ്പായി. കടകള്‍ക്ക് മുന്നിലെ ഗ്ലാസുകളിലാണ് ക്യൂ.ആര്‍ കോഡ് പതിക്കേണ്ടത്. ഇതിനുള്ള സമയപരിധി നഗരഗ്രാമ മന്ത്രാലയം ദീര്‍ഘിപ്പിച്ചു.
ആഗസ്റ്റ് 31ന് മുമ്പ് എല്ലാ കടകളും അവയുടെ മുഴുവന്‍ വിവരങ്ങളടങ്ങിയ ക്യൂ.ആര്‍ കോഡ് മുന്‍ഭാഗത്തെ ഗ്ലാസുകളില്‍ പതിച്ചിരിക്കണമെന്നും അല്ലെങ്കില്‍ 500 റിയാല്‍ പിഴ നല്‍കേണ്ടിവരുമെന്നും നഗരസഭകള്‍ അതാതിടങ്ങളിലെ കടകള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ക്യൂ.ആര്‍ കോഡ് സ്റ്റിക്കര്‍ സ്ഥാപനത്തിന്റെ അകത്തെയും പുറത്തെയും ചിത്രം, ബന്ധപ്പെടാനുള്ള നമ്പര്‍ തുടങ്ങി എല്ലാ വിവരങ്ങളും അടങ്ങിയതാണ്.
🇶🇦ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചാൽ ശക്തമായ നടപടിയെന്ന് ഖത്തർ ട്രാഫിക് വിഭാഗം.
✒️ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചാൽ ശക്തമായ നടപടിയെന്ന് ഖത്തർ ട്രാഫിക് വിഭാഗം. രാജ്യത്തെ വാഹനാപകടങ്ങളിൽ പ്രധാന വില്ലനാകുന്നത് മൊബൈൽ ഫോണാണെന്ന് ജനറൽ ഡയറക്ടേററ്റ് ഓഫ് ട്രാഫിക്കിലെ മുതിർന്ന ഉദ്യോഗസ്ഥൻ മുഹമ്മദ് അബ്ദുല്ല അൽ കുവാരി ചൂണ്ടിക്കാട്ടി. രാജ്യത്ത് നടക്കുന്ന വാഹനാപകടങ്ങളിൽ 80 ശതമാനവും മൊബൈൽ ഫോൺ ഉപയോഗം മൂലമാണ്. ഡ്രൈവിങ്ങിനിടയിൽ ഫോണിൽ സംസാരിക്കുന്നതും വിഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതും അപകടങ്ങൾക്കിടയാക്കുന്നതായും അദ്ദേഹം പറഞ്ഞു.
2020ലുണ്ടായ ആകെ വാഹനാപകടങ്ങളിൽ 42.4 ശതമാനവും (2442 അപകടം) ഡ്രൈവിങ്ങിലെ അശ്രദ്ധകൊണ്ടായിരുന്നു. 21.9 ശതമാനം അപകടങ്ങൾ മുന്നിലുള്ള വാഹനങ്ങളുമായി മതിയായ അകലം പാലിക്കാത്തതിനാലാണ് സംഭവിച്ചത്. 12.3 ശതമാനമാകട്ടെ റോഡിൽ തെന്നിയതുകാരണമായിരുന്നു. സിഗ്നലിൽ അശ്രദ്ധയോടെ വണ്ടിയെടുത്തും, റോഡിലെ ട്രാക്ക് തെറ്റിച്ചതും, അമിത വേഗവും, ഓവർടേക്കിങ്ങും മറ്റപകടങ്ങൾക്ക് കാരണമായി.
എന്നാൽ, മുൻവർഷങ്ങളെ അപേക്ഷിച്ച് 2020ൽ അപകടത്തിൽ കാര്യമായ കുറവുണ്ടായതായി ട്രാഫിക് ഉദ്യോഗസ്ഥൻ അറിയിച്ചു. 2019ൽ 2.17 ലക്ഷം അപകടങ്ങൾ റെക്കോഡ് ചെയ്തെങ്കിൽ 2020ൽ ഇത് 1.55 ലക്ഷം മാത്രമായിരുന്നു. 28.3 ശതമാനമാണ് കുറഞ്ഞത്.
ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുന്നതും കൈവശം വെക്കുന്നതിനുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 500 റിയാലാണ് പിഴ. 10 വയസ്സിനു താഴെ പ്രായമുള്ളവരെ മുൻ സീറ്റിലിരുത്തി യാത്രചെയ്താലും, സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചാലും 500 റിയാൽ പിഴ ചുമത്തും. കാൽനട യാത്രക്കാർ നിർദേശിക്കപ്പെട്ട വഴിയിലൂടെ മാത്രമേ റോഡ് മുറിച്ചു കടക്കാൻ പാടുള്ളൂ എന്നും, ലംഘനം നടത്തിയാൽ 200 റിയാൽ പിഴ ചുമത്തുമെന്നും കുവാരി വ്യക്തമാക്കി.
അതേസമയം ഡ്രൈവിങ് ലൈസൻസ് ഹാർഡ് കോപ്പിക്ക് പകരം, മെട്രാഷ് രണ്ട് ഇ-വാലറ്റിലെ കോപ്പി മതിയാകുമെന്ന് മുഹമ്മദ് അബ്ദുല്ല അൽ കുവാരി പറഞ്ഞു . മെട്രാഷിലെ പുതിയ അപ്ഡേഷനിലാണ് പ്രധാന രേഖകൾ സൂക്ഷിക്കുന്ന ഇ-വാലറ്റ് അവതരിപ്പിച്ചത്. പൊലീസ് പരിശോധനയിലും മറ്റും വാലറ്റിലെ രേഖ കാണിച്ചാൽ മതി.
🇴🇲മാളുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും പ്രവേശിക്കുന്നതിന് വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കി.
✒️മാളുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും പ്രവേശിക്കുന്നതിന് വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കി ഒമാൻ .സര്‍ട്ടിഫിക്കറ്റുകള്‍ കാര്‍ഡ് രൂപത്തിലാക്കിയും ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തും കാണിക്കാം. സംശയം വരുന്ന കേസുകളില്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റിെനാപ്പം റെസിഡന്‍റ് കാര്‍ഡും ആവശ്യപ്പെടുന്നുണ്ട്. നിലവില്‍ സര്‍ട്ടിഫിക്കറ്റുകളുണ്ടോ എന്ന് പരിശോധിക്കുക മാത്രമാണ് സുരക്ഷജീവനക്കാര്‍ ചെയ്യുന്നത്. ക്യു.ആര്‍ സ്കാനിങ് പരിശോധന നിലവിൽ നടത്തുന്നില്ല. എന്നാൽ തിരക്കേറുമ്പോൾ ഇത്തരം പരിശോധനകൾ കൂടി നടത്തിയേക്കും.
🇴🇲ഒമാൻ: വിദേശത്ത് നിന്നെത്തുന്നവരുടെ യാത്രാ മാനദണ്ഡങ്ങൾ സംബന്ധിച്ച് CAA അറിയിപ്പ് നൽകി.
✒️വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവേശിക്കുന്ന യാത്രികർക്ക് ബാധകമാക്കിയിട്ടുള്ള പുതുക്കിയ യാത്രാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) വിജ്ഞാപനം പുറത്തിറക്കി. സെപ്റ്റംബർ 1-ന് വൈകീട്ടാണ് ഒമാൻ CAA ഈ അറിയിപ്പ് നൽകിയത്.
ഈ വിജ്ഞാപന പ്രകാരം, ഒമാനിലേക്ക് പ്രവേശിക്കുന്നവർക്ക് താഴെ പറയുന്ന നിബന്ധനകൾ ബാധകമാക്കിയിട്ടുണ്ട്:
ഒമാൻ പൗരന്മാർ, ഒമാൻ റെസിഡൻസി വിസകളുള്ളവർ, ഒമാൻ അനുവദിച്ചിട്ടുള്ള മറ്റു സാധുതയുള്ള വിസകളുള്ളവർ, വിസ ഓൺ അറൈവൽ സേവനത്തിന് അർഹതയുള്ളവർ എന്നീ വിഭാഗങ്ങൾക്ക് COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് ഒമാനിലേക്ക് പ്രവേശനം നൽകുന്നതാണ്.
ഇറാഖ്, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന ഒമാൻ പൗരന്മാർ ഉൾപ്പടെയുള്ള മുഴുവൻ യാത്രികർക്കും ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇത് തുടരുന്നതാണ്.
ഒമാനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും ഒമാൻ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ മുഴുവൻ ഡോസ് കുത്തിവെപ്പുകളും സ്വീകരിച്ചിരിക്കണം. രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് (ഒമാൻ അംഗീകരിച്ചിട്ടുള്ള ഒറ്റ ഡോസ് വാക്സിൻ ആണെങ്കിൽ അതിന്റെ ഒരു ഡോസ് കുത്തിവെപ്പ്) 14 ദിവസം പൂർത്തിയാക്കിയ യാത്രികർക്കാണ് പ്രവേശനാനുമതി. ഇവർ ഇത്തരത്തിൽ ഒമാൻ അംഗീകരിച്ചിട്ടുള്ള വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചതിന്റെ തെളിവായി വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ആധികാരികത തെളിയിക്കുന്നതിനായി, ഇപ്രകാരം ഹാജരാക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ QR കോഡ് നിർബന്ധമാണ്. ഒമാൻ അംഗീകരിച്ചിട്ടുള്ള വാക്സിനുകളുടെ പട്ടിക താഴെ കൊടുത്തിട്ടുണ്ട്.
ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, യാത്ര തിരിക്കുന്ന രാജ്യത്ത് നിന്നെടുത്ത COVID-19 PCR നെഗറ്റീവ് റിസൾട്ടുമായെത്തുന്നവർക്ക് ഒമാനിലെത്തിയ ശേഷമുള്ള ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്. ഒമാനിലേക്കുള്ള വിമാനയാത്രയ്ക്ക് എട്ട് മണിക്കൂറിലധികം വേണ്ടി വരുന്ന രാജ്യങ്ങളിൽ നിന്നുള്ള യാത്രികർ യാത്ര പുറപ്പെടുന്നതിന് മുൻപ്, 96 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. വിമാനയാത്രയ്ക്ക് എട്ട് മണിക്കൂറിൽ താഴെ മാത്രം വേണ്ടിവരുന്ന രാജ്യങ്ങളിൽ നിന്നുള്ളവർ യാത്ര പുറപ്പെടുന്നതിന് മുൻപ്, 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.
COVID-19 PCR നെഗറ്റീവ് റിസൾട്ട് ഇല്ലാതെ ഒമാനിലെത്തുന്നവർക്ക് വിമാനത്താവളത്തിൽ നിന്ന് PCR ടെസ്റ്റ് നടത്തുന്നതാണ്. ഇവർ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നത് വരെ നിർബന്ധിത ക്വാറന്റീനിൽ തുടരേണ്ടതാണ്. ഈ കാലയളവിൽ ഇവർ കൈകളിൽ ട്രാക്കിംഗ് ഉപകരണം ധരിക്കേണ്ടതാണ്. ഈ പരിശോധനയിൽ പോസിറ്റീവ് ആകുന്നവർക്ക് 10 ദിവസത്തെ ഐസൊലേഷൻ നിർബന്ധമാണ്.
ഒമാനിലേക്ക് യാത്ര ചെയ്യുന്ന മുഴുവൻ യാത്രികരും യാത്ര പുറപ്പെടുന്നതിന് മുൻപ് https://covid19.emushrif.om/ എന്ന വിലാസത്തിൽ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. ഇതിന് ശേഷം യാത്രികർ തങ്ങളുടെ വാകിസിനേഷൻ സർട്ടിഫിക്കറ്റ്, PCR റിസൾട്ട് എന്നിവ ഈ സംവിധാനത്തിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഈ രേഖകളിൽ QR കോഡ് നിർബന്ധമാണ്. ഒമാനിലെത്തിയ ശേഷം PCR ടെസ്റ്റ് നടത്താൻ തീരുമാനിക്കുന്നവർ ഇതിനുള്ള ഫീ https://covid19.emushrif.om/ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്ന അവസരത്തിൽ നൽകേണ്ടതാണ്.
18 വയസിന് താഴെ പ്രായമുള്ള യാത്രികർക്കും, ആരോഗ്യ കാരണങ്ങളാൽ വാക്സിനെടുക്കാൻ കഴിയാത്തവർക്കും (ഇത് തെളിയിക്കുന്നതിനുള്ള മെഡിക്കൽ രേഖകൾ ഹാജരാക്കേണ്ടതാണ്) വാക്സിനേഷൻ നിബന്ധനകൾ, PCR പരിശോധന എന്നിവ ഒഴിവാക്കിയിട്ടുണ്ട്.
ഒമാൻ പൗരന്മാരല്ലാത്ത മുഴുവൻ യാത്രികർക്കും ഏറ്റവും ചുരുങ്ങിയത് ഒരു മാസത്തെ COVID-19 ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന ഇന്റർനാഷണൽ ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാണ്.
ഒമാനിൽ നിന്ന് ഒരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെടുത്ത ശേഷം വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത റെസിഡൻസി വിസകളിലുള്ളവർ, ഒമാൻ സർക്കാർ, സ്വകാര്യ വകുപ്പുകളിൽ തൊഴിലെടുക്കുന്ന വിദേശികൾ, വാക്സിനെടുക്കാത്ത റെസിഡൻസി വിസകളിലുള്ളവർ തുടങ്ങിയ ഏതാനം വിഭാഗങ്ങൾക്ക് COVID-19 വാക്സിനേഷൻ നിബന്ധന ഒഴിവാക്കിക്കൊണ്ട് പ്രവേശനം അനുവദിക്കുന്നതാണ്.
ഈ നിബന്ധനകൾ 2021 സെപ്റ്റംബർ 1 ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണി മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
ഒമാൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ:
ഫൈസർ ബയോഎൻ ടെക് (Pfizer BioNTech).
ഓക്സ്ഫോർഡ് ആസ്ട്രസെനേക (Oxford AstraZeneca).
സ്പുട്നിക് (Sputnik).
സിനോവാക് (Sinovac).
മോഡർന (Moderna).
ജോൺസൻ ആൻഡ് ജോൺസൻ (Johnson & Johnson).
സിനോഫാം (Sinopharm).
കോവിഷീൽഡ് ആസ്ട്രസെനേക (Covishield AstraZeneca).
വിദേശ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ യാത്രികർക്കും COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണമെന്ന വ്യവസ്ഥ 2021 സെപ്റ്റംബർ 1, ബുധനാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
ഒമാനിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്ത ശേഷം വിദേശത്തേക്ക് യാത്ര ചെയ്തവർ ഉൾപ്പടെ ഏതാനം വിഭാഗങ്ങൾക്ക് തിരികെ പ്രവേശിക്കാൻ ഇളവ് അനുവദിച്ചിട്ടുണ്ട്:
ഒമാനിൽ നിന്ന് ഒരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെടുത്ത ശേഷം വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത റെസിഡൻസി വിസകളിലുള്ളവർ, ഒമാൻ സർക്കാർ, സ്വകാര്യ വകുപ്പുകളിൽ തൊഴിലെടുക്കുന്ന വിദേശികൾ, വാക്സിനെടുക്കാത്ത റെസിഡൻസി വിസകളിലുള്ളവർ തുടങ്ങിയ ഏതാനം വിഭാഗങ്ങൾക്ക് ഈ നിബന്ധന കൂടാതെ തിരികെ പ്രവേശിക്കാൻ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവർക്ക് ഏതാനം നിബന്ധനകളോടെയാണ് തിരികെ പ്രവേശിക്കുന്നതിന് അനുമതി നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇവർക്ക് ഒമാനിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ്, 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്.
ഇവർ ഒമാനിലെത്തിയ ശേഷം മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.
ഇവർക്ക് 7 ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാണ്. ഇവർ ഈ കാലയളവിൽ കൈകളിൽ ട്രാക്കിംഗ് ബ്രേസ്‌ലെറ്റ് ധരിക്കേണ്ടതാണ്.
ഇവർ എട്ടാം ദിനം മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.
🇧🇭ബഹ്‌റൈൻ: സെപ്റ്റംബർ 3 മുതൽ ഗ്രീൻ ലെവൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ മന്ത്രാലയം.
✒️2021 സെപ്റ്റംബർ 3, വെള്ളിയാഴ്ച്ച മുതൽ രാജ്യത്ത് ഗ്രീൻ ലെവൽ അലേർട്ട് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 1-ന് വൈകീട്ട് ബഹ്‌റൈൻ ഡിഫെൻസ് ഫോഴ്സ് ഹോസ്പിറ്റലിൽ വെച്ച് നടന്ന നാഷണൽ ടാസ്‌ക്‌ഫോഴ്‌സ് പത്രസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ സെപ്റ്റംബർ 3 മുതൽ താഴെ പറയുന്ന ഇടങ്ങളിലേക്കുള്ള പ്രവേശനം BeAware ആപ്പിലെ ആരോഗ്യ സ്റ്റാറ്റസ് പ്രകാരം, രണ്ടാം ഡോസ് വാക്സിനെടുത്ത് 14 ദിവസം പൂർത്തിയാക്കിയവർക്കും, COVID-19 രോഗമുക്തി നേടിയവർക്കും മാത്രമായി നിയന്ത്രിക്കുന്നതാണ്.
സിനിമാശാലകൾ.
ഇൻഡോറിൽ വെച്ച് നടത്തുന്ന പരിപാടികൾ, സമ്മേളനങ്ങൾ തുടങ്ങിയവ.
ഇൻഡോർ കായിക മത്സരങ്ങളുടെ വേദികൾ.
ഗ്രീൻ അലേർട്ട് പ്രാബല്യത്തിൽ വരുന്നതോടെ താഴെ പറയുന്ന ഇടങ്ങളിലേക്ക് എല്ലാവർക്കും പ്രവേശനം നൽകുന്നതാണ്:
ഷോപ്പിംഗ് മാൾ.
വാണിജ്യശാലകൾ.
റെസ്റ്ററന്റുകൾ, കഫെ.
സ്വിമ്മിങ്ങ് പൂളുകൾ.
ബാർബർ ഷോപ്പ്, സലൂൺ, സ്പാ.
വിനോദകേന്ദ്രങ്ങൾ, കളിയിടങ്ങൾ.
സർക്കാർ സ്ഥാപനങ്ങൾ.
ഔട്ട്ഡോറിൽ വെച്ച് നടത്തുന്ന പരിപാടികൾ, സമ്മേളനങ്ങൾ തുടങ്ങിയവ.
ഔട്ട്ഡോർ കായിക മത്സരങ്ങളുടെ വേദികൾ.
രാജ്യത്തെ COVID-19 രോഗവ്യാപനം സൂചിപ്പിക്കുന്നതിനായി ജൂലൈ 2 മുതൽ ട്രാഫിക് ലൈറ്റ് സിഗ്നലിന് സമാനമായ ഒരു കളർ കോഡിങ്ങ് സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഈ കളർ ലെവൽ പ്രകാരമാണ് ബഹ്‌റൈനിലെ വിവിധ മേഖലകളിലെ നിയന്ത്രണങ്ങളും, ഇളവുകളും കണക്കാക്കുന്നത്. ഈ സംവിധാന പ്രകാരം, COVID-19 നിയന്ത്രണങ്ങളിൽ ഏറ്റവും കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുള്ളത് ഗ്രീൻ അലേർട്ട് ലെവലിലാണ്.
🇸🇦സൗദി: ആഭ്യന്തര വിമാനസർവീസുകളിൽ മുഴുവൻ സീറ്റുകളും ഉപയോഗിക്കുന്നതിന് അനുമതി നൽകി.
✒️ആഭ്യന്തര വിമാനസർവീസുകളിൽ മുഴുവൻ സീറ്റുകളും ഉപയോഗപ്പെടുത്തുന്ന രീതിയിൽ സേവനങ്ങൾ നൽകുന്നതിനുള്ള തീരുമാനം 2021 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വന്നതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മുഴുവൻ സീറ്റുകളും ഉപയോഗപ്പെടുത്തുന്നതിനായി ആഭ്യന്തര വിമാനസർവീസുകളിൽ ഏർപ്പെടുത്തിയിരുന്ന സമൂഹ അകലം സംബന്ധിച്ച മാനദണ്ഡങ്ങൾ GACA ഒഴിവാക്കിയിട്ടുണ്ട്. രണ്ട് ഡോസ് COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ള യാത്രികർക്ക് മാത്രം യാത്രാ സേവനങ്ങൾ നൽകുന്ന രീതിയിലാണ് ആഭ്യന്തര വിമാനസർവീസുകളിൽ ഇത് നടപ്പിലാക്കുന്നത്. 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾ, ആരോഗ്യ കാരണങ്ങളാൽ വാക്സിനെടുക്കുന്നതിൽ ഒദ്യോഗിക ഇളവുകൾ അനുവദിച്ചിട്ടുള്ളവർ എന്നീ വിഭാഗങ്ങൾക്കൊഴികെ ഈ തീരുമാനം ബാധകമാകുന്നതാണ്.
🇧🇭ബഹ്റൈനില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം; ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന് കണ്ടെത്തി.
✒️ബഹ്റൈനില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ട്രക്ക് ഡ്രൈവര്‍ക്കെതിരെ നിയമനടപടി തുടങ്ങി. ട്രാഫിക് പ്രോസിക്യൂഷനാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 23ന് ബഹ്റൈന്‍ ലോജിസ്റ്റിക്സ് സോണിലെ റോഡിലാണ് കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചത്.
ഖലീഫ ബിന്‍ സല്‍മാന്‍ പോര്‍ട്ടിലേക്ക് പോയിരുന്ന ട്രക്കാണ് അപകടത്തില്‍പെട്ടത്. സംഭവ സമയത്ത് ട്രക്ക് ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിന്റെ ടയര്‍ പൊട്ടിയപ്പോള്‍ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്‍ടമാവുകയും തുടര്‍ന്ന് എതിര്‍വശത്തെ ലേനിലേക്ക് പാഞ്ഞുകയറി കാറില്‍ ഇടിക്കുകയുമായിരുന്നു. കാറിലുണ്ടായിരുന്ന അഞ്ച് പേരാണ് മരിച്ചത്. സിവില്‍ ഡിഫന്‍സ് സംഘം ട്രക്കിന്റെ ക്യാബിന്‍ വെള്ളിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.
ആദ്യം കിങ് ഹമദ് യൂണിവേഴ്‍സിറ്റി ഹോസ്‍പിറ്റലിലേക്ക് കൊണ്ടുപോയ ഇയാളെ പിന്നീട് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലേക്ക് മാറ്റി. പരിക്കുകള്‍ക്ക് ചികിത്സ ലഭ്യമായി ഇയാളുടെ ആരോഗ്യ നില മെച്ചപ്പെട്ടതോടെ അധികൃതര്‍ ചോദ്യം ചെയ്‍തിരുന്നു. ഇയാള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ സമ്മതിച്ചതോടെ കസ്റ്റഡിയിലെടുക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു.
0 Comments