രാജ്യത്ത് ഡീസലിന്‍റെ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. 26 പൈസയാണ് തിങ്കളാഴ്ച ഡീസലിന് കൂടിയത്. അതേ സമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല.
പുതുക്കിയ വില പ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 96.15 രൂപയും, എറണാകുളത്ത് 94.20 രൂപയും, കോഴിക്കോട് 94.52 രൂപയുമാണ് വില. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡീസലിന് 74 പൈസയാണ് രാജ്യത്ത് ഡീസലിന് വില കൂടിയത്.
കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന സമയത്ത് എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വർധന തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ കുറച്ചുദിവസങ്ങളായി വില വര്‍ദ്ധനവ് ഉണ്ടായിരുന്നില്ലെങ്കിലും അടുത്തിടെ അന്താരാഷ്ട്ര വിലയിലെ ചാഞ്ചാട്ടങ്ങള്‍ ഉണ്ടായതോടെ ഇന്ധനവില വീണ്ടും മുകളിലേക്ക് പോകുവാന്‍ തുടങ്ങി. ഇരുപത്തിയൊന്ന് ദിവസമായി പെട്രോള്‍ വിലയില്‍ മാറ്റമില്ല.
മുംബൈയിൽ 96.88 രൂപയാണ് പുതുക്കിയ ഡീസൽ വില. പെട്രോൾ വില മാറ്റമില്ലാതെ 107.26 ൽ തുടരുന്നു. ഡൽഹിയിൽ 89.07 രൂപയാണ് ഡീസലിന്. പെട്രോളിന് 101.19 രൂപയും. കൊൽക്കത്തയിൽ ഡീസൽ വില 92.17 രൂപയും പെട്രോളിന് 101.62 രൂപയുമാണ്. ചെന്നൈയിൽ 93.69 രൂപയാണ് ഡീസൽ വില. പെട്രോളിന് 98.96 രൂപയും.
ഇന്ധന വില കുറയ്ക്കാനുള്ള പ്രയോഗിക നടപടി ജി.എസ്.ടി പരിധിയിൽ കൊണ്ടുവരികയാണെന്നായിരുന്നു കേന്ദ്ര മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ നീക്കങ്ങൾ നടത്തിയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഉയർന്ന ശക്തമായ എതിർപ്പിനെ തുടർന്ന് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. ഇക്കാര്യം കേരള ഹൈക്കോടതിയെ അറിയിക്കും എന്ന് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കി. 54 സാധനങ്ങളുടെയും സേവനങ്ങളുടെയും ജി.എസ്.ടി പുന:ക്രമികരിയ്ക്കാൻ ജി.എസ്.ടി കൗൺസിൽ തിരുമാനിച്ചു. ഒൺലൈൻ ഭക്ഷണവിതരണ ആപ്പുകളെ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തി. വെളിച്ചെണ്ണയുടെ നികുതി വർദ്ധിപ്പിയ്ക്കുന്നത് പിന്നീട് പരിഗണിക്കാനും യോഗത്തിൽ ധാരണയായിട്ടുണ്ട്.
ഒരു ഇടവേളയ്ക്ക് ശേഷമാണ് ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. മെയ് 4 മുതല്‍ ജൂലൈ 17 വരെ 9 രൂപ 14 പൈസയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. പെട്രോളിന് 11 രൂപ 44 പൈസയും കൂട്ടിയിരുന്നു. ഇതോടെ പെട്രോള്‍ വില 100 കടക്കുകയായിരുന്നു.
0 Comments