🇸🇦സൗദിയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 200ല്‍ കുറഞ്ഞു.
🇦🇪യുഎഇയില്‍ കപ്പലില്‍ വന്‍ തീപിടിത്തം.
🇸🇦സൗദിയില്‍ നിന്നുള്ള പാല്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന; ബഹ്റൈന്‍ വിപണിയെയും ബാധിക്കും.
🇴🇲വാക്‌സിന്‍ സ്വീകരിക്കാത്ത പ്രവാസികള്‍ക്കും ഒമാനിലേക്ക് മടങ്ങിയെത്താം.
🇸🇦സൗദിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ നല്‍കിയ അനുമതി പിന്‍വലിച്ചു.
🇴🇲24 മണിക്കൂറിനിടെ ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത് 61 പേര്‍ക്ക് മാത്രം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 9 പേരെ.
🇦🇪അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ 'ഗ്രീന്‍ ലിസ്റ്റ്' പരിഷ്‍കരിച്ചു.
🇴🇲ഒമാൻ: പൊതു, സ്വകാര്യ സ്ഥാപനങ്ങൾ, മാളുകൾ തുടങ്ങിയ ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് വാക്സിനേഷൻ നിർബന്ധം.
🇧🇭ബഹ്‌റൈൻ: സെപ്റ്റംബർ 3 മുതൽ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ മാറ്റം വരുത്തുന്നു; ഇന്ത്യയെ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കും.
🇶🇦ഖത്തർ: 2021 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു.
🇴🇲ഒമാൻ: 2021 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു.
🇧🇭ബഹ്‌റൈൻ: വിദേശത്ത് നിന്നെത്തുന്നവരിൽ നിന്നും 3 PCR ടെസ്റ്റുകൾക്കായി 36 ദിനാർ ഈടാക്കും.
🇶🇦ഖത്തറില്‍ ഫ്ലൂ വാക്‌സിന്‍ കുത്തിവെയ്പ്പ് ആരംഭിച്ചു.
🇶🇦കോവിഡ് പ്രോട്ടോകോൾ ലംഘനം; ഖത്തറിൽ 254 പേരെ പിടികൂടി.
🇦🇪അബുദാബി ബിഗ് ടിക്കറ്റിന്റെ ബിഗ് 10 മില്യന്‍ നറുക്കെടുപ്പ്; വിജയികളെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനങ്ങൾ.
🇴🇲പ്രവേശനവിലക്ക് നീങ്ങി; ഒമാനിലേക്ക് പ്രവാസികൾ എത്തിത്തുടങ്ങി.
🇧🇭ഇന്ത്യയെ റെഡ് ലിസ്റ്റ് പട്ടികയിൽ നിന്നൊഴിവാക്കി ബഹ്‌റൈൻ ; പ്രവാസികൾക്ക് തിരിച്ചെത്താം.
🇶🇦ഖത്തർ- ഇന്ത്യ എയർ ബബിൾ കരാർ നീട്ടി.
🇶🇦ഖത്തറില്‍ ഇന്ന് 166 പേര്‍ക്ക് കൊവിഡ്; 240 പേര്‍ക്ക് രോഗമുക്തി.
🇦🇪കോവിഡ്: യുഎഇയില്‍ ഇന്ന് സ്ഥിരീകരിച്ചത് 985 കേസുകള്‍.
🇰🇼കുവൈത്തില്‍ വിമാനത്താവളത്തിന്റെ പ്രതിദിന യാത്രക്കാരുടെ ശേഷി വര്‍ധിപ്പിച്ചു; 10,000 ആയി ഉയര്‍ത്തി.
🇰🇼ഒക്ടോബർ മൂന്നുമുതൽ ഹൈവേകളിൽ ഡെലിവറി ബൈക്കുകൾക്ക് വിലക്ക്.
വാർത്തകൾ വിശദമായി
🇸🇦സൗദിയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 200ല്‍ കുറഞ്ഞു.
✒️സൗദി അറേബ്യയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 200ല്‍ കുറഞ്ഞു. ഇത് രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം നല്‍കുന്ന കണക്കാണ്. മഹാവ്യാധിയുടെ വ്യാപനത്തിന് സൗദിയില്‍ കാര്യമായ കുറവ് വരുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
ഇന്ന് 185 പേര്‍ക്ക് മാത്രമാണ് സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 24 മണിക്കൂറിനിടെ നിലവില്‍ രോഗബാധിതരായി കഴിയുന്നവരില്‍ 301 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ഏഴ് മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ഇന്ന് 59,531 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,44,634 ആയി. ഇതില്‍ 5,33,151 പേര്‍ രോഗമുക്തരായി.
ആകെ മരണസംഖ്യ 8,552 ആയി. കൊവിഡ് ബാധിച്ച് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 2,931 ആയി കുറഞ്ഞു. ഇതില്‍ 867 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.9 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 58, മക്ക 34, കിഴക്കന്‍ പ്രവിശ്യ 15, ജീസാന്‍ 15, മദീന 12, അസീര്‍ 11, അല്‍ഖസീം 9, നജ്‌റാന്‍ 9, തബൂക്ക് 6, വടക്കന്‍ അതിര്‍ത്തി മേഖല 5, അല്‍ജൗഫ് 4, ഹായില്‍ 4, അല്‍ബാഹ 3. രാജ്യത്താകെ പ്രതിരോധ കുത്തിവെപ്പ് 37,125,849 ഡോസ് ആയി.
🇦🇪യുഎഇയില്‍ കപ്പലില്‍ വന്‍ തീപിടിത്തം.
✒️യുഎഇയിലെ റാസല്‍ഖൈമയില്‍ അല്‍ ജസീറ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഒരു കപ്പലില്‍ വന്‍ അഗ്നിബാധ.നാല് സിവില്‍ ഡിഫന്‍സ് സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളെത്തി തീ നിയന്ത്രണവിധേയമാക്കി.
ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ് അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരുന്ന കപ്പലിന്റെ ഒരു ക്യാബിനില്‍ തീ പടര്‍ന്നുപിടിച്ചത്. തീപിടിത്തത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാലു മണിക്കൂറോളം സമയമെടുത്താണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത്.
🇸🇦സൗദിയില്‍ നിന്നുള്ള പാല്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന; ബഹ്റൈന്‍ വിപണിയെയും ബാധിക്കും.
✒️സൗദി അറേബ്യയില്‍ നിന്നുള്ള പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിക്കും. ഇവയ്ക്ക് നല്‍കിയിരുന്ന സബ്‌സിഡി പിന്‍വലിക്കാന്‍ സൗദി ക്യാബിനറ്റ് തീരുമാനിച്ചതോടെയാണ് പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില ഉയരുന്നത്. ഇതോടെ ബഹ്‌റൈനിലെ ഉപഭോക്താക്കള്‍ക്ക് സൗദിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന തങ്ങളുടെ ഇഷ്ട പാല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ബുധനാഴ്ച മുതല്‍ കൂടുതല്‍ വില നല്‍കേണ്ടി വരും.
ഏതാനും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട് സൗദി കമ്പനികളില്‍ നിന്ന് തങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചതായി ബഹ്‌റൈനിലെ ചില കടയുടമകളെ ഉദ്ധരിച്ച് 'ന്യൂസ് ഓഫ് ബഹ്‌റൈന്‍' റിപ്പോര്‍ട്ട് ചെയ്തു. 30 ശതമാനം മുതല്‍ 50ശതമാനം വരെ വില ഉയരുമെന്നാണ് കരുതുന്നത്. പാല്‍, തൈര്, ലബന്‍, റഫ്രിജറേറ്ററില്‍ സൂക്ഷിക്കാവുന്ന ക്രീം പോലെയുള്ള പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉള്‍പ്പെടെ വില വര്‍ധിക്കും. പാല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ ഷിപ്പിങ്, ലോജിസ്റ്റിക്‌സ് എന്നിവയില്‍ 100 ശതമാനം വര്‍ധനവുണ്ടായിട്ടുള്ളതായി സൗദി കമ്പനികള്‍ അറിയിച്ചു.
🇴🇲വാക്‌സിന്‍ സ്വീകരിക്കാത്ത പ്രവാസികള്‍ക്കും ഒമാനിലേക്ക് മടങ്ങിയെത്താം.
✒️വാക്‌സിന്‍ സ്വീകരിക്കാത്ത പ്രവാസികള്‍ക്കും ഒമാനിലേക്ക് മടങ്ങിയെത്താന്‍ അനുമതി. ഒമാനിലെ സര്‍ക്കാര്‍,സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന, സാധുതയുള്ള താമസവിസയുള്ളവര്‍ക്ക് വാക്‌സിനെടുത്തില്ലെങ്കിലും ഒമാനിലേക്ക് മടങ്ങിയെത്താന്‍ സുപ്രീം കമ്മറ്റിയാണ് അനുമതി നല്‍കിയത്.
ഒമാന്‍ സ്വദേശികള്‍, സാധുതയുള്ള റസിഡന്‍സ് വിസയിലുള്ള വിദേശികള്‍ എന്നിവര്‍ക്ക് വാക്‌സിനെടുക്കാതെയും പ്രവേശനം അനുവദിക്കും. വാക്‌സിന്‍ സ്വീകരിക്കാതെ ഒമാനിലെത്തുന്നവര്‍ യാത്രയ്ക്ക് മുമ്പ് പിസിആര്‍ പരിശോധന നടത്തണം. ഒമാനില്‍ എത്തിയ ശേഷം വിമാനത്താവളത്തിലും ഇവര്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം. ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണം. ഈ കാലയളവില്‍ ഇലക്ട്രോണിക് ട്രാക്കിങ് ബ്രേസ്ലെറ്റ് ധരിക്കണം. സ്വദേശികള്‍ക്ക് വീടുകളില്‍ ക്വാറന്റീനില്‍ കഴിയാം. എന്നാല്‍ വിദേശികള്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ കഴിയണം. എട്ടാം ദിവസം വീണ്ടും പിസിആര്‍ പരിശോധന നടത്തുകയും വേണം.
🇸🇦സൗദിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ നല്‍കിയ അനുമതി പിന്‍വലിച്ചു.
✒️സൗദിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ നല്‍കിയ അനുമതി വിദ്യാഭ്യാസ മന്ത്രാലയം പിന്‍വലിച്ചു. വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. തവക്കല്‍നാ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് പരിശോധിക്കുന്നതിനായി കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ താല്‍ക്കാലിക അനുവാദം നല്‍കിയിരുന്നു.
ജാഗ്രതയോടെ പഠിക്കുക എന്ന സേവനം വഴി തവക്കല്‍നാ വെബില്‍ വിദ്യാര്‍ഥിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കുകയാണ് സ്‌കൂള്‍ ജീവനക്കാര്‍ ചെയ്യേണ്ടതെന്നും മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ഥികള്‍ തവക്കല്‍നാ സിസ്റ്റത്തില്‍ ലഭിക്കുന്ന സ്റ്റാറ്റസിന്റെ കോപ്പി സ്‌കൂളില്‍ കാണിക്കുകയോ ഓഫീസിലേക്ക് എസ്.എം.എസ് അയക്കുകയോ ചെയ്യണം. വിദ്യാര്‍ഥികളും രക്ഷിതാക്കളും ജീവനക്കാരും ഉള്‍പ്പെടെ ഒരാളും സ്‌കൂളുകളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ആരോഗ്യ സ്ഥിതി മോശമാകുമെന്ന് സംശയിക്കുന്നത് ഉള്‍പ്പെടെ നിര്‍ബന്ധിത സാഹചര്യത്തില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ സ്‌കൂളുകള്‍ക്ക് അനുവാദം നല്‍കാവുന്നതാണ്. ക്ലാസ് കഴിയുന്നത് വരെ സ്‌കൂള്‍ ഓഫീസില്‍ തന്നെ സൂക്ഷിക്കേണ്ടി വരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
🇴🇲24 മണിക്കൂറിനിടെ ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത് 61 പേര്‍ക്ക് മാത്രം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 9 പേരെ.
✒️ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 61 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു കൊവിഡ് മരണം മാത്രമാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 3,02,300 പേര്‍ക്കാണ്. ഇവരില്‍ 2,91,904 പേരും ഇതിനോടകം രോഗമുക്തരായി. 4,064 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്‍ടമായത്. 96.6 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്‍പത് കൊവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവര്‍ ഉള്‍പ്പെടെ 112 പേര്‍ ഇപ്പോള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 54 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളിലുള്ളത്.
🇦🇪അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ 'ഗ്രീന്‍ ലിസ്റ്റ്' പരിഷ്‍കരിച്ചു.
🇦🇪അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ 'ഗ്രീന്‍ ലിസ്റ്റ്' പരിഷ്‍കരിച്ചു.
✒️അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക അബുദാബി മീഡിയ ഓഫീസ് പുറത്തുവിട്ടു. സെപ്‍റ്റംബര്‍ ഒന്ന് യുഎഇ സമയം രാത്രി 12 മണി മുതല്‍ പുതിയ പട്ടിക നിലവില്‍ വരും. ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ അബുദാബിയില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അല്‍ബേനിയ, അര്‍മേനിയ, ഓസ്ട്രേലിയ, ഓസ്ട്രിയ, ബഹ്‌റൈന്‍, ബെല്‍ജിയം, ഭൂട്ടാന്‍, ബ്രൂണെ, ബള്‍ഗേറിയ, കാനഡ, ചൈന, കൊമോറോസ്, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്റ്, ജര്‍മ്മനി, ഗ്രീസ്, ഹോങ്കോങ്, ഹംഗറി, ഇറ്റലി, ജപ്പാന്‍, ജോര്‍ദാന്‍, കുവൈത്ത്, കിര്‍ഗിസ്ഥാന്‍, ലക്സംബര്‍ഗ്, മാല്‍ദീവ്സ്, മാള്‍ട്ട, മൗറീഷ്യസ്, മല്‍ഡോവ, മൊണാകോ, നെതര്‍ലന്‍ഡ്, ന്യൂസീലന്റ്, നോര്‍വെ, ഒമാന്‍, പോളണ്ട്, പോര്‍ച്ചുഗല്‍, ഖത്തര്‍, അയര്‍ലാന്‍ഡ്, റൊമാനിയ, സാന്‍ മറിനോ, സൗദി അറേബ്യ, സെര്‍ബിയ, സീഷ്യെല്‍സ്, സിംഗപ്പൂര്‍, സ്ലൊവാക്യ, സ്ലൊവേനിയ, സൗത്ത് കൊറിയ, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, തായ്‍വാന്‍, താജികിസ്ഥാന്‍, തുര്‍ക്മെനിസ്ഥാന്‍, ഉക്രൈന്‍ എന്നീ രാജ്യങ്ങളാണ് നിലവില്‍ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അബുദാബിയില്‍ എത്തിയ ശേഷം നിര്‍ബന്ധിത ക്വാറന്റീനില്‍ ഇളവ് ലഭിക്കും. ഇവര്‍ വിമാനത്താവളത്തില്‍ വെച്ച് പി.സി.ആര്‍ പരിശോധന നടത്തിയാല്‍ മതിയാവും. അതേസമയം കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച് 28 ദിവസമെങ്കിലും പൂര്‍ത്തിയായവര്‍ക്ക് അബുദാബിക്കും, ബഹ്‌റൈന്‍, ഗ്രീസ്, സെര്‍ബിയ,സീഷ്യെല്‍സ് എന്നീ രാജ്യങ്ങള്‍ക്കുമിടയില്‍ യാത്ര ചെയ്യുമ്പോള്‍ ക്വാറന്റീന്‍ ആവശ്യമില്ല.
🇴🇲ഒമാൻ: പൊതു, സ്വകാര്യ സ്ഥാപനങ്ങൾ, മാളുകൾ തുടങ്ങിയ ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് വാക്സിനേഷൻ നിർബന്ധം.
✒️രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങൾ, മാളുകൾ തുടങ്ങിയ ഏതാനം ഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി നിയന്ത്രിക്കാനുള്ള ഒമാൻ സുപ്രീം കമ്മിറ്റിയുടെ തീരുമാനം ഇന്ന് (2021 സെപ്റ്റംബർ 1, ബുധനാഴ്ച്ച) മുതൽ പ്രാബല്യത്തിൽ വരും. ഇത് സംബന്ധിച്ച സ്ഥിരീകരണം ഓഗസ്റ്റ് 31-ന് രാത്രി ഒമാൻ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ നൽകിയിട്ടുണ്ട്.
ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 19-ന് വൈകീട്ട് ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് രാജ്യത്തെ ഏതാനം പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി നിയന്ത്രിക്കാൻ തീരുമാനിച്ചത്. ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ, 2021 സെപ്റ്റംബർ 1 മുതൽ ഒമാനിൽ താഴെ പറയുന്ന ഇടങ്ങളിലേക്ക് വാക്സിനെടുത്തവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുന്നത്:
സർക്കാർ സ്ഥാപനങ്ങൾ.
സ്വകാര്യ സ്ഥാപനങ്ങൾ.
ഷോപ്പിംഗ് മാളുകൾ.
റെസ്റ്ററന്റുകൾ.
മറ്റു വാണിജ്യ സ്ഥാപനങ്ങൾ.
സാംസ്‌കാരിക ചടങ്ങുകൾ, കായികവിനോദങ്ങൾ, മറ്റു കൂട്ടായ പ്രവർത്തനങ്ങൾ.
ഇത്തരം ഇടങ്ങളുമായി ബന്ധപ്പെട്ട അധികാരികൾക്കായിരിക്കും ഈ തീരുമാനം നടപ്പിലാക്കുന്നതിനുള്ള ചുമതലയെന്നും സുപ്രീം കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ, 2021 സെപ്റ്റംബർ 1 മുതൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ പേർക്കും COVID-19 വാക്സിനിന്റെ മുഴുവൻ ഡോസുകളും എടുത്തിരിക്കണം എന്ന വ്യവസ്ഥ ഏർപ്പെടുത്തുന്നതിനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
🇧🇭ബഹ്‌റൈൻ: സെപ്റ്റംബർ 3 മുതൽ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ മാറ്റം വരുത്തുന്നു; ഇന്ത്യയെ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കും.
✒️രാജ്യത്തേക്ക് നേരിട്ടുള്ള പ്രവേശനം അനുവദിക്കുന്നതിൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റിൽ 2021 സെപ്റ്റംബർ 3, വെള്ളിയാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ സിവിൽ ഏവിയേഷൻസ് അഫയേഴ്‌സ് അറിയിച്ചു. രാജ്യത്തെ നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്, ഗവണ്മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവരുടെ നിർദ്ദേശങ്ങൾ പ്രകാരമാണ് ഈ തീരുമാനം.
ഓഗസ്റ്റ് 31-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം സെപ്റ്റംബർ 3 മുതൽ അഞ്ച് രാജ്യങ്ങളെക്കൂടി റെഡ് ലിസ്റ്റിലേക്ക് ഉൾപ്പെടുത്തുന്നതിനും, ഇന്ത്യ ഉൾപ്പടെ നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കുന്നതിനും ബഹ്‌റൈൻ സിവിൽ ഏവിയേഷൻസ് അഫയേഴ്‌സ് തീരുമാനിച്ചിട്ടുണ്ട്.
നിലവിൽ റെഡ് ലിസ്റ്റിൽ ഉൾപ്പെടുന്ന രാജ്യങ്ങൾക്ക് പുറമെ സെപ്റ്റംബർ 3 മുതൽ ബോസ്നിയ ഹെർസഗോവിന, സ്ലോവേനിയ, എത്യോപ്യ, കോസ്റ്റാറിക്ക, ഇക്കഡോർ എന്നീ രാജ്യങ്ങളെയാണ് ബഹ്‌റൈൻ റെഡ് ലിസ്റ്റിലേക്ക് ഉൾപ്പെടുത്തുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ, പനാമ, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നീ രാജ്യങ്ങളെ റെഡ് ലിസ്റ്റ് പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതാണ്.
സെപ്റ്റംബർ 3 മുതൽ താഴെ പറയുന്ന രാജ്യങ്ങളെയാണ് ബഹ്‌റൈൻ റെഡ് ലിസ്റ്റ് രാജ്യങ്ങളായി കണക്കാക്കുന്നത്:
ശ്രീലങ്ക
ബംഗ്ലാദേശ്
നേപ്പാൾ
വിയറ്റ്നാം
മൊസാമ്പിക്
മ്യാന്മാർ
സിംബാംവെ
മംഗോളിയ
നമീബിയ
മെക്സിക്കോ
ടുണീഷ്യ
ഇറാൻ
സൗത്ത് ആഫ്രിക്ക
ഇന്തോനേഷ്യ
ഇറാക്ക്
ഫിലിപ്പീൻസ്
മലേഷ്യ
ഉഗാണ്ട
ജോർജിയ
ഉക്രൈൻ
മലാവി
ബോസ്നിയ ഹെർസഗോവിന
സ്ലോവേനിയ
എത്യോപ്യ
കോസ്റ്റാറിക്ക
ഇക്കഡോർ
റെഡ് ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് ബഹ്റൈനിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് ഏർപ്പെടുത്തിയിരുന്ന PCR ടെസ്റ്റ് ഒഴിവാക്കുമെന്നും സിവിൽ ഏവിയേഷൻ അഫയേഴ്‌സ് അറിയിച്ചിട്ടുണ്ട്.
റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് യാത്രചെയ്യുന്നവരോ, 14 ദിവസത്തിനിടയിൽ ഈ രാജ്യങ്ങളിലൂടെ സഞ്ചരിച്ചവരോ ആയ യാത്രികർക്ക് ബഹ്റൈനിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. ബഹ്‌റൈൻ പൗരന്മാർ, ബഹ്‌റൈനിൽ റെസിഡൻസി വിസകളുള്ള പ്രവാസികൾ എന്നിവർക്ക് മാത്രമാണ് റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള ഈ വിലക്കിൽ ഇളവ് അനുവദിച്ചിട്ടുള്ളത്.
🇶🇦ഖത്തർ: 2021 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു.
✒️2021 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ പെട്രോളിയം അറിയിപ്പ് പുറത്തിറക്കി. ഈ അറിയിപ്പ് പ്രകാരം പ്രീമിയം, സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
2021 സെപ്റ്റംബർ മാസത്തിലെ ഖത്തറിലെ ഇന്ധന വില:
പ്രീമിയം പെട്രോൾ – ലിറ്ററിന് 2 റിയാൽ. (ഓഗസ്റ്റ് മാസത്തിൽ ലിറ്ററിന് 2.05 റിയാൽ)
സൂപ്പർ ഗ്രേഡ് പെട്രോൾ – ലിറ്ററിന് 2.05 റിയാൽ. (ഓഗസ്റ്റ് മാസത്തിൽ ലിറ്ററിന് 2.10 റിയാൽ)
ഡീസൽ – ലിറ്ററിന് 1.85 റിയാൽ. (ഓഗസ്റ്റ് മാസത്തിൽ ലിറ്ററിന് 1.95 റിയാൽ)
🇴🇲ഒമാൻ: 2021 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു.
✒️2021 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഒമാൻ മിനിസ്ട്രി ഓഫ് എനർജി ആൻഡ് മിനറൽസ് അറിയിപ്പ് പുറത്തിറക്കി. ഓഗസ്റ്റ് 31-നാണ് മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം സെപ്റ്റംബർ മാസത്തിലെ M95 പെട്രോൾ, ഡീസൽ വിലകൾ ഓഗസ്റ്റ് മാസത്തെ വിലയിൽ തന്നെ തുടരുന്നതാണ്. M91 പെട്രോൾ വിലയിൽ നേരിയ കുറവ് വരുന്നതാണ്.
VAT ഉൾപ്പടെ 2021 സെപ്റ്റംബർ മാസത്തെ ഒമാനിലെ ഇന്ധന വില:
M95 പെട്രോൾ – ലിറ്ററിന് 237 ബൈസ. (ഓഗസ്റ്റ് മാസത്തിൽ ലിറ്ററിന് 237 ബൈസ)
M91 പെട്രോൾ – ലിറ്ററിന് 226 ബൈസ. (ഓഗസ്റ്റ് മാസത്തിൽ ലിറ്ററിന് 227 ബൈസ)
ഡീസൽ – ലിറ്ററിന് 247 ബൈസ. (ഓഗസ്റ്റ് മാസത്തിൽ ലിറ്ററിന് 247 ബൈസ)
🇧🇭ബഹ്‌റൈൻ: വിദേശത്ത് നിന്നെത്തുന്നവരിൽ നിന്നും 3 PCR ടെസ്റ്റുകൾക്കായി 36 ദിനാർ ഈടാക്കും.
✒️ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്നവരിൽ നിന്ന് മൂന്ന് PCR ടെസ്റ്റുകൾക്കായി 36 ദിനാർ ഈടാക്കുന്നതാണ്. ബഹ്റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് ബാധകമാക്കിയിട്ടുള്ള യാത്രാ നിബന്ധനകളിൽ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് മാറ്റങ്ങൾ വരുത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം.
ഓഗസ്റ്റ് 29 മുതൽ ബഹ്‌റൈനിലെത്തുന്ന മുഴുവൻ പേർക്കും രാജ്യത്ത് പ്രവേശിച്ച ഉടൻ ബഹ്‌റൈനിലെ വിമാനത്താവളത്തിൽ വെച്ചും, അഞ്ചാം ദിനത്തിലും, പത്താം ദിനത്തിലും മൂന്ന് തവണയായി PCR പരിശോധന നടത്തുമെന്ന് ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചിരുന്നു.
മൂന്ന് പരിശോധനകൾക്കും കൂടി 36 ദിനറാണ് യാത്രികർ നൽകേണ്ടി വരിക. യാത്രാ മാനദണ്ഡങ്ങൾ സംബന്ധിച്ചുള്ള ഈ മാറ്റങ്ങൾ BeAware Bahrain ആപ്പിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ആറ് വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ യാത്രികർക്കും ഈ തീരുമാനം ബാധകമാണ്.
🇶🇦ഖത്തറില്‍ ഫ്ലൂ വാക്‌സിന്‍ കുത്തിവെയ്പ്പ് ആരംഭിച്ചു.
✒️ഖത്തറില്‍ ഫ്ലൂ വാക്‌സിന്‍ കുത്തിവെയ്പ്പ് ആരംഭിച്ചു. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, പ്രാഥമിക ആരോഗ്യ പരിപാലന കോര്‍പ്പറേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇന്‍ഫ്‌ലുവെന്‍സ കുത്തിവെയ്പ്പ് കാംപയിന്‍ സംഘടിപ്പിക്കുന്നത്. ഇന്‍ഫ്‌ലുവന്‍സയും കൊവിഡും സമാന രോഗ ലക്ഷണങ്ങളുള്ളതും ശ്വാസകോശ സംബന്ധമായ അസുഖവും ആയതിനാല്‍ എല്ലാ ആളുകളെയും ഇന്‍ഫ്‌ലുവന്‍സയില്‍ നിന്ന് സംരക്ഷിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടത് പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
🇶🇦കോവിഡ് പ്രോട്ടോകോൾ ലംഘനം; ഖത്തറിൽ 254 പേരെ പിടികൂടി.
✒️ഖത്തറില്‍ കോവിഡ് നിയമലംഘനം നടത്തിയ 254 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 211 പേരാണ് പിടിയിലായത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 42 പിടികൂടിയിട്ടുണ്ട്. മൊബൈല്‍ ഫോണില്‍ ഇഹ് തിറാസ് ആപ്‌ളിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് ഒരാളും കസ്റ്റഡിയിലായി. ഖത്തറിലെ കോവിഡ് നിയന്ത്രണത്തിന്റേയും പ്രതിരോധത്തിന്റേയും സുപ്രധാനമായ ഇഹ് തിറാസ് ആപ്‌ളിക്കേഷന്‍ എല്ലാവരും ഡൗണ്‍ ലോഡ് ചെയ്യല്‍ നിര്‍ബന്ധമാണ് . ഇഹ് തിറാസില്‍ ആരോഗ്യ സ്റ്റാറ്റസ് പച്ചയുള്ളവര്‍ മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് നിയമം. പിടികൂടിയവരെയെല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.
🇦🇪അബുദാബി ബിഗ് ടിക്കറ്റിന്റെ ബിഗ് 10 മില്യന്‍ നറുക്കെടുപ്പ്; വിജയികളെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനങ്ങൾ.
✒️അബുദാബി ബിഗ് ടിക്കറ്റിന്റെ ബിഗ് 10 മില്യന്‍ നറുക്കെടുപ്പിൽ വിജയികളെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനങ്ങളാണ്. നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനം ഒരു കോടി ദിര്‍ഹം (19.8 കോടി ഇന്ത്യന്‍ രൂപ) ആണ് . രണ്ടാം സമ്മാനം നേടുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹവും ഒപ്പം ആറ് ക്യാഷ് പ്രൈസുകളും അടുത്ത നറുക്കെടുപ്പിലൂടെ പങ്കെടുക്കുന്ന ഭാഗ്യശാലികള്‍ക്ക് സ്വന്തമാക്കാം. കൂടാതെ ഡ്രീം കാര്‍ പ്രൊമോഷനിലൂടെ മെര്‍സിഡീസ് ബെന്‍സ് സി200 കൂപ്പെ കാറും സമ്മാനമായി ലഭിക്കും. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലും അല്‍ഐന്‍ വിമാനത്താവളത്തിലുമുള്ള ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ വഴിയോ അല്ലെങ്കില്‍ bigticket.ae എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായോ ടിക്കറ്റുകള്‍ സ്വന്തമാക്കാം.
രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങിയാല്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും എന്ന പ്രത്യേകതയും ഉണ്ട്. ഈ സെപ്തംബറില്‍ ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ കാര്‍ ടിക്കറ്റുകള്‍ക്കും ബൈ 2+1 പ്രൊമോഷന്‍ ലഭ്യമാണ്.
🇴🇲പ്രവേശനവിലക്ക് നീങ്ങി; ഒമാനിലേക്ക് പ്രവാസികൾ എത്തിത്തുടങ്ങി.
✒️നാലു മാസത്തോളം നീണ്ടുനിന്ന പ്രവേശനവിലക്കിന് ശേഷം ഒമാനിലേക്ക് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ എത്തിത്തുടങ്ങി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രവേശനവിലക്ക് അവസാനിച്ചത്. ഒമാൻ അംഗീകാരമുള്ള വാക്സിന്റെ 2 ഡോസ് സ്വീകരിച്ചവർക്ക് പ്രവേശനം ഉറപ്പാക്കാം. എട്ട് വാക്‌സിനുകള്‍ക്കാണ് ഒമാനില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. ഫൈസര്‍, മൊഡേണ, ആസ്ട്രാസെനക, കോവിഷീല്‍ഡ്, സ്പുട്‌നിക്, സിനോവാക്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, സിനോഫാം എന്നിവയാണ് അംഗീകൃത വാക്സിനുകൾ. സാധുവായ റെസിഡന്റ് വിസക്കാര്‍ക്ക് പുറമെ എക്‌സ്പ്രസ്, സന്ദര്‍ശക വിസകളുള്ളവര്‍ക്കും യാത്രാനുമതി ലഭിക്കും.
നിബന്ധനകൾ:
യാത്രക്കാര്‍ രാജ്യലെത്തുന്നതിന് 14 ദിവസം മുമ്പ് രണ്ടാമത്തെ ഡോസ് സ്വീകരിച്ചിരിക്കണം.
72 മണിക്കൂര്‍ സമയത്തിനിടയിലെ പി.സി.ആര്‍ പരിശോധനാ ഫലം കൈവശമുള്ളവര്‍ക്ക് സമ്പര്‍ക്ക വിലക്കില്‍ നിന്ന് ഇളവ് ലഭിക്കും.
ഒമാനില്‍ നിന്ന് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും വരാം. എന്നാല്‍ ഇവര്‍ക്ക് ഒമാനിലെത്തിയ ശേഷം പി.സി.ആര്‍ പരിശോധനയും ഒരാഴ്ചത്തെ സമ്പര്‍ക്കവിലക്കും എട്ടാമത്തെ ദിവസം പി.സി.ആര്‍ പരിശോധനയുമുണ്ടാകും. കൂടാതെ ഒമാനിലെത്തി വെകാതെ രണ്ടാമത്തെ ഡോസ് എടുക്കുകയും വേണം.
പി.സി.ആര്‍ പരിശോധന നടത്താതെ ഒമാനിലെത്തുന്നവരും വിമാനത്താവളത്തില്‍ പി.സി.ആര്‍ പരിശോധനക്ക് വിധേയമാവുകയും തറാസുദ് പ്ലസ് ബ്രേസ്‌ലെറ്റ് ധരിച്ച് നെഗറ്റിവ് റിസല്‍ട്ട് വരുന്നതുവരെ സമ്പര്‍ക്ക വിലക്കില്‍ കഴിയുകയും വേണം. പോസിറ്റിവ് ആയാല്‍ 10 ദിവസമാണ് സമ്പര്‍ക്ക വിലക്ക്.
ക്യു.ആര്‍ കോഡുള്ള വാക്‌സിന്‍, പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റുകളും യാത്രക്കാരുടെ കൈവശം ഉണ്ടായിരിക്കണം. കൊവിഡ് വന്ന് ഭേദമായവര്‍ക്കും ഐസൊലേഷന്‍ തെളിവുകള്‍ കാണിച്ചാല്‍ ഐസൊലേഷനില്‍നിന്ന് ഇളവു ലഭിക്കും.
🇧🇭ഇന്ത്യയെ റെഡ് ലിസ്റ്റ് പട്ടികയിൽ നിന്നൊഴിവാക്കി ബഹ്‌റൈൻ ; പ്രവാസികൾക്ക് തിരിച്ചെത്താം.
✒️ഇന്ത്യ ഉള്‍പ്പെടെ നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്ന് ബഹ്‌റൈൻ ഒഴിവാക്കി. പുതിയ അറിയിപ് പ്രകാരം ഇന്ത്യയുൾപ്പടെയുള്ള നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റ് പട്ടികയില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു. അഞ്ച് രാജ്യങ്ങളെ റെഡ്പു പട്ടികയിൽ തുതായി ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യക്ക് പുറമേ പാകിസ്താന്, പനാമ, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവയാണ് പട്ടികയില്‍നിന്ന് ഒഴിവായ മറ്റ് രാജ്യങ്ങള്‍. സിവില്‍ ഏവിഷേയന്‍ അഫയേഴ്സാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സെപ്റ്റംബര് മൂന്നിന് പ്രാബല്യത്തില്‍ വരും. 25 രാജ്യങ്ങളാണ് ഇപ്പോള്‍ റെഡ്ലിസ്റ്റ് പട്ടികയില്‍ ഉള്ളത്.അതേസമയം, റെഡ്ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് നിലവിലുള്ള നിബന്ധനകള്‍ ബാധകമായിരിക്കും.
ബോസ്നിയ ഹെര്‍സഗോവിന, സ്ലൊവേനിയ, എത്യോപ്യ, കോസ്റ്റാറിക്ക, ഇക്വഡോര്‍ എന്നീ രാജ്യങ്ങളാണ് പുതുതായി റെഡ്ലിസ്റ്റില്‍ ഉള്‍പ്പെട്ടത്.വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ബഹ്റൈന്‍ അംഗീകരിച്ചിട്ടുള്ള രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള കോവിഡ് ടെസ്റ്റ് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും.
🇶🇦ഖത്തർ- ഇന്ത്യ എയർ ബബിൾ കരാർ നീട്ടി.
✒️ഖത്തർ- ഇന്ത്യ എയർ ബബിൾ കരാർ നീട്ടി. സെപ്റ്റംബറിലേക്ക് കരാർ നീട്ടിയതായാണ് ഇന്ത്യൻ എംബസി അറിയിച്ചിരിക്കുന്നത്.
യാത്രക്കാര്‍ക്ക് നേരിട്ടുള്ള യാത്ര ഉറപ്പാക്കുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എയര്‍ ബബ്ള്‍ കരാര്‍ ഏര്‍പ്പെടുത്തിയതിന് ഇന്ത്യയ്ക്കും ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്കും ഇന്ത്യന്‍ എംബസി നന്ദി പറഞ്ഞു.
കാര്‍ഗോ ഫ്ളൈറ്റുകള്‍, തിരഞ്ഞെടുത്ത രാജ്യങ്ങളുമായുള്ള ഉഭയകക്ഷി എയര്‍ ബബ്ള്‍ കരാറുകള്‍ക്ക് കീഴിലുള്ള വിമാനങ്ങള്‍ എന്നിവ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ഡി.ജി.സി.എ അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വാണിജ്യ വിമാനങ്ങളുടെ വിലക്ക് സെപ്റ്റംബര്‍ 30 വരെ നീട്ടിയതായി ഇന്ത്യന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
🇶🇦ഖത്തറില്‍ ഇന്ന് 166 പേര്‍ക്ക് കൊവിഡ്; 240 പേര്‍ക്ക് രോഗമുക്തി.
✒️ഖത്തറില്‍ ഇന്ന് 166 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്.
110 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 240 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 229,763 ആയി. രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ കൊവിഡ് മരണ നിരക്ക് 602 ആണ്. 2,545 പേരാണ് നിലവില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്.
🇦🇪കോവിഡ്: യുഎഇയില്‍ ഇന്ന് സ്ഥിരീകരിച്ചത് 985 കേസുകള്‍.
✒️ഇന്ന് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തത് 985 പുതിയ കോവിഡ് കേസുകള്‍. 1526 പേര്‍ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രണ്ടു പേര്‍ക്കാണ് ബുധനാഴ്ച്ച കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്.
719,355 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,06,644 പേര്‍ രോഗമുക്തി നേടി. 2036 പേര്‍ കോവിഡിനെ തുടര്‍ന്ന് മരണമടഞ്ഞു. 10,668 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ന് 2,59,569 പരിശോധനകളാണ് യുഎഇയില്‍ നടത്തിയത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സര്‍ക്കാര്‍ 65719 കോവിഡ് ഡോസുകളാണ് വിതരണം ചെയ്തത്. ആകെ 18,240,713 ഡോസുകളാണ് യുഎഇയില്‍ ഇതുവരെ വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
🇰🇼കുവൈത്തില്‍ വിമാനത്താവളത്തിന്റെ പ്രതിദിന യാത്രക്കാരുടെ ശേഷി വര്‍ധിപ്പിച്ചു; 10,000 ആയി ഉയര്‍ത്തി.
✒️കുവൈത്തിൽ വിമാനത്താവളത്തിന്റെ പ്രതിദിന യാത്രക്കാരുടെ ശേഷി ഉയർത്തുന്നതിന് ക്യാബിനറ്റ് യോഗത്തിൽ തീരുമാനിച്ചു. നിലവിലുള്ള 7,500 ൽ നിന്നും 10,000 ആയി ഉയർത്തുന്നതിനാണ് ക്യാബിനറ്റ് തീരുമാനിച്ചത്. ഇതനുസരിച്ചു ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ക്വാട്ട നിശ്ചയിച്ചു. പ്രതിവാരം 760 യാത്രക്കാർക്ക് ഇന്ത്യയിൽ നിന്നും കുവൈത്തിലേക്ക് പ്രവേശിക്കാം.
കുവൈത്ത് വിമാന കമ്പനികളായ കുവൈത്ത് എയർവേസിന് പ്രതിവാരം 230 യാത്രക്കാരെയും ജസ്സീറ എയർവേസിന് 150 യാത്രക്കാരെയും പ്രതിവാരം അനുവദിക്കും. ഇന്ത്യൻ വിമാന കമ്പനികൾക്കും പ്രതിവാരം 380 യാത്രക്കാരെ അനുവദിക്കുന്നതിനുമാണ് തീരുമാനം. ഇതു സംബന്ധിച്ച ഔദ്യോഗിക വിഞ്ജാപനം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായും പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ, സർവിസ് ആരംഭിക്കുന്ന തീയതി വ്യോമയാന വകുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യൻ വ്യോമയാന വകുപ്പുമായി കുവൈത്ത് അധികൃതർ ചർച്ചകൾ ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.
🇰🇼ഒക്ടോബർ മൂന്നുമുതൽ ഹൈവേകളിൽ ഡെലിവറി ബൈക്കുകൾക്ക് വിലക്ക്.
✒️ഒക്ടോബർ മൂന്നുമുതൽ കുവൈത്തിലെ പ്രധാന റോഡുകളിൽ ഫുഡ് ഡെലിവറി ബൈക്കുകൾക്ക് വിലേക്കർപ്പെടുത്തി. ട്രാഫിക് ആൻഡ് ഓപറേഷൻ അഫയേഴ്സ് അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗ് അറിയിച്ചതാണിത്.
ഫസ്റ്റ് റിങ് റോഡ്, ഫോർത്ത് റിങ് റോഡ്, ഫിഫ്ത് റിങ് റോഡ്, സിക്‌സ്ത് റിങ് റോഡ്, സെവൻത് റിങ് റോഡ്, 30ാം നമ്പർ കിങ് അബ്ദുൽ അസീസ് റോഡ്, 40ാം നമ്പർ കിങ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡ്, 50ാം നമ്പർ കിങ് ഫൈസൽ ബിൻ അബ്ദുൽ അസീസ് റോഡ്, 60ാം നമ്പർ ഗസ്സാലി റോഡ്, ജഹ്റ റോഡ്, ജമാൽ അബ്ദുൽ നാസർ റോഡ് (മേൽപാലം), ശൈഖ് ജാബിർ പാലം എന്നീ റോഡുകളിലാണ് വിലക്ക് ഏർപ്പെടുത്തിയത്.
തീരുമാനമെടുക്കുന്നതിനു മുന്നോടിയായി ഫെഡറേഷൻ ഓഫ് ഡെലിവറി കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും റോഡുകളിലെ ഡെലിവറി ബൈക്കുകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
ഡെലിവറി ബൈക്കുകളുടെ ബോക്സുകൾക്ക് പിന്നിൽ റിഫ്ലക്റ്റിവ് ലൈറ്റ് സ്ട്രിപ്പുകൾ സ്ഥാപിക്കാനും ആക്സസറി ബോക്സിൽ ലൈറ്റുകൾ സ്ഥാപിക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്. പ്രധാന റോഡുകളിൽ വിലക്ക് ഏർപ്പെടുത്തിയതിൽ കഫേ ഉടമകളുടെ യൂനിയനും ഡെലിവറി കമ്പനികൾക്കും പ്രതിഷേധമുണ്ട്.
അതേസമയം, ഗതാഗത വകുപ്പിെൻറ തീരുമാനം അനുസരിക്കുമെന്നും അവർ വ്യക്തമാക്കി. തീരുമാനം നടപ്പാക്കിയാൽ കമ്പനികളുടെ ലാഭത്തിൽ 80 ശതമാനം ഇടിവുണ്ടാകുമെന്നാണ് അവർ പറയുന്നത്. ബൈക്ക് അപകടങ്ങൾ പത്തുവർഷത്തിനിടെ കുത്തനെ ഉയർന്നിട്ടുണ്ട്.
ഡെലിവറി മോട്ടോർ ബൈക്ക് ഒാടിക്കുന്നവർ റോഡുകളിൽ സുരക്ഷയും നിയമങ്ങളും പാലിക്കുന്നില്ലെന്ന് ആരോപണമുണ്ട്. ട്രാക്ക് തെറ്റിക്കുന്നതും അമിത വേഗത്തിൽ പായുന്നതും അപകടത്തിനു കാരണമാകുന്നു.
എന്നാൽ, മറ്റു വാഹനങ്ങൾ ഉണ്ടാക്കുന്നതിനേക്കാൾ കുറവാണ് ബൈക്ക് അപകടങ്ങൾ എന്ന് യൂനിയൻ ചൂണ്ടിക്കാട്ടുന്നു.
0 Comments