🇸🇦സൗദിയില്‍ കൊവിഡ് കേസുകളില്‍ നേരിയ വര്‍ധന.
🇦🇪ഷഹീന്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം യുഎഇയില്‍ അവസാനിച്ചതായി അധികൃതര്‍.
🇶🇦ഖത്തറില്‍ രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി നിബന്ധനകളോടെ അംഗീകാരം.
🇦🇪ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 20 കോടി നേടിയ മലയാളിയെ കണ്ടെത്തി.
🇦🇪യുഎഇയില്‍ 189 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം.
🇶🇦ഖത്തറിലേക്ക് വിസിറ്റ് വിസയില്‍ കുട്ടികള്‍ക്കും യാത്രാനുമതി.
📲ഗ്ലോബൽ വില്ലേജ്: മൊബൈൽ ആപ്പിലൂടെ ടിക്കറ്റെടുക്കുന്നവർക്ക് പ്രത്യേക ഇളവ്.
🇴🇲ഒമാൻ: ഷഹീൻ ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള പ്രഭാവം അവസാനിച്ചു; സ്ഥാപനങ്ങൾക്ക് വിദൂര സമ്പ്രദായത്തിലുള്ള പ്രവർത്തനം തുടരാൻ അനുമതി.
🇶🇦ഖത്തർ: ഗ്രീൻ പട്ടിക വിപുലീകരിച്ചു; യാത്രാ നിബന്ധനകളിൽ മാറ്റം വരുത്തുന്നു.
🇸🇦സൗദി: ഒക്ടോബർ 10 മുതൽ രോഗപ്രതിരോധശേഷിയാർജ്ജിച്ചതായുള്ള സ്റ്റാറ്റസ് രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് മാത്രം.
🇸🇦സൗദി: ഒക്ടോബർ 8 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി.
🇰🇼കുവൈറ്റ്: വിദ്യാലയങ്ങളിൽ നേരിട്ടുള്ള പഠനം പുനരാരംഭിച്ചു.
🇰🇼കോവിഡ് നിയമലംഘനം; കുവൈത്തിൽ എണ്ണായിരത്തോളം പേര്‍ക്കെതിരെ നടപടിക്കൊരുങ്ങി അധികൃതർ.
🇰🇼താമസ രേഖകളുടെ കാലാവധി കഴിഞ്ഞ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും വാക്സിനെടുക്കാം.
🇶🇦ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്ക് ഒക്ടോബര്‍ 6 മുതല്‍ 2 ദിവസത്തെ ക്വാറന്റീന്‍; വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്കും വരാം.
🇸🇦സൗദിയിൽ പരിശോധന ശക്തമാക്കി മന്ത്രാലയങ്ങൾ; സ്വദേശിവൽക്കരണവും ബിനാമി വിരുദ്ധ നടപടികളും കടുപ്പിക്കുന്നു
വാർത്തകൾ വിശദമായി
🇸🇦സൗദിയില്‍ കൊവിഡ് കേസുകളില്‍ നേരിയ വര്‍ധന.
✒️സൗദി അറേബ്യയില്‍(Saudi Arabia) പ്രതിദിനം റിപ്പോര്‍ട്ട ചെയ്യുന്ന കൊവിഡ്(covid) കേസുകളില്‍ നേരിയ വര്‍ധന. വീണ്ടും അമ്പതിന് മുകളിലായി പുതിയ കേസുകളുടെ എണ്ണം. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്കില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 53 ആണ്. രോഗബാധിതരില്‍ 40 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്താകെ ഇന്ന് മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,47,315 ആയി. ഇതില്‍ 5,36,370 പേരും സുഖം പ്രാപിച്ചു. ആകെ 8,727 പേര്‍ മരിച്ചു. ബാക്കി ചികിത്സയിലുള്ളവരില്‍ 175 പേര്‍ക്ക് മാത്രമാണ് ഗുരുതര സ്ഥിതി. ഇന്ന് 47,386 പി.സി.ആര്‍ പരിശോധനയാണ് നടന്നത്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്ത് വാക്‌സിനേഷന്‍ 42,517,152 ഡോസ് കവിഞ്ഞു. ഇതില്‍ 23,480,245 എണ്ണം ആദ്യ ഡോസ് ആണ്. 19,036,907 എണ്ണം സെക്കന്‍ഡ് ഡോസും. 1,660,648 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 13, ജിദ്ദ 9, ബുറൈദ 2, ജീസാന്‍ 2, ദമ്മാം 2, അല്‍കാമില്‍ 2, മറ്റ് 20 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.
🇦🇪ഷഹീന്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം യുഎഇയില്‍ അവസാനിച്ചതായി അധികൃതര്‍.
✒️ഷഹീന്‍ ചുഴലിക്കാറ്റിന്റെ(cyclone Shaheen) സ്വാധീനം യുഎഇയില്‍(UAE) അവസാനിച്ചതായി നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റി(എന്‍സിഇഎംഎ) തിങ്കളാഴ്ച അറിയിച്ചു. ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന അടിയന്തര സാഹര്യങ്ങളെ നേരിടാന്‍ ഫെഡറല്‍, പ്രാദേശിക അധികൃതര്‍ പൂര്‍ണ സജ്ജമാണ്.
ഷഹീന്‍ ചുഴലിക്കാറ്റ് ദുര്‍ബലപ്പെട്ട് ന്യൂനമര്‍ദ്ദമായി മാറി തെക്കോട്ട് നീങ്ങുകയാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. യുഎഇയുടെ ചില ഭാഗങ്ങളില്‍ മഴയും, ഉയര്‍ന്ന തിരമാലകളും ശക്തമായ പൊടിക്കാറ്റും ഉണ്ടായി. ഒമാന്‍ കടലില്‍ നിന്ന് 8-9 അടി ഉയരത്തില്‍ തിരമാലകളുയരുകയും കടല്‍ പരുക്കനാകുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ കിഴക്കന്‍ തീരത്ത് അഞ്ച് അടി ഉയരെ തിരമാലകള്‍ എത്തി. അറേബ്യന്‍ 5-7 അടി ഉയരത്തിലാണ് തിരമാലകള്‍. അധികൃതരുടെ അറിയിപ്പുകള്‍ പിന്തുടരാനും ഏതെങ്കിലും തരത്തില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ അറിയിക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
🇶🇦ഖത്തറില്‍ രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി നിബന്ധനകളോടെ അംഗീകാരം.
✒️രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക്(covid vaccine) കൂടി നിബന്ധനകളോടെ അംഗീകാരം നല്‍കി ഖത്തര്‍(Qatar). സ്പുട്‌നിക്(Sputnik), സിനോവാക്(Sinovac) വാക്‌സിനുകള്‍ക്കാണ് പുതിയതായി നിബന്ധനകളോടെ അംഗീകാരം നല്‍കിയത്.
ഇതുവരെ സിനോഫാം വാക്‌സിന് മാത്രമായിരുന്നു നിബന്ധനകളോടെ അംഗീകാരം നല്‍കിയത്. ഈ പട്ടികയിലെ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ ഖത്തറിലേക്കുള്ള യാത്രയ്ക്ക് മുമ്പ് സെറോളജി ആന്റിബോഡി ടെസ്റ്റ് നടത്തി പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം കരുതണം. സ്പുട്‌നിക്, സിനോവാക്, സിനോഫാം വാക്‌സിനുകളുടെ രണ്ട് ഡോസ് സ്വീകരിച്ചതിന് പുറമെ ഖത്തര്‍ അംഗീകരിച്ച ഫൈസര്‍, മൊഡേണ വാക്‌സിനുകളുടെ ഒരു ഡോസ് കൂടി സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിവരാണെങ്കില്‍ ആന്റിബോഡി ടെസ്റ്റ് നടത്തേണ്ടതില്ല. ഫൈസര്‍, മൊഡേണ, ആസ്ട്രസെനക(കോവിഷീല്‍ഡ്/ ഓക്‌സ്ഫഡ്/ വാക്‌സെറിയ), ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ കൊവിഡ് വാക്‌സിനുകളാണ് നിബന്ധനകള്‍ ഇല്ലാതെ ഖത്തര്‍ അംഗീകരിച്ചിട്ടുള്ളത്.
അതേസമയം ഖത്തറിലേക്ക് വിസിറ്റ് വിസയില്‍ കുട്ടികള്‍ക്കും യാത്ര ചെയ്യാന്‍ അനുമതി നല്‍കി. ഇതനുസരിച്ച് വാക്‌സിന്‍ സ്വീകരിക്കാത്ത 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച മാതാപിതാക്കള്‍ക്കൊപ്പം ഖത്തറിലെത്താം. ഇന്ത്യയില്‍ നിന്ന് സന്ദര്‍ശക വിസയിലെത്തുന്ന 11 വയസ്സോ അതില്‍ താഴെയോ ഉള്ള കുട്ടികള്‍ക്കും പ്രവേശിക്കാം.
12 വയസ്സിന് മുകളിലുള്ളവര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ വിസിറ്റ് വിസയില്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല. സന്ദര്‍ശക വിസയിലെത്തുന്ന, ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനി മുതല്‍ രണ്ടു ദിവസം മാത്രമാകും ക്വാറന്റീന്‍. പുതുക്കിയ ഇളവുകള്‍ ഒക്ടോബര്‍ ആറിന് പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ പ്രാബല്യത്തില്‍ വരും.
🇦🇪ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 20 കോടി നേടിയ മലയാളിയെ കണ്ടെത്തി.
✒️അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒരു കേടി ദിര്‍ഹം(20 കോടി ഇന്ത്യന്‍ രൂപ) നേടിയ മലയാളിയെ കണ്ടെത്തി. ഞായറാഴ്ച നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയ കൊല്ലം സ്വദേശി നഹീല്‍ നിസാമുദ്ദീനെ നറുക്കെടുപ്പ് വേദിയില്‍ വെച്ച് ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാര്‍ഡ് വിളിച്ചെങ്കിലും ഇദ്ദേഹത്തെ ഫോണില്‍ ലഭിച്ചില്ല. പിന്നീട് നഹീലിന്റെ സഹപ്രവര്‍ത്തകന്റെ സഹായത്തോടെയാണ് സമ്മാനവിവരം ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ ഇദ്ദേഹത്തെ അറിയിച്ചത്.
നഹീലിനോടും സഹപ്രവര്‍ത്തകരോടും ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ സംസാരിച്ചിരുന്നു. ബിഗ് ടിക്കറ്റില്‍ വിജയിച്ചതിനെ കുറിച്ച് പറയാന്‍ വാക്കുകളില്ലെന്ന് അവര്‍ പ്രതികരിച്ചു. സഹപ്രവര്‍ത്തകരായ 40 പേര്‍ ചേര്‍ന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. ഇതില്‍ ഭൂരിഭാഗം പേരും സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നുവെന്നും അതിനാല്‍ തന്നെ സമ്മാനത്തുക എല്ലാവര്‍ക്കും വലിയ ആശ്വാസമാണെന്നും വിജയികള്‍ പറഞ്ഞു. ഒരേ സമയം ഒരുപാട് പേരുടെ ജീവിതമാണ് ഈ തുക മാറ്റി മറിക്കുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
'സമ്മാനവിവരം അറിഞ്ഞ് നിരവധി പേര്‍ വിളിച്ച് ടിക്കറ്റ് നമ്പര്‍ തെരഞ്ഞെടുത്തത് എങ്ങനെയെന്ന് ചോദിച്ചു. എന്നാല്‍ ഇതില്‍ രഹസ്യങ്ങളൊന്നുമില്ല. ദീര്‍ഘകാലമായി ബിഗ് ടിക്കറ്റ് വാങ്ങി വരികയായിരുന്നു. ഇപ്പോളാണ് ഞങ്ങളുടെ ഭാഗ്യം തെളിഞ്ഞത്. ബിഗ് ടിക്കറ്റില്‍ പങ്കെടുത്തു കൊണ്ടിരിക്കുക. എപ്പോള്‍ വേണമെങ്കിലും നിങ്ങളെ ഭാഗ്യം തേടിയെത്താം'- വിജയികള്‍ പറഞ്ഞു.
നഹീല്‍ സെപ്തംബര്‍ 26ന് വാങ്ങിയ 278109 എന്ന ടിക്കറ്റ് നമ്പരാണ് ഒന്നാം സമ്മാനാര്‍ഹമായത്. ഒന്നാം സമ്മാനത്തിന് പുറമെ മറ്റ് ഏഴ് ക്യാഷ് പ്രൈസുകളും ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് ലഭിച്ചു. കൂടാതെ ഡ്രീം കാര്‍ പ്രൊമോഷനിലൂടെ റേഞ്ച് റോവര്‍ കാറും ഒരു ഭാഗ്യശാലി സ്വന്തമാക്കി. ഇന്ത്യക്കാരനായ ഏഞ്ചലോ ഫെര്‍ണാണ്ടസ് വാങ്ങിയ 000176 എന്ന ടിക്കറ്റ് നമ്പരിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം നേടിയത്. സൗത്ത് കൊറിയയില്‍ നിന്നുള്ള ജയീന്‍ ലീയ്ക്ക് ആണ് ഒരു ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം ലഭിച്ചത്. 078322 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.
ഇന്ത്യയില്‍ നിന്നുള്ള മഞ്ജു തങ്കമണി മധു വാങ്ങിയ 145599 എന്ന ടിക്കറ്റ് നമ്പര്‍ നാലാം സമ്മാനമായ 90,000 ദിര്‍ഹത്തിന് അര്‍ഹമായി. ഫിലിപ്പീന്‍സ് സ്വദേശിയായ ജെഫ്രി പുമറേജ വാങ്ങിയ 013280 ടിക്കറ്റ് നമ്പരിന് അഞ്ചാം സമ്മാനമായ 80,000 ദിര്‍ഹം ലഭിച്ചു. ഇന്ത്യക്കാരനായ ഷാജിര്‍ ഷാജിര്‍ ജബ്ബാറിനാണ് ആറാം സമ്മാനമായ 70,000 ദിര്‍ഹം ലഭിച്ചത്. ഇദ്ദേഹം വാങ്ങിയ 141918 എന്ന ടിക്കറ്റ് നമ്പരിനാണ് സമ്മാനം. ഏഴാം സമ്മാനമായ 60,000 ദിര്‍ഹം ഇന്ത്യക്കാരനായ അന്‍സാര്‍ എം ജെ വാങ്ങിയ 218561 ടിക്കറ്റിനാണ്. ഇന്ത്യയില്‍ നിന്നു തന്നെയുള്ള ശ്യാംകുമാര്‍ പിള്ള വാങ്ങിയ 023270 എന്ന നമ്പരിലെ ടിക്കറ്റിന് എട്ടാം സമ്മാനമായ 50,000 ദിര്‍ഹം ലഭിച്ചു. ഇന്ത്യക്കാരനായ മുഹമ്മദ് ഹാസിം പരപ്പാറയാണ് ഡ്രീം കാര്‍ പ്രൊമോഷനില്‍ വിജയിച്ചത്. 029864 എന്ന ടിക്കറ്റ് നമ്പരിലൂടെ അദ്ദേഹത്തിന് റേഞ്ച് റോവര്‍ കാര്‍ ആണ് സമ്മാനമായി ലഭിച്ചത്.
ബിഗ് ടിക്കറ്റ് സീരീസ് 232നെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കുക. ഈ മാസം ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് കൈനിറയെ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. 1.5 കോടി ദിര്‍ഹം(30 കോടി ഇന്ത്യന്‍ രൂപ)ആണ് ഗ്രാന്റ് പ്രൈസായി ലഭിക്കുക. 10 ലക്ഷം ദിര്‍ഹം (രണ്ട് കോടി ഇന്ത്യന്‍ രൂപ)രണ്ടാം സമ്മാനവും വന്‍ തുകയുടെ മറ്റ് നാല് ക്യാഷ് പ്രൈസുകളും ഭാഗ്യശാലികള്‍ക്ക് ലഭിക്കും. ഇത്തവണ ഡ്രീം കാര്‍ പ്രൊമോഷന്‍ വിജയിക്ക് ലഭിക്കുന്നത് ബിഎംഡബ്ല്യൂ 420ഐ കാറാണ്.
നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങിയാല്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. ഇത്തവണബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ടിക്കറ്റുകള്‍ക്കും ബൈ 2 +1 പ്രൊമോഷന്‍ലഭ്യമാണ്.ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റിന് നികുതി ഉള്‍പ്പെടെ 150 ദിര്‍ഹമാണ് നിരക്ക്.അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലും അല്‍ഐന്‍ വിമാനത്താവളത്തിലുമുള്ള ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ വഴിയോ അല്ലെങ്കില്‍ www.bigticket.ae എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായോ ടിക്കറ്റുകള്‍ സ്വന്തമാക്കാം. ഈ മാസത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് വഴി ചിലപ്പോള്‍ കോടീശ്വരനാവാനുള്ള നിങ്ങളുടെ അവസരമായിരിക്കും തെളിയുക.
🇦🇪യുഎഇയില്‍ 189 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം.
✒️യുഎഇയില്‍ (United Arab Emirates) പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 200ല്‍ താഴെയായി. ഇന്ന് 189 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 287 പേരാണ് ഇന്ന് രോഗമുക്തരായത്.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,61,502 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 736,897 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 729,835 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,103 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 4,959 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. 8.51 കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളതെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ 42,884 ഡോസ് കൊവിഡ് വാക്‌സിന്‍ യുഎഇയില്‍ വിതരണം ചെയ്തു. ഇതുവരെ നല്‍കിയിട്ടുള്ള മൊത്തം ഡോസുകളുടെ എണ്ണം 20,164,365 ആയി.
🇶🇦ഖത്തറിലേക്ക് വിസിറ്റ് വിസയില്‍ കുട്ടികള്‍ക്കും യാത്രാനുമതി.
✒️ഖത്തറിലേക്ക് വിസിറ്റ് വിസയില്‍ കുട്ടികള്‍ക്കും യാത്ര ചെയ്യാന്‍ അനുമതി. ഇതനുസരിച്ച് വാക്‌സിന്‍ സ്വീകരിക്കാത്ത 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച മാതാപിതാക്കള്‍ക്കൊപ്പം ഖത്തറിലെത്താം. ഇന്ത്യയില്‍ നിന്ന് സന്ദര്‍ശക വിസയിലെത്തുന്ന 11 വയസ്സോ അതില്‍ താഴെയോ ഉള്ള കുട്ടികള്‍ക്കും പ്രവേശിക്കാം.
12 വയസ്സിന് മുകളിലുള്ളവര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ വിസിറ്റ് വിസയില്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല. സന്ദര്‍ശക വിസയിലെത്തുന്ന, ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനി മുതല്‍ രണ്ടു ദിവസം മാത്രമാകും ക്വാറന്റീന്‍. പുതുക്കിയ ഇളവുകള്‍ ഒക്ടോബര്‍ ആറിന് പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ പ്രാബല്യത്തില്‍ വരും.
കൊവിഡ് അപകടസാധ്യത കൂടിയ എക്‌സെപ്ഷണല്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. 11 വയസ്സുവരെയുള്ള കുട്ടികള്‍ക്കൊപ്പമെത്തുന്ന മാതാപിതാക്കളോ കുടുംബാംഗങ്ങളില്‍ ആരെങ്കിലും ഒരാളോ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം. ഖത്തറിലേക്കുള്ള യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് കൈവശം വേണം. ഖത്തറിലെത്തിയ ശേഷം 36 മണിക്കൂറിനുള്ളില്‍ പിസിആര്‍ പരിശോധന നടത്തുകയും വേണം. വാക്‌സിന്‍ എടുക്കാത്തതോ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തതോ ആയ ആളുകള്‍ക്ക് ഏഴു ദിവസമാണ് ഹോട്ടല്‍ ക്വാറന്റീന്‍.
📲ഗ്ലോബൽ വില്ലേജ്: മൊബൈൽ ആപ്പിലൂടെ ടിക്കറ്റെടുക്കുന്നവർക്ക് പ്രത്യേക ഇളവ്.
✒️2021 ഒക്ടോബർ 26 മുതൽ ആരംഭിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസണിൽ ഓൺലൈൻ സംവിധാനങ്ങളിലൂടെ 15 ദിർഹത്തിന് പ്രവേശന ടിക്കറ്റ് ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഗ്ലോബൽ വില്ലേജിന്റെ മൊബൈൽ ആപ്പ്, ഔദ്യോഗിക വെബ്സൈറ്റ് എന്നിവയിലാണ് 15 ദിർഹത്തിന് പ്രവേശന ടിക്കറ്റ് ലഭ്യമാക്കുന്നത്.
ഗ്ലോബൽ വില്ലേജ് വേദിയിലെ ഗേറ്റിൽ നിന്ന് ടിക്കറ്റ് എടുക്കുന്നവരിൽ നിന്ന് 20 ദിർഹം ഈടാക്കുന്നതാണ്. സന്ദർശകരിൽ ഓൺലൈൻ ടിക്കറ്റിന് കൂടുതൽ പ്രചാരം നൽകുന്നതിനായാണ് ഈ തീരുമാനം.
ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശിക്കുന്നതിനുള്ള ടിക്കറ്റുകൾ വാങ്ങുന്നതിന് പുറമെ, ഗ്ലോബൽ വില്ലേജിലെ വിവിധ സേവനങ്ങൾ നേടുന്നതിനും, ഗ്ലോബൽ വില്ലേജ് വേദിയിലെ വിവിധ ആകർഷണങ്ങളിലേക്കെത്തുന്നതിനുള്ള നിർദ്ദേശങ്ങൾ ലഭിക്കുന്നതിനും ഈ മൊബൈൽ ആപ്പ് ഉപയോഗിക്കാവുന്നതാണ്.
🇴🇲ഒമാൻ: ഷഹീൻ ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള പ്രഭാവം അവസാനിച്ചു; സ്ഥാപനങ്ങൾക്ക് വിദൂര സമ്പ്രദായത്തിലുള്ള പ്രവർത്തനം തുടരാൻ അനുമതി.
✒️ഷഹീൻ ചുഴലിക്കാറ്റിനെത്തുടർന്ന് ഒമാനിൽ നേരിട്ട് അനുഭവപ്പെട്ടിരുന്ന പ്രഭാവം അവസാനിച്ചതായി ഒമാൻ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഒക്ടോബർ 4 തിങ്കളാഴ്ച്ച വൈകീട്ട് ഒമാൻ സമയം 3.23-നാണ് ഒമാൻ വ്യോമയാന വകുപ്പ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയത്.
നിലവിൽ ന്യൂനമർദ്ദത്തിന്റെ കേന്ദ്രം സൗദി അതിർത്തിയോട് ചേർന്ന് തെക്ക് പടിഞ്ഞാറൻ അൽ ദഹിറാഹ് ഗവർണറേറ്റിലെത്തിയതായും, ഒമാനിൽ ഇതുമൂലം ഉണ്ടായിട്ടുള്ള സ്വാധീനം കുറയുന്നതായും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ഷഹീൻ ചുഴലിക്കാറ്റിനെത്തുടർന്ന് ഒമാനിൽ പതിനൊന്ന് പേർ മരണമടഞ്ഞതായി ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്.
സ്ഥാപനങ്ങൾക്ക് വിദൂര സമ്പ്രദായത്തിലുള്ള പ്രവർത്തനം തുടരാൻ അനുമതി
രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്ക് തങ്ങളുടെ ജീവനക്കാർക്ക് ആവശ്യമെങ്കിൽ വിദൂര സമ്പ്രദായത്തിൽ ജോലി ചെയ്യുന്നതിന് അനുമതി നൽകുന്നതിന് അനുവാദം നൽകിയതായി ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു. ഷഹീൻ ചുഴലിക്കാറ്റിനെത്തുടർന്ന് ഉണ്ടായിട്ടുള്ള വിവിധ പ്രതിസന്ധികൾ കണക്കിലെടുത്താണ് ഈ തീരുമാനം.
ഒക്ടോബർ 4 തിങ്കളാഴ്ച്ച വൈകീട്ട് ഒമാൻ സമയം 2.16-നാണ് തൊഴിൽ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയത്. ചുഴലിക്കാറ്റിനാൽ ബന്ധിക്കപ്പെട്ട ജീവനക്കാർക്ക് അവരുടെ സ്ഥിതിഗതികൾ മെച്ചപ്പെടുന്നത് വരെ തങ്ങളുടെ വീടുകളിൽ നിന്ന് ജോലി ചെയ്യുന്നതിന് അനുവദിക്കാൻ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരക്കാർക്ക് ആവശ്യമെങ്കിൽ ശമ്പളത്തോട് കൂടിയ അടിയന്തിര അവധി അനുവദിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
🇶🇦ഖത്തർ: ഗ്രീൻ പട്ടിക വിപുലീകരിച്ചു; യാത്രാ നിബന്ധനകളിൽ മാറ്റം വരുത്തുന്നു.
✒️ലോകരാജ്യങ്ങളെ COVID-19 സാഹചര്യങ്ങൾക്കനുസരിച്ച് തരം തിരിക്കുന്നതിൽ മാറ്റം വരുത്തുന്നതായും, ഇനി മുതൽ രാജ്യങ്ങളെ ഗ്രീൻ, റെഡ് എന്നിങ്ങനെ രണ്ടായി തരം തിരിക്കുമെന്നും ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2021 ഒക്ടോബർ 3-നാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഇതിന് പുറമെ ഇന്ത്യ ഉൾപ്പടെ ഒമ്പത് രാജ്യങ്ങളെ രോഗബാധയേൽക്കാൻ കൂടുതൽ സാധ്യതയുള്ള ‘ഹൈ റിസ്ക്’ എന്ന പ്രത്യേക പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്. 2021 ഒക്ടോബർ 6 മുതൽ ഈ പുതുക്കിയ യാത്രാ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുന്നതാണ്.
ഗ്രീൻ, റെഡ്, ഹൈ റിസ്ക് രാജ്യങ്ങളുടെ പുതുക്കിയ പട്ടിക താഴെ പറയുന്ന വിലാസങ്ങളിൽ ലഭ്യമാണ്:
ഗ്രീൻ പട്ടിക – https://covid19.moph.gov.qa/EN/Documents/PDFs/GREEN-LIST-COUNTRIES.pdf
റെഡ് പട്ടിക – https://covid19.moph.gov.qa/EN/Documents/PDFs/RED-LISTED-COUNTRIES.pdf
ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടിക – https://covid19.moph.gov.qa/EN/Documents/PDFs/HIGH-RISK-LIST-COUNTRIES.pdf
നിലവിൽ ഗ്രീൻ പട്ടികയിൽ 188 രാജ്യങ്ങളും, റെഡ് പട്ടികയിൽ 15 രാജ്യങ്ങളുമാണുള്ളത്. ഇന്ത്യക്ക് പുറമെ ഫിലിപ്പീൻസ്, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥാൻ, ഇൻഡോനേഷ്യ, കെനിയ, സുഡാൻ എന്നീ രാജ്യങ്ങളെയാണ് ‘ഹൈ റിസ്ക്’ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. https://covid19.moph.gov.qa/EN/travel-and-return-policy/Pages/default.aspx എന്ന വിലാസത്തിൽ ഖത്തറിലേക്കുള്ള യാത്രാ നിബന്ധനകളുടെ പൂർണ്ണ വിവരങ്ങൾ ലഭ്യമാണ്.
ഇന്ത്യ ഉൾപ്പടെയുള്ള ‘ഹൈ റിസ്ക്’ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഒക്ടോബർ 6 മുതൽ ബാധകമാകുന്ന പ്രവേശന നിബന്ധനകൾ:
പ്രവാസികൾക്കുള്ള നിർദ്ദേശങ്ങൾ:
ഖത്തർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചിട്ടുള്ള പ്രവാസികൾക്ക് 2 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ ഉണ്ടായിരിക്കുന്നതാണ്.
ഖത്തർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചിട്ടുള്ള പ്രവാസികൾ യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇവർക്ക് ഖത്തറിലെത്തിയ ശേഷം 36 മണിക്കൂറിനിടയിൽ ക്വാറന്റീൻ ചെയ്യുന്ന ഹോട്ടലിൽ നിന്ന് മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.
COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവർ, മുഴുവൻ ഡോസുകളും സ്വീകരിക്കാത്തവർ എന്നീ വിഭാഗങ്ങൾക്ക് ഏഴ് ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്.
COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവർ യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇവർക്ക് ഖത്തറിലെത്തിയ ശേഷം ആറാം ദിനത്തിൽ മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഇതിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക് ഏഴാം ദിനം ക്വാറന്റീൻ അവസാനിപ്പിക്കാവുന്നതാണ്.
സന്ദർശകർക്കുള്ള നിർദ്ദേശങ്ങൾ:
ഖത്തർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചിട്ടുള്ള സന്ദർശകർക്ക് 2 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ ഉണ്ടായിരിക്കുന്നതാണ്.
ഇവർ യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇവർക്ക് ഖത്തറിലെത്തിയ ശേഷം ക്വാറന്റീൻ ചെയ്യുന്ന ഹോട്ടലിൽ നിന്ന് മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.
വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത സന്ദർശകർക്ക് പ്രവേശനം നൽകുന്നതല്ല.
🇸🇦സൗദി: ഒക്ടോബർ 10 മുതൽ രോഗപ്രതിരോധശേഷിയാർജ്ജിച്ചതായുള്ള സ്റ്റാറ്റസ് രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് മാത്രം.
✒️രാജ്യത്ത് 2021 ഒക്ടോബർ 10 മുതൽ രണ്ട് ഡോസ് വാക്സിനെടുത്തവരെ മാത്രമാണ് രോഗപ്രതിരോധ ശേഷിയാർജ്ജിച്ചവരായി കണക്കാക്കുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ Tawakkalna ആപ്പിൽ ഉൾപ്പെടുത്തിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഒക്ടോബർ 3-ന് വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് 2021 ഒക്ടോബർ 10, ഞായറാഴ്ച്ച മുതൽ COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും എടുത്തിരിക്കണം എന്ന നിബന്ധന ഏർപ്പെടുത്താനുള്ള സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെ തുടർന്നാണ് Tawakkalna ആപ്പിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
COVID-19 വാക്സിൻ സ്വീകരിക്കുന്നതിൽ ഔദ്യോഗിക ഇളവുകൾ ലഭിച്ചിട്ടുള്ളവരെ മാത്രമാണ് ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. രാജ്യത്തെ പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം വ്യക്തികളുടെ വാക്സിനേഷൻ സ്റ്റാറ്റസ് അനുസരിച്ച് നിയന്ത്രിക്കുന്നതിനായി സൗദിയിൽ Tawakkalna ആപ്പാണ് ഉപയോഗിക്കുന്നത്.
“സമൂഹത്തിന്റെ സുരക്ഷയ്ക്കായി വ്യക്തികൾ COVID-19 വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പുകളും സ്വീകരിച്ചിരിക്കണമെന്നത് വളരെ പ്രധാനമാണ്. വൈറസിന്റെ വിവിധ വകഭേദങ്ങളിൽ നിന്ന് സുരക്ഷ ലഭിക്കുന്നതിനായി COVID-19 രോഗമുക്തി നേടുന്നവർ പോലും രണ്ട് ഡോസ് സ്വീകരിക്കേണ്ടതാണ്.”, സൗദി ആരോഗ്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദ് അൽ അലി ചൂണ്ടിക്കാട്ടി.
🇸🇦സൗദി: ഒക്ടോബർ 8 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി.
✒️ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഒക്ടോബർ 8 വരെ ഇടിയോട് കൂടിയ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി. 2021 ഒക്ടോബർ 4 മുതൽ ഒക്ടോബർ 8 വരെ സൗദിയുടെ വിവിധ ഇടങ്ങളിൽ ഇടിയും, മിന്നലോടും കൂടിയ കൊടുങ്കാറ്റ്, ശക്തമായ മഴ, കാറ്റ് എന്നിവ ഉണ്ടാകാനിടയുണ്ടെന്ന് സിവിൽ ഡിഫെൻസ് വ്യക്തമാക്കി.
റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്, മക്ക, അസിർ, നജ്‌റാൻ മുതലായ മേഖലകളിൽ ഇത് വെള്ളത്തിന്റെ കുത്തൊഴുക്കിന് കരണമാകാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഈസ്റ്റേൺ പ്രൊവിൻസിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വ, ബുധൻ ദിനങ്ങളിൽ റിയാദിന്റെ വിവിധ മേഖലകളിൽ മഴ ലഭിക്കുമെന്നും, മക്ക, അസിർ, നജ്‌റാൻ മേഖലകളിൽ ബുധൻ, വ്യാഴം ദിനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും സിവിൽ ഡിഫെൻസ്ചൂണ്ടിക്കാട്ടി.
സൗദി കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പുകളെ തുടർന്നാണ് സിവിൽ ഡിഫെൻസ് ഈ മുന്നറിയിപ്പുകൾ നൽകിയിട്ടുള്ളത്. വെള്ളപ്പൊക്കമുണ്ടാകാനിടയുള്ള പ്രദേശങ്ങൾ ഒഴിവാക്കാനും, ജാഗ്രത പുലർത്താനും സിവിൽ ഡിഫെൻസ് ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
🇰🇼കുവൈറ്റ്: വിദ്യാലയങ്ങളിൽ നേരിട്ടുള്ള പഠനം പുനരാരംഭിച്ചു.
✒️2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി 2021 ഒക്ടോബർ 3, ഞായറാഴ്ച്ച കുവൈറ്റിലെ പൊതു വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ തിരികെ പ്രവേശിച്ചു. ഏതാണ്ട് ഒരു വർഷത്തിലധികം നീണ്ട് നിന്ന ഇടവേളയ്ക്ക് ശേഷമാണ് പൊതുവിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള പഠനം പുനരാരംഭിക്കുന്നത്.
പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കിയിട്ടുള്ള മുൻകരുതൽ നടപടികൾ, സംവിധാനങ്ങൾ എന്നിവ പരിശോധിക്കുന്നതിനായി കുവൈറ്റ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. അലി അൽ മുദഫ് ആദ്യ ദിനം ഏതാനം വിദ്യാലയങ്ങളിൽ സന്ദർശനം നടത്തി.
പുതിയ അധ്യയന വർഷത്തിൽ അഞ്ച് ലക്ഷത്തോളം വിദ്യാർത്ഥികളാണ് കുവൈറ്റിലെ പൊതു വിദ്യാലയങ്ങളിലെത്തിയത്. കർശനമായ COVID-19 സുരക്ഷാ നടപടികളോടെയാണ് വിദ്യാലയങ്ങൾ തുറന്നിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, സ്‌കൂൾ ജീവനക്കാർ എന്നിവർക്ക് ആഴ്ച്ച തോറും നെഗറ്റീവ് PCR റിസൾട്ട് നിർബന്ധമാണ്. ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ള 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് PCR പരിശോധനയിൽ ഇളവ് നൽകിയിട്ടുണ്ട്.
വിദ്യാലയങ്ങളിലെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ഇൻഫോർമേഷൻ മന്ത്രാലയം എന്നിവരുമായി ചേർന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക ഒരു പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. കുവൈറ്റിലെ സ്വകാര്യ വിദ്യാലയങ്ങളുടെ പ്രവർത്തനം സെപ്റ്റംബർ 27 മുതൽ ആരംഭിച്ചിരുന്നു.
🇰🇼കോവിഡ് നിയമലംഘനം; കുവൈത്തിൽ എണ്ണായിരത്തോളം പേര്‍ക്കെതിരെ നടപടിക്കൊരുങ്ങി അധികൃതർ.
✒️കോവിഡ് നിയമലംഘനം നടത്തിയ എണ്ണായിരത്തോളം പേര്‍ക്കെതിരെ നടപടിക്കൊരുങ്ങി കുവൈത്ത് അധികൃതർ. ശ്ലോനിക് ആപ് വഴിയുള്ള നിര്‍ദേശങ്ങള്‍ ലംഘിക്കാത്തവർക്കെതിരെയാണ് നടപടി. ക്വാറന്റീനില്‍ ഇരിക്കുന്നവരെ ട്രാക്ക് ചെയ്യാനും നിര്‍ദേശങ്ങള്‍ നല്‍കാനുമാണ് പ്രധാനമായും ആപ്ലിക്കേഷന്‍ ഉപയോഗിച്ചിരുന്നത്. കുവൈത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ശ്ലോനിക് ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണ്.നിര്‍ദേശങ്ങള്‍ അവഗണിച്ച് യാത്രചെയ്തതിന് മാത്രം ആയിരത്തിലേറെ പേര്‍ നടപടി നേരിടും.
🇰🇼താമസ രേഖകളുടെ കാലാവധി കഴിഞ്ഞ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും വാക്സിനെടുക്കാം.
✒️താമസ രേഖകളുടെ കാലാവധി കഴിഞ്ഞ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ് വാക്‌സിൻ സ്വീകരിക്കാമെന്ന് കുവൈത്ത്. കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. മിശിരിഫിലെ വാക്സിനേഷന്‍ സെന്ററില്‍ ഏഴ് മുതല്‍ ഒന്‍പത് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 10 മണി മുതല്‍ ഉച്ചയ്‍ക്ക് ശേഷം രണ്ട് മണി വരെ വാക്സിന്‍ നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത് . പത്താം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചയ്‍ക്ക് ശേഷം രണ്ട് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയായിരിക്കും വാക്സിനെടുക്കാനുള്ള സമയം. കുട്ടികളെ വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാനും അവര്‍ക്ക് രണ്ടാമത്തെ ഡോസ് വാക്സിന്‍ ലഭ്യമാക്കാനും കുട്ടികളുടെ തിരിച്ചറിയല്‍ രേഖകളോ ജനന സര്‍ട്ടിഫിക്കറ്റോ കൊണ്ടു വരണമെന്നും കുവൈത്ത് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിപ്പില്‍ വ്യക്തമാക്കി.
🇶🇦ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്ക് ഒക്ടോബര്‍ 6 മുതല്‍ 2 ദിവസത്തെ ക്വാറന്റീന്‍; വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്കും വരാം.
✒️ഖത്തര്‍ യാത്രാ നയത്തില്‍ മാറ്റം വരുത്തി. ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ ക്വാറന്റീന്‍ നിബന്ധനകളില്‍ ഇളവ് നല്‍കിക്കൊണ്ടുള്ളതാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്. കുടുംബങ്ങള്‍ ഏറെ കാലമായി കാത്തിരിക്കുന്ന കുട്ടികള്‍ക്കുള്ള യാത്രാ ഇളവും ഇതില്‍ ഉള്‍പ്പെടുന്നു.
ഇതു പ്രകാരം ഒക്ടോബര്‍ 6ന് ഉച്ചയ്ക്ക് 2 മണി മുതല്‍ ഖത്തര്‍ റെസിഡന്റ് വിസയില്‍ വരുന്ന 12 വയസ്സും അതിന് മുകളിലുമുള്ള ഇന്ത്യക്കാര്‍ക്ക് രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ മതി. ഖത്തറിലെത്തി 36 മണിക്കൂറിനകം പിസിആര്‍ പരിശോധന നടത്തും. ഖത്തറിന് പുറത്ത് നിന്ന് വാക്‌സിനെടുത്തവര്‍ ആണെങ്കില്‍ ആന്റിബോഡി പരിശോധനയും വേണം. ഫലം അനുകൂലമാണെങ്കില്‍ ക്വാറന്റീന്‍ കാലാവധി അവസാനിപ്പിക്കാം.
വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം വരുന്ന കുട്ടികള്‍ക്കും രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ മതി.
ഇന്ത്യയില്‍ നിന്ന് വാക്‌സിനെടുക്കാതെ വരുന്നവര്‍ക്ക് 7 ദിവസം ആണ് ഹോട്ടല്‍ ക്വാറന്റീന്‍. ആറാം ദിവസം പിസിആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെങ്കില്‍ ഏഴാം ദിവസം ക്വാറന്റീന്‍ അവസാനിപ്പിക്കാം.
ഇന്ത്യയില്‍ നിന്ന് വിസിറ്റ് വിസയില്‍ വരുന്നവര്‍
പൂര്‍ണമായും വാക്‌സിനെടുത്ത 12 വയസ്സും അതിന് മുകളിലുമുള്ള യാത്രക്കാര്‍ക്ക് 2 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍. വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം വരുന്ന 11 വയസ്സും അതിന് താഴെയുമുള്ള വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്കും ഇതേ നിയമമാണ്.
ഖത്തറിലെത്തി 36 മണിക്കൂറിനകം പിസിആര്‍ പരിശോധന നടത്തും. ഖത്തറിന് പുറത്ത് നിന്ന് വാക്‌സിനെടുത്തവര്‍ ആണെങ്കില്‍ ആന്റിബോഡി പരിശോധനയും വേണം. ഫലം അനുകൂലമാണെങ്കില്‍ ക്വാറന്റീന്‍ കാലാവധി അവസാനിപ്പിക്കാം.
വാക്‌സിനെടുക്കാത്ത മുതിര്‍ന്നവര്‍ക്ക് ഇന്ത്യയില്‍ നിന്ന് വിസിറ്റ് വിസയില്‍ വരാനാവില്ല.
പുതിയ യാത്രാ നയത്തിലെ മറ്റ് മാറ്റങ്ങള്‍
കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി രാജ്യങ്ങളെ ചുവപ്പ്, പച്ച രാജ്യങ്ങളായി തിരിച്ചിട്ടുണ്ട്. നേരത്തെ ചുവപ്പ്, പച്ച , മഞ്ഞ എന്നിങ്ങനെയാണ് തിരിച്ചിരുന്നത്. അതിന് പുറമേ ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ളാദേശ് ഇന്തോനേഷ്യ, കെനിയ, സുഡാന്‍ എന്നീ 9 രാജ്യങ്ങളെ സൂപ്പര്‍ റിസ്‌ക് രാജ്യങ്ങളായും ( എക്സപ്ഷണല്‍ റെഡ് കണ്‍ട്രീസ്) തിരിച്ചിട്ടുണ്ട്.
ഗ്രീന്‍ ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഒഴികെയുള്ളവര്‍ ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റിലെ അണ്ടര്‍ടേക്കിങ് ആന്റ് അക്‌നോളജ്‌മെന്റ് ഫോം ഒപ്പിടണം. ഇഹ്തിറാസ് വെബ്‌സൈറ്റിലും വിമാന കമ്പനികളുടെ ടിക്കറ്റ് എടുക്കുന്ന വേളയിലും ഈ ഫോം ലഭ്യമാവും. ഗ്രീന്‍ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് യാത്രയ്ക്ക് മുമ്പുള്ള പിസിആര്‍ പരിശോധനയും ഒഴിവാക്കി.
🇸🇦സൗദിയിൽ പരിശോധന ശക്തമാക്കി മന്ത്രാലയങ്ങൾ; സ്വദേശിവൽക്കരണവും ബിനാമി വിരുദ്ധ നടപടികളും കടുപ്പിക്കുന്നു.
✒️സൗദിയില്‍ റെസ്‌റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും സ്വദേശിവല്‍ക്കരണം നടപ്പിലായതോടെ പരിശോധന ശക്തമാക്കി മാനവ വിഭവശേഷി മന്ത്രാലയം. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ നടത്തിയ പരിശോധനയില്‍ ഇരുപതോളം നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഇതിനിടെ ബിനാമി ബിസിനസുകളില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ വാണിജ്യ മന്ത്രാലയം പുതിയ ബിനാമി വിരുദ്ധ നിയമമനുസരിച്ച് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലായ റെസ്‌റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. മന്ത്രാലയത്തിലെ പ്രവിശ്യാ മേധാവികളുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പരിശോധനകള്‍ നടത്തുന്നത്. മന്ത്രാലയം നിര്‍ദ്ദേശിച്ച സ്വദേശിവല്‍ക്കരണം പാലിക്കാതിരിക്കുക, തൊഴില്‍ കരാറോ താമസ രേഖയോ ഇല്ലാത്ത തൊഴിലാളികളെ നിയമിക്കുക, ഇഖാമയില്‍ രേഖപ്പെടുത്തിയ പ്രഫഷന് വിരുദ്ധമായ തൊഴില്‍ ചെയ്യുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയതായി മന്ത്രാലയ മേധാവി ഡോ. മുഹമ്മദ് അല്‍ഹര്‍ബി പറഞ്ഞു. ഇതിനിടെ ബിനാമി വിരുദ്ധ നടപടികള്‍ ശക്തമാക്കി വാണിജ്യ മന്ത്രാലയവും പരിശോധനകള്‍ തുടരുകയാണ്. പുതുക്കിയ ബിനാമി വിരുദ്ധ നിയമം ചുമത്തി രാജ്യത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിയമ ലംഘകരുടെ ബിസിനസ് സ്ഥാപനങ്ങള്‍ നിയമ വിധേയമാക്കുന്നതിന് ഇതിനകം അപേക്ഷ നല്‍കാത്തവരാണെങ്കില്‍ പുതിയ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും. ഇത്തരക്കാര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും അഞ്ച് ദശലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷയായി ലഭിക്കും.
0 Comments