വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ഗുരുനാനാക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം.
കർഷർ സമരം തുടരുന്ന പശ്ചാത്തലത്തിൽ നിയമം നടപ്പിലാക്കി ഒരുവർഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അടുത്ത പാർലമെന്റ് ശൈത്യകാല സമ്മേളനത്തിൽ കൊണ്ടുവരുമെന്നും മോദി അറിയിച്ചു. പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽകൂടിയാണ് കേന്ദ്രസർക്കാർ നിർണായക തീരുമാനമെടുത്തത്.
കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണ്. കർഷകരെ സഹായിക്കാൻ ആത്മാർഥതയോടെയാണ് നിയമങ്ങൾ കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കർഷകരുടെ നൻമയ്ക്ക് വേണ്ടിയായിരുന്നു. എന്നാൽ ചില കർഷകർക്ക് അത് മനസിലാക്കാൻ സാധിച്ചില്ലെന്നും മോദി പറഞ്ഞു. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷകർ മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടു.
നിയമങ്ങളെ എതിർത്ത കർഷകരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു. കർഷക ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ കർഷകരുടെ വേദന മനസിലാക്കുന്നു. കർഷകരുടെ പ്രയത്നം നേരിൽകണ്ടയാളാണ് താൻ. രണ്ട് ഹെക്ടറിൽ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കർഷകരും. അവരുടെ ഉന്നമനത്തിന് മുൻഗണന നൽകുമെന്നും മോദി പറഞ്ഞു.
കർഷകരുടേത് ചരിത്ര വിജയം, മുട്ടുമടക്കിയത് കേന്ദ്രം- സമര നാൾവഴികൾ
2020 സെപ്റ്റംബർ 14 നാണ് കാർഷിക നിയമത്തിന്റെ ഓർഡിനൻസ് പാർലമെന്റിലെത്തിയത്. സെപ്റ്റംബർ 17 ന് ഓർഡിനൻസ് ലോക്സഭ പാസാക്കി. സെപ്റ്റംബർ 20 ന് 2020 രാജ്യസഭയിൽ ശബ്ദവോട്ടോടെ പാസാക്കി. പ്രതിഷേധങ്ങളെ വകവെക്കാതെയായിരുന്നു പാർലമെന്റിലെ നടപടി.
പഞ്ചാബിൽ നിന്നുമാണ് കാർഷിക നിയമങ്ങൾക്കെതിരായ ആദ്യ സമരമുണ്ടായത്. 2020 സെപ്റ്റംബർ 24നാണ് നിയമത്തിനെതിരെ പഞ്ചാബിൽ ആദ്യ സമരമുണ്ടായത്. അത് പിന്നീട് ഹരിയാന. യുപി ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും നീണ്ടു. സെപ്റ്റംബർ 25 ന് കർഷകരുടെ രാജ്യ വ്യാപക സൂചനാ സമരം നടന്നു. സെപ്റ്റംബർ 27 ന് കാർഷിക നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ സമരം കൂടുതൽ ശക്തമാക്കാൻ കർഷകർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നവംബർ 25 ന് 2020 കർഷകരുടെ റോഡ് ഉപരോധ സമരം നടന്നു. നവംബർ 26ന് ദില്ലി അതിർത്തിയിൽ കർഷകർ കുടുംബങ്ങൾക്ക് ഒപ്പമെത്തി സമരം തുടങ്ങി.
ആകെ 12 വട്ടമാണ് കേന്ദ്ര സർക്കാർ കർഷകരുമായി ചർച്ച നടത്തിയത്. ഡിസംബർ 3 നായിരുന്നു കർഷകരുമായി സർക്കാറിന്റെ ആദ്യ ചർച്ച. നിയമം പിൻവലിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചാണ് അന്ന് കേന്ദ്ര സർക്കാർ പ്രതിനിധികളെത്തിയത്. പിന്നീടുള്ള ചർച്ചകളിൽ നിയമത്തിൽ ഭേദഗതികളാകാം എന്ന നിലയിലേക്ക് കേന്ദ്രസർക്കാരെത്തി. എന്നാൽ നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന തീരുമാനത്തിലായിരുന്നു കർഷകർ.
ഡിസംബർ 11 ന് ഭാരതീയ കിസാൻ യൂണിയൻ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയുടെ ഇടപെടലിന്റെ ഭാഗമായി ഡിസംബർ 16 ന് കർഷകരും സർക്കാറുമായി ചർച്ചയ്ക്ക് സുപ്രീം കോടതി സമിതി രൂപീകരിച്ചു. പിന്നാലെ 2021 ജനുവരി 12 ന് നിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. 2021 ജനുവരി 26 ന് റിപ്പബ്ലിക്ക് ദിനത്തിൽ കർഷകർ ട്രാക്ടർ മാർച്ച് നടത്തി. അത് വലിയ സംഘർഷത്തിലേക്ക് എത്തി. ഫെബ്രുവരി 6 ന് കർഷകരുടെ ദേശ വ്യാപക ചക്ര സംതംഭന സമരം നടന്നു. മാർച്ച് 5 ന് 2021 നിയമത്തിനെതിരെ പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കി. മാർച്ച് 8 നാണ് സിംഗു അതിർത്തിൽ വെടിവയ്പ്പ് ഉണ്ടായത്. ഓഗസ്റ്റ് 7 ന് 2021 സമരത്തിന് പിന്തുണയുമായി 14 പ്രതിപക്ഷ പാർട്ടികളെത്തി. ഒടുവിൽ നവംബർ19 ന് നിയമം പിൻവലിച്ച് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
0 Comments