Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇸🇦സൗദിയിൽ ആശ്വാസമായി പുതിയ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെയെത്തി.

🇰🇼സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തൊഴിൽ, കുടുംബ, സന്ദർശക വിസ അനുവദിക്കും.

🇸🇦സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 11 ലക്ഷത്തിലധികം ലഹരി ഗുളികകള്‍ പിടിച്ചെടുത്തു.

🇸🇦സൗദി അറേബ്യയില്‍ ഒരാഴ്‍ചയ്‍ക്കിടെ നടന്ന പരിശോധനകളില്‍ പിടിയിലായത് 17,598 പേര്‍.

🇦🇪ദുബൈയില്‍ എക്സ്പോ വേദിയിലേക്ക് സന്ദര്‍ശകരെ എത്തിക്കാന്‍ സൗജന്യ ബസ് സര്‍വീസുകള്‍.

🇰🇼പ്രവാസികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം കുറയ്‍ക്കാനൊരുങ്ങി കുവൈത്ത്.

🇴🇲ഒമാനിലേക്ക് 15,000 കിലോഗ്രാം പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമം; നാല് പ്രവാസികള്‍ പിടിയില്‍.

🇦🇪യുഎഇയില്‍ 725 പേര്‍ക്ക് കൂടി കൊവിഡ്, രണ്ടു മരണം.

🇦🇪ദുബൈ പൊലീസിന്റെ പ്രത്യേക സേനയില്‍ ആദ്യ ബാച്ച് വനിതാ പൊലീസ് ഓഫീസര്‍മാര്‍ ചുമതലയേറ്റു.

🇦🇪മൂടല്‍മഞ്ഞ്; ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതത്തിന് അബുദാബിയില്‍ വിലക്ക്.

🇦🇪യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ മഴ.

🇸🇦സൗദിയിലേക്കുള്ള എമിറേറ്റ്‌സ്, ഇത്തിഹാദ് സര്‍വീസുകള്‍ ഇന്നുമുതല്‍.

🇦🇪യു എ ഇ: WHO അംഗീകൃത വാക്സിനെടുത്ത റെസിഡൻസി വിസക്കാർക്ക് ഇന്ത്യ ഉൾപ്പടെ 15 രാജ്യങ്ങളിൽ നിന്ന് പ്രവേശിക്കാൻ അനുമതി നൽകും.

🇶🇦ഖത്തറില്‍ ആക്ടീവ് കോവിഡ് കേസുകള്‍ 2000ല്‍ താഴെ; ഇന്ന് സമ്പര്‍ക്കത്തിലൂടെ 112 പേര്‍ക്ക് രോഗബാധ.

വാർത്തകൾ വിശദമായി

🇸🇦സൗദിയിൽ ആശ്വാസമായി പുതിയ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെയെത്തി.

✒️ദീർഘനാളുകൾക്ക് ശേഷം സൗദിയിൽ ആശ്വാസമായി ഇന്ന് പുതിയ കോവിഡ് രോഗികളുടെ എണ്ണം 100 ൽ താഴെയെത്തി. ഇന്ന് രാജ്യത്താകെ റിപ്പോർട്ട് ചെയ്തത് 83 രോഗികൾ മാത്രമാണ്. 75 പേർ രോഗമുക്തിയും നേടി. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,45,912 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,34,983 ഉം ആയി. ഏഴ് പേർ ഇന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,617 ആയി. നിലവിൽ ചികിത്സയിലുള്ളത് 2,312 രോഗികൾ മാത്രമാണ്. ഇവരിൽ 528 പേരുടെ നില ഗുരുതരമാണ്.

ഇതുവരെ രാജ്യത്തെ രോഗ മുക്തിനിരക്ക്൯ 97.99 ശതമാനവും മരണനിരക്ക് 1.57 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 33, മക്ക 13, മദീന 8, കിഴക്കൻ പ്രവിശ്യ 7, അൽ ഖസീം 5, ജീസാൻ 4, അസീർ 4, നജ്‌റാൻ 2, തബൂക്ക് 2, ഹായിൽ 2, അൽ ജൗഫ് 1, വടക്കൻ അതിർത്തി മേഖല 1, അൽ ബാഹ 1. ഇതുവരെ രാജ്യത്ത് 3,91,58,235 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

🇰🇼സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തൊഴിൽ, കുടുംബ, സന്ദർശക വിസ അനുവദിക്കും.

✒️കുവൈത്തിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കുടുംബങ്ങൾക്കും പ്രവേശനവിസ അനുവദിക്കുന്നതിനു മന്ത്രിസഭ അംഗീകാരം നൽകി. 2021- 2022 അധ്യയന വർഷാരംഭത്തിന് മുന്നോടിയായിട്ടാണ് തീരുമാനം. ഇതടിസ്ഥാനത്തിൽ സ്വകാര്യ വിദ്യാലയങ്ങളിൽ ആവശ്യമായ ജീവനക്കാർക്കു പുതിയ വിസ അനുവദിക്കും.

ഇതോടൊപ്പം വിദ്യാലയങ്ങളിലെ അർഹരായ ജീവനക്കാരുടെ കുടുംബങ്ങൾക്കും കുടുംബ, സന്ദർശക വിസകൾ അനുവദിക്കും. ആരോഗ്യ മന്ത്രാലയം നിഷ്കർഷിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടായിരിക്കും പ്രവേശനം അനുവദിക്കുക. വിദ്യാഭ്യാസ മന്ത്രാലയം നേരത്തേ സമർപ്പിച്ച അപേക്ഷയിലാണ് മന്ത്രിസഭയുടെ അനുമതി ലഭിച്ചിരിക്കുന്നത്.

🇸🇦സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 11 ലക്ഷത്തിലധികം ലഹരി ഗുളികകള്‍ പിടിച്ചെടുത്തു.

✒️സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം കസ്റ്റംസ് അധികൃതരുടെ പരിശോധനയില്‍ പിടിച്ചെടുത്തു. നാല് വ്യത്യസ്‍ത സംഭവങ്ങളിലായി 11,21,722 കാപ്റ്റഗണ്‍ ഗുളികകളാണ് സക്കാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോരിറ്റി പിടിച്ചെടുത്തത്.

രാജ്യത്തെ വിമാനത്താവളങ്ങളും തുറമുഖങ്ങളും കര അതിര്‍ത്തി പോയിന്റുകളും കേന്ദ്രീകരിച്ച് കസ്റ്റംസ് നടത്തുന്ന പരിശോധനയിലാണ് വന്‍ ലഹരി മരുന്ന് ശേഖരം കണ്ടെടുത്തത്. റിയാദ് കിങ് ഖാലിദ് അന്താരാഷ്‍ട്ര വിമാനത്താവളത്തിലാണ് 1,12,810 മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തത്. വിദേശ രാജ്യത്തുനിന്ന് ഇറക്കുമതി ചെയ്‍ത മിക്സറുകള്‍കളുടെ ബൌളുകള്‍ക്കുള്ളില്‍ അതിവിദഗ്ധമായി ഒളിപ്പിച്ചായിരുന്നു ഇവ എത്തിച്ചത്. വാട്ടര്‍ പ്യൂരിഫിക്കേഷന്‍ ഫില്‍ട്ടറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണഅ 80,000 ഗുളികകള്‍ കണ്ടെടുത്തത്. ദുബ പോര്‍ട്ടില്‍ വെച്ച് 9,17,636 കാപ്റ്റഗണ്‍ ഗുളികകളും പിടിച്ചെടുത്തു. ബഹ്റൈനും സൗദി അറേബ്യയ്‍ക്കും ഇടയിലുള്ള കിങ് ഫഹദ് കോസ്‍വേ കടന്നെത്തിയ ഒരു വാഹനം പരിശോധിച്ചപ്പോള്‍ 11,276 ലഹരി ഗുളികകളും കണ്ടെടുത്തു.

🇸🇦സൗദി അറേബ്യയില്‍ ഒരാഴ്‍ചയ്‍ക്കിടെ നടന്ന പരിശോധനകളില്‍ പിടിയിലായത് 17,598 പേര്‍.

✒️സൗദി അറേബ്യയില്‍ കഴിഞ്ഞ ഒരാഴ്‍ചയ്‍ക്കിടയില്‍ 17,598 നിയമലംഘകര്‍ അറസ്റ്റിലായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് തൊഴില്‍, താമസ, അതിര്‍ത്തി നിയമലംഘകരെ പിടികൂടിയത്. വിവിധ സുരക്ഷാ ഏജന്‍സികളും ജവാസാത്തും സെപ്‍റ്റംബര്‍ രണ്ട് മുതല്‍ ഒന്‍പത് വരെ നടത്തിയ പരിശോധകളിലാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. 

പിടിയിലാവരില്‍ 6,594 പേരും താമസ നിയമലംഘനങ്ങള്‍ നടത്തിയ പ്രവാസികളാണ്. 9,229 പേര്‍ അതിര്‍ത്തി ലംഘനങ്ങള്‍ക്കും 1,775 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അയല്‍ രാജ്യങ്ങളില്‍ നിന്ന് അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ച് സൗദി അറേബ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച 202 പേരാണ് ഇക്കാലയളവില്‍ സുരക്ഷാ സേനകളുടെ പിടിയിലായത്.  ഇവരില്‍ 48 ശതമാനം പേര്‍ യെമനികളും 49 ശതമാനം എത്യോപ്യക്കാരുമാണ്. മൂന്ന് ശതമാനമാണ് മറ്റ് രാജ്യക്കാര്‍. സൗദിയില്‍ നിന്ന് അനധികൃതമായി അതിര്‍ത്തി കടന്ന് മറ്റ് രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 21 പേര്‍ അറസ്റ്റിലായി. നിയമലംഘകര്‍ക്ക് താമസ സൗകര്യങ്ങളും യാത്രാ സംവിധാനങ്ങളും ഒരുക്കി നല്‍കിയതിന് 12 പേരെയും അധികൃതര്‍ പിടികൂടിയിട്ടുണ്ട്.

ഇപ്പോള്‍ പിടിയിലായവരടക്കം 83,118 പേരാണ് ശിക്ഷ കാത്ത് കഴിയുന്നത്. ഇവരില്‍ 71,456 പേര്‍ പുരുഷന്മാരും 11,662 പേര്‍ സ്‍ത്രീകളുമാണ്. നാടുകടത്തുന്നതിന് മുന്നോടിയായി രേഖകള്‍ ശരിയാക്കുന്നതിന് 65,186 പേരുടെ വിവരങ്ങള്‍ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

🇦🇪ദുബൈയില്‍ എക്സ്പോ വേദിയിലേക്ക് സന്ദര്‍ശകരെ എത്തിക്കാന്‍ സൗജന്യ ബസ് സര്‍വീസുകള്‍.

✒️എക്സ്പോ വേദിയിലേക്ക് സന്ദര്‍ശകരെ എത്തിക്കാന്‍ സൗജന്യ ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ച് ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി. ദുബൈയിലെ ഒന്‍പത് കേന്ദ്രങ്ങളില്‍ നിന്നായിരിക്കും ഈ സര്‍വീസുകള്‍. ഇതിനായി എക്സ്പോ റൈഡര്‍ എന്ന പേരില്‍ 126 ബസുകളാണ് നിരത്തിലിറക്കിയിരിക്കുന്നത്.

ഇതിന് പുറമെ ഹോട്ടലുകളില്‍ നിന്ന് നേരിട്ട് എക്സ്പോ വേദിയിലേക്ക് എത്തിക്കാനായി രണ്ട് റൂട്ടുകള്‍ കൂടി ആരംഭിക്കും. പാര്‍ക്കിങ് ഏരിയയില്‍ നിന്ന് എക്സ്പോ ഗേറ്റുകളിലേക്ക് എത്തിക്കാനും ഫെറി വഴി എത്തുന്നവര്‍ക്കായും വേറെയും ബസ്‍ സര്‍വീസുകളുണ്ടാവും. ശനിയാഴ്‍ച മുതല്‍ ബുധനാഴ്‍ച വരെയുള്ള ദിവസങ്ങളില്‍ ആകെ 1956 പ്രതിദിന ട്രിപ്പുകളായിരിക്കും ഈ ബസുകള്‍ ഓടുക. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ട്രിപ്പുകളുടെ എണ്ണം 2,203 ആക്കി വര്‍ദ്ധിപ്പിക്കും. മൂന്ന് മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെയുള്ള ഇടവേളകളിലായിരിക്കും സര്‍വീസുകള്‍ ക്രമീകരിക്കുക. 

എക്സ്പോ സന്ദര്‍ശകര്‍ക്കായുള്ള ബസ്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി സജ്ജമാണെന്ന് ഡയറക്ടര്‍ ജനറല്‍ മതാര്‍ മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. അത്യാധുനിക സംവിധാനങ്ങളും സുരക്ഷയുമുള്ള വാഹനങ്ങളില്‍ എല്ലാ സൗകര്യങ്ങളുമുണ്ടാകും. മലീനികരണം പരമാവധി കുറയ്‍ക്കാന്‍ യൂറോ - 6 നിലവാരത്തിലുള്ള ബസുകളാണ് ഉപയോഗിക്കുന്നത്.

കാര്‍ പാര്‍ക്കിങ് കേന്ദ്രത്തില്‍ നിന്ന് എക്സ്പോയുടെ മൂന്ന് ഗേറ്റുകളിലേക്കും. വിവിധ ഗേറ്റുകള്‍ക്കിടയിലും ബസ് സര്‍വീകളുണ്ടാകും. ഇതിനായി 15 ബസുകളാണുണ്ടാവുക. ശനി മുതല്‍ ബുധന്‍ വരെ 310 പ്രതിദിന സര്‍വീസുകളും വ്യാഴം, വെള്ളി ദിവസങ്ങളില്‍ 350 സര്‍വീസുകളും ഈ ബസുകള്‍ നടത്തും. 12 റിസര്‍വ് ബസുകളും സജ്ജമാക്കിയിട്ടുണ്ട്. വിവിധ എമിറേറ്റുകളില്‍ നിന്ന് ദുബൈയിലെ എക്സ്പോ വേദിയിലേക്കുള്ള ബസ് സര്‍വീസുകള്‍ നേരത്തെ തന്നെ ആര്‍.ടി.എ പ്രഖ്യാപിച്ചിരുന്നു.

🇰🇼പ്രവാസികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം കുറയ്‍ക്കാനൊരുങ്ങി കുവൈത്ത്.

✒️പ്രവാസികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം കുറയ്‍ക്കാനൊരുങ്ങി കുവൈത്ത് ആരോഗ്യ മന്ത്രാലയം. രാജ്യത്തെ ആശുപത്രികള്‍, ഹെല്‍ത്ത് സെന്ററുകള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രവാസികള്‍ക്ക് സൗജന്യമായി മരുന്ന് നല്‍കുന്നത് കുറയ്‍ക്കുന്നതിനുള്ള പദ്ധതി ആരോഗ്യ മന്ത്രാലയം മന്ത്രിസഭയുടെ പരിഗണനയ്‍ക്ക് വെയ്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെഡിക്കല്‍ ഇന്‍ഷുറന്‍സുള്ളവരുടെ ചികിത്സയ്‍ക്ക് പ്രത്യേക പരിഗണന വേണമെന്നും നിര്‍ദേശങ്ങളിലുണ്ട്.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ 10 ശതമാനമെങ്കിലും ചെലവ് ചുരുക്കുന്നതിനുള്ള പദ്ധതികളാണ് ആരോഗ്യ മന്ത്രാലയം സമര്‍പ്പിക്കാനിരിക്കുന്നത്. ഇതിനുള്ള പദ്ധതികള്‍ക്കായി ആരോഗ്യ മന്ത്രാലയത്തിലെ പ്രത്യേക സമിതിയെ ക്യാബിനറ്റ്  ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രവാസികള്‍ക്കുള്ള മരുന്ന് വിതരണം കുറയ്‍ക്കുക, വിരമിച്ചവര്‍ക്കുള്ള ഹെല്‍‌ത്ത് ഇന്‍ഷുറന്‍സ് കരാറിലെ മാറ്റങ്ങള്‍, സ്വദേശികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ പോയി ചികിത്സ നടത്താനുള്ള അനുമതി അതീവ ഗുരുതര സാഹചര്യങ്ങളില്‍ മാത്രമാക്കുന്നത് വഴി 30 ശതമാനത്തിന്റെ കുറവ് വരുത്തുക തുടങ്ങിയവയാണ് പരിഗണനയിലുള്ളതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

🇴🇲ഒമാനിലേക്ക് 15,000 കിലോഗ്രാം പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമം; നാല് പ്രവാസികള്‍ പിടിയില്‍.

✒️ഒമാനിലേക്ക് പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ നാല് പ്രവാസികളെ കോസ്റ്റ് ഗാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്‍തു. ഇവര്‍ യാത്ര ചെയ്‍തിരുന്ന ബോട്ടില്‍ നിന്ന് 15,000 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റ് പൊലീസ് സംഘമാണ് കള്ളക്കടത്ത് സംഘത്തെ പിടികൂടിയതെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. നാല് പേര്‍ക്കുമെതിരായ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

🇦🇪യുഎഇയില്‍ 725 പേര്‍ക്ക് കൂടി കൊവിഡ്, രണ്ടു മരണം.

✒️യുഎഇയില്‍ 725 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 945 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,28,266 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,19,163 പേര്‍ രോഗമുക്തരാവുകയും 2,062 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 7,041 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇦🇪ദുബൈ പൊലീസിന്റെ പ്രത്യേക സേനയില്‍ ആദ്യ ബാച്ച് വനിതാ പൊലീസ് ഓഫീസര്‍മാര്‍ ചുമതലയേറ്റു.

✒️ദുബൈ പൊലീസിന്റെ ഫസ്റ്റ് റെസ്‌പോണ്ടര്‍ ഫോഴ്‌സിലേക്ക് ആദ്യ ബാച്ച് വനിതാ ഓഫീസര്‍മാര്‍ ചുമതലയേറ്റു. അടിയന്തര സാഹചര്യങ്ങള്‍, പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന അപകടങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്ന പ്രത്യേക സേനയിലേക്കാണ് പുതിയ ഉദ്യോഗസ്ഥരുടെ നിയമനം.

ദുബൈ പൊലീസ് അക്കാദമിയുടെ 36-ാമത് ബാച്ചിലെ 31 മുതിര്‍ന്ന വനിതാ കേഡറ്റുകളാണ് ചുമതലയേറ്റത്. ഷാര്‍പ് ഷൂട്ടിങ്ങ് ഉള്‍പ്പെടെയുള്ളവയില്‍ വിദഗ്ധ പരിശീലനം ലഭിച്ചവരാണ് ഇവര്‍. സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുക, അപകടകരമായി ഓടിക്കുന്ന വാഹനങ്ങള്‍ നിര്‍ത്തുക, സഞ്ചരിക്കുന്ന വാഹനങ്ങളില്‍ നിന്ന് എതിരാളികളെ വെടിവെക്കുക എന്നിവയിലും ഇവര്‍ക്ക് വേണ്ട ട്രെയിനിങ് ലഭിച്ചിട്ടുണ്ട്. കൂടാതെ അപകടമുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ പ്രാഥമിക ശുശ്രൂഷ നല്‍കാനും ഈ സംഘത്തെ പരിശീലിപ്പിച്ചിട്ടുണ്ട്.

🇦🇪മൂടല്‍മഞ്ഞ്; ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതത്തിന് അബുദാബിയില്‍ വിലക്ക്.

✒️മൂടല്‍മഞ്ഞുള്ളപ്പോള്‍ ട്രക്കുകളും ബസുകളും ഉള്‍പ്പെടെ ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം വിലക്കി അബുദാബി പൊലീസ്. ഹെവി വെഹിക്കിളുകള്‍, ട്രക്കുകള്‍, ബസുകള്‍ എന്നിവയുടെ ഉടമസ്ഥര്‍, തൊഴിലാളികളെ കൊണ്ടുപോകുന്ന കമ്പനികളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഈ വാഹനങ്ങളുടെ ഡ്രൈവര്‍മാരോട് ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെടണമെന്നും മൂടല്‍മഞ്ഞുള്ള സമയങ്ങളില്‍ അപകടം ഒഴിവാക്കാന്‍ ഇത്തരം വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതായും അബുദാബി പൊലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് അറിയിച്ചു.

നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്ക് 500 ദിര്‍ഹം പിഴയീടാക്കും. കൂടാതെ ഡ്രൈവറുടെ ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുകളും പതിക്കും. അബുദാബിയിലെ വിവിധ മേഖലകളില്‍ മൂടല്‍മഞ്ഞ് മൂലം ദൂരക്കാഴ്ച കുറയുന്നതിനെ തുടര്‍ന്ന് അപകടങ്ങള്‍ ഒഴിവാക്കാനാണ് തീരുമാനം.

🇦🇪യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ മഴ.

✒️യുഎഇയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളിയാഴ്ച മഴ ലഭിച്ചു. ദുബൈയിലെ ഹത്ത, ഷാര്‍ജയിലെ വിവിധ സ്ഥലങ്ങള്‍, ഫുജേറ അജ്മാന്‍ എന്നിവിടങ്ങളിലാണ് ഇന്നലെ വൈകുന്നേരത്തോടെ മഴ ലഭിച്ചത്. 

ചിലയിടങ്ങളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. ശനിയാഴ്ച വരെ മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കന്‍ മേഖലയിലാണ് മഴയ്ക്ക് സാധ്യത കൂടുതലെന്ന് അധികൃതര്‍ അറിയിച്ചു.

🇸🇦സൗദിയിലേക്കുള്ള എമിറേറ്റ്‌സ്, ഇത്തിഹാദ് സര്‍വീസുകള്‍ ഇന്നുമുതല്‍.

✒️എമിറേറ്റ്‌സും ഇത്തിഹാദും ഇന്നുമുതല്‍ സൗദി അറേബ്യയിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കും. റിയാദിലേക്കുള്ള സര്‍വീസുകള്‍ സെപ്തംബര്‍ 11 മുതല്‍ ആരംഭിക്കുമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് വെബ്‌സൈറ്റില്‍ അറിയിച്ചിരുന്നു. ജിദ്ദയിലേക്കുള്ള സര്‍വീസുകള്‍ സെപ്തംബര്‍ 14 മുതലും ദമ്മാമിലേക്ക് സെപ്തംബര്‍ 15 മുതലും ഇത്തിഹാദ് വിമാന സര്‍വീസുകള്‍ ആരംഭിക്കും.

റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്ക് എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ പ്രതിദിന സര്‍വീസുകള്‍ ഉണ്ടാകും. പ്രതിവാരം 24 സര്‍വീസുകളാകും എമിറേറ്റ്‌സ് നടത്തുക. സെപ്തംബര്‍ 16 മുതല്‍ റിയാദിലേക്കുള്ള സര്‍വീസുകള്‍ ഇരട്ടിയാക്കുമെന്നും എമിറേറ്റ്‌സ് അറിയിച്ചു. അതേസമയം സൗദിയിലേക്ക് ഫ്‌ലൈ ദുബൈ സര്‍വീസുകള്‍ സെപ്തംബര്‍ 12നാണ് ആരംഭിക്കുക. സെപ്തംബര്‍ 14 മുതല്‍ എയര്‍ അറേബ്യയും സൗദിയിലേക്ക് സര്‍വീസ് നടത്തും. 

കൊവിഡ് മൂലം സൗദി യാത്രാ നിരോധനം  ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് മൂന്ന് രാജ്യങ്ങളെ ഒഴിവാക്കിയിരുന്നു. യുഎഇ, അർജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ സൗദിയിൽ പ്രവേശിക്കുന്നതിന്  ഏർപ്പെടുത്തിയ വിലക്ക് പൂർണമായി നീക്കി. ഈ മൂന്നു രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് കര അതിർത്തി പോസ്റ്റുകളും തുറമുഖങ്ങളും എയർപോർട്ടുകളും വഴി സൗദിയിൽ പ്രവേശിക്കാവുന്നതാണ്. ഈ മൂന്നു രാജ്യങ്ങളിലേക്കും യാത്ര പോകുന്നതിന് സൗദി പൗരന്മാർക്ക് അനുമതി നൽകിയിട്ടുമുണ്ട്.

🇦🇪യു എ ഇ: WHO അംഗീകൃത വാക്സിനെടുത്ത റെസിഡൻസി വിസക്കാർക്ക് ഇന്ത്യ ഉൾപ്പടെ 15 രാജ്യങ്ങളിൽ നിന്ന് പ്രവേശിക്കാൻ അനുമതി നൽകും.

✒️WHO അംഗീകൃത വാക്സിനുകൾ ഉപയോഗിച്ച് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള, സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് 2021 സെപ്റ്റംബർ 12 മുതൽ ഇന്ത്യ ഉൾപ്പടെ 15 രാജ്യങ്ങളിൽ നിന്ന് തിരികെ പ്രവേശിക്കാൻ അനുമതി നൽകുമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. സെപ്റ്റംബർ 10-നാണ് NCEMA ഇക്കാര്യം അറിയിച്ചത്.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പുമായി (ICA) ചേർന്ന് സംയുക്തമായാണ് NCEMA ഇക്കാര്യം അറിയിച്ചത്. ഈ തീരുമാന പ്രകാരം, ലോകാരോഗ്യ സംഘടന (WHO) അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ ഉപയോഗിച്ച് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് യു എ ഇയിലേക്ക് പ്രവേശിക്കാവുന്നതാണ്.

സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് – ആറ് മാസത്തിലധികം യു എ ഇയ്ക്ക് പുറത്ത് താമസിച്ചവർ ഉൾപ്പടെ – തിരികെ എത്തുന്നതിനുള്ള അനുമതി ഈ അറിയിപ്പിലൂടെ NCEMA നൽകിയിട്ടുണ്ട്.

ഈ തീരുമാനം താഴെ പറയുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബാധകമാണ്:

India
Pakistan
Bangladesh
Nepal
Sri Lanka
Vietnam
Namibia
Zambia
Democratic Republic of Congo
Uganda
Sierra Leone
Liberia
South Africa
Nigeria
Afghanistan

താഴെ പറയുന്ന മാനദണ്ഡങ്ങൾ പ്രകാരമാണ് ഈ രാജ്യങ്ങളിൽ നിന്ന് ഇവർക്ക് പ്രവേശനം അനുവദിക്കുന്നത്:
ഇത്തരം യാത്രികർ ICA-യുടെ വെബ്സൈറ്റിലൂടെ പ്രവേശനത്തിന് അനുമതി ലഭിക്കുന്നതിന് അപേക്ഷിക്കേണ്ടതാണ്.
ഇതോടൊപ്പം വാക്സിനേഷൻ സംബന്ധമായ അപേക്ഷ, ഔദ്യോഗിക അംഗീകാരമുള്ള COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ കൂടി ICA-യുടെ വെബ്സൈറ്റിലൂടെ നൽകേണ്ടതാണ്.
യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. ഇത്തരം റിസൾട്ടുകളുടെ സാധുത തെളിയിക്കുന്നതിനായി QR കോഡ് നിർബന്ധമാണ്.
യാത്ര പുറപ്പെടുന്നതിന് മുൻപ്, വിമാനത്താവളത്തിൽ നിന്ന് ഒരു റാപിഡ് PCR ടെസ്റ്റ് നടത്തേണ്ടതാണ്.
യു എ ഇയിലെത്തിയ ശേഷം നാല്, എട്ട് ദിനങ്ങളിൽ PCR ടെസ്റ്റ് നടത്തേണ്ടതാണ്.
16 വയസിന് താഴെ പ്രായമുള്ളവർക്ക് ഈ നടപടികളിൽ ഇളവ് നൽകിയിട്ടുണ്ട്.
WHO അംഗീകൃത വാക്സിനെടുത്ത റെസിഡൻസി വിസക്കാർക്ക്, ഇവർ മേൽപ്പറഞ്ഞ രാജ്യങ്ങളിൽ ആറ് മാസത്തിലധികമായി (അതാത് രാജ്യങ്ങൾക്ക് യു എ ഇ യാത്ര വിലക്ക് ഏർപ്പെടുത്തിയ തീയതി മുതൽ 6 മാസം) തുടരുന്ന സാഹചര്യത്തിൽ, അവർക്ക് പുതിയ എൻട്രി പെർമിറ്റുകളിൽ തിരികെ മടങ്ങാമെന്നും, യു എ ഇയിലെത്തിയ ശേഷം വിസ സ്റ്റാറ്റസ് മാറ്റാമെന്നും ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

🇶🇦ഖത്തറില്‍ ആക്ടീവ് കോവിഡ് കേസുകള്‍ 2000ല്‍ താഴെ; ഇന്ന് സമ്പര്‍ക്കത്തിലൂടെ 112 പേര്‍ക്ക് രോഗബാധ.

✒️ഖത്തറില്‍ ഇന്ന് 147 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 35 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 112 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 197 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,31,922 ആയി. രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ കോവിഡ് മരണം 604.

1,983 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 20 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പുതുതായി 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 63 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2426 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 45,78,600 ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 83.1 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെടുത്തു.

Post a Comment

0 Comments